Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Monday, April 27, 2015

ഈ ലോകത്ത് രണ്ടു തരത്തിലുള്ള പ്രണയങ്ങളുണ്ട്.
തലച്ചോറ് കൊണ്ടുള്ളതും, ഹൃദയം കൊണ്ടുള്ളതും.

ഹൃദയം കൊണ്ടുള്ള പ്രണയം ബാക്കി വെയ്ക്കുന്നത് സന്തോഷത്തിന്റെ ഒരു പൂക്കാലമാണെങ്കിൽ,
തലച്ചോറ് കൊണ്ടുള്ള പ്രണയം ബാക്കി വെയ്ക്കുന്നത് തകർന്ന ഹൃദയങ്ങളും സ്വപ്നങ്ങളുമാണ്.

Wednesday, April 22, 2015

Fast and Furious 7



ഒരുപാട് എഴുതുന്നില്ല. കുറച്ചു നാള് മുൻപ് വന്ന സിനിമയല്ലേ, ഇന്നലെയാണ് കാണാൻ ഭാഗ്യം സിദ്ധിച്ചത്. ഈ 'Fast and Furious' സീരീസ്‌ ആകെ രണ്ടു ഭാഗങ്ങളെ ഞാൻ കണ്ടിട്ടുള്ളു, അതും തുടക്കത്തിലെ. അത് രണ്ടും ബോധിച്ചിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് എന്ത് കൊണ്ടോ കാണാൻ സാധിച്ചില്ല. അത് കൊണ്ട്, ഓണ്‍ലൈനിൽ ഇത്രയും കൊട്ടിഘോഷിക്കപ്പെട്ട ഈ എഴാം ഭാഗം കണ്ടേക്കാം എന്ന് കരുതി.

ആകെ മൊത്തം ഒരു ബഹളം. അടി,ഇടി, വെടി , പൊക..ഗ്ലാസ്സുകൾ ചിന്നിചിതറുന്നു...വെടിയുണ്ടകൾ പറന്നു കളിക്കുന്നു, അതിനിടയിലൂടെ നായകന്മാർ ഓടി നടക്കുന്നു...കാറുകളും മറ്റും വായുവിൽ കൂടി പറക്കുന്നു...എത്ര ഉയരത്തിൽ നിന്ന് വീണാലും ഷേവ് ചെയ്‌താൽ മാത്രം ഉണ്ടാകുന്നത്ര മുറിവുകൾ മാത്രം ഉണ്ടാവുന്ന നായകൻ...ഫിസിക്സ് തല കുനിക്കുന്ന ആക്ഷൻ സീക്വൻസുകൾ. അങ്ങനെ അങ്ങനെ പോകുന്നു.

ചുരുക്കത്തിൽ, പടത്തിൽ ആകെ നന്നായത് കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് പോൾ വാക്കറിനെ പുനർസൃഷ്ടിച്ചതും, പിന്നെ അദ്ദേഹത്തിന് നൽക്കിയ 'tribute' പീസുമാണ്. ബാക്കി,കുറെ കാശ് പൊടിച്ച അടി-ഇടി-വെടി  മാത്രം. ഇവിടെ ഇന്ത്യയിൽ, രജനികാന്തോ വിജയകാന്തോ കാണിച്ചാൽ ഏഹെ, അങ്ങ് ഹോളിവൂടിൽ കാണിച്ചാൽ ആഹാ.

വാൽ: മേലിൽ രജനികാന്തിനെയും വിജയകാന്തിനെയും കുറ്റം പറയരുത്.

Monday, April 20, 2015

ഓ കെ കണ്മണി



ഒരുപാട് നാളുകൾക്ക് ശേഷം പ്രണയം പൊതിഞ്ഞ ഒരു മണിരത്നം സിനിമ. സിനിമയ്ക്ക് മുൻപേ ഹൃദയങ്ങൾ കീഴടക്കിയ, എ ആർ റഹ്മാന്റെ മനോഹര ഗാനങ്ങൾ. മലയാളത്തിന്റെ സ്വന്തം ദുൽഖർ-നിത്യ ജോടികൾ. അങ്ങനെ ഒരുപാട് പ്രതീക്ഷകൾ കൊണ്ടാണ് 'ഓ കെ കണ്മണി'ക്ക് ടിക്കറ്റ് എടുത്തത്. ആളുകൾ പറയുന്നത് പോലെ മണിരത്നത്തിന്റെ മാന്ത്രിക സ്പർശം തിരിച്ചു വന്നതൊന്നും കണ്ടില്ല, പക്ഷെ, ഒട്ടും മോശമല്ലാത്ത, തികച്ചും ആസ്വാദ്യകരമായ ഒരു നല്ല കൊച്ചു സിനിമയാണ് 'ഓ കെ കണ്മണി'.

'രാവണും' 'കടലും' തകർന്നടിഞ്ഞ ഭൂതകാലത്തിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് മണിരത്നം ഈ സിനിമയിലേക്ക് കടന്നതെന്ന് കരുതുന്നു. കാരണം, പ്രമേയ പരമായും മറ്റും ഒട്ടും 'റിസ്ക്‌' ഇല്ലാതെയാണ് ഈ സിനിമ പറഞ്ഞു പോകുന്നത്. എങ്കിൽ തന്നെയും ഭൂരിഭാഗം വരുന്ന യുവ പ്രേക്ഷകരെയും മണിരത്നം ആരാധകരെയും തൃപ്തിപ്പെടുത്താൻ പോന്ന സംഭവങ്ങൾ എല്ലാം ഉണ്ട് താനും. ഈ സിനിമ ഗുണം ചെയ്യുന്നത് മണിരത്നതിനേക്കാൾ , ഇതിലെ നായികാ-നായകന്മാരായ നിത്യ മേനോനും ദുൽഖരിനും തന്നെയായിരിക്കും എന്നതിന് സംശയമില്ല. ഇതേ റോളുകൾക്ക് സമീപിച്ച (അത് നിരസിച്ച) മറ്റു നടീ-നടന്മാർ അസൂയയോടു കണ്ടിരിക്കേണ്ടി വരും ഈ ചിത്രം.

കല്യാണം എന്ന വ്യവസ്ഥിതിയിൽ വിശ്വാസമില്ലാത്ത രണ്ടു പേരുടെ പ്രണയ കഥയാണ്‌ 'ഓ കെ കണ്മണി'. പ്രമേയത്തിൽ വലിയ പുതുമ ഇല്ലെങ്കിലും , ഈ സിനിമ ഒരു 'പ്രോഡക്റ്റ്' ആയി വന്നപ്പോൾ , അതിന്റെ മേക്കിംഗ് ആ പുതുമയില്ലായ്മ നന്നായി മറച്ചിരിക്കുന്നു. മനോഹരമായ പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനും ഒപ്പം സഞ്ചരിക്കുന്ന സിനിമ ഒരിക്കൽ പോലും ബോറടിപ്പിക്കുന്നില്ല. വളരെ ചെറിയ ഒരു വിഷയം ഇത്ര ഭംഗിയായി ചിത്രീകരിച്ചതിന് മണിരത്നം അഭിനന്ദനമർഹിക്കുന്നു( അദ്ധേഹത്തെ വിലയിരുത്താൻ ഞാൻ ആളല്ല). ദുൽഖർ നന്നായി തന്നെ തന്റെ റോൾ ചെയ്തെങ്കിലും വല്ലാത്ത ഒരു ആവർത്തന വിരസത അദ്ധേഹത്തിന്റെ കഥാപാത്രങ്ങളിലും പ്രകടനങ്ങളിലും കാണുന്നുണ്ട് (ആ താടിയും മീശയും വരെ ഒരേ പോലെ തന്നെ പടങ്ങളായി). നിത്യ മേനോൻ പലയിടങ്ങളിലും ദുൽഖരിന്റെ പ്രകടനത്തിന് മുകളിൽ കഴിവ് തെളിയിച്ചതായി തോന്നി. എന്തൊക്കെയായാലും ആ കണ്ണുകൾ പ്രണയം പറയുന്നവയാണ്. പ്രകാശ്‌ രാജും ലീല സാംസനും മനോഹരമായി. റഹ്മാന്റെ സംഗീതത്തെ പറ്റി ഇനി പറയേണ്ട കാര്യമില്ലല്ലോ. പി.സി. ശ്രീരാമിന്റെ ക്യാമറയും മികവു പുലർത്തി. ക്ലൈമാക്സ്‌ അടുത്തപ്പോ ഓടിച്ചിട്ട്‌ തീര്ത്തത് പോലെ തോന്നിയത് മാത്രം അരോചകമായി തോന്നി.

ചുരുക്കത്തിൽ, ഒരു മണിരത്നം ക്ലാസ്സിക് ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ പോകണമെന്നില്ല. എന്നാൽ, ഒരു ഫീൽ ഗുഡ് പ്രണയ കഥക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം. പൈങ്കിളി ആണെന്ന് പേടിക്കുന്നവർ പേടിക്കുകയും വേണ്ട. മണിരത്നം 'സേഫ്' ആയി തിരിച്ചു വന്നിരിക്കുന്നു ഈ സിനിമയിലൂടെ. 'ഓ കെ കണ്മണി' ഈസ്‌ 'ഓക്കേ'.(y)

വാൽ: സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടതിനേക്കാൾ മികച്ച പ്രണയം പ്രകാശ്‌ രാജിന്റെയും ലീല സാംസന്റെയും കഥാപാത്രങ്ങളുടെതായിരുന്നു. കുറച്ചു രംഗങ്ങളെ ഉള്ളെങ്കിൽ കൂടി പടം 'ഓ കെ കണ്മണി' ആയിട്ടല്ല, 'ഓ കെ ഭവാനി' എന്നാണു തോന്നിയത്.

Sunday, April 19, 2015

പാപി



ആരാണ് പാപി ?

പിഞ്ചു പെണ്‍കുട്ടികളെ മനസ്സാക്ഷിയില്ലാതെ പിച്ചി ചീന്തുന്നവനാണോ പാപി?

നൊന്തു പെറ്റ അമ്മയെ തെരുവിൽ ഉപേക്ഷിക്കുന്നവനാണോ പാപി?

സ്വന്തം വിയർപ്പിനാൽ മക്കളുടെ ഭാവിക്ക് വേണ്ടി കഷ്ടപ്പെട്ട അച്ഛനെ തല്ലുന്നവനാണോ പാപി?

അന്ധമായ വിശ്വാസങ്ങളുടെയും ജാതി വ്യവസ്ഥയുടെയും പേരിൽ സ്വന്തം മക്കളെ വെട്ടി നുറുക്കുന്നവനാണോ പാപി?

അറിവിന്റെ ലോകം നുകരാനെത്തിയ പിഞ്ചു കിടാങ്ങളെ തോക്കിനിരയാക്കിയവനാണോ പാപി?

ഇവരെല്ലാം, പാപികളാണ്. പക്ഷെ....



ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഇവർക്കെതിരെ ഒരു ചെറു വിരൽ പോലുമനക്കാത്ത...
ആകാശത്തിന്റെ അനന്തതയിലും ആരാധനാലയങ്ങളിലെ കൽ രൂപങ്ങളിലും വിരാജിക്കുന്ന...

 ദൈവമാണ് ഈ ലോകത്തിലെ മഹാപാപി!

Wednesday, April 15, 2015

ചളിയും മതവും



'ചളി' (അല്ലെങ്കിൽ 'ചളു') എന്നത് തമാശയുടെ ഒരു നിർദോഷ രൂപമാണ്. അതിഭയങ്കര, ലോജിക്കൽ തമാശകൾ മാത്രം ആസ്വദിക്കുന്നവർ 'അയ്യേ, ചളി' എന്ന് പറഞ്ഞു ചവറ്റുകൊട്ടയിൽ തള്ളുന്ന സാധനം. അത്തരം ചളികൾ മാത്രം അടിക്കുന്ന പ്രബുദ്ധരായ ആൾകാരെ 'ചളിയന്മാർ' എന്നും വിളിക്കുന്നു. ഇങ്ങനെ ചളികളുടെയും ചളിയന്മാരുടെയും ഒരു വമ്പിച്ച, വിജ്രുംബിച്ച ഓണ്‍ലൈൻ കൂട്ടായ്മ ആണ് 'ഇന്റർനാഷണൽ ചളു യുണിയൻ' അഥവാ 'ഐ സി യു'. ഈ യൂണിയനെ ചില വ്രണക്കാർ ചേർന്നു ഒതുക്കുകയും അവരുടെ ഓണ്‍ലൈൻ പേജ് സുക്കർബർഗ് അണ്ണനെ കൊണ്ട് താഴിട്ടു പൂട്ടിക്കുകയും ചെയ്തു.

ചില കാര്യങ്ങൾ പറയാനുണ്ട്. ഈ ചളി പറയുക എന്നത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുക എന്ന പോലെ അത്ര നിസ്സാരമല്ല. അതിനു അതിഭയങ്കരമായ ആലോചനാശക്തി വേണം, ബുദ്ധി വേണം, ഭാവന വേണം, നർമബോധം വേണം, പിന്നെ മമ്മൂക്ക പറയുന്നത് പോലെ സെൻസും സെൻസോഡൈൻ ടൂത്ത് പേസ്റ്റും വേണം. അത്രയ്ക്ക് ബുദ്ധിമുട്ടാണ് ആയിരങ്ങളെ ചിരിപ്പിക്കാൻ  തക്കതുള്ള ഒരു ചളി അടിക്കാൻ. എന്റെ തന്നെ എത്രയോ ചളികൾ ആരും തിരിഞ്ഞു നോക്കാതെ ഈ ഗ്രൂപ്പിൽ ചീഞ്ഞളിഞ്ഞു പോയിരിക്കുന്നു! അപ്പോൾ, ആയിരമോ രണ്ടായിരമോ ആളുകൾ ലൈക്കുന്ന ചളികളുടെ ഗുണമേന്മയും അതിന്റെ പിന്നിലുള്ള 'തലവേദനയും  എത്രയോ അധികമായിരിക്കും?! ക്രിയാത്മകതയും സർഗാത്മകതയും എല്ലാം കൂടി ചേർന്ന് വളർന്നു നിൽക്കുന്ന ഒരു വൻ മരമാണ് ഈ യൂണിയൻ. പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും നവമാധ്യമങ്ങളും എല്ലാം തന്നെ അംഗീകരിച്ച താണ് ഈ  പ്രതിഭകളുടെ കൂട്ടത്തെ. അപ്പോൾ, ഈ താഴിട്ടു പൂട്ടൽ സർഗാത്മകതക്ക് എതിരെയുള്ള കടന്നു കയറ്റമല്ലേ?

ഈ യൂണിയൻ ചളികളുടെ കാര്യത്തിൽ ഒരു സോഷിയലിസ്റ്റ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. അതായത്, എല്ലാർക്കും  ആവതു പോലെ കൊടുക്കും. മമ്മൂക്കയ്ക്കും ലാലേട്ടനും, അച്ചുതാനന്ദനും ചാണ്ടിക്കും, സരിതയ്ക്കും  ജോർജ്ജിനും..അങ്ങനെ ക്രിസ്തുവിനും കൃഷ്ണനും വരെ. അത് നിർദോഷമായ ഒരു തമാശയായി കാണാനുള്ള  'വിവരം' , സാക്ഷരകേരളത്തിലെ 'വിശ്വാസി'കൾക്ക് ഇല്ലാതെ പോയി. ഈ പറയുന്ന കൃഷ്ണനും ക്രിസ്തുവും   അവരുടെ ജീവിതത്തിലെ ഏതെങ്കിലും അവസരത്തിൽ ചളി അടിച്ചിട്ടില്ല എന്നെങ്ങനെ പറയാൻ പറ്റും? ചുരുങ്ങിയ പക്ഷം, കൃഷ്ണൻ എങ്കിലും. സദാ സ്ത്രീ സമക്ഷത്തിൽ ആയിരുന്ന അദ്ദേഹം എന്തായാലും ഒരു ചളിയെങ്കിലും അടിചിട്ടുണ്ടാവണം.

ചുരുക്കത്തിൽ, കേരളത്തിന്റെ ഭൂപടം പോലെ തന്നെയാണ് ഇവിടുത്തെ പലരുടെയും മനസ്സ്, വളരെ ഇടുങ്ങിയത്. അതെന്നൊരു രാജസ്ഥാൻ മരുഭൂമി പോലെ വിശാലമാകുന്നോ, അന്നേ തമാശകൾ ആസ്വദിച്ചു പൊട്ടിച്ചിരിക്കുന്ന ഒരു സ്വതന്ത്ര സമൂഹം ഇവിടെ വരൂ. (എന്ന് കരുതി, മതങ്ങളേയോ, മതചിഹ്നങ്ങളെയോ , ബിംബങ്ങളെയോ ആഞ്ഞു കയറി ആക്രമിക്കാൻ അല്ല പറയുന്നത്). ഒരു താഴിനും, ചളിയന്മാരുടെ ഭാവനേയോ അവരുടെ സൃഷ്ടികളെയോ പൂട്ടാൻ പറ്റില്ല.

ചളിയന്മാരാണ്...അവർ തിരിച്ചു വരും. 

Monday, April 13, 2015

മനുഷ്യന് ജീവിക്കണേൽ വെള്ളവും വായുവും  ഭക്ഷണവും പ്രധാനം.

ഒരു ചെടിക്ക് വളരണമെങ്കിൽ വെള്ളവും വായുവും വെളിച്ചവും നിർബന്ധം.

ഒരു വണ്ടി ഓടണമെങ്കിൽ ഇന്ധനം അത്യാവശ്യം.

ഒരു ദൈവത്തിനു 'ജീവിക്കണമെങ്കിൽ' മനുഷ്യന്റെ ഭയം മാത്രം മതി.

ഭയമില്ലെങ്കിൽ ഭക്തിയില്ല. ഭയമില്ലെങ്കിൽ ദൈവത്തിന്റെ ആവശ്യമില്ല.

Friday, April 10, 2015

ഗയ് റിച്ചി.
ഷെർലോക്ക് സിനിമകളിലൂടെ ഹിറ്റുകൾ സമ്മാനിച്ച  ഹോളിവുഡ് സമ്മാനിച്ച സംവിധായകൻ. അതിനു മുൻപും അദ്ധേഹത്തിന്റെ ശ്രദ്ധേയമായ പല സിനിമകളും ഉണ്ടായിരുന്നു. പക്ഷെ, ഷെർലോക്ക് സിനിമകൾ അതിൽ നിന്നൊക്കെ വിഭിന്നമായിരുന്നു. ഞാനിവിടെ പറയാൻ അല്ലെങ്കിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്, ഗയ് റിച്ചിയുടെ പ്രകടമായ ശൈലീകേന്ദ്രീകൃതമായ ഫിലിം മേക്കിങ്ങിനെ പറ്റിയാണ്.

1998 ലാണ് അദ്ധേഹത്തിന്റെ ആദ്യ ചിത്രമായ 'Lock,Stock and Two Smoking Barrels' എന്ന ചിത്രം പുറത്തിറങ്ങുന്നത്. വളരെയധികം പുരസ്കാരങ്ങളും അഭിനന്ദനങ്ങളും നേടിയ ചിത്രമായിരുന്നു അത്. ഗയ് റിച്ചി ശൈലിയുടെ തുടക്കമായിരുന്നു അത്. പിന്നീട് വന്ന 'Snatch' (2000), 'Revolver'(2005), 'Rock n Rolla' (2008) എന്നീ സിനിമകളും ഗയ് റിച്ചിയുടെ തനത് കയ്യോപ്പോട് കൂടിയാണ് വന്നത്. ഇടക്ക് ഒന്ന് മാറ്റിപ്പിടിക്കാൻ 'Swept Away' എന്നൊരു സിനിമ ചെയ്തെങ്കിലും അത് നന്നായി തന്നെ ചീറ്റി പ്പോയി.

എന്താണീ ഗയ് റിച്ചി സ്റ്റൈൽ?
അദ്ധേഹത്തിന്റെ മേൽപ്പറഞ്ഞ സിനിമകളിൽ എല്ലാം തന്നെ 'ക്രൈം' ആണ് ബേസിക് തീം. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ജീവിതവും, ആളുകളും, സന്ദർഭങ്ങളും ആണ് പ്രധാന building blocks. അത്തരമൊരു സമൂഹത്തിലെ അധോലോകപരമായതും അല്ലാത്തതും ആയ മാഫിയകളുടെ കഥകളാണ് ഗയ് റിച്ചി സിനിമകൾ. നിസ്സഹായരായ ഒരു ഗ്രൂപ്പ്...ഒരു പ്രധാന വില്ലൻ..ഇവർ എല്ലാവരും വിലപിടിപ്പുള്ള എന്തിനെങ്കിലും വേണ്ടിയുള്ള ഓട്ടത്തിൽ...ഇതൊക്കെയാണ് ഒരു അടിസ്ഥാന ലൈൻ. കഥാപാത്രങ്ങളുടെ, പ്രത്യേകിച്ച് വില്ലന്മാരുടെ വേഷവിധാനങ്ങൾ വരെ  ഏകദേശം ഒരേ പോലെയായിരിക്കും ഈ സിനിമകളിൽ. ഒരേ പോലത്തെ ഭാഷാ ശൈലി...ലൊക്കേഷനുകൾ അങ്ങനെ അങ്ങനെ. പിന്നെ എല്ലാ സിനിമകളിലും ഒരു narration  നിർബന്ധമാണ്‌. പക്ഷെ, ബ്രിട്ടനിലെ പല സാമൂഹിക വിഷയങ്ങളും (വിപത്തുകളും) തന്റെ സിനിമകളിലൂടെ ചർച്ച ചെയ്യാൻ ഗയ് റിച്ചി സമർത്ഥമായി ശ്രമിച്ചിട്ടുണ്ട്.

ഗയ് റിച്ചി സ്വന്തമായി ഒരു ശൈലിയുള്ള സംവിധായകാൻ തന്നെയാണ്. ഡോളറുകൾ വാരിക്കൂട്ടാനുള്ള ശക്തിയുള്ള ശൈലി. ഒരു ആസ്വാദനത്തിന് അപ്പുറം നമ്മുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്നതോ, അല്ലെങ്കിൽ അപാര അർത്ഥ തലങ്ങൾ ഉള്ളതോ ആയ സിനിമകൾ അല്ല പുള്ളിയുടെത്. എല്ലാ സിനിമകളും predictive ലൈൻ തന്നെയാണ്. പക്ഷെ എങ്കിൽ തന്നെയും സിനിമയുടെ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു മാജിക് അദ്ദേഹത്തിന് കൈവശമുണ്ട്.  അദ്ധേഹത്തിന്റെ 'Knights  and  the Round Table' എന്ന സിനിമക്കായി കാത്തിരിക്കുന്നു.

വാൽ: മലയാളത്തിലെ 'നേരം', തമിഴിലെ 'സൂത് കാവം' എന്നീ സിനിമകൾ ഏതാണ്ട് ഈ ശൈലി പോലെയാണെന്ന് തോന്നിയിട്ടുണ്ട്.