Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Friday, July 31, 2015

അയാൾ ഞാനല്ല



സത്യം പറയാമല്ലോ, ഒരേ തരം കഥാപാത്രങ്ങളിൽ പെട്ട് ബോറായി തുടങ്ങിയിരുന്നു ഫഹദിന്റെ അഭിനയം. അപ്പൊ ദാ വരുന്നു ആ വാർത്ത : ഫഹദ് അഡ്വാൻസ് തിരികെ നൽകുന്നു...ഒരു ഇടവേള എടുക്കുന്നു...എന്നൊക്കെ. ആദ്യം കേട്ടപ്പോ വിഷമമായി,  നല്ലൊരു നടൻ സിനിമയിൽ നിന്നും, താൽകാലികമായെങ്കിലും പിൻവാങ്ങുന്നു എന്ന് അറിഞ്ഞപ്പോൾ. പക്ഷെ 'അയാൾ ഞാനല്ല' എന്ന സിനിമ കണ്ടപ്പോ ആ വിഷമം മാറി. ഒരു ഒന്നൊന്നര തിരിച്ചുവരവ്‌!

കഥ പറയുന്നില്ല. പഴയ ബോംബ്‌ കഥയൊന്നുമല്ല, പക്ഷെ ചിലപ്പോ ഏതെങ്കിലും ഭാഷയിൽ എപ്പോഴെങ്കിലും കണ്ടു മറന്ന ഏതെങ്കിലും സിനിമകളുടെ ചായകൾ കാച്ചിയത് പോലെ തോന്നാം. അതെന്തായാലും കഥ മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. രണ്ടാം പകുതിയിൽ അൽപം 'വഴി തെറ്റിയ കുഞ്ഞാടിനെ' പോലെ തിരക്കഥ പോയെങ്കിലും സാമാന്യം ഭേദപ്പെട്ട രീതിയിൽ തന്നെ പടം ഫിനിഷിംഗ് ലൈൻ കടത്തി. ചിരിക്കാൻ കുറേയുണ്ട്. നല്ലൊരു പാട്ടും.

'ഹായ് , ഭഗത് ബാസിൽ ' ! പടം തുടങ്ങി ഫഹദിനെ സ്ക്രീനിൽ കാണിച്ചപ്പോ പിന്നിലിരുന്ന ഒരു കൊച്ചു കുട്ടി പറഞ്ഞതാണ്. ഈ ഒരൊറ്റ  പ്രതികരണം മതി ഫഹദ് എന്ന നടന്റെ സ്വീകാര്യത മനസ്സിലാക്കാൻ. ഫഹദ് എന്ന നടനെ, അല്ലെങ്കിൽ അദ്ധേഹത്തിന്റെ സ്ഥിരം മാനറിസങ്ങൾ ഒന്നും തന്നെ ആദ്യ പകുതിയിൽ കാണാൻ കഴിയില്ല.  കൊയിലാണ്ടിക്കാരൻ പ്രകാശനായി പുള്ളി തകർത്തു . മൃദുല തന്റെ വേഷം ഭംഗിയാക്കി. ശ്രീകുമാറും, രണ്‍ജി പണിക്കരും, ജിൻസ് ഭാസ്കറും , ദിലീഷും അവരുടെ റോളുകൾ ഗംഭീരമാക്കി.വിനീത് കുമാർ ഇജ്ജാതി ഒരു കിടിലം ആണെന്ന് അറിയില്ലാരുന്നു.   രഞ്ജിത്തിന്റെ ഒരു ആവറേജ് കഥ ഇത്രയെങ്കിലും മനോഹരമായി ചെയ്തത് വിനീതിന്റെ കഴിവാണ്.

മനസ്സ് നിറഞ്ഞു ചിരിക്കാൻ ഒരു പിടി നല്ല മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്. 'അയാൾ ഞാനല്ല' എന്ന സിനിമക്ക് ടിക്കറ്റ് എടുത്താൽ കാശെന്തായാലും മുതലാവും.  സൊ, ഇപ്പൊ തന്നെ വിട്ടോ..തിയട്ടരിലേക്ക്.

വാൽ: ഫഹദാണ് , അവൻ തിരിച്ചു വരും!

Tuesday, July 28, 2015

മധുര നാരങ്ങ



ഒരു സംഭവ കഥയെ ആസ്പദമാക്കി എടുത്ത സിനിമയാണ് 'മധുര നാരങ്ങ'. അത് കൊണ്ട് തന്നെ അത്യാവശ്യം പ്രതീക്ഷയോടു കൂടിയാണ് പടത്തിനു ടിക്കറ്റ് എടുത്തത്. ഈ കഥയുടെ പിന്നിലെ യഥാർത്ഥ സംഭവത്തിലെ ആളുകളോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ, ഈ 'മധുര നാരങ്ങ'ക്ക്  പുതുമയുടെ മധുരമില്ല. സ്ഥിരം ക്ലീഷേകളുടെ കയ്പ്പ് മാത്രം.

ശ്രീ ലങ്കയിൽ നിന്നും സാഹചര്യങ്ങളുടെ സമ്മർദം മൂലം ദുബായിൽ വേശ്യാലയത്തിൽ എത്തിപ്പെടുന്ന നിരാലംബയായ പെണ്‍കുട്ടി. അവിടെ നിന്നും അതിസാഹസികമായി രക്ഷപ്പെടുന്ന അവൾ തികച്ചും യാദൃചികമായി ടാക്സി ഡ്രൈവർ ആയ നായകൻറെ കാറിൽ തന്നെ കയറുന്നു. അവിടുന്നങ്ങോട്ട് ക്ലീഷേ രംഗങ്ങളുടെ ഘോഷയാത്രയാണ്. സ്ഥിരം പ്രണയം, ഗർഭം , സൗഹൃദം. ആവശ്യമില്ലാത്ത കുറെ മെലോഡ്രാമ സീനുകളും , ഒരേ പോലെയിരിക്കുന്ന പാട്ടുകളും , 80-കളെ ഓർമ്മിപ്പിക്കുന്ന ചില സംഭാഷണങ്ങളും ..എല്ലാം കൂടി നന്നായി വെറുപ്പിച്ചു.

'ചിറകൊടിഞ്ഞ കിനാവുകൾ' കണ്ടപ്പോ കുഞ്ചാക്കോയിൽ തോന്നിയ പ്രതീക്ഷ ( സെലെക്ഷൻ ആണ് ഉദ്ദേശിച്ചത്, അഭിനയം അല്ല ) ഇതിൽ അവസാനിച്ചു. അഭിനയത്തിൽ സ്ഥിരം 'കുഞ്ചാക്കോയിസം'  തന്നെ. ബിജു മേനോനും നീരജും നന്നായിരുന്നു. പക്ഷെ അതും സ്ഥിരം വാൽ സുഹൃത്തുക്കൾ ആയിരുന്നു. പുതുമുഖമായ പാർവതി രതീഷ്‌ നന്നായി തന്നെ തന്റെ റോൾ  അവതരിപ്പിച്ചു എന്നാണു എന്റെ പക്ഷം. ക്യാമറ നന്നായിരുന്നു എങ്കിലും ഏച്ചുകെട്ടിയ രംഗങ്ങളും പാട്ടുകളും സിനിമയുടെ ആസ്വാദനത്തെ ബാധിച്ചു.

ചുരുക്കി പറഞ്ഞാൽ, ഒരു മധുര സിനിമ പ്രതീക്ഷിച്ചു കൊട്ടകയിൽ പോയാൽ നിരാശ ആയിരിക്കും ഫലം. യാതൊരു പ്രതീക്ഷയുമില്ലാതെ പോയിക്കണ്ടാൽ ഒരു പക്ഷെ ഇഷ്ടപ്പെട്ടെക്കാം.

വാൽ : എന്തിനാണ് ഈ സിനിമക്ക് 'മധുര നാരങ്ങ' എന്ന് പേരിട്ടത് എന്ന് മനസ്സിലായില്ല. കണ്ടവർക്ക് ആർക്കെങ്കിലും മനസ്സിലായെങ്കിൽ  ദയവായി പറഞ്ഞു തരിക.