Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Friday, January 29, 2016

The Mist (2007)



സ്റ്റീഫൻ കിംഗ്‌ എന്ന വിഖ്യാത നോവലിസ്റ്റിന്റെ ഇതേ പേരിലുള്ള നോവല്ലയെ (novella) ആസ്പദമാക്കി  ഫ്രാങ്ക് ഡാരാബോണ്ട്‌ ( The Shawshank Redemption, The Green Mile)  എന്ന ബ്രില്ല്യന്റ് സംവിധായകൻ (തിരക്കഥാകൃത്തും) ഒരുക്കിയ ഒരു ഹൊറർ മൂവി ആണ് 'The Mist'. നോവലുകൾ സിനിമയാക്കുമ്പോൾ പലപ്പോഴും കേൾക്കുന്ന പരാതിയാണ് , നോവലിന്റെ സൌന്ദര്യം പൂർണമായും ഒപ്പിയെടുക്കാൻ സിനിമയ്ക്കു കഴിഞ്ഞിട്ടില്ല എന്നത്. പക്ഷെ, ഈ സിനിമയുടെ കാര്യത്തിൽ , നോവല്ലക്കും ഒരു പടി മുകളിൽ നിൽക്കും, അതിൽ നിന്നും ജന്മമെടുത്ത ഈ സിനിമ.

ഒരു കൊടുംകാറ്റു കൊണ്ടുണ്ടായ സാഹചര്യത്തിൽ ടൌണിലെ സൂപ്പർ മാർക്കറ്റിലെക്ക് പോകുന്ന ഒരു അച്ഛനും (Thomas Jane), മകനും, അയൽക്കാരനും. സൂപ്പർ മാർക്കറ്റിൽ നിലക്കുമ്പോൾ പുറത്തു അതി ശക്തമായ മൂടൽ മഞ്ഞു രൂപം കൊള്ളുന്നു. മൂടൽ മഞ്ഞിനുള്ളിൽ മനുഷ്യരെ നശിപ്പിക്കുന്ന പല തരാം ഭീകര ജീവികൾ മറഞ്ഞിരിക്കുന്നു. മഞ്ഞിനുള്ളിലേക്ക് ഇറങ്ങിയാൽ അവിടെ പതിയിരിക്കുന്ന മരണം തങ്ങളെ അവസാനിപ്പിക്കുമെന്ന് എല്ലാവരും മനസ്സിലാക്കുന്നു. കഥ ഇങ്ങനെ ആ സൂപ്പർ മാർക്കറ്റിനുള്ളിൽ വികസിക്കുന്നു.

ഈ സിനിമ ചർച്ച ചെയ്യുന്നത് പക്ഷെ ആ ഭീകര ജീവികളെ പറ്റിയല്ല. ഏറിയാൽ നാലോ അഞ്ചോ സീനുകളിൽ മാത്രമാണ് ആ ജീവികൾ സിനിമയിൽ കാണുന്നത്. ഒരു crisis situation നേരിടുമ്പോൾ ഒരു സമൂഹം എങ്ങനെ അതിനെ നേരിടുന്നു എന്നതാണ് ഈ സിനിമ സംവദിക്കുന്നത്. ആ സൂപ്പർ മാർക്കറ്റിൽ എല്ലാ തരത്തിലുള്ള ആൾക്കാരുമുണ്ട് : കോളേജ് വിദ്യാഭ്യാസം നേടിയവർ മുതൽ സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവർ വരെ. അവർ  ഓരോരുത്തരും എങ്ങനെ ഒരു പ്രശ്നത്തെ നേരിടുന്നു,  എങ്ങനെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്നൊക്കെ വളരെ  വിശദമായി സിനിമയിൽ കാണിക്കുന്നുണ്ട്. ഓരോന്നായി നമുക്കൊന്ന് നോക്കാം :

1. പ്രധാനമായും നാലു തരത്തിലുള്ള മനുഷ്യർ ആ സൂപ്പർ മാർക്കറ്റിൽ ഉണ്ട്. ഒന്ന്, Thomas Jane അവതരിപ്പിക്കുന്ന  കഥാപാത്രം (David Drayton , Artist ) ചിന്തിക്കുന്ന പോലെയുള്ള മനുഷ്യർ. മഞ്ഞിനുള്ളിൽ ഭീകര സത്വങ്ങൾ ഉണ്ടെന്നറിഞ്ഞതിനു  ശേഷം, അദ്ദേഹം എടുക്കുന്ന തീരുമാനം ഷോപ്പിനുള്ളിൽ തന്നെ നിൽക്കാനാണ്. Risk എടുക്കാതെ സഹായം എത്തുന്നതും കാത്തു നിൽക്കാനുള്ള തീരുമാനം. അതെ സമയം Andre Braugher അവതരിപ്പിക്കുന്ന കഥാപാത്രം (Brent Norton, Lawyer ) അതിനായി കാത്തു നിൽക്കാതെ,  Risk എടുത്തുകൊണ്ട്  സഹായത്തിനായി പുറത്തേക്ക് പോകുകയാണ്, കൂടെ കുറച്ചു പേരും. വേറൊരു സ്ത്രീ സർവതും ദൈവത്തിൽ അർപ്പിച്ചു, മതപ്രഭാഷണം നടത്തുന്നു. ബാക്കിയുള്ളവർ എങ്ങോട്ട് വേണേലും manipulate ചെയ്യപ്പെടാവുന്ന അവസ്ഥയിലും.

2. ഭീകരത മനസ്സിലാക്കിയ ശേഷം ഒരു സ്ത്രീ തനിക്ക് വീട്ടിൽ പോകണം, കുട്ടികൾ തനിച്ചാണ് എന്ന് പറയുന്നുണ്ട്. ആരെങ്കിലും  തന്നെ വീടെത്താൻ സഹായിക്കണം എന്നും അഭ്യർത്ഥിക്കുന്നു. പക്ഷെ, കഥാനായകൻ ഉൾപ്പടെ  ആരും തന്നെ  ആ സ്ത്രീയ്ക്കൊപ്പം പുറത്തേക്ക് പോകാൻ തയ്യാറാകുന്നില്ല. ഇവിടെ, മനുഷ്യൻ അടിസ്ഥാനപരമായി സ്വാർഥൻ  ആണെന്ന് കാണിക്കുന്നു. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് നായകൻ പറയുന്ന  ഡയലോഗ് : " i have my own kid to worry about" .

3. മതം. സിനിമയിൽ തന്നെ പറയുന്നുണ്ട്, ഭയത്തെ ഏറ്റവും കൂടുതൽ ഉപയോഗിച്ച് ലാഭം കൊയ്യുന്ന രണ്ടു സംഭവങ്ങളാണ് മതവും രാഷ്ട്രീയവും എന്ന്. അതിന്റെ ഏറ്റവും ഭീകരമായ രംഗങ്ങൾ സിനിമയിൽ കാണാം. മത വിഷം തുളുമ്പുന്ന വാക്കുകൾ കൊണ്ട് ആദ്യം ആൾക്കൂട്ടത്തെ വെറുപ്പിക്കുകയും , പിന്നീട് അവരുടെ ഭയം മുതലെടുത്ത്‌ തന്റെ ആജ്ഞകൾ  അനുസരിപ്പികുകയും ചെയ്യുന്ന കാഴ്ച ഇതിൽ കാണാം. മതത്തിന്റെ പേരിൽ ചോര വീഴ്ത്താൻ പോലും  മടിക്കാത്ത തരത്തിൽ ഒരാളെ മാറ്റാൻ ഭയത്തിന്റെ സഹായത്തോടെ മതത്തിനു സാധിക്കും എന്നും കാണാം.

4. ശാസ്ത്രം. എന്നും ശാസ്ത്രം അതിര് കടന്നാൽ വില്ലനാണ്. ഈ സിനിമയിലും അത് തന്നെ സംഭവം. ഒരു ആർമി ഉദ്യോഗസ്ഥൻ പറയുന്നുണ്ട്, എലിയൻസുമായി communicate ചെയ്യാനുള്ള ശ്രമം പാളിയതിനാലാണ്  ഈ ജീവികൾ ഇവിടെയെതിയതെന്നു.  അതെത്ര മാത്രം ശരിയാണെന്നറിയില്ല. ഒരു പക്ഷെ, പരീക്ഷണങ്ങളിൽ തോത് കൂടി ജനിതക മാറ്റം സംഭവിച്ച ജീവികളുമാകാം. എന്ത് തന്നെയായാലും , പ്രകൃതിയെ മറന്നു ശാസ്ത്രം പുരോഗമിച്ചാൽ,  മനുഷ്യന്റെ നാശത്തിലേക്ക് അധികം ദൂരമില്ല എന്നും സിനിമ പറയുന്നു.

5. സിനിമയുടെ അവസാനം : ഒറിജിനൽ കഥയുടെ author ആയ സ്റ്റീഫൻ കിംഗ്‌ പറഞ്ഞത് , " സംവിധായകൻ ഈ കഥയുടെ അവസാനം മാറ്റി എഴുതിയിര്ക്കുകയാണ്. വളരെ മനോഹരമായിട്ടുണ്ട്. ആ അവസാനത്തെ പറ്റി  ആരെങ്കിലും ഈ സിനിമ കാണാത്തവരോട് പറയുകയാണെങ്കിൽ അവരെ തൂക്കിക്കൊല്ലാനുള്ള നിയമം പാസ്സാക്കണം " എന്നായിരുന്നു. അത് കൊണ്ട് ഞാനതിനു മുതിരുന്നില്ല.നോവല്ലയിൽ നിന്നും വ്യത്യസ്തമായി ഒരു tragic end ആണ് സംവിധായകൻ സിനിമക്ക് നൽകിയിരിക്കുന്നത്. പല പ്രേക്ഷകർക്കും അതത്ര സ്വീകാര്യമായി തോന്നിയില്ല. പക്ഷെ, വളരെ ഷോക്കിംഗ് ആയുള്ള ഒരു climax  ആണ് ഈ സിനെമയുടെത്. സിനിമ കഴിഞ്ഞു കുറച്ചു നാൾ , ആ ഒരു ഭാരം നെഞ്ചിൽ ഫീൽ ചെയ്യും.

മനുഷ്യൻ ഒരു പ്രത്യേക ജീവിയാണ്. ഒരേ സമയം പല മുഖങ്ങൾ ഉള്ള ഒരു ജീവി.The  Mist  എന്ന സിനിമ മുന്നോട്ട് വെയ്ക്കുന്ന ചോദ്യം :  ഭീകരത മുന്നിൽ കാണുന്ന മൂടൽ മഞ്ഞിലാണോ, അതോ നമ്മുടെയൊക്കെ ഉള്ളിൽ തന്നെയാണോ?

Wednesday, January 27, 2016

Frailty (2001)



ഒറ്റനോട്ടത്തിൽ ഒരു സാധാരണ ചിത്രം. ഒരു തെറ്റായ സന്ദേശം നൽകുന്നു എന്ന തോന്നലുളവാക്കുന്ന ചിത്രം. ഇടവേളക്ക് മുൻപേ പ്രതീക്ഷിക്കാവുന്ന 'ട്വിസ്റ്റും', വർത്തമാനവും ഫ്ലാഷ്ബാക്കും കൂട്ടിക്കലർത്തിയ ആഖ്യാനവും.  പക്ഷെ, ഈ സിനിമ ചർച്ച ചെയ്യുന്ന വിഷയം വളരെ ഗൌരവപൂർണവും , അത് കൊണ്ട് തന്നെ ഈ സിനിമ ഒരു അത്ഭുദവും ആണ്.

God's Hand Case എന്ന പ്രമാദമായ കൊലപാതക  കേസ് അന്വേഷിക്കുന്ന FBI ഓഫീസറുടെ അടുത്തേക്ക് എത്തുന്ന Fenton Meiks എന്ന യുവാവ്, ആരാണ് കൊലപാതകി എന്ന് തനിക്കറിയാമെന്നും , അത് തന്റെ സഹോദരൻ ആയ Adam Meiks ആണെന്നും പറയുന്നു. കൊല ചെയ്യപ്പെട്ട ശരീരങ്ങൾ കുഴിചിട്ടിരിക്കുന്നത് എവിടെയാണെന്നും തനിക്കറിയാമെന്ന് അയാൾ പറയുന്നു.ഈ സംഭാഷണങ്ങൾക്ക് ഇടയിലൂടെയുള്ള ഫ്ലാഷ്ബാക്കിലൂടെ കഥ നീങ്ങുന്നു.
ജഗതി ശ്രീകുമാർ ഒരു സിനിമയിൽ പറയുന്നത് പോലെയാണ് സിനിമയുടെ ഫ്ലാഷ് ബാക്ക്  തുടങ്ങുന്നത്. ഒരച്ഛൻ , രണ്ടു കുട്ടികൾ, ഒരു കൊച്ചു വീട്, ഒരു കൊച്ചു കുടുംബം. പക്ഷെ, പിന്നീട് ഈ സിനിമ പതിയെ ഗ്രിപ്പിങ്ങ് മൂടിലേക്ക് കയറുന്നു. തനിക്ക് ദൈവം നേരിട്ട ഒരു ദൗത്യം തന്നതായി ഈ അച്ഛൻ കുട്ടികളോട് പറയുന്നു. നമ്മുടെ കുടുംബം ഒന്നായി  ആ ദൗത്യം നിരവേറ്റണം എന്നും അയാൾ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നു.  എന്താണാ ദൗത്യം? ദൈവത്തിനു വേണ്ടി ഭൂമിയിലെ 'പിശാചുക്കളെ' നശിപ്പിക്കുക. മനുഷ്യരുടെ രൂപത്തിലുള്ള അവരെ ഉന്മൂലനം ചെയ്യുക!  പിന്നീട്, ആ രണ്ടു കുട്ടികളും അച്ഛനും നടത്തുന്ന കൊലപാതകങ്ങളുടെയും , അവയിലൂടെ രൂപപ്പെടുന്ന  രണ്ടു വ്യക്തിത്വങ്ങളുടെയും കഥയാണ്‌ ഈ സിനിമ.

ഈ സിനിമയെ ഒരു psycho - horror ത്രില്ലെർ എന്നോ മറ്റോ വിശേഷിപ്പിക്കാം. അച്ഛൻ അമ്മമാർ പഠിപ്പിക്കുന്ന കാര്യങ്ങൾ എത്ര മാത്രം ആഴത്തിൽ കുട്ടികളിലേക്ക് പകരാം എന്നത് വ്യക്തമായി ഈ സിനിമ കാണിക്കുന്നു. അത് നല്ലതായാലും ചീത്ത ആയാലും. ആഴത്തിലുള്ള മത ഭ്രാന്ത്, അല്ലെങ്കിൽ അന്ധമായ മത വാദം, തലമുറകളിലേക്ക് പകരുന്നത് എത്ര അപകടകരമാണെന്നും ചിത്രം പറയുന്നു. schizophrenic ആയ അച്ഛൻ കാണുന്ന പല 'പാപങ്ങളും' അയാളുടെ delusions  ആണെന്ന് അറിയാതെ, ആ delusions സത്യമാണെന്നും അത് തന്റെ മക്കളെ വിശ്വസിപ്പികുകയും ചെയ്യുന്നു.  ദൈവത്തിനു വേണ്ടി എന്ത് crime ചെയ്താലും അത് തെറ്റല്ല എന്നും, അങ്ങനെ ചെയ്താലും God will protect us എന്ന തെറ്റായ സന്ദേശം പകരുകയും ചെയ്യുന്നു.

സിനിമ അവസാനിക്കുന്നത് തിന്മ ജയിക്കുന്നു എന്ന രീതിയിൽ ആണെങ്കിലും, പരോക്ഷമായി മതാന്ധതയെ വിമർശിക്കുകയാണ് സിനിമ . ആദ്യ സംവിധാന സംരംഭമെന്ന നിലയിൽ Bill Paxton അഭിനന്ദനാർഹമായ പ്രകടനമാണ് കാഴ്ചവെച്ചത് : തിരഞ്ഞെടുത്ത വിഷയത്തിലും, ആഖ്യാനത്തിലും. അഭിനയത്തിന്റെ മേഖലയിലും അദ്ദേഹം  മികച്ചു നിന്നു ( അച്ഛൻ വേഷം). Matthew McConaughey പതിവ് പോലെ മിതത്വമുള്ള മികച്ച പ്രകടനമായിരുന്നു :- സിനിമയുടെ ഒരു അവസരത്തിൽ പോലും അനാവശ്യമായ ഒരു പുഞ്ചിരിയോ, ശബ്ദ വ്യതിചലനമൊ , കണ്ണുകളുടെ അനാവശ്യ മൂവ്മെന്റൊ..ഒന്നും തന്നെ ഇല്ലായിരുന്നു.

9/ 11 ആക്രമണത്തിൽ പങ്കെടുത്തവരും പറഞ്ഞത് "God will protect  us " എന്നായിരുന്നു. ISIS, Taliban എന്നിവരും ഭീകരപ്രവർത്തനം നടത്തുന്നത്  'ദൈവത്തിന്റെ ജോലി ' എന്ന പേരിലാണ്. അങ്ങനെ , കാലിക പ്രസക്തിയുള്ള ഒരു വിഷയം,  opposite ദിശയിലൂടെ പറയുകയാണ്‌ ഈ സിനിമ. ആദ്യ കാഴ്ചയിൽ സാധാരണം, രണ്ടാം കാഴ്ചയിൽ ഗംഭീരം : Frailty !

Tuesday, January 19, 2016

അനോമലിസ (2015)



Anomalisa -2015

ചാർളി കോഫ്മാൻ എന്ന പ്രതിഭയെ പറ്റി സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അദ്ധേഹത്തിന്റെ ഒരു സിനിമ പോലും കാണാൻ സാധിച്ചിരുന്നില്ല. അതൊരു വൻ നഷ്ടമായിരുന്നു എന്ന് 'അനോമലിസ' കണ്ടപ്പോൾ തോന്നി. വ്യത്യസ്തമായ സിനിമ അനുഭവങ്ങൾ തേടുന്നവർക്ക് ''അനോമലിസ' തീർച്ചയായും ഒരു ദൃശ്യ വിരുന്നായിരിക്കും.

Stop-Motion Animation എന്ന സങ്കേതമാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. പപ്പറ്റ്സുകലുടെ ഓരോ ചലനങ്ങളും ഒരു ഫ്രേമുകളിൽ പകർത്തി , ആ ഫ്രേമുകൾ തുടർച്ചയായി ചലിപ്പിച്ചു ഒരു തുടർ ഷോട്ട് create ചെയ്യുന്നു. അങ്ങനെ വളരെ പതുക്കെ, ഓരോ ചലനങ്ങളുടെയും വികാരങ്ങളുടെയും വിശദമായ ചിത്രീകരങ്ങങ്ങളിലൂടെയാണ് stop-motion animation കടന്നു പോകുന്നത്. ചിലപ്പോൾ ഒരു രംഗം ചിത്രീകരിക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം, ഒരു രംഗത്തിനു വേണ്ടി പത്തിലധികം സെറ്റുകൾ (എല്ലാം ചെറിയ വലിപ്പങ്ങളിൽ ഉള്ളതാവാം) തയ്യാറാക്കേണ്ടി വന്നേക്കാം. അങ്ങനെ 'സൃഷ്ടിയുടെ വേദന' നന്നായി അനുഭവിക്കുന്ന ഒരു സങ്കേതമാണ് ഇത്. കൊഫ്ഫ്മാനോടൊപ്പം ഈ animation വിദ്യയുടെ ഉസ്താദായ ഡ്യുക് ജോണ്സൻ  ആണ് സിനിമ സഹ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

David Thewlis, Jennifer Jason Leigh and Tom Noonan - തുടങ്ങിയവർ അവതരിപ്പിച്ച ശബ്ദ നാടകത്തിന്റെ സിനിമ ആവിഷ്കാരമാണ് ഈ സിനിമ. മൈക്കൽ സ്ടോൻ എന്ന ബ്രിട്ടീഷ്‌ പ്രാസംഗികൻ , സിൻസിനാറ്റി എന്ന അമേരിക്കൻ നഗരത്തിൽ  ഒരു സ്പീച് അവതരിപ്പിക്കാൻ വരുന്നതാണ് പശ്ചാത്തലം. Fregoli Delusion എന്ന അവസ്ഥ ബാധിച്ച നായകന്, താൻ കാണുന്ന ഏവരും ഒരാളാണെന്നും, അവർക്കെല്ലാം ഒരേ രൂപവും ശബ്ദവും ആണെന്നും കരുതുന്നു. തന്റെ ഭാര്യക്കും, മകനും, പൂർവ കാമുകിക്കും, എല്ലാം ഒരേ ശബ്ദം. ഫോണിൽ താൻ ആരോടാണ് സംസാരിക്കുന്നത് പോലും എന്നറിയാത്ത അവസ്ഥ. റിയൽ ആയ ഒരു ശബ്ദത്തോട് സംവദിക്കാൻ കഴിയാതെ, കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്ന അവസ്ഥയിൽ , ഒരു സ്ത്രീ ശബ്ദം കേൾക്കാനിടയാവുകയും , ആ ശബ്ദവുമായി പ്രണയത്തിൽ ആവുകയും ചെയ്യുന്നു.

വളരെ emotional ആയ, ശക്തമായ ഒരു തിരക്കഥയാണ് സിനിമക്ക്. പപ്പറ്റുകളെ വെച്ച്, stop-motion ആനിമെഷനിലൂടെ വളരെ minute ആയ ഭാവങ്ങൾ പോലും കൃത്യമായി ഒപ്പിയെടുതിട്ടുണ്ട്. ഇതിലെ ഒരു സെക്സ് രംഗവും വളരെ അധികം ചർച്ച ചെയ്യപ്പെട്ടതാണ്. Beautiful Love Making എന്ന് വിശേഷിപ്പിക്കാനാണ് ആ രംഗത്തിനു കൂടുതൽ ഉചിതം . കേന്ദ്ര കഥാപാത്രത്തിന്റെ എല്ലാ character traits-ഉം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. അത് പോലെ സംഭാഷണങ്ങൾ കൊണ്ട് പലതും അർത്ഥമാക്കുകയും ചെയ്യുന്നുണ്ട് (shut up lisa , i wanna walk under the sun തുടങ്ങിയവ )

അനോമലി എന്നാൽ വ്യതിചലനം, അസ്വാഭാവികത എന്നിങ്ങനെ അർത്ഥമുണ്ട്. എല്ലാം ഒരു പോലെ കാണുന്ന, കേൾക്കുന്ന ഒരാൾക്ക് ആ സ്ത്രീ ശബ്ദം ഒരു അനോമലി ആയിരുന്നു. ലിസ എന്ന് പേരുള്ള ആ അനോമലിയുമായി അയാൾ പ്രണയത്തിൽ ആകുന്നു...ഒരു പേരും നൽകുന്നു : അനോമലിസ !

കോഫ്മാൻ ബ്രില്ല്യൻസ് ! 

Monday, January 18, 2016

പാവാട


സ്പോയിലറുകൾ ഉണ്ടാവാം!

തുടർച്ചയായ മൂന്നു വിജയ ചിത്രങ്ങൾ...ഒരു നടനെന്ന നിലയിലെ മെച്ചപ്പെട്ട പ്രകടനങ്ങൾ...ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ ജാഗ്രത..ഇതെല്ലാം പ്രിത്വിരാജ് സിനിമകളെ പറ്റിയുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണ് . അത് കൊണ്ട് തന്നെ 'പാവാട' എന്ന സിനെമാക്കായുള്ള കാത്തിരിപ്പ് ഒരുപാട് പ്രതീക്ഷകളുടെതായിരുന്നു. പക്ഷെ, പ്രതീക്ഷകളെ തല്ലിക്കെടുത്തി , നിരാശ മാത്രമാണ് 'പാവാട' സമ്മാനിച്ചത്‌.

പ്രമേയപരമായി ഒരു ചെറിയ വിഷയത്തെ (പ്രാധാന്യം വലുതാണെങ്കിൽ തന്നെയും), മറ്റൊരു സാമൂഹ്യവിപതിന്റെ മേമ്പോടിയിട്ടു അവതരിപ്പിച്ച രീതി നന്നായിരുന്നെങ്കിലും , പല സ്ഥലങ്ങളിലും പ്രേക്ഷകനെ 'confused' ആക്കുന്നുണ്ട്, ഈ ചിത്രം അതിന്റെ പ്രധാന സബ്ജക്റ്റ് എന്താണ് എന്നതിനെ പറ്റി.
മദ്യപാനം തകർക്കുന്ന കുടുംബവും, ദാമ്പത്യവും, സ്വത്തും എല്ലാം ഒരുപാട് വന്നതാണ്. അത് കൊണ്ട് തന്നെ, അങ്ങിങ്ങായി ചില നല്ല തമാശകൾ ഉണ്ടെങ്കിലും,  ആദ്യ പകുതി വളരെ വിരസമായിരുന്നു. ഇടവേളക്കു തൊട്ടു മുന്പ് പൊട്ടിച്ച 'ട്വിസ്റ്റ് ബോംബ്‌' ഒരു പ്രതീക്ഷ ഉയർത്തിയെങ്കിലും , വേണ്ട രീതിയിൽ ആ ബോംബ്‌ പൊട്ടിയില്ല എന്ന് തോന്നി. ഇങ്ങനെയൊരു സിനിമക്ക് എന്തിനായിരുന്നു ഒരു 'narration' എന്നും തോന്നിപ്പോയി.

പ്രിത്വിരാജ് വളരെ മികച്ച പ്രകടനമാണ് ഈ സിനിമയിൽ കാഴ്ചവെച്ചത്..പക്ഷെ, emotional രംഗങ്ങളിൽ മാത്രം. അദ്ദേഹത്തിന് കോമഡി ഇപ്പോഴും അങ്ങട് വഴങ്ങുന്നില്ല. പല മാനറിസങ്ങളും അരോചകമായിരുന്നു. പാവങ്ങളുടെ മോഹൻലാൽ ( മമ്മൂട്ടി, സുരേഷ്  ഗോപി.etc ), ഇതിലും വല്യ മാറ്റമില്ല. 'മുത്താണ് ജോയ്' എന്ന ഗാനം മോശമാക്കിയില്ല, പക്ഷെ മറ്റൊരു ഗാനം വേണ്ടിയിരുന്നില്ല. 'ഇഹലോകജീവിതം' എന്ന പാട്ടാകട്ടെ കണ്ടതുമില്ല. വിഷയത്തിലേക്ക് വരാനുള്ള മീഡിയം ആയ വിരസമായ ആദ്യ പകുതിയും മോശമല്ലാത്ത ആവറേജ് രണ്ടാം പകുതിയും. അതാണ്‌ 'പാവാട'.

പ്രിത്വിരാജ് എന്ന നടനെ പറ്റിയുള്ള പ്രതീക്ഷ വാനോളമാണ് ഇപ്പോൾ. ആ പ്രതീക്ഷയും മനസ്സിൽ വെച്ച് പോയാൽ  നിരാശ ആയിരിക്കും 'പാവാട' സമ്മാനിക്കുന്നത്. ഒന്നും പ്രതീക്ഷിക്കാതെ പോകുന്നവർക്ക് ചിലപ്പോ ബിരിയാണി കിട്ടിയേക്കും.

വാൽ : ഈ സിനിമയിൽ പ്രിത്വിയുടെ എന്ട്രിക്ക് കിട്ടിയ കയ്യടിയെക്കാൾ , മറ്റൊരാളുടെ ഇന്റ്രോക്ക് ആയിരുന്നു  കൂടുതൽ കയ്യടി. അതാർക്കായിരുന്നു എന്നറിയണമെങ്കിൽ പടം കാണുക..അവസാനം വരെ!

Sunday, January 10, 2016

അടി കപ്പ്യാരെ കൂട്ടമണി


സ്പോയിലർ ഉണ്ടാവാം!
കേരളത്തിൽ റിലീസ് ആയപ്പോ മുതൽ കുഴപ്പമില്ലാത്ത അഭിപ്രായങ്ങൾ കേട്ടതാണ് ഈ സിനിമയെ പറ്റി. അന്നേ വിചാരിച്ചതാ, ബംഗ്ലൂർ റിലീസ് ആവുമ്പോ കാണണം എന്ന്. എന്തായാലും ഇന്നലെ തന്നെ ഈ സിനിമ കാണാൻ സാധിച്ചു. മോശം പറയരുതല്ലോ, നല്ല അടിപൊളി ഫീൽ ആയിരുന്നു ഈ സിനിമക്ക്. പിന്നെ, കീറി മുറിക്കാൻ ഒരു ബുജിയുടെ കോട്ടുമിട്ട് പോയാൽ, ഈ സിനിമയിൽ നിന്നും ഒന്നും ആസ്വദിക്കാൻ സാധിക്കില്ല.
ഒരു പെണ്‍കുട്ടി ആണ്‍കുട്ടികളുടെ ഹോസ്റലിൽ എത്തുന്നു, പിന്നെ അവിടുന്ന് എങ്ങനെ പുറത്തു ചാടുന്നു -ഒരു ചെറിയ, ഫ്രഷ് തീം. അതുമായി ബന്ധപ്പെടുത്തി കുറെ തമാശകൾ. ലോജിക്കും ക്ളാസ്സും നോക്കി ഇരിക്കുവാണേൽ ഒന്നും കിട്ടില്ല, പക്ഷെ ചിരിക്കാനുള്ള വെടിമരുന്നൊക്കെ ഈ സിനിമയിൽ നിറച്ചുമുണ്ട്.
കോളേജ് ഹോസ്റൽ ആണ് പശ്ചാത്തലമെങ്കിലും , കോളേജ് എങ്ങും വരുന്നില്ല. ഹോസ്റൽ ആണ് നായകൻ. ഒരു മെൻസ് ഹോസ്റലിന്റെ ഒരു വിധപ്പെട്ട എല്ലാ എലെമെന്റ്സും കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട് സംവിധായകൻ. ആവശ്യമില്ലാത്ത ക്യാമറ ഗിമിക്കുകളോ, പാട്ടുകളോ തിരുകി കയട്ടിയിട്ടുമില്ല.
ധ്യാൻ, അജു, നീരജ്, വിനീത് മോഹൻ (കോശി) --- ഇവരാണ് ഈ സിനിമയുടെ നട്ടെല്ല്. ഒരു പതർചയുമില്ലാതെ ഇവർ നാല് പേരും സിനിമയെ മനോഹരമായി തന്നെ നയിക്കുന്നു. ഇവരുടെ ഇടയിലുള്ള രസതന്ത്രം മാക്സിമം സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. നമിത പ്രമോദും നന്നായിരുന്നു. മുകേഷിന് ഭയങ്കര റോൾ ഒന്നുമില്ലായിരുന്നെങ്കിലും പുള്ളി പതിവ് പോലെ കലക്കി. എനിക്കൊട്ടും മതിപ്പില്ലാത്ത നടൻ ആയിരുന്നു ബിജു കുട്ടൻ. കുറെ സിനിമകളിൽ വെറും ബഹളമായി മാത്രം തോന്നിയിരുന്ന നടൻ. പക്ഷെ, കഴിഞ്ഞ കുറച്ചു സിനിമകളിലൂടെ നല്ലൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം. ആദ്യ പകുതി കത്തിക്കയറിയെങ്കിലും , രണ്ടാം പകുതിയിൽ കുറച്ചു വലിച്ചു നീട്ടൽ അനുഭവപ്പെട്ടു. ക്ലൈമാക്സൂം ഏച്ചു കെട്ടിയത് പോലെ തോന്നി. പല രംഗങ്ങളിലും മുകേഷിന്റെ ഇടപെടൽ ഉള്ളത് പോലെയും തോന്നി (തോന്നൽ ആയിരിക്കാം, പക്ഷെ, മുകേഷ് ടച് ഉള്ള സീനുകൾ കുറേയുണ്ട്).
'അടി കപ്പ്യാരെ കൂട്ടമണി' കാറ്റും, സ്വാതന്ത്ര്യവും, ചക്കയും ഒന്നുമല്ല. ഒരു കൊച്ചു സിനിമയാണ്. ഭീകരമായ അവലോകനമൊന്നും നടത്താതെ , കുറച്ചു ചിരിക്കാനുള്ള മനസ്സോടെ പോയി കണ്ടാൽ ഇഷ്ടപ്പെടും. അത് കൊണ്ട് 'എട് ടിക്കറ്റരെ , ഒരു ടിക്കറ്റ് '.
വാൽ : ഫാമിലി ആയിട്ടാണ് കാണാൻ പോയത്. പക്ഷെ, പേടിച്ചത് പോലെ ഒരുപാട് ദ്വയാർത്ഥ തമാശകൾ ഇല്ലായിരുന്നു. അത് കൊണ്ട് ഫാമിലി ആയിട്ടും പോകാം. ഹോസ്റലിൽ നിന്ന് പഠിച്ച ആരെങ്കിലും ഒക്കെ കുടുംബത്തിൽ കാണുമല്ലോ. അവർക്ക് മനസ്സിലാവും.!