Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, May 29, 2018

ആ ഭാ സം



ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചാർത്തി നോക്കിക്കാണുന്ന സിനിമയാണ് 'ആഭാസം'.

ഡെമോക്രസി എന്ന ബസ് ട്രാവൽസും അവരുടെ തന്നെ 'ഗാന്ധി', 'ജിന്ന', 'ഗോഡ്‌സെ', അംബ്ദേക്കർ ' തുടങ്ങിയ ബസ്സുകളും മറ്റും നമ്മുടെ രാജ്യത്തിൻറെ ചരിത്രത്തിൽ പല ഇടങ്ങളിലായി ഇടപെടലുകൾ നടത്തിയ വ്യക്തികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഓരോ സീനിലും, ഇടവേള വരെ എങ്കിലും, രാഷ്രീയമായോ സാമൂഹികമായോ ചിന്താപരമായോ ഉള്ള ഒരു റഫറൻസ് എങ്കിലും സംവിധായകൻ ഉൾപ്പെടുത്തുന്നുണ്ട്. 'ഗാന്ധിക്ക്' അള്ളു വെയ്ക്കുന്ന 'ഗോഡ്‌സെ' ബസിന്റെ കിളി, സ്ത്രീ ശരീരങ്ങളെ കാമക്കണ്ണോടു മാത്രം നോക്കിക്കാണുന്ന ഒരു കുട്ടിയുടെ അച്ഛൻ, മനസ്സിൽ കപടസദാചാരവും പുറമെ കമ്മ്യൂണിസ്റ്റിന്റെ തോലും അണിയുന്ന കപട സഖാവും, മൂന്നാം ലിംഗക്കാരോട് സമൂഹത്തിനുള്ള അറപ്പും, കൂട്ടം തെറ്റി സ്വന്തം വഴി തേടി പോയി അവസാനം ചതഞ്ഞരഞ്ഞു പോയ ഒരു ഉള്ളിയും.....അങ്ങനെ സമൂഹത്തിലുള്ള പലതിനോടും സംവിധായകൻ കണക്ട് ചെയ്തിട്ടുണ്ട്. കേരളീയ സമൂഹത്തിന്റെ കപടതകളും രാഷ്ട്രീയവും അരാഷ്ട്രീയവും എല്ലാം ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.

അഭിനേതാക്കളിൽ ആർക്കും കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും സുരാജിന്റെ പ്രകടനം ഉയർന്നു നിന്നു. കോപ്രായ പ്രകടനങ്ങളിൽ നിന്നും കയ്യടക്കമുള്ള ഒരു നടനായി മാറിയ സുരാജിന്റെ വളർച്ച അഭിനന്ദനാർഹം തന്നെ. ഒരുപാട് കാര്യങ്ങൾ പറയാൻ ശ്രമിച്ചത് കൊണ്ടും, കഥാപാത്രങ്ങളുടെ ആധിക്യം കൊണ്ടും പാതിരാത്രിയിൽ വഴി തെറ്റിപ്പോയ ഒരു ബസ്സിന്റെ അവസ്ഥ തന്നെ സിനിമക്കും രണ്ടാം പകുതിയിൽ  വരുന്നുണ്ട്. എങ്ങോട്ടെന്നില്ലാതെ പോയി എങ്ങനെയോ സിനിമ അവസാനിച്ചു. പക്ഷെ, ആ ക്ലൈമാക്സ് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതുമാണ്. കാണാവുന്ന കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് 'ആഭാസം'. പക്ഷെ, ഒഴുക്കില്ലാത്ത രണ്ടാം പകുതി ഒരു പക്ഷെ നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.

ജനാധിപത്യം എന്നർത്ഥം വരുന്ന ബസ്സ് കാവിമുണ്ടും കയ്യിൽ ഏലസ്സുകളും ഉള്ള ഒരു വ്യക്തിയുടെ കയ്യിലാണ് എത്തിപ്പെടുന്നത്. അതും അയാൾ ചതിയിലൂടെ കയ്യിലാക്കുന്നതും. ആ വണ്ടി 'Welcome to Gods Own Country' എന്ന ബോർഡ് താണ്ടി വരുന്നത് കേരളത്തിലേക്കാണ്. ഒന്ന് സൂക്ഷിക്കേണ്ടത് അനിവാര്യതയാണ്. 

Wednesday, May 2, 2018

അങ്കിൾ


മമ്മൂട്ടി ചിത്രങ്ങൾക്ക് തിളക്കം കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് , മുൻവിധികളോടെയാണ് 'അങ്കിൾ' എന്ന സിനിമക്ക് ടിക്കറ്റു എടുത്തത്. റിലീസുകൾക്ക് പഞ്ഞമില്ലെങ്കിലും, ഒരു തികഞ്ഞ വിജയചിത്രം അവകാശപ്പെടാൻ മമ്മൂട്ടിക്ക് ഒരു പക്ഷെ വർഷങ്ങൾ പിന്നോട്ട് പോകേണ്ടി വന്നേക്കാം. എല്ലാം തികഞ്ഞ ഒരു സിനിമ ആണെന്ന് പറയാൻ കഴിയില്ലെങ്കിലും, കാണാതെ പോകേണ്ട ഒരു കാഴ്ച അല്ല ഈ സിനിമ. 'അങ്കിൾ' മുന്നോട്ടു വെയ്ക്കുന്ന വിഷയവും രാഷ്ട്രീയവും കാലികവും കാണേണ്ടതുമാണ്.
സ്ത്രീജിതനായ ഒരു സുഹൃത്തിനൊപ്പം മണിക്കൂറുകൾ നീളുന്ന ഒരു കാർ യാത്രയിൽ തന്റെ മകളുണ്ട് എന്നറിയുന്ന ഒരു മനുഷ്യൻ. ഒരച്ഛന്റെ ആകുലതകളും, ആത്മസുഹൃത്തിനെ സംശയിക്കേണ്ടി വരുമോ എന്നുള്ള ഒരു സുഹൃത്തിന്റെ മനോവ്യാപാരങ്ങളും കലഹിക്കുന്ന മനസ്സുമായി അയാൾ നിമിഷങ്ങൾ തള്ളി നീക്കുന്നു. ആ കാർ യാത്രയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളും , ആ വിഷയങ്ങളിലൂടെ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ആകുലതകളുമാണ് ഈ സിനിമ.
ഈ സിനിമയുടെ ഏറ്റവും interesting ആയിട്ടുള്ള ഭാഗം ആദ്യ പകുതിയാണ്. തികച്ചും കയ്യടക്കമുള്ള സ്ക്രിപ്റ്റിങ് ആ ഭാഗങ്ങളെ ഒരു ത്രില്ലർ മൂഡിൽ കൊണ്ട് പോകുന്നു. അച്ഛന്റെ ആത്മസുഹൃത്തായ കെ കെ ശരിക്കും ആരാണ്, എങ്ങനെയുള്ള മനുഷ്യനാണ് , എന്തിനാണ് അയാൾ ആ പെൺകുട്ടിയെ പല വഴികളിലൂടെ കൊണ്ട് പോകുന്നത് ...അങ്ങനെ പല ചോദ്യങ്ങൾ ആദ്യ പകുതി ബാക്കി വെയ്ക്കുന്നു. നെഗറ്റീവ് ഷേഡ് ഉള്ള കെ കെ യും , ഒരു റോഡ് മൂവി മൂഡിൽ കടന്നു പോകുന്ന രംഗങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ആദ്യ പകുതി. രണ്ടാം പകുതിയിൽ ആ ഒരു കയ്യടക്കം കൈ വിട്ടു പോകുന്നതായി തോന്നി. ആദ്യ പകുതി ചോദിച്ച ചോദ്യങ്ങൾക്കെല്ലാം പെട്ടെന്ന് ഉത്തരങ്ങൾ തരാനുള്ള വ്യഗ്രതയിൽ, സിനിമയുടെ മൂഡ് വല്ലാതെ മാറി. അതിന്റെ കൂടെ, ആവശ്യമില്ലാതിരുന്ന പാട്ടുകളും.
മമ്മൂട്ടിയുടെ കയ്യിൽ കെ കെ എന്ന ക്യാരക്ടർ ഭദ്രമായിരുന്നു. പക്ഷെ, അദ്ദേഹത്തേക്കാളും മികച്ചു നിന്നത് ജോയ് മാത്യു അവതരിപ്പിച്ച വിജയൻ ആയിരുന്നു. വളരെ കൺട്രോൾഡ് ആയിട്ടുള്ള ഒരു പെർഫോമൻസ്. ചില രംഗങ്ങളിൽ വളരെ amateurish ആയിട്ടുള്ള ക്യാമറ വർക്ക് അനുഭവപ്പെട്ടു. ഷൂട്ട് ചെയ്ത സ്ഥലങ്ങളും പശ്ചാത്തലസംഗീതവും മനോഹരമായിരുന്നു.
കാലികപ്രസക്തിയുള്ള ഒരു വിഷയം , അതുറക്കെ പറയാൻ സിനിമയെന്ന മാധ്യമം ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റും കാണുന്നില്ല. സദാചാരത്തിന്റെ പേരിൽ മറ്റുള്ളവന്റെ കക്കൂസിൽ വരെ ഇടപെടുന്ന ഒരു സമൂഹത്തിന് ഇങ്ങനെയെങ്കിലും ഒരു കൊട്ട് കൊടുക്കുന്നത് നല്ലത് തന്നെ. 'അങ്കിൾ' അർഹിക്കുന്ന വിജയം നേടിയാലും ഇല്ലെങ്കിലും, സിനിമ പറയുന്ന സന്ദേശം പ്രസക്തമാണ്. ആ സന്ദേശം വിജയിച്ചേ മതിയാകൂ !

Tuesday, February 13, 2018

ഹേ ജൂഡ്



ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾ ഉള്ള മനുഷ്യരോട് നമ്മളിൽ ഭൂരിഭാഗവും വാരിക്കോരി കൊടുക്കുന്ന ഒന്നാണ് സഹതാപം. സഹതാപത്തിനപ്പുറം അവർ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ അർഹിക്കുന്ന ഒന്നാണ് നമ്മളെ പോലെയുള്ളവർ വിഹരിക്കുന്ന , നമ്മൾ 'നോർമൽ' എന്ന് അടയാളപ്പെടുത്തുന്ന ലോകത്തിന്റെ ഭാഗമായി അവരെ കാണുക എന്നത്. എന്നാൽ നമ്മൾ കൂടി ഭാഗമായ ഈ സമൂഹത്തിൽ അങ്ങനെയൊരു പരിഗണന പലപ്പോഴും ഈ കൂട്ടർക്ക് ലഭിക്കാറില്ല എന്നതാണ് വസ്തുത. ആ രീതിയിൽ കേരളം കാണേണ്ട സിനിമയാണ് 'ഹേ ജൂഡ് '.

'Asperger Syndrome' എന്ന വളരെ മൈൽഡ് ആയ ഓട്ടിസ്റ്റിക് സ്വഭാവ സവിശേഷതകൾ കാണിക്കുന്ന ഒരാളാണ് ജൂഡ്. തന്റേതായ ഒരു ലോകം നിർമ്മിച്ച്, ആ ലോകത്തിലേക്ക് 'നോർമൽ' ലോകത്തിന്റെ അറിവുകളെ സന്നിവേശിപ്പിച്ചു, ചെറിയ ആഗ്രഹങ്ങളുമായി ജീവിക്കുന്ന ഒരു സാധു. തന്റെ മകന് ഇങ്ങനെയൊരു അവസ്‌ഥ ഉണ്ടെന്നു അറിയാതെ, ജീവിതത്തെ നേരിടാൻ മടിയായി നടക്കുന്ന ഒരാളാണെന്ന് കരുതുന്ന അച്ഛൻ. സാഹചര്യവശാൽ കണ്ടുമുട്ടുന്ന , മറ്റൊരു മാനസിക വൈകല്യത്തിന് ഇരയായ, ക്രിസ്  എന്ന പെൺകുട്ടിയും , മാനസികരോഗ വിദഗ്ദ്ധൻ ആയ അവളുടെ അച്ഛനും.  ഈ നാല് പേരാണ് സിനിമയുടെ തുടിപ്പ്. ഒരിക്കലും ഒരു സുഹൃദ്ബന്ധം സാധ്യമല്ലാത്ത, രണ്ടു ധ്രുവങ്ങളിലുള്ള മാനസിക നിലകളുള്ള രണ്ടു പേർ  തങ്ങളുടെ സൗഹൃദം വളരുമ്പോൾ നേരിടുന്ന പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

നിവിൻ പോളി എന്ന നടൻ തന്റെ comfort zone-ഇൽ  നിന്നും പുറത്തേക്ക് വന്നു ചെയ്ത ഒരു കഥാപാത്രമാണ് ജൂഡ്. വളരെ മിതമായി, തന്മയത്വത്തോട് കൂടിത്തന്നെ നിവിൻ ജൂഡിനെ ചെയ്തിരിക്കുന്നു. വിജയ് മേനോൻ ആണ് മറ്റൊരു  മികച്ച പെർഫോർമർ. തൃഷയും സിദ്ദിക്കും പ്രതീക്ഷിച്ച പോലെ തന്നെ നന്നായിരുന്നു. ചുരുക്കത്തിൽ, നല്ലൊരു ഫീൽ ഗുഡ് സിനിമാക്കപ്പുറം , സമൂഹത്തിന്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കാൻ സാധിക്കുന്ന സിനിമയാണ്  'ഹേ ജൂഡ്'. വലിയ ആഗ്രഹങ്ങൾക്ക് പിന്നാലെ ഓടി, ചെറിയ സന്തോഷങ്ങൾ അനുഭവിക്കാൻ  മറക്കുന്ന ഒരു 'നോർമൽ' സമൂഹത്തിന് , ചെറിയ ആഗ്രഹങ്ങൾ തേടി , അത് നേടുമ്പോൾ വലിയ സന്തോഷങ്ങൾ അനുഭവിക്കുന്ന  ജൂഡിന്റെ കഥ ഒരു പാഠമാണ്.

Thursday, December 28, 2017

മായാനദി

ജീവിതത്തിൻറെ മായിക സൗന്ദര്യം പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമല്ല, മറിച്ചു അനുഭവിക്കേണ്ട യാഥാർഥ്യം ആണെന്ന് വില്യം വെർഡ്സ് വെർത് പറഞ്ഞിട്ടുണ്ട്. 'മായാനദി' എന്ന സിനിമ അത് പോലെ ഒരു അനുഭവമാണ്. ഓരോ മനുഷ്യമനസ്സും മായികമായ ഒരു നദി പോലെയാണല്ലോ, പ്രണയവും വെറുപ്പും,കോപവും , തെറ്റും ശരിയും എല്ലാം കലങ്ങി മറിഞ്ഞു ഒഴുകിയകലുന്ന ഒരു നദി. 

ആഷിക് അബുവിന്റെ സിനിമകളിൽ പലതും ശക്തരായ , പോരാളികളായ സ്ത്രീകളുടെ കഥകൾ പറയുന്നവയാണ്. ടെസ്സ ആയാലും, മായ ആയാലും, റാണിയോ പദ്മിനിയോ ആയാലും അടിച്ചമർത്തപ്പെട്ടപ്പോൾ അടിമ ആവുന്നതിനു പകരം, തങ്ങളാൽ കഴിയുന്ന വിധം പ്രതിരോധം തീർത്തു , പോരാടി വിജയിച്ച സ്ത്രീ കഥാപാത്രങ്ങൾ ആണിവർ. ആ പട്ടികയിലേക്ക് ഇതാ അപർണ്ണയും. ഡോക്ടർ ആയ, എന്നാൽ പ്രാക്ടീസ് ചെയ്യാത്ത അമ്മയെയും സഹോദരനേയും തന്നാൽ കഴിയുന്ന വിധം പോറ്റുകയും , തന്റെ സ്വപ്നങ്ങൾക്ക് ചിറക് വെയ്ക്കാൻ അശ്രാന്തം പരിശ്രമിക്കുകയും, തന്റെ ആത്മാഭിമാനത്തെ പറ്റിച്ച കാമുകനെ ഒരുപാട് സ്നേഹിച്ചു കൊണ്ട് വെറുക്കുകയും (അല്ലെങ്കിൽ ഒരുപാട് വെറുത്തു കൊണ്ട് സ്നേഹിക്കുകയും) ചെയ്യുന്ന അപർണ്ണ. ലൈംഗികത ഒരു വാക്കുകൊടുക്കലോ, വാഗ്ദാനമോ അല്ലെന്നു പറയുന്ന , ശരീരങ്ങൾക്ക് അപ്പുറമുള്ള പ്രണയത്തിന്റെ ആഴത്തെ കാട്ടിത്തരുന്ന അപർണ്ണ. സിനിമയിലെ തിളങ്ങി നിൽക്കുന്ന നായികയും തന്റെ സുഹൃത്തുമായ താരത്തേക്കാൾ കഴിവും സൗന്ദര്യവും തനിക്കുണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന അപർണ്ണ. അവൾ അതിജീവനമാണ്. പോരാളിയാണ്.

സാഹചര്യങ്ങൾ മൂലം വഴി തെറ്റി പല വഴികളിലൂടെ ഓടുന്ന മാത്തനാണ് അപർണ്ണയുടെ കാമുകൻ. പൂച്ചയുടെ ജന്മമാണ്, അവൻ ഏതു അവസ്ഥയിലും രക്ഷപെടും എന്നാൽ പക്വത ഇല്ലാത്തവൻ എന്ന് അപർണ്ണ പറയുന്ന മാത്തൻ. സാഹചര്യങ്ങൾ കൊലപാതകി ആക്കിയ മാത്തൻ, തന്റെ ഭാവി കാണുന്നത് ഒരു രക്ഷപെടലിലൂടെ അല്ല. താൻ മൂലം അകന്നു പോയ തന്റെ പ്രണയിനിയുടെ ഒപ്പം ജീവിക്കാൻ അവൻ ആഗ്രഹിക്കുന്നു, തുടർച്ചയായ അവഗണനകളിലോ തിരിച്ചടികളിലോ തളരാതെ തന്റെ പ്രണയത്തിനായി വീണ്ടും വീണ്ടും തിരികെ അപർണ്ണയിലേക്ക് എത്തുന്ന മാത്തൻ. അവസാന നിമിഷത്തിലും , തന്റെ പ്രണയവും പ്രണയിനിയും സത്യമായിരുന്നു എന്ന് വിശ്വസിച്ചുകൊണ്ട് മരണത്തിന്റെ മായാനദിയിലേക്ക് ഊളിയിട്ടു പോകുന്ന മാത്തൻ. അവൻ പ്രണയമാണ്. പ്രതീക്ഷയാണ്.

ശ്യാം പുഷ്കരന്റെയും ദിലീഷ് നായരുടെയും തൂലികയിൽ നിന്നും മനോഹരമല്ലാത്തതു ഒന്നും ജന്മം എടുക്കില്ലല്ലോ. 'മായാനദി'യും അങ്ങനെ തന്നെ. കണ്ണിമ ചിമ്മുന്ന പ്രതീതിയിലൂടെ , അവസാന രംഗത്തിലെ 'അപ്സ്' വിളിയിലൂടെ , പ്രതീക്ഷയുടെ ഒരു തരി വെട്ടം സംവിധായകനും എഴുത്തുകാരും ബാക്കി വെച്ചോ? അവൻ പൂച്ചയുടെ ജന്മമല്ലേ....അറിയില്ല.

മായാനദി ഒരു കാശുവാരി പടമായിരിക്കില്ല. ആകാശത്തു പറന്നു നടക്കുന്ന താരങ്ങളും ഇതിലില്ല. പക്ഷെ, ഒന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോ ഇടനെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ, തിരിഞ്ഞു നോക്കുമ്പോൾ എവിടെയോ മാത്തനും അപർണ്ണയും !

Monday, July 24, 2017

After Hours (1985)



"The Last Temptation of Christ" എന്ന സിനിമ പ്രൊഡക്ഷന് നാലാഴ്ച മുൻപ് Paramount Pictures ക്യാൻസൽ ചെയ്യുന്നു. തന്റെ സ്വപ്നമായ സിനിമ നടക്കില്ല എന്ന ഞെട്ടലിൽ മാനസികമായി തകർന്ന് നിൽക്കുന്ന Martin Scorcese . ആ ഒരു അവസ്ഥയിൽ, തന്റെ calibre തെളിയിക്കാൻ വെമ്പൽ കൊണ്ട് നടക്കുമ്പോഴാണ്  "After Hours"ന്റെ തിരക്കഥ സ്കോർസിസിക് കിട്ടുന്നത്. വളരെ ചടുലമായ, വേഗതയുള്ള, ത്രില്ലിംഗ് ആയിട്ടുള്ള ഒരു ഹ്യൂമർ സിനിമ.

പോൾ ഹാക്കറ്റ് എന്നൊരു ഡാറ്റാ പ്രോസസ്സർ ഒരു രാത്രിയിൽ കോഫി ഷോപ്പിൽ വെച്ച് ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നു. അയാൾ ആ രാത്രിയിൽ തന്നെ, ആ പെൺകുട്ടിയുടെ ക്ഷണപ്രകാരം , അവളുടെ അപാർട്മെന്റിലേക്ക് തിരിക്കുന്നു. ആ യാത്രയിൽ തന്റെ  കയ്യിൽ ആകെയുണ്ടായിരുന്ന 20 ഡോളർ അയാൾക്ക് നഷ്ടപ്പെടുന്നു. സിനിമ മുന്നോട്ടു പോകും തോറും സീനുകളുടെ വേഗത കൂടുന്നു. താൻ കാണാൻ വന്ന പെൺകുട്ടിയുടെ ആത്മഹത്യ, ആ സ്ട്രീറ്റിലെ മോഷണങ്ങൾ തുടങ്ങി പല സംഭവങ്ങളും തന്റെ തലയിലേക്ക് വരുന്ന പ്രതിഭാസം അയാളെ ഒരു 'man on the run ' ആക്കുന്നു.

ഇതിലെ എടുത്തു പറയേണ്ട ചില  എലെമെന്റ്സ് :
പോൾ ഹാക്കറ്റ് ആയി തകർത്താടിയ Griffin Dunne. സിനിമയിലെ ആദ്യ സീനിൽ നിന്നും ഓരോ സീനിലും ട്രാൻസ്ഫോർമേഷൻ ആവശ്യമുള്ള  character ആണ് പോൾ. ആ ഉദ്യമം വളരെ മനോഹരമായി തന്നെ Griffin Dunne കൈകാര്യം ചെയ്തു. താൻ കടന്നു പോകുന്ന അവസ്ഥകൾ , ദയനീയ അവസ്ഥകൾ വളരെ കൃത്യതയോടെ തന്നെ അദ്ദേഹം  ചെയ്തു വെച്ചിരിക്കുന്നു.

 സിനിമാട്ടോഗ്രഫി. ഡിജിറ്റൽ സിനിമ പിറക്കുന്നതിനും വർഷങ്ങൾക്ക് മുൻപാണ് ഈ സിനിമ ഉണ്ടാവുന്നത്. രണ്ടു സീനുകൾ ഒഴിച്ചാൽ ബാക്കി മുഴുവൻ സിനിമയും രാത്രി വെളിച്ചത്തിലാണ് നടക്കുന്നത്. എക്സ്ട്രാ ലൈറ്റുകളുടെ (ഉണ്ടെങ്കിൽ) കൃത്രിമത്വം ഒരിടത്തും നിഴലിക്കാതെ, വളരെ natural ആയ രംഗങ്ങളാണ് കാണാൻ കഴിയുക. അത് പോലെ , close up shots . ഹിച്ച്കോക്കിയൻ ശൈലിയിൽ close up ഷോട്ടുകൾ പ്രാധാന്യമുള്ള സംഭവങ്ങളെ ഫോക്കസ് ചെയ്യാനാണ് ഉപയോഗിക്കുന്നത്. എന്നാൽ സ്കോർസിസ് , നായകൻ പ്രാധാന്യമുള്ളതെന്നു  കരുതുകയും, എന്നാൽ യാതൊരു പ്രാധാന്യവും ഇല്ലാത്തതുമായ എലെമെന്റ്സിലാണ്  ആ ഷോട്ടുകൾ കൊണ്ട് വരുന്നത്.

ആ കാലഘട്ടത്തിലെ ഒരു പിടി സാമൂഹിക കാപട്യങ്ങളിലും സിനിമ തൊട്ടു പോകുന്നുണ്ട്. ഹിച്ച്കോക് പ്ലോട്ട് അടിസ്ഥാനമാക്കി (the Innocent Man Wrongly Accused), തന്റേതായ കയ്യൊപ്പോടു കൂടി നല്ലൊരു ത്രില്ലിംഗ് ഹ്യൂമർ സിനിമയാണിത്. ഒരു ആത്മഹത്യ, ഒരു 20 ഡോളർ നോട്ട്, ഒരു ശില്പകലാ രീതി, കുറെ മോഷണങ്ങൾ...അങ്ങനെ പലതിലൂടെ കടന്നു പോകുന്ന ഒരു സിനിമയാണിത്. Martin Scorcese -ന്റെ ക്ലാസിക്കുകൾ  എടുക്കുമ്പോൾ ഈ സിനിമ ആരും consider ചെയ്യാറില്ല എന്ന് പലയിടത്തും വായിച്ചു കണ്ടു. പക്ഷെ, അദ്ദേഹത്തിന്റെ കഴിവിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമ തന്നെയാണിത്.

Monday, May 15, 2017

Tesis (1996)



മനുഷ്യൻ, അവൻ എത്ര മാന്യനായാലും ഒരു അപകടം നടന്നാലോ ഒരു അക്രമ സംഭാവമുണ്ടായാലോ, അവിടേക്ക് എത്തി നോക്കി ആ രംഗം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവനാകും. അപകടങ്ങളിൽ പെട്ട് ചോര വാർന്നു കിടക്കുമ്പോഴും , അവരെ രക്ഷിക്കാതെ, ആ ദൃശ്യങ്ങൾ  ക്യാമറകളിൽ ഒപ്പിയെടുക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ ഒരു വിഷയത്തെ , അതായത് വയലൻസിനോടുള്ള മനുഷ്യന്റെ പ്രതികരണത്തെ , പറ്റിയുള്ള ഒരു പ്രബന്ധം തയ്യാറാക്കുന്ന ഒരു സിനിമാ വിദ്യാർത്ഥിനിയുടെയും , അവർ കടന്നു പോകുന്ന ഞെട്ടിക്കുന്ന സന്ദർഭങ്ങളുടെയും കഥയാണ് ഈ സിനിമ.

സിനിമകളിലെ വയലൻസിന്റെ അതിപ്രസരവും അത് കുടുംബങ്ങളിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നുള്ള വിഷയത്തിൽ പ്രബന്ധം തയ്യാറാക്കുന്ന ആൻജെല എന്ന പെൺകുട്ടി.  തീസിസിനു വേണ്ടി, തന്റെ അധ്യാപകനോട് , പുറം ലോകം കാണാത്ത , വയലൻസ് അധികമുള്ള ടേപ്പുകൾ ലഭ്യമാണോ എന്നാരായുന്നു. യൂണിവേഴ്സിറ്റിയുടെ വീഡിയോ ലൈബ്രറിയിൽ ആരും കാണാത്ത ഒരു മുറിയിൽ നിന്നും ഒരു ടേപ്പ് ആ മുതിർന്ന അദ്ധ്യാപകൻ കണ്ടെടുക്കുന്നു. അടുത്ത ദിവസം, സ്ക്രീനിംഗ് റൂമിൽ മരിച്ച നിലയിൽ അദ്ദേഹത്തെ ആഞ്ചേല കാണുന്നു. പക്ഷെ, ആരെയും അറിയിക്കാതെ അദ്ദേഹം കണ്ടു കൊണ്ടിരുന്ന ടേപ്പ് മോഷ്ടിച്ച് കൊണ്ട് ആൻജെല പുറത്തു കടക്കുന്നു. എന്തായിരിക്കും ആ ടേപ്പിനുള്ളിൽ? ആരായിരിക്കും ആ അധ്യാപകന്റെ കൊലയാളി? ആ ടേപ്പിനു വേണ്ടി ആരെങ്കിലും ആഞ്ജലയെ പിന്തുടരുന്നുണ്ടോ? ഇങ്ങനെ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഉദ്വേഗജനകമായ രീതിയിൽ സിനിമയിൽ പറയുന്നത്.

സിനിമയുടെ ആകെമൊത്തമുള്ള മൂഡ് തന്നെയാണ് സിനിമയുടെ ഒരു രംഗങ്ങളും കാണിക്കുന്നത്. ഓരോ സീനിന്റെയും ലൈറ്റിംഗ്, കളർ ടോൺ, രംഗപരിസരങ്ങൾ ....അങ്ങനെ എല്ലാം ഒരു ത്രില്ലർ മൂഡ് തരുന്നുണ്ട്. പിന്നെ കിടിലൻ പശ്ചാത്തല സംഗീതവും. അഭിനേതാക്കളുടെ പ്രകടനങ്ങൾ മികവുറ്റതാണ്. ഭയവും , പ്രതികാരവും, പ്രണയവും, എല്ലാം കൃത്യമായി മുഴച്ചു നിൽക്കാത്ത രീതിയിൽ കാണിച്ചിട്ടുണ്ട്. സിനിമ നിർമിച്ച കാലഘട്ടത്തിൽ സ്പെയിനിൽ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ വമ്പിച്ച ജനരോഷത്തിനിടയാക്കിയിരുന്നു. സ്ത്രീ തന്നെയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രവും. അന്ന് മാത്രമല്ല, ഇന്നും പ്രസക്തിയുള്ള ഒരു ശക്തമായ വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.

സംവിധായകനായ  Alejandro Amenábar ('The Others' സംവിധാനം ചെയ്ത അതേ ആൾ) മാഡ്രിഡിൽ പഠിച്ചു കൊണ്ടിരിക്കെ ചെയ്ത ആ സിനിമ ആറോളം സ്പാനിഷ് ദേശിയ പുരസ്കാരങ്ങൾ നേടി. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്  ഉറപ്പായും കാണാവുന്ന സിനിമ!

Saturday, May 13, 2017

Le Samouraï (1967)



പാരിസ് നഗരത്തിലെ ഒരു നിശാ ക്ലബ്. ആ ക്ലബ്ബിലേക്ക് ഒരു കറുത്ത ഫെഡോറയും, ഗ്രേ റയിൻകോട്ടും ധരിച്ച, ഉയരമുള്ള ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു. തന്ത്രപരമായി ആരുടേയും കണ്ണിൽ പെടാതെ ആ ക്ലബ്ബിന്റെ മറ്റൊരു വശത്തുള്ള, ഒരു ഇടനാഴിയിലേക്ക് അയാൾ കടക്കുന്നു. അവിടെയുള്ള ഒരു മുറിയിലേക്ക് തള്ളിക്കയറുന്നു. അവിടെ ഒരു മേശക്കപ്പുറം ഇരിക്കുന്ന മധ്യവയസ്ക്കൻ ഞെട്ടിക്കൊണ്ട് ചോദിക്കുന്നു,' നീ ആരാണ്? നിനക്കെന്തു വേണം?". തണുത്ത കണ്ണുകൾ ഉള്ള ആ ചെറുപ്പക്കാരൻ നിസ്സാരമായി പറയുന്നു,' I came to kill  you ". വെടിയൊച്ചകൾക്കവസാനം ആ ചെറുപ്പക്കാരൻ ആ മുറിയിൽ നിന്നും പുറത്തു കടക്കുന്നു. ക്ലബ്ബിൽ പിയാനോ വായിച്ചു കൊണ്ടിരുന്ന യുവതി യാദൃശ്ചികമായി കൊലയാളിയെ കാണുന്നു. തരിമ്പും ഞെട്ടലില്ലാതെ പുറത്തേക്ക് പോകുന്ന കൊലയാളിയെ പലരും ഒരു പുകമറ പോലെ കാണുന്നു.

സിനിമയുടെ ആദ്യ 30 മിനിറ്റ് ആണിത്. ആ മുപ്പത് മിനുട്ടിൽ ആകെയുള്ളത് മുകളിൽ പറഞ്ഞ രണ്ടേ രണ്ടു സംഭാഷണങ്ങൾ മാത്രം. പക്ഷെ ആ രണ്ടു സംഭാഷണങ്ങളിലേക്കുള്ള ബിൽഡ് അപ്പ് ഗംഭീരമായിരുന്നു. കൊലയാളിയെ തിരിച്ചറിയാൻ കഴിയാതെ പോകുന്ന ദൃക്‌സാക്ഷികൾ, അതിൽ മനപ്പൂർവം 'മനസിലാക്കാത്ത' പിയാനിസ്റ്. കൊലയ്ക്ക് മുൻപേ കൊലയാളി create  ചെയ്യുന്ന ശക്തമായ double alibi, ആരാണ് തന്നെ ഈ  കൊലപാതകത്തിന് കൂലി കൊടുത്തിരിക്കുന്നത്....അങ്ങനെ പല ചോദ്യങ്ങൾക്കും ഉത്തരം തേടിയാണ് സിനിമ പുരോഗമിക്കുന്നത്.

ജെഫ് കോസ്റ്റല്ലോ എന്ന ഒരു വാടക കൊലയാളിയാണ് നമ്മുടെ കഥാനായകൻ . തികച്ചും ഏകാന്തജീവിതം നയിക്കുന്ന, തണുത്ത കണ്ണുകളുള്ള , സുന്ദരനായ ഒരു കൊലയാളി. അയാൾ എവിടുന്നു വന്നു, അയാളുടെ ബാക്ക്ഗ്രൗണ്ട് എന്ത് , അയാൾ എങ്ങനെയുള്ള ആളാണ് തുടങ്ങിയ സംഭവങ്ങൾ ഒന്നും കാണിക്കുന്നില്ല. ആ നഗരത്തിലെ ഒരു ചെറിയ ഒരു മുറി വാടകവീട്ടിൽ കൂട്ടിലടയ്ക്കപ്പെട്ട ഒരു കിളിയും അയാളും മാത്രം. ജെഫ് എന്ന കഥാപാത്രത്തിന്റെ detailing  ഗംഭീരമാണ്. ഒരു സമുറായിയുടെ ഏകാന്തതയ്ക്ക് അപ്പുറം ഒന്നുമില്ല എന്ന വാക്യത്തിന്  തുല്യം നിൽക്കുന്ന കഥാപാത്ര സൃഷ്ടി. വാക്കിലും, നോക്കിലും എല്ലാം ഒരു അചഞ്ചലത, പക്ഷെ തികഞ്ഞ  ശൂന്യതയുള്ള നോട്ടങ്ങൾ. ജെഫിന്റെ ഈ സവിഷേതകൾ വിളിച്ചോതുന്ന നിരവധി രംഗങ്ങൾ സിനിമയിലുണ്ട്. അത് പോലെ തന്നെ, ജെഫിന്റെ മുറിയിലെ കൂട്ടിൽ അടച്ച കിളിയും. ഒരു കൊലയാളിയുടെ മാനുഷിക വശം കാണിക്കാനുകുമോ അത്?  ക്ലൈമാക്സും അങ്ങനെയൊരു ചിന്ത മുന്നോട്ടു വെക്കുന്നു.

അലൈൻ ഡെലോൺ എന്ന നടന്റെ ഗംഭീര പ്രകടനമാണ് ഈ സിനിമയിൽ കാണാൻ കഴിയുക. പിന്നെ, Jean-Pierre Melville എന്ന അതുല്യ ഫ്രഞ്ച് സംവിധായകന്റെ കയ്യൊപ്പും (ആ ഓപ്പണിങ് ഷോട്ട് തന്നെ മാരകമാണ്‌! കട്ട detailing ). ക്ലാസിക്ക് നോയർ ക്രൈം ഡ്രാമകൾ കാണാൻ താൽപ്പര്യമുള്ളവർ  കാണേണ്ട സിനിമ.