Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Saturday, May 30, 2015

പ്രേമം



തികച്ചും പൈങ്കിളി ആയ ഒരു ടൈറ്റിൽ. തികച്ചും പൈങ്കിളി ആയ ഒരു പ്രമേയം. അത് ഒട്ടും പൈങ്കിളി ആകാതെ അവതരിപ്പിച്ച പുത്രൻ സാറിനു ആദ്യത്തെ സല്യൂട്ട്. ബുദ്ധിപരമായ അവതരണ ശൈലിയിലൂടെ ഒട്ടും പുതുമയില്ലാത്ത ഒരു കഥയെ തിയറ്ററിലെ കയ്യടികളാക്കി മാറ്റിയ സംവിധാന മികവിന് സല്യൂട്ട്. നിവിമ്പോളിസത്തെ ലാലിസവുമായി താരതമ്യം ചെയ്യപ്പെട്ടത് തന്നെ നിവിൻ പോളിയുടെ വിജയമാണ്. ആ പ്രകടനത്തിന് സല്യൂട്ട്. ചുരുക്കത്തിൽ കാശ് മുടക്കി ടിക്കറ്റ് എടുക്കുന്നവനു ധൈര്യമായി കണ്ടിരിക്കാവുന്ന ഒരു ക്ലീൻ എന്റർറ്റൈനെർ...അതാണ്‌ 'പ്രേമം'.

മൂന്നു പ്രണയങ്ങൾ. ഒരു നായകൻ. അതാണ്‌ 'പ്രേമം'. മൂന്നു കാലഘട്ടങ്ങളിൽ സംഭവിക്കുന്ന (പ്രണയം സംഭവിച്ചു പോകുന്ന ഒന്നാണല്ലോ !) പ്രണയങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. വളരെ ഫ്രഷ്‌ ആയ തുടക്കം, പക്ഷെ പിന്നെ സ്ഥിരം ട്രാക്കിലോടുന്ന പടം, എങ്കിലും അവതരണത്തിൽ കൂടിയും നിവിൻ പോളിയുടെ സ്ക്രീൻ പ്രെസന്സിലൂടെയും പ്രേക്ഷകരെ കൂടെ നിർത്താൻ സംവിധായകന് സാധിച്ചു.

നിവിന്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും മോഹൻലാലുമായി താരതമ്യം ചെയ്യുന്നത് ഇപ്പൊ പതിവായിട്ടുണ്ട്. അതൽപം കടന്ന കയ്യാണെങ്കിലും, മോഹൻലാലിനെ പോലെ തന്നെ ഒരു 'സ്നേഹം' തോന്നുന്ന മാനറിസങ്ങൾ ആണ് നിവിന്റെയും. കുസൃതിയും കലിപ്പും ചമ്മലും വിരഹവും നന്നായി തന്നെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.  പക്ഷെ, സ്ഥിരം കാമുകൻ കളിച്ചു നടക്കാതെ ട്രാക്ക് മാറ്റി പിടിക്കുന്നത് വളരെ നന്നായിരിക്കും. പുതുമുഖങ്ങൾ എല്ലാവരും തന്നെ കട്ടയ്ക്ക് കട്ടയ്ക്ക് നിന്നഭിനയിച്ചു. പ്രത്യേകിച്ച് ഗിരിരാജൻ കോഴി! സൌണ്ട് മിക്സിങ്ങ് മികച്ചു നിന്ന്. പിറു പിറുക്കലുകളും എക്കോയും മറ്റും പഴയ ചില പ്രിയദർശൻ സിനിമകളെ ഓർമിപ്പിച്ചു. വയറു നിറയെ പാട്ടുകൾ ഉണ്ടെങ്കിലും വയറിളക്കം ഒന്നും സംഭവിച്ചില്ല, ഒരു പക്ഷെ, ആ 'സീൻ കൊണ്ട്ര' എന്ന പാട്ട് ഒഴിവാക്കാമായിരുന്നു. എഡിറ്റിംഗ്, ക്യാമറ എന്നിവയും നന്നായി.

അൽഫോൻസ്‌ പുത്രൻ ബുദ്ധിമാനായ സംവിധായകനാണ്. നല്ല ഹൈപ് കൊടുത്ത്, ട്രെയിലർ ഇല്ലാതെ, ഒരു പഴയ ബോംബ്‌ കഥ മനോഹരമായി തന്നെ പറഞ്ഞു വെച്ചിരിക്കുന്നു.  ഇനിയും നല്ല സിനിമകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. പറഞ്ഞു പഴകിയ കഥകൾ ആണെങ്കിലും കാഴ്ചക്കാരെ തൃപ്തിപ്പെടുത്താൻ ആഖ്യാനശൈലിക്ക് കഴിയുമെങ്കിൽ അതിൽ തെറ്റില്ല എന്നാണു എന്റെ പക്ഷം. എന്തായാലും ഇനി കുറച്ചു നാൾ കേരളം 'പ്രേമിക്കട്ടെ'.

വാൽ: ലാലേട്ടൻ കഴിഞ്ഞാൽ മീശ പിരി ഇത്രയും കിടുക്കിയ വേറെ നടനുണ്ടോ എന്ന് സംശയമാണ്.  നിവിമ്പോളിസം. 

Thursday, May 21, 2015

മോഹൻലാൽ



മലയാള സിനിമയുടെ ആറാം തമ്പുരാൻ...കിരീടം വെയ്ക്കാത്ത രാജാവ്...ദി കമ്പ്ലീറ്റ്‌ ആക്ടർ ...അങ്ങനെ അങ്ങനെ ഒരുപാട് പട്ടങ്ങൾ കൊണ്ട് അലങ്കൃതമാണ് ആ പേര്. അങ്ങനെയുള്ള ആരാധക കേന്ദ്രീകൃത വിശേഷണങ്ങൾക്കപ്പുറമുള്ള മോഹൻലാലിനെയാണ് എനിക്കിഷ്ടം. മോഹൻലാൽ എന്ന മനുഷ്യന്റെ നിലപാടുകളും വീക്ഷണങ്ങളും സ്വഭാവങ്ങളും എന്തുമായിക്കൊള്ളട്ടെ, പക്ഷെ മോഹൻലാൽ എന്ന നടൻ മലയാളിയുടെ ദൈനം  ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനിൽ മിന്നി മാഞ്ഞ ക്രൂരഭാവങ്ങൾ കണ്ട മലയാളി ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, ആ മുഖത്ത് കുസൃതിയും പ്രണയവും ദൈന്യതയുമെല്ലാം മിന്നി മായുമെന്നു. തിരനോട്ടത്തിൽ സൈക്കിളിൽ നിന്ന് വീഴുന്ന ഷോട്ട് കണ്ട സുഹൃത്തുക്കൾ കരുതിയിട്ടുണ്ടാവില്ല, ആ വീഴ്ച നടന വിസ്മയങ്ങളുടെ കൊടുമുടിയിലേക്കുള്ള യാത്രയുടെ തുടക്കമാവുമെന്ന്. ജയന്റെയും നസീറിന്റെയും സോമന്റെയും മറ്റും ഇടി കൊണ്ട് നടന്ന കാലത്ത്, ആരും വിചാരിച്ചിട്ടുണ്ടാവില്ല ഭാവിയിൽ ഒരുപാട് പേരെ ഇടിക്കേണ്ട ആക്ഷൻ ഹീറോ ആകുമെന്ന്. അങ്ങനെ ചിരിയും ചിന്തയും, കുസൃതിയും സങ്കടവും, ദൈന്യതയും രൌദ്രവും, ശൃംഗാരവും എല്ലാം കൂടിയുള്ള ഒരു 'കമ്പ്ലീറ്റ്‌ പാക്കേജ്' ആയിരുന്നു മോഹൻലാൽ.

യുവാക്കൾക്ക് ലാലേട്ടനും, മുതിര്ന്നവര്ക്ക് ലാലും, അമ്മമാർക്ക് ലാലനും ലാൽ മോനും ലാലുവും, കുട്ടികൾക്ക് മോഗൻലാലും ആയി ആ മനുഷ്യൻ മലയാളിയുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയിട്ടു വർഷങ്ങൾ ഏറെയായി. ബുള്ളറ്റ് ബൈക്ക് ഓടിക്കുമ്പോ , ഹെർക്കുലീസ് സൈക്കിൾ ചവിട്ടുമ്പോ തോൾ അറിയാതെ ചരിയുന്നതും, മുണ്ടുടുക്കുമ്പോ നരസിംഹം ശൈലി നോക്കുന്നതും, മുടി ചീകുമ്പോ ഒരു വശം ചരിച്ചു ചെയ്യുന്നതും, കാമുകിയോട് സോള്ളുമ്പോ അറിയാതെ ലാലിസം വരുന്നതുമെല്ലാം മോഹൻലാൽ എന്ന നടൻ എത്ര മാത്രം മലയാളിയുടെ  മനസ്സിൽ സ്വാധീനം ചെലുത്തുന്നു എന്ന് വേണം കരുതാൻ.

മഞ്ഞിൽ വിരിഞ്ഞ ആ ഇതിഹാസം ഇന്ന് 55 വയസ്സ് പൂർത്തിയാക്കുകയാണ്.  ചരിഞ്ഞ തോളുമായി കുസൃതി നിറഞ്ഞ നോട്ടവുമായി മലയാളിയുടെ മനസ്സുകളിലേക്ക് നടന്നു കയറിയ  ആ മഹാനടന് ജന്മദിനാശംസകൾ.

വാൽ: മലയാള സിനിമയെ കുറിച്ചുള്ള ഏതോ ഒരു പഠനത്തിൽ മമ്മൂട്ടിയെ ശ്രീരാമൻ ആയിട്ടും മോഹൻലാലിനെ ശ്രീകൃഷ്ണൻ ആയിട്ടുമാണ് ഉപമിച്ചത്. അങ്ങനെ നോക്കുവാണേൽ ഇന്ന് 'ശ്രീകൃഷ്ണ ജയന്തി' ആണ്!

Wednesday, May 20, 2015

ലൈലാ ഓ ലൈലാ



കണ്ടു മടുത്ത കാഴ്ച്ചകളും ക്ലീഷേകളുടെ ഘോഷയാത്രയുമായി വന്നിറങ്ങിയ മറ്റൊരു തട്ടിക്കൂട്ട് ജോഷി സിനിമയാണ് 'ലൈലാ ഓ ലൈലാ'. കെട്ടുറപ്പോ കയ്യടക്കമോ ഇല്ലാത്ത ഒരു തിരക്കഥയും, പുതുതായി എന്ത്   ചെയ്യണമെന്നറിയാത്ത സംവിധാനവും കൈമുതലായുള്ള ഈ സിനിമ , ബോക്സ്‌ ഓഫീസിൽ എന്തേലും നേടിയിട്ടുണ്ടെങ്കിൽ അത് മോഹൻലാൽ എന്ന നടനോടുള്ള മലയാളിയുടെ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്.

'ജോഷി ചതിച്ചാശാനെ!' എന്ന നിലവിളി പ്രേക്ഷകനിൽ നിന്നുയരാൻ തുടങ്ങിയിട്ട് നാള് കുറെ ആയി. ഇനിയിപ്പോ ഈ മലയാളദേശത്ത് ആ മുറവിളി കേൾക്കാൻ ശ്രീ. ജോഷി മാത്രമേ ഉള്ളെന്നാണ് തോന്നുന്നത്. വെടി വെച്ചാൽ ഈ ജന്മത്ത് ഞാൻ കൊള്ളിക്കില്ല എന്ന് പ്രതിഞ്ജ എടുത്ത വില്ലനും, ഒരു കൂട്ടം കോമാളികളുടെ സ്പൈ സങ്കേതവും, ദ്വയാർത്ഥം നിറഞ്ഞു നിൽക്കുന്ന പ്രണയ സംഭാഷണങ്ങളും, ഒരു ആവശ്യവുമില്ലാത്ത പാട്ടുകളും, ജോസ് പ്രകാശ് കാലഘട്ടത്തിലെ ബോംബ്‌ നിർവീര്യമാക്കലും...അങ്ങനെ അങ്ങനെ പോകുന്നു ഈ സിനിമയുടെ ഗുണഗണങ്ങൾ. ബോളിവൂടിലെ 'മോസ്റ്റ്‌ വാണ്ടഡ്' തിരക്കഥാകൃത്ത് പക്ഷെ മലയാളത്തിനു നൽകിയത് വെറും ചവറു മാത്രം.

മോഹൻലാൽ എന്ന നടൻ മാത്രമാണ് ഈ സിനിമയുടെ പ്ലസ്. എന്നും കരുതി അദ്ദേഹം അങ്ങ് അഭിനയിച്ചു മറിച്ചു എന്നല്ല. ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രതിനുള്ളിൽ നിന്ന് കൊണ്ട് , ഒട്ടും അടുക്കില്ലാത്ത ഒരു തിരക്കഥയിൽ നിന്ന് കൊണ്ട്  , അദ്ദേഹം നന്നായി തന്നെ തന്റെ ഭാഗം കൈകാര്യം ചെയ്തു. പലരും പറഞ്ഞത് പോലെ അതി ഭയങ്കരമായ ഫൈറ്റ് ഒന്നും കണ്ടില്ലെങ്കിലും,  നല്ല വൃത്തിയായി അതൊക്കെ അദ്ദേഹം നിർവഹിച്ചു. പറ്റുമെങ്കിൽ ലാലേട്ടനും ജോഷി സാറും  ഇനിയെങ്കിലും ആ 'ചിറകൊടിഞ്ഞ കിനാവുകൾ' ഒന്ന് കാണുന്നത്  നന്നായിരിക്കും.

വർഷത്തിൽ ഒരുപാട് ചവർ സിനിമകൾ ഇറക്കുന്നതിലും നല്ലത്, വല്ലപ്പോഴും ഒരു നല്ല സിനിമ ചെയ്യുന്നതാണ്. അല്ലെങ്കിൽ മലയാളത്തിലെ 'മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ' എന്ന പേര് ജോഷിക്ക് നഷ്ടമാവാൻ അധികം കാലമെടുക്കില്ല.

വാൽ: ഈ സിനിമയിൽ തീവ്രവാദികളായി അഭിനയിച്ചിരിക്കുന്നവരെ കണ്ടപ്പോ തോന്നിയത്, ഇവന്മാർ ജനിച്ചപ്പോഴേ ഇങ്ങനെയൊക്കെ ആയിരുന്നോ എന്നാണു. അഭിനയിക്കുന്ന എല്ലാ പടത്തിലും തീവ്രവാദികൾ! 

Wednesday, May 13, 2015

Avengers: Age of Ultron



പടം ഇറങ്ങി മാസം ഒന്നായെങ്കിലും ഇതിന്റെ ഒന്നാം ഭാഗത്തിന്റെ ഹാങ്ങോവറിൽ, കാണണം എന്ന് വാശി പിടിച്ചാണ് ഇന്നലെ കയറിയത്. സ്ഥിരം ഭൂമി രക്ഷപ്പെടുത്തൽ കഥയാണെന്നും, കഥയിൽ ലോജിക്കിനോ മറ്റോ യാതൊരു സാധ്യതയില്ലെന്നും, എന്തിനു ഒരു ഭയങ്കര കഥ തന്നെയില്ലെന്നും പ്രതീക്ഷിച്ചു തന്നെയാണ് പോയത്. ഇത്രയും അറിഞ്ഞിട്ടും പിന്നെന്തിനാടാ കോപ്പേ സിനിമ കാണാൻ കയറിയത് എന്ന് ചോദിച്ചാൽ, ഒരൊറ്റ ഉത്തരമേയുള്ളൂ : സോറി, പറ്റിപ്പോയി !

ഒരുപാട് നീട്ടുന്നില്ല. നമ്മുടെ സ്ഥിരം ഫാൻസി ഡ്രസ്സ്‌ ചേട്ടന്മാർ (ഒരു ചേച്ചിയും ) ഇത്തവണയും ലോകത്തെ രക്ഷപ്പെടുത്തി. പക്ഷെ, അതി സങ്കീർണമായ ഒരു പ്രോഗ്രാമിനെ തോൽപ്പിക്കേണ്ടി  വന്നു. അതിനിടയിൽ നിരപരാധികളായ കുറേപ്പേരെ കാറ് തെറിപ്പിച്ചും, കെട്ടിടം മറിച്ചിട്ടും രണ്ടു കൂട്ടരും കൊന്നു. അതിപ്പോ അവരെ രക്ഷിക്കണ്ടേ എന്ന് ചോദിച്ചാൽ, ഓരോരോ കീഴ്വഴക്കങ്ങൾ ആകുമ്പോ.....! സ്ഥിരം ഹീറോകളുടെ ഒപ്പം ഇത്തവണ രണ്ടു പേര് കൂടിയുണ്ടായിരുന്നു : സ്പീഡിൽ ഓടുന്ന ഒരു ചെക്കനും പിന്നെ ചുവന്ന മാവ് കൊണ്ട് പൊറോട്ട കുഴയ്ക്കുന്ന പോലത്തെ അഭിനയം കാണിച്ച ഒരു ച്യാച്ചിയും. പിന്നെ, സ്ഥിരം അടി-ഇടി-വെടി-പൊക...പഴയ ബോംബ്‌ കഥ.

ആദ്യ ഭാഗത്തിൽ കുറച്ചൊക്കെ ചിരിപ്പിച്ചെങ്കിൽ , ഇതിൽ വലുതായോന്നുമില്ല. വേണമെങ്കിൽ തളത്തിൽ ദിനേശൻ ചിരിച്ചത് പോലൊക്കെ ഒന്ന് ചിരിക്കാം. അസ്വാഭാവികത നിറഞ്ഞു നിന്ന വിഷ്വൽ എഫ്ഫെക്ട്സ്, ഒരു അടുക്കു തോന്നാത്ത തിരക്കഥ, ഒട്ടും ബലമില്ലാത്ത ബെയ്സ് തീം. പിന്നെ, സൗഹൃദം, unity, ഈഗോ, ചെറിയ ഒരു പ്രണയം...ഇതൊക്കെ ഈ ബോംബ്‌ കഥയിൽ ഉൾപ്പെടുത്തിയതിന് ഒരു പ്ലസ്‌ മാർക്ക്.

ഇത്രയും കുറ്റം പറഞ്ഞ എന്നോട് ,' നീ പിന്നെ നോളന്റെ ക്ലാസ്സിക് കാണാൻ ആണോടാ ഈ പടത്തിനു കയറിയത്?' എന്ന് ചോദിച്ചാൽ എനിക്ക് പറയാനുള്ളത്, ആദ്യ ഭാഗത്തിന്റെ ഏഴയലത്ത് പോലും ഇതെതിയില്ല എന്നാണു.  കാനെണ്ടാവർ കണ്ടു കാണും, കാണാത്തവർ തിയറ്ററിൽ പോയി കാണണമെന്നില്ല.

വാൽ: പൊറോട്ട  കുഴയ്ക്കുന്ന ചേച്ചി ദയനീയ അഭിനയമായിരുന്നു. ഇനിയുള്ള ഭാഗങ്ങളിലും പ്രതീക്ഷിക്കാമെന്നു തോന്നുന്നു.

Tuesday, May 12, 2015

സഹായം ചോദിക്കുന്ന സുഹൃത്തിന്റെ മുഖത്തിന്‌ നേരെ, കയ്യിൽ സഹായിക്കാനുള്ള സാധനവും വെച്ച്..രണ്ടു കയ്യും നീട്ടി 'ആഗ്രഹമുണ്ട്, പക്ഷെ ആവതില്ല' എന്ന് പറയുന്നതിൽ പരം നന്ദിയില്ലായ്മ വേറെയില്ല ..എന്നാണു എന്റെയൊരു ഇത്