Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, November 29, 2016

CHILDREN OF MEN (2006)



നമ്മുടെ നാളെ എന്താണ്? പ്രകൃതി ദുരന്തങ്ങളോ മാരക രോഗങ്ങളോ അല്ല, മറിച്ചു മനുഷ്യൻ തമ്മിൽ കൊല്ലുന്ന ഭാവിയിലേക്കാണോ നാം നീങ്ങുന്നത്? ഈ ഭൂമിയുടെ അവസാന നല്ല നാളുകളാണോ ഇപ്പോൾ നാം അനുഭവിക്കുന്നത്? ലോകത്തു പലയിടത്തും തീവ്രവാദ അക്രമങ്ങൾ, മതത്തിന്റെ പേരിലുള്ള കൂട്ടക്കുരുതികൾ, ഭരണകൂട ഭീകരതകൾ..അങ്ങനെ പലതും ഇപ്പോൾ തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ, വെളിച്ചത്തേക്കാൾ ഇരുട്ട് കൂടുതലുള്ള ഒരു നാളെയാവാം നമ്മെ കാത്തിരിക്കുന്നത്. അങ്ങനെ ഒരു അവസ്ഥയെ മനോഹരമായി, ഹൃദയത്തിൽ ആഴത്തിൽ പതിക്കും വിധം അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് 'CHILDREN OF MEN'.


ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ, 18 വയസ്സുള്ള ഒരു പയ്യൻ കൊല്ലപ്പെടുന്നു. ലോകം മുഴുവൻ ആ കുട്ടിയുടെ മരണത്തിൽ കേഴുന്നു. കാരണം, കഴിഞ്ഞ 18 വർഷമായി ഭൂമിയിൽ കുട്ടികൾ ഉണ്ടാവുന്നില്ല. ഒരു സ്ത്രീക്കും ഗർഭിണിയാവാനോ അഥവാ ആയാൽ, ജീവനുള്ള ഒരു കുഞ്ഞിനെ നൽകാൻ കഴിയുന്നില്ല. അതിന്റെ കൂടെ, ലോകം മുഴുവൻ തീവ്രവാദവും കലാപങ്ങളും കൊണ്ട് നശിക്കുന്നു. ആകെയുള്ള, താരതമ്യേന law & order ഉള്ള രാഷ്ട്രമായി ബ്രിട്ടൻ നിലകൊള്ളുന്നു. പക്ഷെ, അവിടെയും സ്വദേശവാദവും, മറ്റു രാജ്യക്കാരെ  ബ്രിട്ടനിൽ നിന്നും ഒഴിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നു. അങ്ങനെ ഒരവസരത്തിൽ ഒരു അഭയാർത്ഥി പെൺകുട്ടി ഗർഭിണിയാകുന്നു. ജനിക്കാൻ പോകുന്ന കുട്ടിയും ആ അമ്മയും ഈ മാനവരാശിക്ക് തന്നെ  പ്രതീക്ഷയാകുന്നു. കഥാനായകൻ ആ പെൺകുട്ടിയെ സംരക്ഷിക്കുകയും, ഹ്യൂമൻ പ്രൊജക്റ്റ് നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് സിനിമ.

സിനിമ ചർച്ച ചെയ്യുന്ന വിഷയം അതീവ പ്രാധാന്യമുള്ളതാണ്. പത്തു കൊല്ലം മുൻപെടുത്ത സിനിമയാണെങ്കിലും അതിൽ പ്രതിപാദിക്കുന്ന പല കാര്യങ്ങളും നമ്മുടെ ചുറ്റും നാം കണ്ടു, കാണുന്നു, ഇനിയും കാണും. ഒരു പ്രത്യേക പക്ഷം ചേരാതെ, വ്യക്തമായി ഒരു രാഷ്ട്രീയം സംവിധായകൻ പറയുന്നുണ്ട്. എല്ലാ മത  സിംബോളിസങ്ങളും പല സീനുകളിൽ അദ്ദേഹം നന്നായി തന്നെ തുന്നിച്ചേർത്തിട്ടുമുണ്ട്. ഇതൊരു warning  സിനിമ ആയി കണക്കാക്കാം. പിന്നെ, ചിത്രത്തിന്റെ ആർട്ട് വർക്ക്, ഗംഭീരം! സെറ്റുകൾ എല്ലാം തന്നെ വളരെ ഒറിജിനാലിറ്റി തോന്നിപ്പിക്കുന്നവയായിരുന്നു. ക്യാമറയും മനോഹരം . ഒരു തരത്തിലുള്ള ഹീറോയിസം ഇല്ലാതെ, വളരെ നാച്ചുറൽ ആയ വാർ സീനുകൾ, നായകൻറെ നിസ്സഹായത കാണിക്കുന്ന ഒരുപാട് സീനുകൾ....അങ്ങനെ ഏച്ചുകെട്ടൽ ഒട്ടും അനുഭവപ്പെടുന്നില്ല.ഒരുപാട് സിംഗിൾ ഷോട്ടുകൾ ഈ സിനിമയിൽ കാണാൻ കഴിയും.

'Gravity' സംവിധാനം ചെയ്ത Alfonso Cuarón ആണ് സിനിമയും ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രമായി Clive Owen ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഗംഭീര വർക്കാണ്, കാണാത്തവർ കാണണം!

Friday, November 25, 2016

Downfall (Der Untergang)



നാസി ഭീകരത പല സിനിമകളിലായി നാം കണ്ടിട്ടുണ്ട്, പല പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. ഏതാണ്ട് ആറു മില്യൺ ജൂതന്മാരെ കൊന്നൊടുക്കിയ ഭീകരമായ നാസി ഭരണമാണ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമനിയിൽ നടന്നത്. ഒരു പക്ഷെ , നാം കണ്ടിട്ടുള്ള സിനിമകളിൽ ഹിറ്റ്ലർ ഒരു കഥാപാത്രമായി തിരശ്ശീലയിൽ വന്നിട്ടുണ്ടാവില്ല. വാക്കുകളിലൂടെയോ മറ്റോ മാത്രം നിറഞ്ഞു നിൽക്കുന്ന, അമാനുഷികനായ ഒരു ഭീകരൻ. എന്നാൽ, ഈ സിനിമയിൽ നാം സഞ്ചരിക്കുന്നത്, ഹിറ്റ്ലറുടെ ഒപ്പമാണ്. അയാളുടെ അവസാന നാളുകളിലൂടെ.

ഈ സിനിമയുടെ ഏതാണ്ട് തൊണ്ണൂറ് ശതമാനത്തോളം ഹിറ്റ്ലറുടെ ബങ്കറിനുള്ളിൽ ആണ് നടക്കുന്നത്. റഷ്യൻ സൈന്യം ബെർലിൻ നഗരം തകർത്തെറിയുമ്പോൾ, യുദ്ധം തോറ്റു എന്നറിഞ്ഞിട്ടും തന്റെ മനക്കോട്ടയിൽ ഇല്ലാത്ത തന്ത്രങ്ങൾ മെനയുകയാണ് ഹിറ്റ്ലർ. തന്റെ സാമ്രാജ്യത്വ സ്വപ്നത്തിനു ഏറ്റ പ്രഹരം ഉൾക്കൊള്ളാനാവാതെ , മനോനില തെറ്റിയ ഒരു വൃദ്ധനെ പോലെ പെരുമാറുന്ന ഹിറ്റ്ലറെ നമുക്ക് കാണാൻ കഴിയും. ഇല്ലാത്ത സൈന്യ ട്രൂപ്പുകളെ യുദ്ധ പ്രദേശങ്ങളിലേക്ക് വിന്യസിക്കാൻ ആജ്ഞാപിക്കുക, കൊല്ലപ്പെട്ട സൈനിക മേധാവികൾ യുദ്ധം നയിക്കുന്നുണ്ട് എന്ന് ആണയിട്ടു ഉറപ്പു വരുത്തുക, എണ്ണത്തിൽ കുറഞ്ഞു കൊണ്ടിരിക്കുന്ന ജർമൻ സൈന്യത്തിൽ ഇനിയും ആയിരങ്ങൾ ഉണ്ടെന്നു കരുതുക തുടങ്ങി ഒരുപാട് imaginary     കാര്യങ്ങൾ അയാൾ  മനസ്സിൽ കണക്കു കൂട്ടുന്നു. ഒരു സന്ദർഭത്തിൽ, ബെർലിൻ നഗരം അടിയറവു വെച്ചത്, തന്റെ  സൈനിക തന്ത്രമാണെന്നു പോലും ഹിറ്റ്ലർ പറയുന്നുണ്ട്.

തികച്ചും 'മനുഷ്യൻ' ആയ ഹിറ്റ്ലറിനെ ആണ് ഈ സിനിമയിൽ കാണാൻ കഴിയുക. തന്റെ വനിതാ സഹപ്രവർത്തകരെ  ബഹുമാനത്തോടും സ്നേഹത്തോടും കൂടി മാത്രം പെരുമാറുന്ന, തന്റെ വളർത്തു നായയെ കളിപ്പിക്കുന്ന  തികച്ചും മനുഷ്യനായ ഹിറ്റ്ലർ. തന്റെ ഈഗോക്ക് കോട്ടം തട്ടുന്ന, അനിവാര്യമായ തോൽവിയിലും  , ഈ യുദ്ധം തന്റേതാണ് അതിനാൽ തന്റെ പൗരന്മാരെ കുറിച്ച് ഓർത്തു ഒരു തുള്ളി കണ്ണുനീർ പോലും താൻ പൊഴിക്കില്ല എന്നും ആ സ്വേച്ഛാധിപതി പറയുന്നുണ്ട്. കോപവും, ദുഖവും, സ്നേഹം എല്ലാം നിമിഷങ്ങൾ കൊണ്ട് മാറി മറയുന്നു  അയാളിൽ.  Traudl Junge എന്ന , 1942൦ൽ ഹിറ്റ്ലർ റിക്രൂട് ചെയ്ത തന്റെ സെക്രട്ടറിയുടെ ഒപ്പമാണ് പ്രേക്ഷകർ ഹിറ്റലറിന്റെ ലോകത്തു എത്തുക. അടിമത്വസ്വഭാവമുള്ള ആജ്ഞാനുവർത്തികളും , സൈനിക ജനറൽമാരും എല്ലാം ആ ലോകത്തിനു ജീവൻ പകരുന്നു.

Bruno Ganz എന്ന നടനാണ് ഹിറ്റ്ലർ ആയി ഈ സിനിമയിൽ തകർത്താടിയിരിക്കുന്നതു. മാനസികമായ തോറ്റ ഹിറ്റ്ലറിൻറെ ശരീരഭാഷ അതിമികവോടെ തന്നെ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. തന്റെ അഭിനയ പൂര്ണതയ്ക്ക് വേണ്ടി ഏതാണ്ട് നാല് മാസത്തോളം റിസർച്ച്  ചെയ്താണ് അദ്ദേഹം ഈ സിനിമയിലേക്ക് എത്തുന്നത്.  സിനിമ ഒരുപാട് ചർച്ചകൾക്ക് വഴി വെച്ചിരുന്നു, ഭീകരനായി മാത്രം കേട്ടറിവുള്ള ഒരു സ്വേച്ഛാധിപതിയെ എങ്ങനെ ഒരു സാധാരണ മനുഷ്യനായി കാണിക്കാൻ കഴിയും എന്നൊക്കെ വാദങ്ങൾ പല പത്രങ്ങളും മുന്നോട്ടു വെച്ചിരുന്നു പോലും.  ഒരുപാട് ഗവേഷണത്തിന് ശേഷവും, survivors-ന്റെയും ദൃക്‌സാക്ഷികളുടെയും  വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സിനിമ എടുത്തിരിക്കുന്നത്.

ഹിറ്റ്ലറുടെ ഭീകരത victim സൈഡിൽ നിന്നും നാം ഒരുപാട് കണ്ടിട്ടുണ്ട്, പക്ഷെ ഈ സിനിമ നമുക്ക് മറ്റൊരു പോയിന്റ് ഓഫ് വ്യൂ  ആണ് തരുന്നത്. കാണാത്തവർ കാണണം, ഒരു മഹദ് സൃഷ്ടി തന്നെയാണ് ഈ സിനിമ.

Wednesday, November 23, 2016

Birth (2004 )


മരണം ഒരു സത്യവും, മരണാനന്തര ജീവിതം ഒരു സങ്കൽപ്പവും മാത്രമാണ്. കടുത്ത മത വിശ്വാസികൾ ആത്മാവിലും പുനർജന്മത്തിലും വിശ്വസിക്കുമ്പോൾ , ശാസ്ത്രം ആ ഒരു വിശ്വാസത്തെ പുച്ഛിച്ചു തള്ളുന്നു. എന്നാൽ സ്നേഹം , പ്രണയം എന്നീ വികാരങ്ങൾക്ക് മരണത്തിനപ്പുറവും ജീവനുണ്ട് എന്ന വിശ്വാസം ഏതാണ്ട് എല്ലാ മനുഷ്യരും ഒരേ പോലെ വിശ്വസിക്കുന്ന ഒന്നായിരിക്കും. അത്തരം ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന സിനിമയാണ്  'Birth'.

ഒരു രാത്രിയിൽ, തന്റെ അമ്മയുടെ ജന്മദിനാഘോഷങ്ങളുടെ ഇടയിൽ , ഒരു പത്തു വയസ്സുകാരൻ അന്നയുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുന്നു. മരിച്ചു പോയ അന്നയുടെ ഭർത്താവായ ഷോൺ ആണ് താനെന്നു പറയുന്നു. ആദ്യം തമാശയായി മാത്രം കാണുന്ന ആ  വെളിപ്പെടുത്തൽ , പിന്നീട് ഓരോ സംഭവങ്ങളുടെ പിൻബലത്തിൽ, തന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. കുട്ടി ഷോൺ പറയുന്ന ഓരോ കാര്യങ്ങളും, തങ്ങളുടെ പഴയ ജീവിതത്തിലെ കാര്യങ്ങൾ തന്നെയാണെന്ന് ഞെട്ടലോടെ അന്ന തിരിച്ചറിയുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് സിനിമയെ പൂർണമാകുന്നത്.

അന്നയായി നിക്കോൾ കിഡ്മാനും , കുട്ടി ഷോണായി കാമറോൺ ബ്രൈറ്റും  - - -ഇവരുടെ പ്രകടനങ്ങളാണ് സിനിമയുടെ നെടും തൂൺ.  ഒരു പോയിന്റിനപ്പുറം പക്ഷെ, സിനിമ നമ്മളെ നിരാശപ്പെടുത്തുന്നു എന്ന് വേണം കരുതാൻ. സിനിമയുടെ ക്ലൈമാക്സ് ഓപ്പൺ ആണെങ്കിലും, ഏതു രീതിയിൽ ചിന്തിച്ചാലും ചില തെറ്റുകൾ തിരക്കഥയിലുണ്ട്. ശക്തമായ പ്രകടനങ്ങൾ ഒന്ന് കൊണ്ട് മാത്രം ശ്രദ്ധ പിടിച്ചു പറ്റുന്ന സിനിമ. പിന്നെ, എടുത്തു പറയേണ്ടത് ഛായാഗ്രഹണമാണ്. നിറങ്ങളുടെയും പ്രകാശത്തിന്റെയും മനോഹരമായ സങ്കലനം  പല രംഗങ്ങളിലും കാണാൻ സാധിക്കും. ഓരോ സീനും ഗ്രാൻഡ് ആയിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒരു പക്ഷെ, തിരക്കഥയിലെ ചില ലൂപ്പ് ഹോൾസിൽ നിന്നും ശ്രദ്ധ മാറ്റാൻ ആയിരിക്കും.

ഒരു സ്ലോ ത്രില്ലർ  എന്ന നിലയിലാണ് ഞാൻ ഈ സിനിമ കണ്ടത്, പക്ഷെ, ഒരു പോയിന്റിനപ്പുറം ആ ഒരു തുടിപ്പ് സിനിമക്ക് നഷ്ടപ്പെടുന്നു. കിടിലൻ performances കാണാൻ വേണ്ടി ഈ സിനിമ കാണാം. 

Friday, September 30, 2016

Flu (2013)

ദിനം തോറും വളർന്നു കൊണ്ടിരിക്കുന്ന ഈ ഭൂമിയിൽ പകർച്ച വ്യാധികൾ ഒരു സാധാരണ സംഭവമാണ് . കൃത്യമല്ലാത്ത ഇടവേളകളിൽ പുതിയ രോഗങ്ങൾ അനേകം മനുഷ്യരെ ദുരിതത്തിലാക്കുന്നു . 'വളർച്ച ' എന്ന വാക്കിനു നോട്ടുകെട്ടുകളുടെയും അംബരചുംബികളുടെയും കണക്കെടുപ്പ് കാണിക്കുമ്പോ , മറുവശത്തു തകർന്നു വീഴുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയാണ് എന്ന കാര്യം മനപ്പൂർവം മനുഷ്യർ മറക്കുന്നു. അതുപോലെ ഒരു പകർച്ചവ്യാധി എങ്ങനെ ഒരു ജനതയെ ബാധിക്കുന്നു എന്ന് വരച്ചു കാട്ടുന്ന , ഒരു കൊറിയൻ ത്രില്ലർ മൂവി ആണ് 'Flu '.

സൗത്ത് കൊറിയയിലെ ബുൻഡാങ് പ്രവിശ്യയിലേക്ക് അനധികൃതമായി ഒരു കൂട്ടം മനുഷ്യരെ കടത്തുന്നു. ഇക്കൂട്ടർ അവർ യാത്ര ചെയ്തിരുന്ന കണ്ടെയ്നറിൽ മരണപ്പെടുന്നു. ഇവരെ അന്വേഷിച്ചു വന്ന ഏജന്റുകൾ അതിൽ ഒരാൾ മാത്രം survive ചെയ്തു എന്ന് മനസ്സിലാക്കുന്നു. പക്ഷെ, അവിടുന്ന് തിരിച്ച അവർക്ക് ചോര തുപ്പുന്ന ചുമയും മറ്റു ശാരീരിക പ്രശ്നങ്ങളും ആരംഭിക്കുന്നു. ചുമയുടെ ഇത് ആളുകളിലേക്ക് പകരുന്നു. ഇതിന്റെ വ്യാപനം തടയാൻ ഗവണ്മെന്റ് സ്വീകരിക്കുന്ന നടപടികളും, അതിനോട് ആളുകൾ പ്രതികരിക്കുന്ന രീതികളും , ഇതിനിടയിൽ നടക്കുന്ന വൈകാരിക ബന്ധങ്ങളും ഒക്കെ പിന്നീട് ഈ സിനിമയിലൂടെ കടന്നു പോകുന്നു.

ഒരു സാധാരണ ബോളിവുഡ് സിനിമ തുടങ്ങുന്നത് പോലെയാണ് ഇതിൽ നായകനും നായികയും കണ്ടുമുട്ടുന്നത് . പക്ഷെ, പിന്നീടങ്ങോട്ട് സിനിമയുടെ ലെവൽ മാറുന്നു. ഇതേ പോലുള്ള എന്തെങ്കിലും വിഷയം ഇന്ത്യൻ സിനിമയിൽ വന്നാൽ, പ്രണയം എന്ന തീം സിനിമയുടെ പ്രധാന വിഷയത്തെ overshadow ചെയ്യുന്നതാവും നാം കാണുക. പ്രധാന വിഷയം  അതിന്റെ രസം ചോർന്നു പോകാതെ തന്നെ കൈകാര്യം ചെയ്യാൻ എഴുത്തുകാരൻ കൂടിയായ സംവിധായകന് കഴിഞ്ഞിരിക്കുന്നു . അമ്മ - മകൾ ബന്ധം, അതിന്റെ തീവ്രത, പ്രണയം, സൗഹൃദം, തുടങ്ങിയ മാനുഷിക വികാരങ്ങൾ എല്ലാം തന്നെ കൃത്യമായ അളവിൽ ചേർത്തിരിക്കുന്നു .ചില രംഗങ്ങൾ അല്പം അതിഭാവുകത്വം നിറഞ്ഞതായിരുന്നു എങ്കിലും, മൊത്തത്തിൽ നല്ലൊരു സിനിമാനുഭവം തന്നെയായിരുന്നു 'Flu '.

'Train to Busan ' എന്ന സിനിമയെ ഒരുപാട് പേര് അതിന്റെ emotional വശം ചൂണ്ടിക്കാണിച്ചു പ്രശംസിക്കുന്നത് കണ്ടിരുന്നു. അങ്ങനെയെങ്കിൽ, അവർ ഈ ചിത്രം തീർച്ചയായും കാണേണ്ടതാണ്.

Tuesday, September 27, 2016

Train to Busan (2016)

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയ ആഘോഷിക്കുന്ന സിനിമയാണ് Yeon Sang-ho സംവിധാനം ചെയ്ത കൊറിയൻ സിനിമയായ 'Train to Busan'. നമ്മളെ എന്നും ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന കൊറിയൻ സിനിമകളുടെ തുടർച്ചയാണ് ഈ zombie സിനിമ. പക്ഷെ, കൊട്ടിഘോഷിക്കപ്പെടേണ്ട അത്രയും സ്റ്റഫ് ഈ സിനിമയിലുണ്ടോ എന്നത് തർക്ക വിഷയമാണ്.

Seok-woo എന്ന വളരെ തിരക്കുള്ള (വിവാഹമോചിതനായ) ഒരു ഫണ്ട് മാനേജർ, തന്റെ മകളെ അവളുടെ പിറന്നാൾ ദിനത്തിൽ , അവളുടെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോകാൻ നിർബന്ധിതനാവുന്നു. ബുസാൻ എന്ന നഗരത്തിലേക്കുള്ള ഒരു ട്രെയിനിൽ അവർ കയറുന്നു. എന്നാൽ, ആ ട്രെയിനിനു പുറത്തു,  പല നഗരങ്ങളിലും  ഒരു പ്രത്യേക ഇൻഫെക്ഷൻ മൂലം ആളുകൾ സോമ്പികൾ ആയി മാറുന്നു (ട്രെയിനിൽ ഉള്ളവർ അക്കാര്യം അറിയുന്നില്ല, മറിച്ചു മീഡിയ നൽകുന്ന 'കലാപ' വാർത്തകളായിട്ടാണ് അവരതു കാണുന്നത്). സോമ്പികളിൽ ഒന്ന് എങ്ങനെയോ ട്രെയിനിൽ കയറുന്നു, പിന്നെ ആ ഇൻഫെക്ഷൻ പടരുന്നു. അവരിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് പിന്നീടുള്ള ഉദ്വേഗജനകമായ രംഗങ്ങളിലൂടെ സിനിമ പറയുന്നത്.

Zombie സിനിമകൾ ആവശ്യം പോലെ ഹോളിവുഡ് നമുക്ക് തന്നിട്ടുണ്ട്. എന്നാൽ ഈ ജോണറിൽ ഉള്ള ഒരു സിനിമ, കൊറിയൻ സാഹചര്യങ്ങളിൽ സെറ്റ് ചെയ്തപ്പോഴുള്ള ഒരു ഫ്രഷ്‌നെസ്സ് ഈ സിനിമക്കുണ്ട്. മാത്രമല്ല, സ്വതവേ നല്ല പേസ് വേണ്ട ഇത്തരം സിനിമക്കൾക്ക് പറ്റിയ ലൊക്കേഷൻ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ കൂടി ആവുമ്പോൾ കിട്ടുന്ന ഒരു excitement. ഇതൊക്കെയാണ് ഈ സിനിമയെ ഒരു വ്യസ്ത്യസ്ത അനുഭവമാക്കുന്നത്. അല്ലാതെ, പ്രമേയപരമായി വലിയ വ്യത്യാസമൊന്നും ഈ സിനിമയിലില്ല. ക്ളീഷേ സീനുകൾ ധാരാളമുണ്ട്, പക്ഷെ സംവിധായാകാൻ സെറ്റ് ചെയ്തേക്കുന്ന സിനിമയുടെ സ്പീഡിൽ പ്രേക്ഷകന് അതൊന്നും ഒരു പ്രശ്നമായേ തോന്നില്ല.

Social Commentary എന്ന ഒരു ടൂൾ survival സിനിമകളിലും ഉപയോഗിച്ചിട്ടുള്ളതാണ്. അതാത് crisis സാഹചര്യങ്ങളിൽ ഒരു സമൂഹം,  എങ്ങനെയൊക്കെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നത് പലരുടെയും ചിന്തകളിലൂടെയാണ്.  അത്തരം സാഹചര്യങ്ങളിൽ ത്യാഗം, സ്വാർത്ഥത, പരസ്പര വിശ്വാസം, അമിത ആത്മവിശ്വാസം, lobbying തുടങ്ങി ഒരുപാട് മാനുഷിക വികാരങ്ങൾ പരസ്പര പൂരകമായോ പരസ്പര വിരുദ്ധമായോ പ്രവർത്തിക്കും. ഇവ തമ്മിലുള്ള കലഹങ്ങൾ (conflicts) portray ചെയ്താണ് സംവിധായകൻ സിനിമക്ക് വേണ്ട ഒരു ടെൻഷൻ സൃഷ്ടിക്കുന്നത്. ആ ഒരു method ഈ സിനിമയിലും കാണാം.

പെർഫോമൻസ് വെച്ച് നോക്കുവാണേൽ ആ കൊച്ചു കുട്ടിയുടെ പ്രകടനമാണ് ഏവരെയും ഞെട്ടിച്ചത്. കൂടെ അഭിനയിച്ച എല്ലാ മുതിർന്ന അഭിനേതാക്കളെയും കവച്ചു വെക്കുന്ന പ്രകടനമായിരുന്നു ആ കുട്ടിയുടേത് . 'The Wailing ' എന്ന സിനിമയിലെയും , 'Flu ' എന്ന സിനിമയിലെയും കുട്ടികളുടെ പ്രകടനങ്ങളും വളരെ മികച്ചതായിരുന്നു . ഇങ്ങനെയാണേൽ ചൈൽഡ് ആർട്ടിസ്റ്റുകൾക്ക് പറ്റിയ അഭിനയ പരിശീലനം കൊറിയയിൽ തന്നെയാകണം നൽകേണ്ടത് എന്ന് തോന്നുന്നു.

നിങ്ങളെ സീറ്റിൽ പിടിച്ചിരുത്തുന്ന , വളരെ entertaining ആയിട്ടുള്ള ഒരു കിടിലൻ ത്രില്ലെർ തന്നെയാണ് 'Train to Busan '. കാണുക, നഷ്ടപ്പെടുത്തരുത്.

Sunday, September 25, 2016

The Wailing (2016)

സിനിമാലോകത്തു ഇഷ്ടം പോലെ കാണപ്പെടുന്ന ഒരു കഥാപാത്രമാണ് പ്രേതം. ഒരുപാട് പ്രേതങ്ങളുടെ ഒരുപാട് പേടിപ്പെടുത്തുന്ന സിനിമകൾ നാം കണ്ടിട്ടുണ്ട്. കൊറിയൻ സംവിധായകൻ Na Hong-jin സംവിധാനം ചെയ്ത ഒരു കൊറിയൻ ഹൊറർ ത്രില്ലർ ആണ് 'The Wailing'. ആദ്യമേ പറയട്ടെ, ഇതൊരു ടിപ്പിക്കൽ ഹോളിവുഡ് ഹൊറർ സിനിമയല്ല, മറിച്ചു നമ്മൾ കണ്ട മിക്ക ഹോളിവുഡ് ഹൊറർ മൂവികളും എത്ര ഭാവനാരഹിതമായിരുന്നു എന്ന് തെളിയിച്ചു തരുന്ന ഒരു സിനിമയാണിത്.

ദക്ഷിണ കൊറിയയിലെ ഒരു ഗ്രാമത്തിൽ, ഒരു പ്രത്യേക രീതിയിൽ ആളുകൾ കൊല്ലപ്പെടുന്നു. അതന്വേഷിക്കുന്ന പോലീസ് സംഘത്തിലെ ഒരംഗമാണ് ജോംഗ്-ഗൂ എന്ന പോലീസുദ്യോഗസ്ഥൻ. ഒരു പ്രത്യേക സാഹചര്യത്തിൽ ജോംഗ്-ഗോവിന്റെ മകളും ആ പൈശാചിക പ്രതിഭാസത്തിനു ഇരയാവുന്നു. തന്റെ മകളെ രക്ഷിക്കാൻ , ആ കൊലപാതകങ്ങൾക്ക് പിന്നിലെ ശക്തി എന്തെന്നറിയാൻ അയാൾ തീരുമാനിക്കുന്നു. ഞെട്ടിക്കുന്ന പല സംഭവങ്ങളും അയാളുടെ ജീവിതത്തിൽ സംഭവിക്കുന്നു.

പ്രേതവും പ്രേതബാധയും ഒഴിപ്പിക്കലും എല്ലാം ക്ളീഷേ വിഷയങ്ങളാണ്. ഒരു തരത്തിൽ നോക്കിയാൽ  ഈ സിനിമയും പറയുന്നത് ആ തീം തന്നെയാണ്.  പക്ഷെ, അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് ഈ സിനിമയുടെ വിജയം. വളരെ പതുക്കെ നമ്മളെ ഗ്രിപ്പ് ചെയ്യുന്ന രീതിയിലാണ് തിരക്കഥ സെറ്റ് ചെയ്തിരിക്കുന്നത്. അനാവശ്യ jump scare സീനുകളോ , ശബ്ദം കൊണ്ടുള്ള ഞെട്ടിപ്പിക്കലുകളോ ഒന്നും തന്നെ ഇതിൽ ഉപയോഗിച്ചിട്ടില്ല. പക്ഷെ ഓരോ ഹൊറർ എലെമെന്റും വളരെ സ്ലോ ആയി ബിൽഡ് അപ്പ് ചെയ്തിട്ടുണ്ട്. ലേശം കൺഫ്യൂസിങ് ആയിട്ടുള്ള എൻഡിങ്, ഒരു പക്ഷെ സംവിധായകൻ ഓപ്പൺ ആയി ഇട്ടതാവാനാണ് സാധ്യത.

മറ്റൊരു പ്രധാന ആകർഷണം എന്നത് ഈ സിനിമയുടെ ഛായാഗ്രഹണമാണ്. സിനിമ തുടങ്ങുന്നത് തന്നെ കാർമേഘങ്ങൾ നിറഞ്ഞ ആകാശത്തിൽ നിന്നാണ്. മഴക്കാറുള്ള ഒരന്തരീക്ഷം. ആ ഒരു മൂടാണ് സിനിമയിൽ 90 ശതമാനത്തോളം. സിനിമ കാണുന്ന പ്രേക്ഷകരും ആ ഒരു അന്തരീക്ഷത്തിലേക്ക് ഇഴുകിച്ചേർന്നു പോകും. മലനിരകളുടെയും , വനത്തിന്റെയും ഒക്കെ വിശാല ഷോട്ടുകളാണ് ഇതിൽ കാണാൻ കഴിയുക.

കൊറിയൻ സിനിമകൾ എപ്പോഴും നല്ല അനുഭവങ്ങളാണ്. 'The Wailing' എന്ന സിനിമയും ആ രീതിയിൽ നല്ലൊരു എക്സ്പീരിയൻസ് ആണ്. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർ കാണുക.

Thursday, September 15, 2016

Welcome to Sarajevo(1997)


ചോരകുടിക്കുന്ന കഴുകന്മാരെ പോലെയാണ് പത്രപ്രവർത്തകരെ നമ്മളിൽ പലരും കാണുന്നത്. എവിടെയെന്നു പ്രശ്നമുണ്ടായാലും അവിടെയെത്തി കഴുകന്മാരെ പോലെ പറന്നു നടന്നു , ആ പ്രശ്നങ്ങളിൽ നിന്നും ന്യൂസ് വാല്യൂ ഉള്ള സംഭവങ്ങൾ ഊറ്റിയെടുത്തു റേറ്റിംഗ് കൂട്ടുക എന്ന ലക്ഷ്യത്തോട് കൂടി മാത്രം കറങ്ങി നടക്കുന്ന മാധ്യമ കഴുകന്മാർ. പക്ഷെ, യുദ്ധക്കെടുതികളും പ്രകൃതി ദുരന്തങ്ങളും മറ്റും റിപ്പോർട്ട് ചെയ്യുന്ന മീഡിയ പ്രവർത്തകരുടെ മാനസികാവസ്ഥ എന്തൊക്കെ തലങ്ങളിലൂടെയാവും കടന്നു പോവുക? തങ്ങളുടെ സ്വീകരണമുറികളിലിരുന്നു യുദ്ധക്കെടുതികളുടെ ചിത്രങ്ങൾ കണ്ടു കണ്ണുനീർ പൊഴിക്കുന്ന അനേകായിരം പ്രേക്ഷകർക്ക് വേണ്ടിയുള്ള 'ദുരന്ത' ചിത്രങ്ങൾ എടുക്കുകയും വേണം, മനുഷ്യത്വം മരവിച്ചു പോകുന്ന കാഴ്ചകൾ പച്ചയോടെ കാണുകയും വേണം. അത്തരത്തിലുള്ള ഒരു കഥയാണ് 'Welcome to Sarajevo' എന്ന സിനിമ ചർച്ച ചെയ്യുന്നത്.

ഈ സിനിമയുടെ പ്ലോട്ട് സെറ്റ് ചെയ്തിരിക്കുന്നത് 1992-ലെ ബോസ്നിയൻ കലാപത്തിന്റെ കാലഘട്ടത്തിലാണ്. കലാപക്കാഴ്ചകൾ റിപ്പോർട്ട് ചെയ്യാനായി പല രാജ്യങ്ങളിൽ നിന്നും മീഡിയ പ്രവർത്തകർ അവിടെ തമ്പടിച്ചിരുന്നു.  മുതിർന്നവരെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ , കാണുന്ന അന്യമതസ്ഥരെ കൊല  ചെയ്യുന്ന  കിരാതന്മാരുടെ ഇടയിലാണ് ഇവരുടെ ജീവൻ പണയപ്പെടുത്തിയുള്ള പത്രപ്രവർത്തനം. അതിൽ ഒരു ബ്രിട്ടീഷ്  മീഡിയ പ്രവർത്തകൻ തന്റെ ജോലിയുടെ അതിർവരമ്പുകൾ കടന്നു, ഒരു കൂട്ടം കുട്ടികളെ രക്ഷപ്പെടുത്തുന്നു. അതിൽ ഒരു പെൺകുട്ടിയെ തന്റെ കൂടെ കൊണ്ട് പോകുന്നു. പിന്നീട്, ആ കുട്ടിയുടെ ശരിയായ 'അമ്മ  ആ കുട്ടിയെ തിരിച്ചു വേണമെന്ന് പറയുന്നു. ആ അമ്മയെ പറഞ്ഞു മനസ്സിലാക്കി, താൻ കൊണ്ട് പോയ കുട്ടിയെ തന്റെ കൂടെ തന്നെ നിർത്താൻ അനുവാദം  വാങ്ങാനായി അദ്ദേഹം വീണ്ടും ആ നരകത്തിലേക്ക് പോകുന്നു.

റിയൽ ആയതും അല്ലാത്തതും ആയിട്ടുള്ള ന്യൂസ് ഫുറ്റേജുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആ കാലഘട്ടത്തിൽ, പല പാശ്ചാത്യ രാജ്യങ്ങളും ഈ കലാപം കണ്ടില്ലെന്നു നടിച്ചിരുന്നു. ഒരുപാട് മനുഷ്യ ജീവനുകൾ പൊലിഞ്ഞു.  ഭയങ്കരമായ ക്രൂരത നിറഞ്ഞ രംഗങ്ങൾ കൊണ്ട് നിറയ്ക്കാതെ, മിതമായ രീതിയിൽ ആ സമയത്തെ  ഭീകരത സംവിധായകൻ വരച്ചു കാട്ടുന്നു. വളരെ നല്ല കളർ ടോണും മികച്ച ഛായാഗ്രഹണവും ചിത്രത്തിന്റെ  പോസിറ്റീവ് ആണ്. പ്രധാന നടീ നടന്മാരുടെ പ്രകടനം ആണ് മറ്റൊരു നല്ല ഘടകം. അത്തരം സാഹചര്യങ്ങളിൽ  മീഡിയ പ്രവർത്തകർ കടന്നു പോകുന്ന മാനസികവും ശാരീരികവും ആയ സംഘർഷങ്ങളും ഒരു പരിധി വരെ  ചിത്രത്തിൽ ചർച്ച ചെയ്യുന്നു. പക്ഷെ, നായകൻറെ ഹീറോയിസം ഒരു പരിധി കഴിയുമ്പോ  സിനിമയുടെ പ്രധാന തീമിനെ കവച്ചു വെച്ചുകൊണ്ട് , അടിസ്ഥാന വിഷയങ്ങളിൽ നിന്ന് അകന്നു പോകുന്നു. സിനിമ കഴിയുമ്പോൾ, സരാജെവോയുടെ കീറിപ്പറിഞ്ഞ മുഖമല്ല നമ്മിൽ അവശേഷിക്കുന്നത്, മറിച്ചു കുറെ കുട്ടികളെ രക്ഷിച്ച ഒരു ഹീറോയുടെ കഥയായിട്ടാണ്.

Michael Nicholson എന്ന ബ്രിട്ടീഷ് പത്രപ്രവർത്തകന്റെ അനുഭവകഥയാണ് ഈ സിനിമ. അദ്ദേഹം കടന്നു പോയ സാഹചര്യങ്ങളാണ് സിനിമയിൽ കൂടുതലും. ബോസ്നിയൻ കലാപം ബാക്കി വെച്ചത് ഏകദേശം 16000 കുട്ടികളുടെ ശവങ്ങളാണ്. അത്ര ക്രൂരമായ ചരിത്രത്തിന്റെ കഥ പറയുന്ന ഈ സിനിമ കാണേണ്ടത് തന്നെയാണ്. 

Sunday, September 11, 2016

ഒപ്പം



പ്രതീക്ഷകൾ ഒരു സിനിമക്ക് ഭാരമാണ്. പ്രത്യേകിച്ച് മലയാള സിനിമയിലെ ഏറ്റവും വലിയ crowd puller ആയ നടനും, ഒരു കാലഘട്ടത്തെ മുഴുവൻ ചിരിപ്പിച്ച സംവിധായകനും വീണ്ടും ഒന്നിക്കുമ്പോൾ, അതും മറ്റൊരു ട്രാക്കിൽ. അത്രയേറെ പ്രതീക്ഷകളുമായി ഒരു ലാൽ-പ്രിയൻ ത്രില്ലർ കാണാൻ ടിക്കറ്റ് എടുത്ത എനിക്ക് പക്ഷെ , 'ഒപ്പം' എന്ന സിനിമക്ക് ആ പ്രതീക്ഷകളോട് മുഴുവൻ നീതി പുലർത്താനായോ എന്ന് സംശയമുണ്ട്. ഒരു ഒറ്റയാൾ പ്രകടനം താങ്ങി നിർത്തുന്ന , ഒരു ആവറേജ് സിനിമ തന്നെയാണ് 'ഒപ്പം' (അതിപ്പോ ഫാൻസുകാർ പൊങ്കാലയിട്ടാലും പറയും )

'ഒപ്പം' ഒരു ത്രില്ലറാണ്. പക്ഷെ പ്രിയൻ തന്നെ പറഞ്ഞിരുന്നു , മലയാള സിനിമയിലേക്ക് ഒരു കംപ്ലീറ്റ് ത്രില്ലർ കൊണ്ട് വരാൻ ബുദ്ധിമുട്ടാണെന്ന്. അതിനാൽ, തന്നെ കൊമേർഷ്യൽ ചേരുവകളോട് മാത്രമേ അത്തരം ഒരു സിനിമ ചെയ്യാൻ കഴിയൂ എന്നും. അന്ധനായ ഒരാൾ ഒരു കൊലപാതകം ചെയ്തതാര് എന്ന് തെളിയിക്കാൻ ശ്രമിക്കുന്ന ഒരു നല്ല തീം. വളരെ detailed ആയ, എന്നാൽ ലാഗ് ചെയ്യുന്ന build -up ഉള്ള ആദ്യ പകുതി. കേസ് തെളിയിക്കാൻ അന്ധനായ നായകൻ നടത്തുന്ന ശ്രമങ്ങളും, പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സും ചേർന്ന രണ്ടാം പകുതി.

ആദ്യമേ പറഞ്ഞത് പോലെ ഇതൊരു പെർഫോമൻസ് ബേസ്ഡ് മൂവി ആണ്. മോഹൻലാൽ എന്ന നടൻ അതിമനോഹരമായി തന്നെ അന്ധനായ നായകനെ അവതരിപ്പിച്ചിരിക്കുന്നു. തന്റെ വഴക്കവും തഴക്കവും നഷ്ട്ടപെട്ടു എന്ന് മുറവിളി കൂട്ടിയ വിമർശകർക്ക് നല്ല കിടിലൻ മറുപടി ആണ് അദ്ദേഹം 'ഒപ്പ'ത്തിലൂടെ നൽകിയിരിക്കുന്നത്. ഭൂമിയിൽ നിൽക്കുന്ന നായകൻ, അതിന്റെ എല്ലാ സാധാരണത്വത്തോട് കൂടിയും അദ്ദേഹം അവതരിപ്പിച്ചു (ഒരു സീനിൽ ഒഴികെ). മാമുക്കോയ പതിവ് പോലെ ചിരിപ്പിച്ചു. നല്ല രസികൻ സൗണ്ട് മിക്സിങ്ങും കിടിലൻ വിശ്വല്സും സിനിമക്ക് മുതൽക്കൂട്ടാണ്. ആകെ നിരാശപ്പെടുത്തിയത് തിരക്കഥയാണ്. ആവശ്യമില്ലാതിരുന്ന രണ്ടു പാട്ടുകൾ. പ്ലോട്ട് explain ചെയ്യാൻ വേണ്ടി ഒന്ന് രണ്ടു എക്സ്ട്രാ രംഗങ്ങൾ, ക്ലൈമാക്സിലേക്ക് ഏതാണ് വേണ്ടി വലിച്ചു നീട്ടിയ ചില രംഗങ്ങൾ  ...അങ്ങനെ തിരക്കഥയിലെ ചില കല്ലുകടികൾ സിനിമയുടെ താളത്തെ ബാധിച്ചു. അത് നല്ല രീതിയിൽ തന്നെ ആസ്വാദനത്തെ ബാധിച്ചു.

മോഹൻലാൽ എന്ന നടനെ നമുക്കീ സിനിമയിൽ കാണാം. അത് പോലെ തന്നെ പ്രിയദർശൻ എന്ന നല്ല സംവിധായകനെയും. ഒരു കുടുംബ സിനിമ എന്ന നിലയിലും, ഫാൻസ്‌ സിനിമ എന്ന നിലയിലും സിനിമ വിജയമായിരിക്കാം. പക്ഷെ, പലരും കൊട്ടിഘോഷിച്ച പോലൊരു വമ്പൻ സിനിമ ആയിട്ടല്ല 'ഒപ്പം' എനിക്ക് തോന്നിയത്. മോഹൻലാലിനെ ഇഷ്ടപ്പെടുന്നവർക്ക് 'ഒപ്പ'വും ഇഷ്ടപ്പെടും.

Sunday, August 28, 2016

പ്രേതം


വെള്ള സാരി. നിശബ്ദത. അതിനു ശേഷമുള്ള കോലാഹലം. പിന്നണിയിൽ പാട്ട് . ദ്രംഷ്ട. ചോര. നിലവിളി. പക.

ഇതൊക്കെയാണ് സ്ഥിരം പ്രേത സിനിമകളുടെ കൂട്ടുകൾ. ഇതെല്ലാം കൃത്യമായി ചാലിച്ചെടുത്താൽ അത്യാവശ്യം ബോറടിപ്പിക്കാതെ ഒരു മലയാള ഗോസ്റ് സിനിമ കാണാം. പക്ഷെ, തേഞ്ഞു പഴകിയ ഒരു ടെംപ്ലേറ്റിൽ  ഡെവലപ്പ് ചെയ്യുന്ന ഇത്തരം സിനിമകൾ ഈ കാലഘട്ടത്തിൽ ഭയത്തിനു പകരം , ചിരിയോ പുച്ഛമോ ആയിരിക്കും തിയറ്ററുകളിൽ ഉയർത്തുക. ഈ മർമ്മം അറിഞ്ഞു കൊണ്ട് , കളം മാറ്റി ചവിട്ടിക്കൊണ്ടു , സ്ഥിരം വീഞ്ഞ് പല പല കുപ്പികളിലായി , പുതിയ ട്രീറ്റ്മെന്റുമായി എത്തുകയാണ് 'പ്രേതം' എന്ന സിനിമയിലൂടെ.

Mentalism എന്ന പ്രതിഭാസത്തിന്റെ ചുവടു പിടിച്ചാണ് സിനിമ ഡെവലപ്പ് ചെയ്യുന്നത്. മറ്റൊരാളുടെ മനസ്സ് വായിക്കാൻ കഴിയുക തുടങ്ങിയ അത്യപൂർവ കഴിവുകൾ ഉള്ള ഒരു Mentalist ആയി ജയസൂര്യ വേഷമിടുന്നു. മൂന്നു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന ഒരു റിസോർട്ടിലെ ഒരു മുറിയിൽ ചില അസ്വാഭിവകമായ സംഭവങ്ങൾ നടക്കുന്നു. അവരെ സഹായിക്കാനായി ജയസൂര്യയുടെ കഥാപാത്രം വരുന്നു. ചിലതൊക്കെ കണ്ടു പിടിക്കുന്നു. സിനിമ അവസാനിക്കുന്നു. ആദ്യ പകുതി അല്പം ചിരിപ്പിക്കുന്നുണ്ട്, കൗതുകം ഉണർത്തുന്നുമുണ്ട്. പക്ഷെ, രണ്ടാം പകുതിയിൽ കഥ ചുരുളഴിയുമ്പോ എവിടെയോ കണ്ടു മറന്ന വിസ്മയത്തുമ്പുകൾ പോലെ  തോന്നും സിനിമ. നന്നായി തുടങ്ങിയ സിനിമ, ഒരു ആവറേജ് സിനിമ ആയി അവസാനിക്കുകയാണ്.

പ്രകടനപരമായി ആരും തന്നെ മോശമാക്കിയില്ല. ചിലയിടങ്ങളിൽ അജുവിന്റെ 'ജഗതിസം' അല്പം കല്ലുകടിയായി തോന്നി. ടെലിവിഷനിലെ വെരുപ്പീര് പത്മസൂര്യ കാണിച്ചില്ല, നല്ലതായിരുന്നു പുള്ളിയുടെ പെർഫോമൻസ്. കഥാപാത്രമായി പുതുമയൊന്നുമില്ലെങ്കിലും, അത് പറയാൻ സ്വീകരിച്ച പശ്ചാത്തലം പുതുമയുള്ളതായിരുന്നു. ചിരിക്കാനുള്ള തമാശകൾ അങ്ങിങ്ങു ഉണ്ടെങ്കിലും, ചിലതൊക്കെ അശ്ലീലം കലർന്നതും, സ്ത്രീ വിരുദ്ധവുമായിരുന്നു എന്നും പറയേണ്ടി വരും.

'പ്രേതം' ഒരു വമ്പൻ സിനിമയല്ല. പക്ഷെ, സ്ഥിരം അച്ചിൽ വാർത്തു വരുന്ന പ്രേതങ്ങൾക്ക് ഇടയിൽ ഒരു വ്യത്യസ്തത ആണീ 'പ്രേതം'. അല്പം കൂടി മാറി ചിന്തിച്ച ഒരു കഥ ഉണ്ടായിരുന്നെങ്കിൽ അല്പം കൂടി നല്ല സിനിമയായി മാറിയേനെ 'പ്രേതം'.

വാൽ : പണ്ടൊക്കെ പ്രേതം കിണ്ടിയും കോളാമ്പിയും ഒക്കെ ആയിരുന്നു പേടിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. ഇതിപ്പോ മൊബൈലും ടീവിയും സ്കൈപ്പും. 

Friday, August 19, 2016

Glengarry Glen Ross (1992)



ജെയിംസ് ഫോളി സംവിധാനം ചെയ്ത് , അൽ പച്ചീനോ , അലക് ബാൾഡ്വിൻ , കെവിൻ സ്പേസി , ജാക്ക് ലെമൺ തുടങ്ങിയ വമ്പൻ അഭിനേതാക്കൾ അണിനിരന്ന ഒരു അമേരിക്കൻ ഡ്രാമ സിനിമയാണ് 'Glengarry Glen Ross'. നാല് റിയൽ എസ്റ്റേറ്റ് സെയിൽസ് മാൻമാരുടെ രണ്ടു ദിവസത്തെ കഥയാണ് ഈ സിനിമ. രണ്ടേ രണ്ടു ബിൽഡിങ്ങുകളിൽ ആണ് സിനിമ വികസിക്കുന്നത്. ഒരു കാലഘട്ടത്തിലെ (അല്ലെങ്കിൽ ഏതൊരു കാലഘട്ടത്തിലെയും) സെയിൽസ്മാൻമാരുടെ മാനസിക പിരിമുറുക്കങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

സിനിമ തുടങ്ങുന്നത് തന്നെ അലെക് ബാൾഡ്വിന്റെ കഥാപാത്രത്തിന്റെ motivational talk-ലൂടെയാണ്. കരുണ ഒട്ടുമില്ലാത്ത ഒരു സെഷൻ. ഒരാഴ്ചക്കുള്ളിൽ ടാർഗ്ഗറ് അച്ചീവ് ചെയ്തില്ലെങ്കിൽ നാലിൽ രണ്ടു പേരെ കമ്പനിയിൽ നിന്നും പുറത്താക്കുമെന്നുള്ള അവസാന താക്കീതും. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. ഒരാളുടെ മകൾ ആശുപത്രിയിൽ , മറ്റൊരാൾക്ക് തന്റെ കഴിവിൽ ഒട്ടും വിശ്വാസമില്ല, വേറൊരാൾക്ക് എങ്ങനെയും കാശുണ്ടാക്കണം, നാലാമൻ ബഹുമിടുക്കൻ . ഇവരുടെ മനസ്സുകളിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്.

ഒരൊറ്റ രംഗത്തിലേയുള്ളെങ്കിലും അലെക് ബാൾഡ്വിൻ തന്റെ പ്രകടനം ഗംഭീരമാക്കി. വളരെ eye-catching ആയിട്ടുള്ള ഒരു പെർഫോമൻസ് ആയിരുന്നു അദ്ദേഹത്തിന്റേത്. കെവിൻ സ്പേസിക്ക് അതി ഭയങ്കരമായ പ്രകടനം ഒന്നും പുറത്തെടുക്കേണ്ട  ഒരു വേഷമല്ലായിരുന്നു. പലയിടത്തും flat ആയ ഡെലിവറി ആയിരുന്നു. ഒരു പക്ഷെ, അതായിരിക്കാം ആ  കഥാപാത്രം ആവശ്യപ്പെട്ടത്. അൽ പച്ചീനോ പതിവ് പോലെ കസറി. പക്ഷെ, എനിക്ക് ഇതിൽ പ്രിയപ്പെട്ടത് ജാക്ക് ലെമണിന്റെ പ്രകടനമാണ്. മനസ്സിൽ നിന്നും അങ്ങനെ വിട്ടു പോവാത്ത ഒരു  പെർഫോമൻസ്.

ഒരു സെയിൽസ്മാൻ അനുഭവിക്കുന്ന പിരിമുറുക്കങ്ങളും, വ്യഥകളും, ചിന്തകളും എല്ലാം ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട് ഈ സിനിമയിൽ. മനുഷ്യ വികാരങ്ങൾക്ക് ഊന്നൽ നൽകിയാണ് ഓരോ സീനും. അത് പോലെ തന്നെ,  ഈ രംഗത്തെ കള്ളക്കളികളും , ഇതിൽ ഉൾപ്പെടുന്നവർ എത്ര മാത്രം ആത്മാർത്ഥത ഇല്ലാത്തവർ ആണെന്നും ഈ സിനിമ വരച്ചു കാട്ടുന്നു.

ഒരു പിടി നല്ല നടന്മാരുടെ മാസ്മരിക പ്രകടനങ്ങൾക്കായി ഈ സിനിമ കാണാം. നഷ്ടപ്പെടുത്തരുത്.

Sunday, July 31, 2016

Lights Out


ഹൊറർ സിനിമകൾ ഒരുപാട് നാം കണ്ടിട്ടുണ്ട്. 'കള്ളിയങ്കാട്ട് നീലി' മുതൽ ദാ ഇങ്ങു 'Conjuring 2' വരെ. പല സിനിമകളും നമ്മളെ പേടിപ്പിച്ചു ഒരു പരുവത്താലാക്കിയിട്ടുണ്ട്. പക്ഷെ, 'Lights Out' എന്ന സിനിമ ആവശ്യത്തിന് ഉപ്പും മുളകുമില്ലാത്ത ചിക്കൻ കറി പോലെയായിപ്പോയി . വേണേൽ കഴിക്കാം, അത്രേയുള്ളു.

'Lights Out' എന്ന പേരിലുള്ള ഷോർട് ഫിലിം ബേസ്‌ ചെയ്താണ് ഒന്നര മണിക്കൂർ നീളമുള്ള ഈ സിനിമ ചെയ്തിരിക്കുന്നത്. ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത David Sandberg തന്നെയാണ് സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്. 'Saw', 'The Conjuring (1 & 2)', 'Annabelle' തുടങ്ങിയ സിനിമകൾ സംവിധാനം  ചെയ്യുകയും,ഒരു ഡസനോളം ഹൊറർ സിനിമകൾ നിർമ്മിക്കുകയും ചെയ്ത James Wan ആണ് ഈ സിനിമയുടെയും നിർമാതാവ്. 'The Wolverine', 'Furious 7 & 8' തുടങ്ങിയ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച Marc Spicer ആണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. പക്ഷെ,  ആകെ മൊത്തം ഔട്ട്പുട്ട് നിരാശാജനകമായിരുന്നു.

ഇരുട്ടിൽ ആക്രമിക്കുന്ന പ്രേതം. ലൈറ്റ് ഓഫ് ആക്കിയാൽ അപ്പൊ പണി കിട്ടും. വളരെ interesting ആയ തീം. കിടിലൻ ഷോർട് ഫിലിം. പക്ഷെ,  അത് ഒന്നര മണിക്കൂറായി വലിച്ചു നീട്ടിയപ്പോ , തീമിനോട് നീതി പുലർത്താൻ വേണ്ടി മാത്രം കുറെ രംഗങ്ങൾ തിരുകി കയറ്റിയത് തോന്നി. പല രംഗങ്ങളും റീസണിംഗും അത്ര convincing  തോന്നിയില്ല.  പിന്നെ, സ്ഥിരം scream-after-silence ഷോട്ടുകൾ  പോലെയുണ്ടായിരുന്നു. ചില escape രംഗങ്ങൾ, പേടിക്ക്  പകരം തിയറ്ററിൽ ചിരിയാണ് ഉണർത്തിയത് (ചിലപ്പോ  അതായിരിക്കും സംവിധായകനും ഉദ്ദേശിച്ചത്). ആകെ മൊത്തം predictable ആയ , അധികം പേടിപ്പെടുത്താത്ത സിനിമയാണിത്.

'Lights Out' എന്ന ഷോർട് ഫിലിം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ , ഒരു പക്ഷെ ഈ സിനിമ നിങ്ങളെ തൃപ്തിപ്പെടുത്തില്ല. അത്  പോലെ, ക്ലാസിക് ഹൊറർ പടങ്ങൾ ഇഷ്ട്ടപെടുന്നവർക്കും ദഹിക്കാൻ സാധ്യതയില്ല. എങ്കിലും, ഇതൊന്നും അല്ലാത്തവർക്ക് ചുമ്മാ ഞെട്ടാൻ വേണമെങ്കിൽ ടിക്കറ്റു എടുക്കാം.

വാൽ : ചിലർ പറഞ്ഞത് പോലെ പടം കണ്ടു കഴിഞ്ഞു ലൈറ്റ് ഓഫ് ആക്കാൻ പേടിയൊന്നുമുണ്ടായില്ല. ലൈറ്റ് ഓഫ് ആക്കി സുഖമായി ഉറങ്ങി .

Wednesday, July 20, 2016

അനുരാഗ കരിക്കിൻ വെള്ളം



'അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം...' എന്നു തുടങ്ങുന്ന ഗാനം ഒരനശ്വര പ്രണയഗാനമാണ്. കവിതയും പ്രണയവും തുളുമ്പുന്ന ആ ഗാനത്തിലെ ഒരു വരിയാണ് 'അനുരാഗ കരിക്കിൻ വെള്ളം' എന്നത്. സ്വാഭാവികമായിട്ടും ആ പേരിലും പ്രണയം ഒളിച്ചിരിപ്പുണ്ട്. അതേ, സിനിമയും പ്രണയം പറയുന്ന സിനിമയാണ്. പക്ഷെ ഒരു typical പ്രണയ സിനിമയിൽ നിന്നും കുറെയൊക്കെ മാറി സഞ്ചരിക്കാൻ കഴിഞ്ഞതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്...പ്രിയപ്പെട്ടതാക്കുന്നത്.

മദ്യക്കുപ്പികളും ധനാകർഷണ യന്ത്രങ്ങളും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന സാധ്യതയുള്ള സംഭവമാണ് പ്രണയം. അതിനു ഉദാഹരണമായി ഒരുപാട് വിജയചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. അസ്ഥി പ്രണയം, നഷ്ടപ്രണയം, അന്യമത പ്രണയം....അങ്ങനെ ഒരുപാട്. ഇതിലും പ്രണയമുണ്ട്. ക്ളീഷേ ഉണ്ട്. പക്ഷെ, അവതരണത്തിലെ പുതുമയും , വിഷയങ്ങളിലെ ഓവർ ഡെക്കറേഷൻ ഇല്ലായ്മയുമാണ് സിനിമയുടെ ട്രീറ്റ്മെന്റ് വിജയം. പിന്നെ, അഭിനേതാക്കളുടെ വൃത്തിയായുള്ള അഭിനയവും.

ബിജു മേനോൻ, ആസിഫ് അലി, ആശാ ശരത്, രജിഷ --- ഇവരുടെ പ്രകടനങ്ങളിലൂടെയാണ് സിനിമ ചലിക്കുന്നത്. സപ്പോർട്ടിങ് കാസ്റ് ആയി വന്നവർ ആരും തന്നെ വെറുപ്പിച്ചതുമില്ല. പക്ഷെ, എനിക്ക് ഇതിൽ ഇഷ്ടപ്പെട്ടത് ആശാ ശരത്തിന്റെ പ്രകടനമാണ്.  അതൊരു പക്ഷെ, അവരുടെ സ്ഥിരം വേഷങ്ങളിൽ നിന്നും ഒരു change കണ്ടത് കൊണ്ടാകാം. ബിജു മേനോനും ആസിഫിനും ഇതൊരു ചലഞ്ചിങ് സിനിമയെ അല്ലെങ്കിലും, പ്രേക്ഷകരുടെ ഒരു ഇഷ്ടം നേടാനും നിലനിർത്താനും ഈ സിനിമ അവരെ സഹായിക്കും. പുതുമുഖമായ (ആണെന്ന് വിശ്വസിക്കുന്നു ) രജിഷയും  മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പക്ഷെ, ഒരു പ്രത്യേക സീനിലെ അവരുടെ പ്രകടനത്തെ 'ദശരഥം' സിനിമയിലെ മോഹൻലാലിന്റെ ക്ലൈമാക്സ് പ്രകടനവുമായി താരതമ്യം ചെയ്ത  ചിലരോട് സഹതാപം മാത്രമേ ഉള്ളൂ.

ഒരുപക്ഷേ , നമ്മളിൽ ഭൂരിപക്ഷം പേരും പ്രണയിച്ചിട്ടുണ്ട്...അല്ലെങ്കിൽ പ്രണയിക്കാൻ കൊതിച്ചിട്ടുണ്ട്...അല്ലെങ്കിൽ  പ്രണയം കണ്ടില്ലെന്നു നടിച്ചിട്ടുണ്ട്. അവർക്കാണീ സിനിമ. സ്വന്തം കുടുംബത്തിൽ  നടക്കുന്നതെന്നറിയാതെ , സ്വന്തം ഭാര്യയോട് ഒന്നു സ്നേഹത്തിൽ സംസാരിക്കാത്ത എത്രയോ ഭർത്താക്കന്മാർ കേരളത്തിലുണ്ട്..അവർക്കാണീ സിനിമ. പിന്നെ, പ്രേമം പൈങ്കിളിയാണ് , തേങ്ങാക്കൊലയാണ് എന്നു പറയുന്നവർക്കും ഈ സിനിമ കാണാം. ചുരുക്കത്തിൽ, ധൈര്യമായി ടിക്കറ്റു എടുക്കാം ഈ സിനിമക്ക്, 'അനുരാഗ കരിക്കിൻ വെള്ളം' മധുരമുള്ളതാണ്.

'ജീവിതത്തിൽ എല്ലാം നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു നടന്നാൽ പിന്നെ എന്താണൊരു രസം? ഒന്നു നഷ്ടപ്പെടുമ്പോൾ  അതിലും നല്ലതു നമ്മുടെ ജീവിതത്തിൽ നടക്കും'

Sunday, June 26, 2016

Incendies (2010)



ലോകത്തു ഏറ്റവും കൂടുതൽ ചോര ഒഴുകിയിട്ടുള്ളത്, മതങ്ങളുടെ പേരിൽ നടന്ന (നടക്കുന്ന) യുദ്ധങ്ങളിലൂടെയാണ്. ഏറ്റവും കൂടുതൽ ചോര കുടിക്കുന്ന ദൈവം ജയിക്കുന്നു. ഈ ദൈവങ്ങൾക്ക് വേണ്ടി ജീവൻ കളയാൻ കുറെ വിഡ്ഢികളും, ഏതു ദൈവമാണ് ഇങ്ങനെയൊക്കെ ചെയ്യുക എന്നു നിലവിളിച്ചു മരിച്ചു വീഴുന്ന കുറെയേറെ നിരപരാധികളും. 'Incendies' എന്ന  സിനിമ ചർച്ച ചെയ്യുന്നതും അത്തരത്തിൽ ഒരു വിഷയമാണ്. വളരെ ശക്തമായ ഒരു സിനിമയാണിത്.

Nawal Marwan എന്ന സ്ത്രീ മരിക്കുന്നു. അവരുടെ മരണശേഷം, Nawal-ന്റെ മക്കളായ (ഇരട്ടകൾ) Simon-നെയും Jeanne-യും , അവരുടെ വക്കീൽ വിളിച്ചു വരുത്തുന്നു. സ്വത്തു വിവരങ്ങളുടെ കാര്യം പറയുന്നതിനിടെ , അവരുടെ അമ്മയുടെ അവസാന ആഗ്രഹം വക്കീൽ അവരോടു പറയുന്നു. മൂന്നു കത്തുകൾ അവരെ കാണിക്കുന്നു - ഒരെണ്ണം അവരുടെ അച്ഛനെ കണ്ടു പിടിച്ചു അദ്ദേഹത്തെ ഏൽപ്പിക്കാൻ, രണ്ടാമത്തേത് അവരുടെ സഹോദരനെ കണ്ടെത്തി അവനെ ഏൽപ്പിക്കാൻ, മൂന്നാമത്തേത് ഈ രണ്ടു ദൗത്യങ്ങളും പൂർത്തിയാക്കിയ ശേഷം അവർക്ക് വായിക്കാൻ. ഈ കത്തുകൾ ഏൽപ്പിക്കാൻ സ്വന്തം അമ്മയുടെ ജീവിതത്തിന്റെ ചരിത്രം തേടിപ്പോകുന്ന മക്കൾ, പക്ഷെ, കണ്ടെത്തുന്ന സത്യങ്ങൾ ഞെട്ടിപ്പിക്കുന്നവയാണ്.

Middle East  മേഖലകളിൽ നടന്ന, നടക്കുന്ന മതയുദ്ധങ്ങളാണ് പോയകാല Nawal-ന്റെ ജീവിത പശ്ചാത്തലം. അവിടുന്നുള്ള ജീവിതയാത്രയാണ് സിനിമ. പക്ഷെ, വളരെ മനോഹരമായ കഥ പറച്ചിൽ, നല്ല ഫ്രേമുകൾ  , പശ്ചാത്തല സംഗീതം ,  അതിലുപരി ശക്തമായ കഥയ്ക്ക് ചേർന്നു നിൽക്കുന്ന ഉശിരൻ പ്രകടനവും. ഒരു തട്ടുപൊളിപ്പൻ ത്രില്ലർ എന്നതിലുപരി, കഠിന യാഥാർത്യങ്ങളുമായി ചേർന്നു നിൽക്കുന്ന ത്രില്ലർ ആണിത്.

നിങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന സിനിമയൊന്നുമല്ല 'Incendies', പക്ഷെ നല്ലൊരു ചലച്ചിത്രാനുഭവമായിരിക്കും.  New York Times-ന്റെ 2011-ലെ മികച്ച പത്തു ചിത്രങ്ങളിൽ ഒന്നായി ഈ സിനിമയെ തിരഞ്ഞെടുത്തു. ഓസ്കാർ നോമിനേഷൻ ലഭിച്ച 'Incendies'-നു , 8 Genie അവാർഡുകളും ലഭിച്ചു.

Highly Recommended !

Friday, June 24, 2016

The Gift (2015)



പ്രതികാരം എന്നത് സിനിമയുടെ പ്രിയ വിഷയമാണ്. തല്ലിയും കൊന്നും പണി കൊടുത്തും ഒക്കെ പല രീതിയിൽ പ്രതികാരം ചെയ്യുന്ന സിനിമകൾ നാം കണ്ടിട്ടുണ്ട്. 'The Gift' എന്ന ഈ സിനിമയും കൈകാര്യം ചെയ്യുന്ന വിഷയം പ്രതികാരമാണ്.

നമ്മൾ എല്ല്ലാവരും കള്ളം പറയുന്നവരാണ്. പല രീതികളിൽ, പല സന്ദർഭങ്ങളിൽ. അങ്ങനെ പറയുന്ന ഒരു കള്ളം, മറ്റൊരാളുടെ ജീവിതം തന്നെ തകർത്താലോ? അങ്ങനെ ഉള്ള ഒരാൾ , തന്റെ നഷ്ടപ്പെട്ട ജീവിതത്തിനു പകരമായി ഒരു 'സമ്മാനം' തന്നാലോ? ആ സമ്മാനത്തെ പറ്റിയാണ് ഈ സിനിമ.  കള്ളങ്ങൾ കൊണ്ടു പടുത്തുയർത്തുന്ന ഒന്നും നിലനിൽക്കില്ല എന്നും, നല്ലൊരു പണി എപ്പോ വേണേലും എവിടുന്നു വേണേലും കിട്ടാം എന്നും ഈ സിനിമ പറയാതെ പറയുന്നു.

പുതിയ ഒരു ജോലി കിട്ടി, പുതിയ ഒരു സ്ഥലത്തേക്ക് താമസം മാറുന്ന ദമ്പതികൾ. അവരുടെ ഇടയിലേക്ക് , ഭർത്താവിന്റെ പഴയ സ്‌കൂൾ കാല സഹപാഠിയായ ഒരാൾ കടന്നു വരുന്നു. ഒരുപാട് ദുരൂഹതകൾ പേറുന്ന ഒരു ഭൂതകാലമുള്ള ഒരാൾ. ഇവർ മൂന്നു പേരിലൂടെയാണ് സിനിമ മുന്നേറുന്നത്.  Joel Edgerton എഴുതി സംവിധാനം ചെയ്ത ഈ സിനിമയിൽ, ദുരൂഹ കഥാപാത്രമായ Gordon Mosley-യെയും അവതരിപ്പിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്.  വളരെ ശാന്തതയുള്ള, വേദനിപ്പിക്കുന്ന ഭൂതകാലമുള്ള പ്രതികാര ദാഹിയായി അദ്ദേഹം തകർത്തു. പല രംഗങ്ങളിലും ഒരു kevin spacey-ish  അഭിനയരീതി കാണാൻ കഴിഞ്ഞു.

വളരെ slow ആയിട്ടുള്ള build-up ആണീ സിനിമക്ക്. ഒരു വമ്പൻ ത്രില്ലർ പോലെ തോന്നിപ്പിക്കുമെങ്കിലും , ആ രീതിയിൽ ഈ സിനിമ ഒരു പരാജയമാണ്. പക്ഷെ, ക്ലൈമാക്സ് വരെ വളരെ നല്ല ട്രീറ്റ്മെന്റ് ആണ് 'The Gift'. ക്ലൈമാക്സ്  പല രീതിയിൽ വ്യാഖ്യാനിക്കാമെങ്കിലും, ഒരു definitive ആയ ഒരു clue സംവിധായകൻ തരുന്നുണ്ട്. എന്തായാലും  കണ്ടിരിക്കാവുന്ന, നല്ല രീതിയിൽ സംവിധാനം ചെയ്ത, നല്ല പെർഫോമൻസുകൾ കാണാവുന്ന സിനിമയാണ് 'The Gift'

Wednesday, June 22, 2016

The One I Love (2014)



സിനിമയുടെ പേര് കണ്ടിട്ടു 'അയ്യേ, ഇതേതോ സ്ഥിരം ഹോളിവുഡ് പ്രേമ സിനിമയാണ്' എന്നു കരുതി ഒഴിവാക്കരുത്. നിങ്ങളുടെ ചിന്തകളുടെ ഫിലമെന്റ് വരെ അടിച്ചു കളയാൻ സിനിമയ്ക്ക് കഴിയും. psycho-thriller ആണോ, അതോ sci-fi thriller ആണോ എന്നൊക്കെ ചോദിച്ചാൽ, എല്ലാം കൂടി കൂട്ടിക്കുഴച്ച ഉഗ്രൻ സാധനം. അതാണ് 'The One I Love'.

നിങ്ങൾ കണ്ണാടിയിലേക്ക് നോക്കൂ. അതാണോ ശരിക്കുള്ള നിങ്ങൾ? ഫേസ്ബുക്കിലെ ഫോട്ടോകളിൽ കാണുന്ന നിങ്ങളാണോ യഥാർത്ഥ നിങ്ങൾ?  അല്ലെങ്കിൽ, എവിടെയാണ് നിങ്ങളുടെ യഥാർത്ഥ കോപ്പി? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ആദ്യ പകുതിയിൽ ചർച്ച ചെയ്യുന്നത്. ദാമ്പത്യ പ്രശ്നങ്ങൾ ഉള്ള ഒരു couple-നെ , അവരുടെ ഡോക്ടർ ഒരു weekend retreat-നായി ഒരു റിസോർട്ടിലേക്ക് അയക്കുന്നു. അവിടെ അവരുടെ പ്രധാന കെട്ടിടത്തിനടുത്തുള്ള, guest house-ൽ സംഭവിക്കുന്ന വിചിത്രമായ സംഭവങ്ങളിലൂടെ ആദ്യ പകുതി കടന്നു പോകുന്നു.

Guest House-ൽ  പോകുന്ന ദമ്പതികൾ അവരുടെ തന്നെ കോപ്പികളെ അവിടെ കാണുന്നു.  പക്ഷെ,ദമ്പതികൾ ഒരുമിച്ചു പോകുമ്പോൾ ആ കോപ്പികളെ കാണാൻ സാധിക്കുന്നില്ല.  അതു പോലെ തന്നെ, ആ കോപ്പികൾക്ക് ആ guest  house വിട്ടു പുറത്തു പോകാനും കഴിയുന്നില്ല (അല്ലെങ്കിൽ, പോകുന്നില്ല ). ഈ കോപ്പികൾ, പക്ഷെ, ഈ ദമ്പതികളുടെ  ideal ആയിട്ടുള്ള versions ആണ്. Sophie(ഭാര്യ)ക്ക് എങ്ങനെയാണ് തന്റെ ഭർത്താവിനെ കാണേണ്ടത് അങ്ങനെയാണ് Ethan(ഭർത്താവ്)-ന്റെ കോപ്പി behave ചെയ്യുന്നത്. അതു പോലെ, തിരിച്ചും. പക്ഷെ, യഥാർത്ഥ Ethan  ചില പാകപ്പിഴകൾ കണ്ടെത്തുന്നു. അതേ സമയം, യഥാർത്ഥ sophie , ethan-ന്റെ കോപ്പിയുടെ പ്രണയത്തിൽ ആകുന്നു.  ഇതു റിയാലിറ്റി ആണോ, അതോ ഏതെങ്കിലും തരത്തിലുള്ള psycholigical dimension ആണോ എന്നൊക്കെ  സംശയിപ്പിച്ചു ആദ്യ പകുതി അവസാനിക്കുന്നു. രണ്ടാം പകുതി, പക്ഷെ മുഴുവനായും sci -fi  ലെവലിൽ ആണ് പോകുന്നത്. പിന്നെ, വളരെ അധികം ചർച്ച ചെയ്യപ്പെട്ട ക്ലൈമാക്‌സും.

Justin Lader  എഴുതി Charlie McDowell സംവിധാനം ചെയ്ത ഈ സിനിമയിൽ ആകെ മൂന്നു actors മാത്രമാണുള്ളത്, അഞ്ചു  കഥാപാത്രങ്ങളും. വളരെ കൃത്യമായാണ് സ്ക്രിപ്റ്റിങ് ചെയ്തിരിക്കുന്നത്. ചില elements പ്രേക്ഷകന്റെ ചിന്തയ്ക്ക് വിട്ടിരിക്കുകയാണ് സിനിമയുടെ crew  (ക്ലൈമാസ് ഒക്കെ ). രണ്ടാം പകുതിയിലെ ചില extra സീനുകളും,  പിന്നെ  sci-fi  element കൊണ്ടു വന്നതും എനിക്കത്ര പിടിച്ചില്ല. പക്ഷെ, ഇത്തരം തില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടും. 

Sunday, June 19, 2016

Carnage (2011)



എന്താണ് മാന്യത , അല്ലെങ്കിൽ 'decency' ? ആരാണ് ഒരു വ്യക്തിയുടെ മാന്യത അളക്കുന്നത്? എത്രത്തോളമാണ് ഒരു വ്യക്തിയുടെ മാന്യതയുടെ അതിര്? ഒരു സമൂഹ ജീവി എന്ന നിലയിൽ ഒരു മനുഷ്യൻ എങ്ങനെയാണ് ഒരു പ്രത്യേക code of conduct-മായി ബന്ധപ്പെട്ടു കിടക്കുന്നത്? അങ്ങനെയുള്ള ഒരു വ്യക്തി തന്റെ യഥാർത്ഥ വ്യക്തിത്വം (അല്ലെങ്കിൽ തനിനിറം) മറച്ചു വെയ്ക്കുകയാണോ?  ഇങ്ങനെയുള്ള വിഷയങ്ങളിലൂടെയാണ് റോമാൻ പോളാൻസ്കിയുടെ 'Carnage' നീങ്ങുന്നത്.

'Carnage' എന്ന സിനിമ ഒരു plot-based മൂവി അല്ല, മറിച്ചു performance-based മൂവി ആണ്. ഇതിൽ ആദിമധ്യാന്തമുള്ള ഒരു കഥാ രൂപമില്ല, പക്ഷെ പൊള്ളയായ സമൂഹ മാന്യതയെ തുറന്നു കാട്ടുന്നുണ്ട്. ഇതൊരു ക്ലാസ്സ്‌ ലെവൽ ഉള്ള സിനിമയല്ല, പക്ഷെ നല്ലൊരു social satire ആണീ സിനിമ. സിനിമയുടെ 90%-വും ഒരു വീടിന്റെ ഉള്ളിലാണ് നടക്കുന്നത്. അതിൽ നിന്നും പുറത്തുള്ള രണ്ടേ രണ്ടു സീനുകൾ മാത്രം.

രണ്ടു കുട്ടികൾ തമ്മിലുള്ള അടിപിടി സംസാരിച്ചു പരിഹരിക്കാൻ അവരുടെ മാതാപിതാക്കൾ , അടികൊണ്ട കുട്ടിയുടെ വീട്ടിൽ എത്തുന്നതാണ് ഇതിവൃത്തം. രണ്ടു കൂട്ടരും പരസ്പരമുള്ള ഈർഷ്യയും, ദേഷ്യവും ഒക്കെ മറച്ചു വെച്ച്  മാന്യതയുടെ മുഖം മൂടി അണിഞ്ഞാണ് സംസാരിച്ചു തുടങ്ങുന്നത്. ഇതിലെ കഥാപാത്രങ്ങൾ തന്നെ ഇടക്കിടക്ക് പറയുന്നുണ്ട് , 'come on , we are all decent people' എന്ന്. അത് തന്നെ സ്വന്തം മുഖം മൂടിയെ വീണ്ടും ഒര്മാപ്പെടുതാനുള്ള ഒരു  സംഭവം മാത്രം. സംസാരം കാട് കയറി പല സന്ദർഭങ്ങളിലും 'മാന്യത' മറന്നു സ്വന്തം സ്വത്വങ്ങൾ ഇവർ കാണിക്കുന്നുണ്ട്. സ്വാർഥത, അസൂയ, കപട സ്നേഹം, conflicts , പൊള്ളയായ ദാമ്പത്യം, മക്കളെ നോക്കാൻ സാധിക്കാത്ത തിരക്കുള്ള കുടുംബം, ഈഗോ ---- അങ്ങനെ പല സംഭവങ്ങളിൽ കൂടിയാണ് ആ നാല് പേരുടെ  conversation കടന്നു പോകുന്നത്. മുതിർന്നവർ മാന്യതയുടെ മുഖം മൂടിക്ക് പുറത്തു വന്നു മനുഷ്യന്റെ അടിസ്ഥാന  സ്വഭാവങ്ങൾ കാട്ടിതുടങ്ങുമ്പോൾ, മറുവശത്ത് വഴക്കിട്ട കുട്ടികൾ സൗഹൃദം സ്ഥാപിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

ആ മാതാപിതാക്കൾ ഒത്തുകൂടുന്ന ആ വീട് പോലെയാണ് ഓരോ മനുഷ്യ മനസ്സും. തങ്ങളുടെ മാന്യതയ്ക്ക് കോട്ടം വരാതിരിക്കാൻ പല  അഭിനയങ്ങളും അവർ കാഴ്ച വെക്കുന്നു. സ്വന്തം മാന്യത തകരാതിരിക്കാൻ ആ മനസ്സുകളിൽ നിന്നും  അവർക്ക് പുറത്തേക്കിറങ്ങാൻ സാധിക്കുന്നില്ല. ആ കൃത്രിമ 'മനസ്സിൽ' അവർ locked ആയി പോകുന്നു. പക്ഷെ, കുട്ടികളുടെ സീനുകൾ പുറത്താണ്. തുറസ്സായ സ്ഥലങ്ങളിൽ. അവരുടെ മനസ്സും അത് പോലെയാണ്. നമ്മുടെ അടയ്ക്കപ്പെട്ട , മാന്യതയുടെ താഴിട്ടു പൂട്ടിയ കൃത്രിമ മനസ്സുകൾ , തുറന്ന മനസ്സുകൾ ആകണം. അല്ലെങ്കിൽ വളരെ suffocating ആയ ഒരു അവസ്ഥയിലേക്ക് നമ്മുടെ സമൂഹം എത്തിപ്പെടും.

Kate Winslet , Jodie Foster, Christoph Waltz, John C. Reilly തുടങ്ങിയവർ കിടിലൻ പെർഫോർമൻസ് ആണീ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്. ഫ്രഞ്ച് നാടകകൃത്തായ  Yasmina Reza-യുടെ  God of Carnage എന്ന നാടകത്തെ base ചെയ്താണ്  പോളാൻസ്കി ഈ സിനിമ ചെയ്തിരിക്കുന്നത്. Golden Globe പുരസ്കാരങ്ങൾ ഉൾപ്പടെ ഒരുപാട് പുരസ്കാരങ്ങൾക്ക് ഈ സിനിമ അർഹമായി.

Mr. Nobody (2009)



കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'Mind-Fuck' ഗണത്തിൽ പെടുത്താവുന്ന കുറച്ചു സിനിമകൾ കാണുകയായിരുന്നു. 'Predestination', 'Coherence', 'Triangle' തുടങ്ങിയവ...അങ്ങനെ അവസാനം ഈ സിനിമയിലെത്തി. എന്നാൽ, ഇതൊരു മൈൻഡ് ഫക്ക് genre-ൽ പെടുത്താനാവുമോ എന്നറിയില്ല, പക്ഷെ നമ്മുടെ തലച്ചോറിൽ പലവട്ടം നമ്മുടെ ചിന്തകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കഴിഞ്ഞിരിക്കും , ഈ സിനിമ കാണുമ്പോൾ.

'Mr. Nobody' എന്ന സിനിമ choices-നെ പറ്റിയാണ്. നമ്മുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾക്കും , അല്പം പുറകിലേക്ക് നോക്കിയാൽ , നമ്മൾ എവിടെയോ തിരഞ്ഞെടുത്ത ഒരു choice ആയിരിക്കും കാരണം. പക്ഷെ, നമ്മൾ ഒരു തരത്തിലുള്ള choices-ഉം തിരഞ്ഞെടുക്കുന്നില്ലെങ്കിലോ ? അപ്പോൾ, ബാക്കിയാവുന്നത് ഒരുപാട് possibilities ആണ്. Nemo (Jared Leto ) എന്ന വ്യക്തിയുടെ ജീവിതത്തിലെ അത്തരം possibilities-ലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്.

Butterfly Effect , Chaos Theory , പിന്നെ space-time തിയറികൾ എല്ലാം സമന്വയിപ്പിച്ചാണ് കഥ പോകുന്നത്. പല സീനുകളിലും  ഒരു butterfly പറന്നു നടക്കുന്നത് കാണിക്കുന്നുമുണ്ട്. അത് പോലെ, ഓരോ alternate universe-ലും മനുഷ്യന് യാതൊരു നിയന്ത്രണവുമില്ല എന്ന് കാണിക്കാൻ, ചില അപകടങ്ങളോ മറ്റോ കാണിക്കുന്നുമുണ്ട്. സിനിമയുടെ സ്ക്രിപ്പ്ടിംഗ് brilliant  ആണെന്ന് പ്രത്യേകം പറയേണ്ടതില്ല, കാരണം പല layers-ൽ കൂടിയാണ്  നെമോയുടെ ജീവിതം കാണിക്കുന്നത്. അത് കൊണ്ട് തന്നെ, സിനിമ വളരെ പതുക്കെയാണ് നീങ്ങുന്നത്‌, പക്ഷെ ഒരു അര മണിക്കൂർ പിടിച്ചിരിക്കാൻ സാധിച്ചാൽ, ഈ സിനിമ നിങ്ങൾ മിസ്സ്‌ ചെയ്യില്ല. വിഷ്വൽ എഫ്ഫെക്ട്സ്നും , സംഗീതത്തിനും നല്ല പ്രാധാന്യമുള്ള സിനിമ കൂടിയാണിത്.

ബെൽജിയൻ സംവിധായകൻ ആയ  Jaco Van Dormael എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ സിനിമ  ഒരുപാട് പുരസ്കാരങ്ങൾ വാങ്ങി കൂട്ടി. നിങ്ങളുടെ സിനിമ തലച്ചോറിനെ ഒന്ന് ഉത്തേജിപ്പിക്കാൻ പറ്റിയ സിനിമയാണിത്.

Wednesday, June 15, 2016

Mark Rylance

ടോം ഹാങ്ക്സ്-- ലോക സിനിമയിലെ തന്നെ വളരെ മികച്ച അഭിനേതാക്കളിൽ ഒരാൾ. മിക്ക സിനിമകളിലും തന്റെ സഹാനടീ-നടന്മാരെക്കാൾ പതിന്മടങ്ങ്‌ ഉയരത്തിൽ  തന്റെ performance എത്തിക്കുന്ന നടൻ. പക്ഷെ, 'Bridge of Spies' എന്ന സിനിമയിൽ ടോം ഹാങ്ക്സിനേക്കാൾ സ്കോർ ചെയ്തത്
Mark Rylance എന്ന നടൻ ആണെന്നാണ്‌ എന്റെ അഭിപ്രായം.

മാർക്ക്‌ അവതരിപ്പിച്ചത് ആബേൽ എന്ന റഷ്യൻ ചാരനെയാണ്. വളരെ ശാന്തനായ, എന്നാൽ ചുറ്റുപാടുകൾ നിരീക്ഷിക്കുന്ന ശത്രുരാജ്യത്ത് താമസിക്കുന്ന ചാരൻ. സിനിമയിലുടനീളം വളരെ composed ആയിട്ടുള്ള പ്രകടനം ആയിരുന്നു അദ്ദേഹം കാഴ്ച വെച്ചത്. സ്പീൽബെർഗ് കൊടുത്തിരുന്ന character description എങ്ങനെ തന്നെ ആയിരുന്നാലും വളരെ കൃത്യമായി തന്നെ മാർക്ക്‌ അത് execute ചെയ്തിട്ടുണ്ട്.

ആബേലിനെ അറസ്റ്റ് ചെയ്യുന്ന രംഗം തന്നെ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. CIA ഉദ്യോഗസ്ഥർ ഇടിച്ചു കയറി അറസ്റ്റ് ചെയ്യാൻ വരുമ്പോൾ യാതൊരു വിധത്തിലുള്ള ടെൻഷൻ പോലും ആ കഥാപാത്രം കാണിക്കുന്നില്ല. അത് കഥാപാത്ര സ്വഭാവം ആയിരിക്കാമെങ്കിലും, അത് കൃത്രിമത്വം ഇല്ലാതെ തന്നെ ആ സീനിൽ കാണാം. അത് പോലെ തന്നെ നടത്തത്തിലെ പ്രത്യേകത, പ്രത്യേക തരത്തിൽ പിടിച്ചിരിക്കുന്ന ചുണ്ടുകൾ, ഇടവിട്ടുള്ള ജലദോഷം....ഇതൊക്കെ തന്നെ  വളരെ കയ്യടക്കത്തോടെയാണ് അദ്ദേഹം portray ചെയ്തിരിക്കുന്നത്.

ടോം ഹാങ്ക്സ് ഈ സിനിമയിൽ മോശമായി എന്നല്ല. പക്ഷെ, പല സീനുകളിലും നാം വക്കീലായ ഡോനോവാനെ അല്ല കാണുന്നത്, ടോം ഹാങ്ക്സിനെ തന്നെയാണ്. Mark Rylance -ന്റെ മറ്റു സിനിമകൾ ഞാൻ കണ്ടിട്ടില്ല , അത് കൊണ്ട് തന്നെ ഇത് പോലെയുള്ള പ്രകടനങ്ങളിൽ അദ്ദേഹം consistent ആണോ എന്നറിയില്ല.

വാൽ : ജയിലിൽ വെച്ച്  മാർക്കിന്റെ ഒരു സിംഗിൾ ഷോട്ട് സീനുണ്ട്. കിടു ആണ്.
(ഈ സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് ' Academy Award for Best Supporting Actor' ലഭിച്ചു)

Tuesday, May 24, 2016

Locke (2013)



Steven Knight സംവിധാനം ചെയ്തു Tom Hardy (മാത്രം) അഭിനയിച്ചിരിക്കുന്ന ഒരു ഫാമിലി-ഡ്രാമ സിനിമയാണ് 'Locke'.
ആധുനിക യുഗത്തിലെ (അല്ലെങ്കിൽ ഏതൊരു  യുഗത്തിലെയും) ആൺ വർഗ്ഗം കടന്നു പോകാവുന്ന ചില പ്രശ്നങ്ങളും, ആ പ്രശ്നങ്ങളെ മറികടക്കാൻ ഒരു മനുഷ്യൻ നടത്തുന്ന ശ്രമങ്ങളും ആണ് ഈ കൊച്ചു സിനിമ. ക്ലീഷേ വിഷയങ്ങൾ തന്നെയാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നതെങ്കിലും, അതവതരിപ്പിച്ച രീതിയിൽ ആയിരിക്കും ഈ സിനിമ ഓർമ്മിക്കപ്പെടുക, ഒപ്പം ടോം ഹാർഡിയുടെ മാസ്മരിക പ്രകടനതിലൂടെയും.

ഐവാൻ ലോക്ക് എന്ന എൻജിനിയർ തന്റെ കമ്പനിയുടെയും ജീവിതത്തിലെയും ഏറ്റവും വലിയ പ്രോജക്ക്റ്റ് പാതി വഴിയിൽ വിട്ടു , തന്റെ കാറിൽ ലണ്ടനിലേക്ക് പോകുകയാണ്. താൻ ചെയ്ത ഒരു തെറ്റിന് പരിഹാരം കാണാൻ. യാത്രയിൽ ഉടനീളം താൻ നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ ഐവാൻ കുറെ ഫോൺ കാളുകൾ നടത്തുന്നു. പക്ഷെ, ആ യാത്രയിൽ ഐവാന് തന്റെ കുടുംബം, ജോലി, ഭാവി...ഇതെല്ലാം നഷ്ടമാവുന്നു.

ഐവാൻ നടത്തുന്ന ഫോൺ സംഭാഷണങ്ങൾ ആണ് ഈ സിനിമയുടെ ഹൃദയമിടിപ്പ്‌. ഓരോ ഫോൺ കോളുകളും ഓരോ emotions  ആണ് convey ചെയ്യുന്നത്. സിനിമ പൂർണമായും ഒരു കാറിനുള്ളിൽ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏതാണ്ട് 90% ഷോട്ടുകളും കാറിനുള്ളിൽ, ഐവാന്റെ മുഖത്താണ് .വളരെ ചെറിയ ഒരു ത്രെഡ്, ഒരൊറ്റ മുഖത്ത് വിരിയുന്ന expressions , ആ expressions വ്യക്തമായി convey ചെയ്യപ്പെടുക --- അങ്ങനെ വളരെ challenging  ആയിട്ടുള്ള ഒരു ടാസ്ക് ആണ് ഐവാനെ അവതരിപ്പിക്കുന്ന ഏതൊരു നടനും നേരിടേണ്ടി വരിക. ടോം ഹാർഡി ആ ദൗത്യം മനോഹരമായി തന്നെ ചെയ്തിരിക്കുന്നു. ടെൻഷൻ, കോപം, frustration , സ്നേഹം, നിസ്സഹായാവസ്ഥ, commanding തുടങ്ങി ഒട്ടേറെ ഭാവങ്ങൾ , വളരെ അനായാസമായി ടോം ഹാർഡി ചെയ്തിരിക്കുന്നു.

ക്ലീഷേ ആയിട്ടുള്ള ഒരു കഥാ പരിസരത്തെ, ഒറ്റയ്ക്ക് താങ്ങി നിർത്തുന്നത് ടോം ഹാർഡിയുടെ പെർഫോർമൻസ് ആണ്. അദ്ദേഹത്തിന് സപ്പോർട്ട് ആയിട്ട് മറ്റൊരു ആക്ടറോ മറ്റു സങ്കേതങ്ങളോ ഇല്ല. ആകെയുള്ളത് ഒരു ഫോണും, കാറിന്റെ interiors-ഉം. പക്ഷെ, ലഭ്യമായ ആ പരിമിതിക്കുള്ളിൽ നിന്നും മനോഹരമായ അഭിനയ നിമിഷങ്ങൾ  വിരിയിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ഒരു പരിധി വരെ , weak ആയ ഒരു സ്ക്രിപ്റ്റിനെ ഇത്രയുമെങ്കിലും നന്നായി  ഒരു output കൊണ്ട് വരാൻ സാധിച്ചതിൽ സംവിധായകനും വിജയിച്ചിരിക്കുന്നു.

'Locke' ഒരു കിടിലൻ സസ്പെന്സ് ത്രില്ലറോ ഒന്നുമല്ല, പക്ഷെ ഏ രു മനുഷ്യനും നേരിടേണ്ടി വരാവുന്ന ചില ജീവിത ഭീതികളെ  face ചെയ്യുമ്പോൾ, ധാർമികതയ്ക്കും ജീവിതത്തിനും ഇടയിൽ കുടുങ്ങി പോകുമ്പോഴുള്ള അവസ്ഥയാണ് ഒരു കാറിനുള്ളിൽ  സംവിധായകൻ കാട്ടുന്നത്. ഒരു നടൻ എങ്ങനെ ഒരു സിനിമയെ ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു എന്നത് കാണണമെങ്കിൽ ഈ സിനിമ തീർച്ചയായും കാണണം!

Monday, May 23, 2016

കമ്മട്ടിപ്പാടം

രാജീവ്‌ രവി സിനിമകൾ എന്നും മണ്ണിൽ നിന്ന് സംസാരിക്കുന്ന കഥാപാത്രങ്ങളുടെ കഥകളാണ് പറഞ്ഞിട്ടുള്ളത്. 'റിയലിസ്റ്റിക്ക്' എന്ന രീതിയിൽ പറയാവുന്ന ആഖ്യാനം, അതാണ്‌ രാജീവ്‌ രവി സിനിമകളുടെ മുഖമുദ്ര. 'കമ്മട്ടിപ്പാടം' എന്ന സിനിമയും ഏറെക്കുറെ ആ ഗണത്തിൽ പെടുത്താവുന്നതാണ്. സത്യമുള്ള ഒരു കഥാപശ്ചാത്തലവും , ശക്തമായ അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും സമ്പന്നമായ , വേറിട്ട ഒരു സിനിമയാണിത്.

കൊച്ചി പഴയ കൊച്ചിയല്ലെന്നു , കൊച്ചി കണ്ട ആർക്കും പറയാം. എന്നാൽ, ആ പഴയ കൊച്ചിക്കും മുൻപ് , സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ , എറണാകുളം സിറ്റി വരുന്നതിനും ഒരുപാട് മുൻപുള്ള , പാടശേഖരങ്ങൾ നിറഞ്ഞ ഒരു എറണാകുളം ഉണ്ടായിരുന്നു. ആ എറണാകുളം ഇന്ന് കാണുന്ന നഗരം ആയി മാറിയതിനു പിന്നിൽ ചോരയിൽ എഴുതിയ കുറെ കഥകളുണ്ട്. ആ കഥകളിൽ ചിലതാണ് സംവിധായകൻ ഈ സിനിമയിലൂടെ വരച്ചു കാട്ടുന്നത്.

ബാലൻ, കൃഷ്ണൻ , ഗംഗൻ --- ഈ മൂന്നു കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ചെറുപ്പത്തിന്റെ ചോരതിളപ്പിലും , ആഹാരത്തിനു വേണ്ടിയും , മുതലാളിമാർക്ക് പുതിയ നഗരം പടുത്തുയർത്താൻ ഭീതിയും ചോരയും പടർത്തുന്ന  ചെറുപ്പക്കാരുടെ പ്രതീകങ്ങൾ. ഈ ബാലനും, കൃഷ്ണനും, ഗംഗനും ഒക്കെ ഇപ്പോഴും  നിലനില്ക്കുന്നു എന്ന സത്യവും നമ്മെ തുറിച്ചു നോക്കുന്നു. ഈ സിനിമ ശരിക്കും ഗംഗനെയും ബാലനെയും പറ്റിയാണ്. അവരുടെ കഥയിലൂടെ  , കൊച്ചിയുടെ കഥ പറയാൻ സംവിധായകൻ ഉപയോഗിക്കുന്ന ഒരു narrative tool  ആണ് കൃഷ്ണൻ. പല ആളുകളിലൂടെയും കൃഷ്ണൻ ഗംഗനെ പറ്റിയും, നഗരത്തിന്റെ മാറ്റങ്ങളെ പറ്റിയും മനസ്സിലാക്കുന്നു. ഈയൊരു ആഖ്യാന ശൈലി പല സിനിമകളിലും നാം കണ്ടിട്ടുണ്ട് . ഈ അടുത്തിറങ്ങിയ ചാർലിയിലും , സ്റ്റീവ് ലോപ്പസിലും , പിന്നെ കുട്ടി സ്രാങ്കിലും ഒക്കെ ഈ ശൈലി കാണാം.

പലരും സൂചിപിച്ചത് പോലെ സിനിമയുടെ ഹാർട്ട്‌ ബീറ്റ് എന്നത് വിനായകനും (ഗംഗൻ) മണികണ്ഠനുമാണ് (ബാലൻ). വളരെ ഹൈ എനർജി ഉള്ള രണ്ടു മനുഷ്യർ , എന്നാൽ അതൊരു ബഹളമാക്കി മാറ്റാതിരുന്നതിൽ ഈ നടന്മാരുടെ  കഴിവ് നല്ല പങ്ക് വഹിക്കുന്നുണ്ട്. ദുൽഖർ (കൃഷ്ണൻ ) വളരെ ഒതുക്കത്തോടെയും വഴക്കതോടെയും തന്നെ തന്റെ കഥാപാത്രത്തിനെ അവതരിപ്പിച്ചിരിക്കുന്നു. തന്റെ comfort zone-ൽ നിന്നും പുറത്തു വന്നു ശക്തമായ ഒരു വേഷം നന്നായി തന്നെ അദ്ദേഹം ചെയ്തിരിക്കുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച  നടനും അടിപൊളിയായി (കുറെ സിനിമകളിലും, പിന്നെ പഴയ 'ജുറാസ്സിക് വേൾഡ്' പരിപാടിയിലും കണ്ടിട്ടുണ്ട്....പേര് അറിയില്ല). സംവിധായകനെ പറ്റിയും തിരക്കഥാകൃത്തിനെ പറ്റിയും അധികം പറയണ്ട ആവശ്യമില്ല. രണ്ടു പേരും  കഴിവുകൾ തെളിയിച്ച കലാകാരന്മാരാണ്. എങ്കിലും, ചില രംഗങ്ങളിൽ മാസ് ചേരുവകൾ ചേർക്കാൻ രാജീവ്‌ രവി നിർബന്ധിതനായി എന്നും ഈ സിനിമയിൽ കാണാം.

ഇംഗ്ലീഷ് 'സീരീസുകളെ' പോലെ വളരെ detailed ആയി, വലിയൊരു കാനവാസ്സിൽ പറയാവുന്ന കഥ ഉണ്ട് ഈ സിനിമയിൽ (നാല് മണിക്കൂർ ഡയറക്ടർ വെർഷൻ ആയി കാത്തിരിക്കുന്നു). അത് കൊണ്ട് തന്നെ, ഒരു സ്ഥിരം ദുൽഖർ ഷോ പ്രതീക്ഷിച്ചു പോകരുത്. കാരണം, ഇതിൽ ദുൽഖർ എന്ന താരമല്ല താരം, 'കമ്മട്ടിപ്പാടം' എന്ന കഥയും ആ കഥയിലെ ചില സാധരനക്കാരുമാണ്.

'അക്കാണും മാമലയൊന്നും നമ്മുടേതല്ലെന്മകനെ , ഈ കായൽ കയവും കരയും ആരുടേം അല്ലെന്മകനെ '

Monday, May 16, 2016

കണ്ണുകളുടെ അഭിനയം



ഒരു അഭിനേതാവിനെ സംബന്ധിച്ച് , അയാളുടെ എല്ലാ ശരീര ഭാഗങ്ങളും അയാളുടെ അഭിനയത്തെ സഹായിക്കുന്ന ടൂളുകൾ ആണ്. കണ്ണുകൾ, പുരികങ്ങൾ, ചുണ്ടുകൾ , മൂക്ക്, കൈകാലുകൾ, പേശികൾ.....അങ്ങനെ അങ്ങനെ. ലിയനാർഡോ ഡി കാപ്രിയോ പുരികങ്ങൾ കൊണ്ട് സംവേദിക്കാൻ വളരെ മിടുക്കനായ നടനാണ്‌. പൊതുവെ പുരികങ്ങൾ കൊണ്ട് അഭിനയിക്കാൻ അധികം സ്വാതന്ത്ര്യം  കൊടുക്കാത്ത സ്കോർസീസ് പോലും ഡി കാപ്രിയോയെ ആ കാര്യത്തിൽ തടഞ്ഞില്ല. മെർലൻ ബ്രാണ്ടോ തന്റെ ശരീരത്തിന്റെ ചെറിയ movements-ൽ പോലും അഭിനയത്തിന്റെ എലെമെന്റ്സ് കൊണ്ട് വരാൻ ശ്രദ്ധിച്ചിരുന്നു. അത് പോലെ തന്നെ, പ്രേക്ഷകനുമായി സംവദിക്കാൻ വളരെയധികം ഉപയോഗിക്കുന്ന ടൂൾ ആണ് കണ്ണുകൾ.

'അവളുടെ കണ്ണുകൾ എന്നോട് സംസാരിച്ചു', ' ആ കണ്ണുകളിൽ കോപത്തിന്റെ തീ ആളിക്കത്തുന്നത് ഞാൻ കണ്ടു' എന്ന് തുടങ്ങിയ എഴുത്തുകൾ നോവലുകളിലും കഥകളിലും എഴുതാൻ എളുപ്പമാണ്.  പക്ഷെ,ഒരു അഭിനേതാവിനു അത് തന്റെ കണ്ണുകളിൽ കൊണ്ട് വരിക എന്നത് ശ്രമകരമാണ്. 'ആളിക്കത്തുന്ന രോഷം' കാണിക്കാൻ പുരികം വല്ലാതെ വളച്ചു, കണ്ണുകൾ തുറിപ്പിച്ചു കൊണ്ടുള്ള അമിതാഭിനയങ്ങൾ നമ്മൾ ഏതാണ്ട് എല്ലാ മലയാളം സീരിയലുകളിലും കാണുന്നതാണ്. അപ്പോൾ, കണ്ണുകൾ കൊണ്ട് അഭിനയിക്കുക, കണ്ണുകളെ കൊണ്ട് സംസാരിപ്പികുക എന്നത്  ഒരു genius സംഭവമാണ്.

ക്ലോസ്-അപ് ഷോട്ടുകളിൽ ആണ് കണ്ണുകളുടെ പ്രാധാന്യം കൂടുതൽ വരുന്നത്. ക്യാമറ ഒരു അഭിനേതാവിന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്യുമ്പോൾ, ഒരു പ്രേക്ഷകന്റെ  ശ്രദ്ധ ആ അഭിനേതാവിന്റെ കണ്ണുകളിലേക്ക് ആയിരിക്കും. കാരണം, ആ ഒരു moment-ൽ , interaction നടക്കുന്നത് പ്രേക്ഷകനും പിന്നെ സ്ക്രീനിലെ ആ മുഘവും തമ്മിലാണ്. Michael Caine ഇക്കാര്യത്തിൽ ഒരു പുലി ആയിരുന്നു. അദ്ദേഹം ക്ലോസ്-അപ്പ്‌ ഷോട്ടുകളിൽ, തന്റെ കണ്ണുകൾ ഇമ വെട്ടിയിരുന്നില്ല. തന്റെ സഹനടന്റെ കണ്ണുകളിൽ ഉറപ്പിച്ചു, ഇമ വെട്ടാതെ ആയിരുന്നു അദ്ധേഹത്തിന്റെ  അഭിനയം. ഇമകൾ ഇടക്കിടക്ക് വെട്ടിച്ചാൽ, പ്രേക്ഷകന് ആ രംഗത്തിൽ അതൊരു distraction എന്നായിരുന്നു അദ്ധേഹത്തിന്റെ വാദം. അത് പോലെ തന്നെ, തന്റെ കൂടെ അഭിനയിക്കുന്ന നടന്റെയോ നടിയുടെയോ കണ്ണുകളിൽ നോക്കുമ്പോ, ഒരു കണ്ണിൽ തന്നെ തന്റെ കണ്ണുകൾ ഉറപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. രണ്ടു കണ്ണുകളിൽ മാറി മാറി നോക്കിയാൽ, ക്യാമറയിൽ അത് നോട്ടീസ് ചെയ്യപ്പെടുമെന്നതും, അത് സീനിന്റെ  ശക്തി നഷ്ട്ടപ്പെടുത്തും എന്നുമായിരുന്നു അദ്ധേഹത്തിന്റെ വശം. (മലയാളത്തിൽ മോഹൻലാൽ ഇങ്ങനെ  രണ്ടു കണ്ണുകളിൽ മാറി മാറി നോക്കുന്നത് പല സിനിമകളിലും കണ്ടിട്ടുണ്ട്).

എന്നാൽ, ഇതൊരു universal നിയമമല്ല. പല അഭിനേതാക്കളും തങ്ങളുടേതായ ടെക്നിക്കുകൾ ഉണ്ടാക്കിയിരുന്നു. Hugh Grant (Notting Hill, Bridget Jones's Diary etc ), തന്റെ കണ്ണുകൾ കൂടെ കൂടെ blink ചെയ്യുമായിരുന്നു. Michael Caine-ന്റെ  തിയറിയുടെ നേരെ എതിരാണിത്.  Confusion , contradiction , tension തുടങ്ങിയ വികാരങ്ങൾ convey ചെയ്യാൻ അതായിരുന്നു ഏറ്റവും നല്ല മാർഗമെന്നാണ് അദ്ധേഹത്തിന്റെ വശം. പക്ഷെ, ഒരു സ്ഥലത്തും, അനാവശ്യമായി അദ്ദേഹം കണ്ണിമകൾ മൂവ് ചെയ്യുന്നത് നാം കാണില്ല. അവിടെയാണ് ഒരു ആക്ടറിന്റെ ജീനിയസ് ലെവൽ വർക്ക്‌ ചെയ്യേണ്ടത് - to find where to start and where to stop , and then restart .

ഈയൊരു കഴിവ് എങ്ങനെ ഉണ്ടാക്കിയെടുക്കാം ? ഏറ്റവും എളുപ്പവും എന്നാൽ പ്രധാനവും ആയ രീതി , കൂടുതൽ സിനിമകൾ കാണുക എന്നതാണ്. ഇതിഹാസ താരങ്ങളുടെ സിനിമകൾ കാണുക, നിരീക്ഷിക്കുക, അവരുടെ കണ്ണുകളെ  പരമാവധി observe ചെയ്യുക. പിന്നെ ചെയ്യാൻ കഴിയുന്നത്, പുറത്തേക്കിറങ്ങുക --- ആളുകളെ നിരീക്ഷിക്കുക. ഒരു പത്രം വായിക്കുമ്പോൾ ഒരാളുടെ കണ്ണുകൾ എങ്ങനെ പോകുന്നു...അപ്പോൾ അടുത്തൊരു സുന്ദരി വന്നാൽ അയാളുടെ കണ്ണുകൾ എങ്ങനെ മൂവ് ചെയ്യുന്നു....ഒരാൾ എങ്ങനെ ശൂന്യതയിലേക്ക് നോക്കുന്നു...അച്ഛൻ നമ്മളെ വഴക്ക് പറയുമ്പോൾ അദ്ധേഹത്തിന്റെ കണ്ണുകളുടെ മൂവ്മെന്റ് (അതിനു ചിലപ്പോ സമയം കിട്ടിയെന്നു വരില്ല!)...അങ്ങനെ ആളുകളെ observe ചെയ്യുക.

കണ്ണുകളും..കൂട്ടത്തിൽ പുരികങ്ങളും മര്യാദക്ക് ഉപയോഗിച്ചാൽ തന്നെ, മുഖം കൊണ്ടുള്ള പല അധിക ഗോഷ്ട്ടികളും ഒഴിവാക്കാൻ ഒരു അഭിനേതാവിനു സാധിക്കും. പച്ചാളം ഭാസി പറയുന്നത് പോലെ മൊത്തം ശരീരം ഇട്ട് ഇളക്കണ്ട ആവശ്യമില്ല.

വാൽ : വല്ലാതെ മുഖ പേശികൾ ഉപയോഗിച്ചും, ശരീരം അനക്കിയും, സ്വന്തമായി ഒരു ബ്രാൻഡ്‌ ഓഫ് ആക്റ്റിംഗ് കൊണ്ട് വന്ന ഒരാളുണ്ട് : ജിം കാരി ! അത് ഓവറല്ലേ എന്ന് ചോദിച്ചാൽ, ഞാൻ പറയും he knew the balance... how much , when and where....and so, he is a genius in that.

Tuesday, May 3, 2016

ശബ്ദവും നിശബ്ദതയും



ഒരു സിനിമയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം ഉള്ള മേഖലയാണ് ശബ്ദം. അതിപ്പോ പശ്ചാത്തല സംഗീതം  ആകാം, അഭിനേതാക്കളുടെ ശബ്ദമാകം, മറ്റു ശബ്ദ മിശ്രണങ്ങൾ ആവാം. എന്ത് തന്നെ ആയാലും ഒരു സീനിനെ , മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിൽ ശബ്ദത്തിനു നിർണായക പങ്കുണ്ട്. അത് പോലെ തന്നെ, ചിലയിടത്ത് നിശബ്ദതയ്ക്കും.

ശബ്ദവും നിശബ്ദതയും ഒരു തുടർ രേഖയുടെ അംശങ്ങൾ ആണ്. ശബ്ദം തീരുന്നിടത്ത്‌ നിശബ്ദതയും, നിശബ്ദത അവസാനിക്കുന്നിടത്ത് ശബ്ദവും.  സിനിമകളിൽ ഇത്തരം ഒരു നേർ രേഖയുടെ ഉപയോഗം ധാരാളം കേട്ടിട്ടുണ്ട്. പക്ഷെ, അതെത്ര മാത്രം മാജിക്കൽ ആകുന്നു  എന്നതാണ് ശബ്ദത്തിന്റെയും നിശബ്ദതയുടെയും ഉപയോഗത്തിൽ വരുന്ന വ്യത്യസ്തത. ഇന്ത്യൻ സിനിമ എടുത്താൽ ഭൂരിഭാഗവും ശബ്ദ കോലാഹലങ്ങൾ ആണ്.  നല്ല വൈകാരിക രംഗങ്ങൾ അതി വൈകാരികമായ സംഗീതം കൊണ്ട് നശിപ്പിക്കും ( ക്ലീഷേ വയലിൻ, ഹമ്മിംഗ് ), കുഴപ്പമില്ലാത്ത കോമഡി രംഗങ്ങളിൽ സ്ഥിരമുള്ള മണ്ടത്തരം ഫീൽ ചെയ്യിക്കുന്ന ശബ്ദങ്ങൾ ചേർക്കും, അല്ലെങ്കിൽ പുട്ടിനു പീര പോലും വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ അങ്ങ് മ്യുസിക് കേറ്റും (പുതിയ നിയമം ഓ..ഓ..).

അപ്പോൾ എവിടെയാണ് ആ ബാലൻസ് വരേണ്ടത്? ചില ഉദാഹരണങ്ങൾ നോക്കാം. സ്റ്റാൻലി കുബ്രിക്കിന്റെ '2001' തുടങ്ങുന്നത് Richard Strauss-ന്റെ ഭീതിതമായ ഒരു മ്യുസിക്കിലൂടെയാണ്. ശേഷം, അടുത്ത 20 മിനുട്ടോളം ഒരു പശ്ചാത്തല സംഗീതവും ഇല്ല! മൃഗ ശബ്ദങ്ങളും ചേഷ്ട്ടകളും മാത്രം, കൂടെ മനോഹരമായ ദൃശ്യങ്ങളും intelligent ആയ സംവിധാനവും. അവിടെ വേണമെങ്കിൽ ഒരു മ്യുസിക് പീസ്‌ ചേർക്കാമായിരുന്നു , പക്ഷെ അത്തരം ഒരു element -ന്റെ ഇല്ലായ്മ ആണ് ആ രംഗങ്ങൾക്ക് സൗന്ദര്യം നൽകിയത്.

അത് പോലെ , മിക്ക ഹൊറർ സിനിമകളിലെയും സ്ഥിരം usage ആണ് ശബ്ദ-നിശബ്ദ നേർ രേഖയുടെ ഉപയോഗം. വളരെ  tensed ആയിട്ടുള്ള സീനുകളിൽ, എന്തോ വരുന്നുണ്ട് എന്ന പ്രതീതി ജനിപ്പിക്കാനായി, കഥാപാത്രത്തിന്റെ മുഖ ഭാവങ്ങൾക്കൊപ്പം, ആഴത്തിലുള്ള നിശബ്ദത ഉപയോഗിക്കും. ആ നിശബ്ദത ലീഡ് ചെയ്യുന്നത് ഭീതി ജനിപ്പിക്കുന്ന ശബ്ദതിലെക്കായിരിക്കും. Kubrick , Scorsese തുടങ്ങിയ സംവിധായകരാണ് നിശബ്ദതയുടെ ഉപയോഗം മനോഹരമായി  ചെയ്തിരിക്കുന്നത് (എന്റെ അഭിപ്രായം മാത്രം)

പക്ഷെ, ബഹലമയമെങ്കിലും James Bond , Jaws , Mission Impossible തുടങ്ങിയ സിനിമകളിൽ ശബ്ദത്തിനു അതിന്റേതായ പ്രാധാന്യമുണ്ട്.  Psycho എന്ന സിനിമയിലെ haunt ചെയ്യുന്ന വയലിൻ സംഗീതം ഇല്ലെങ്കിൽ, ആ സിനിമയിലെ പല രംഗങ്ങൾക്കും  ഒരു ഗുമ്മുണ്ടാവില്ല. Hans Zimmer സംഗീതം ചെയ്ത സിനിമകൾ അതൊക്കെ demand ചെയ്യുന്ന  സിനിമകളാണ്.

വേണ്ടയിടത്തും വേണ്ടാത്തിടത്തും പശ്ചാത്തല സംഗീതം ഇട്ടു കുളമാക്കുന്ന നമ്മുടെ പല സിനിമകളും, ഒരു പക്ഷെ കൃത്യമായ  ഐഡിയ ഉണ്ടായിരുന്നെങ്കിൽ , നല്ല സീനുകൾ നമുക്ക് സമ്മാനിചേനെ. ശബ്ദവും നിശബ്ദതയും theoretically  എതിരാളികൾ ആണെങ്കിലും, ആ രണ്ടു elements-ന്റെയും ബുദ്ധിപരമായ ഉപയോഗം നല്ലൊരു ആസ്വാദന അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു.

Sunday, May 1, 2016

The Body (El Cuerpo) [2012 ]



ഒരു മോർച്ചറിയിൽ നിന്നും , സമൂഹത്തിൽ വളരെ ഉന്നതയായ ഒരു സ്ത്രീയുടെ മൃതശരീരം കാണാതാവുന്നു. അതെ രാത്രിയിൽ അതേ മോർച്ചറിയിലെ വാച്ച് മാൻ ഒരപകടത്തിൽ പെട്ട് കോമയിൽ ആവുന്നു. ഈ സംഭവത്തിന്റെ അന്വേഷണവും , തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങലുമാണ് 'The Body (El Cuerpo)' എന്ന സ്പാനിഷ് സിനിമ.

Alex  - Jaime : ഈ രണ്ടു കഥാപാത്രങ്ങളുടെ conflicts ആണ് ഈ സിനിമയുടെ പ്രധാന highlight. രണ്ടു വ്യക്തിത്വങ്ങൾ. രണ്ടു രീതിയിൽ അവരവരുടെ ഭാര്യമാരുടെ മരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു രാത്രിയിൽ , വെറും ഗ്ലാസ്‌ മുറി കൊണ്ട് വേർതിരിക്കപ്പെട്ടിരിക്കുന്ന മോർച്ചറിയും , പോലീസ് ഓഫീസും ..അവിടെ നടക്കുന്ന interrogation , mind games ...ഇതൊക്കെ വളരെ ചില്ലിങ്ങ് ആയി തന്നെ എടുത്തിട്ടുണ്ട്. ഈ ചിത്രം ഏതു genre ആണെന്ന് മനസ്സിലാക്കാൻ വിടാതെ, misdirect ചെയ്യുന്ന ഒരു രീതിയാണ് ഈ സിനിമയിൽ. അതിനു സപ്പോർട്ട് ആയി , വളരെ detailed ആയി കാണിക്കുന്ന central plot area (മോർച്ചറിയും , പോലീസ് മുറിയും ).

Alex-ന്റെ കണ്ണിലൂടെയാണ് പ്രേക്ഷകനും സഞ്ചരിക്കുന്നത്.  പ്രണയത്തിനു വേണ്ടി തന്റെ ഭാര്യയെ അയാള് കൊന്നു  എന്ന് ആദ്യ രംഗം മുതൽ തന്നെ പ്രേക്ഷകന് അറിയാം. പക്ഷെ, കൊന്ന സ്ത്രീയുടെ body  എവിടെ? അതാരാണ് എടുത്തത്‌? എന്തിനു വേണ്ടി? അതോ ആ സ്ത്രീ മരണപ്പെട്ടിട്ടില്ലേ? അങ്ങനെ ഒരുപാട്  ചോദ്യങ്ങളിലൂടെ പ്രേക്ഷകൻ പോകുന്നു. അവസാനം  ട്വിസ്ട്ടുകളുടെ  പുക മാറുമ്പോൾ തെളിയുന്ന സത്യം - അത് വളരെ ലളിതമാണ്, പക്ഷെ  അവിടെത്തിക്കുന്ന രീതി തികച്ചും ഗ്രിപ്പിംഗ് ആയിരുന്നു.

വളരെ interesting ആയ കഥ പറച്ചിൽ. നല്ല lighting , കൂടെ മികച്ച പശ്ചാത്തല സംഗീതവും. ഇതൊരു actor's movie ആണ്. Jaime എന്ന ഓഫീസർ ആയി José Coronado-യും , Alex ആയി Hugo Silvaയും  തകർപ്പൻ പ്രകടനങ്ങൾ ആയിരുന്നു.

ത്രില്ലറുകൾ ഇഷ്ട്ടപ്പെടുന്നവർ കാണേണ്ട സിനിമയാണ്. 

Thursday, April 28, 2016

ലീല


പ്രതീക്ഷകൾ വാനോളം. രഞ്ജിത്ത് , ഉണ്ണി.ആർ , ബിജു മേനോൻ കൂട്ടുകെട്ട്. വായനയിലും പുനർ വായനയിലും  നിരവധി അർത്ഥതലങ്ങൾ  കണ്ടെത്താന് കഴിയുന്ന ഒരു കഥ. അങ്ങനെയൊരു കഥ സിനിമയായി വരുമ്പോൾ അതെങ്ങനെ ആകും എന്നുള്ള ആകാംക്ഷ. പക്ഷെ, പത്ത് പേജിൽ കഥാകാരൻ സൃഷ്ട്ടിച്ച മാസ്മരികത, പക്ഷെ ചെറുതായെങ്കിലും നഷ്ട്ടപ്പെടുന്നുണ്ട്, അതിന്റെ സിനിമാവിഷ്കാരത്തിൽ.

കുറെയേറെ വിചിത്രമായ കാമനകൾ വെച്ച് പുലർത്തുന്ന കുട്ടിയപ്പൻ എന്ന കേന്ദ്ര കഥാപാത്രം. അയാൾക്ക് ചുറ്റും ഉപഗ്രഹങ്ങൾ പോലെ കറങ്ങുന്ന ദാസപാപ്പിയും , പിള്ളേച്ചനും , ഏലിയാമ്മ ചേടത്തിയും മറ്റും. മാടമ്പിത്തരം  നായകനാകുന്ന സ്ഥിരം രഞ്ജിത്ത് സിനിമകളുടെ പകർപ്പല്ല 'ലീല', മറിച്ചു അവയ്ക്കിട്ടൊരു കൊട്ടാണ് ഈ സിനിമ. തന്തയുണ്ടാക്കിയ സ്വത്ത് തോന്നിയപോലെ ചിലവാക്കുന്ന ഒരു typical താന്തോന്നിയാണ് കുട്ടിയപ്പൻ എങ്കിലും, അയാളുടെ ഉള്ളിലെ നന്മകളും നമുക്ക് സിനിമയിൽ കാണാം. 'ലീല' എന്ന ചെറുകഥ പിള്ളേച്ചനിലൂടെയാണ് നീങ്ങിയതെങ്കിൽ , 'ലീല' എന്ന സിനിമ കുട്ടിയപ്പനിലൂടെയാണ് കഥ പറയുന്നത്. അങ്ങനെ വന്നത് കാരണമാകാം സിനിമയിൽ പിള്ളേച്ചന്റെ റോൾ ലേശം കുറഞ്ഞു പോയത്. അങ്ങനെ, ഭ്രാന്തമായ കാമനകളിലൂടെ സഞ്ചരിക്കുന്ന  കുട്ടിയപ്പന്റെ യാത്ര ചെന്നെത്തുന്നത്, ആ പെൺകുട്ടിയിലെക്കാണ് - കുട്ടിയപ്പൻ ലീല എന്ന്  വിളിക്കുന്ന പെൺകുട്ടിയിലെക്ക്.

'ലീല' എന്ന വാക്ക് തന്നെ പല അർത്ഥ തലങ്ങൾ ഉള്ളതാണ്. അതിൽ ലൈംഗികമായ ഒരർത്ഥം കൂടിയുണ്ട്. കുട്ടിയപ്പൻ  എല്ലാ രീതികളിൽ ഉള്ള 'ലീല'കളുടെയും ഉസ്താദാണ്. പക്ഷെ, കഥയിൽ ചിലയിടത്തും കുട്ടിയപ്പന്റെ  ലൈംഗികമായുള്ള കഴിവിനെ താഴ്ത്തിക്കാനിക്കുന്നുണ്ട്, പരോക്ഷമായെങ്കിലും. ആ കുറവിൽ നിന്നും ഒളിച്ചോടാൻ,  കാശെറിഞ്ഞു തന്റെ പുരുഷത്വം പല രീതിയിലും കാണിക്കാൻ കുട്ടിയപ്പൻ ശ്രമിക്കുന്നുണ്ട്. പക്ഷെ,  പലയിടത്തും  സ്ത്രീകളിൽ നിന്ന് തന്നെ തിരിച്ചറിവിന്റെ കയ്പ്പ് നീർ കുട്ടിയപ്പന് കുടിക്കേണ്ടി വരുന്നു  (അപ്പോഴൊക്കെ കൂളിംഗ് ഗ്ലാസ് വെച്ച്  അത് പുള്ളി മറയ്ക്കുന്നുണ്ട്).

കുട്ടിയപ്പൻ ഒരു പ്രതീകമാണ്. ഒരു പക്ഷെ, ഏതൊരു മനുഷ്യന്റെയും മനസ്സിന്റെ ഉള്ളിലെവിടെയോ കിടക്കുന്ന മോഹങ്ങളുടെയും കാമനകളുടെയും  പ്രതീകം. അതെ സമയം , പിള്ളേച്ചൻ ഒരു സാധാരണ മനുഷ്യന്റെ പ്രതീകമാണ്. അയാൾ കുട്ടിയപ്പന്റെ ഭ്രാന്തുകളിൽ ഭാഗമാകാൻ ആഹ്രഹിക്കുന്നുണ്ടെങ്കിലും , അയാളുടെ ആശങ്കകളും, സംശയങ്ങളും എല്ലാം നില നിൽകുന്ന സമൂഹത്തിന്റെ സ്വഭാവത്തിനോട് ചേർന്ന് നിൽക്കുന്നവയാണ്.  അങ്ങനെ വരുമ്പോൾ കുട്ടിയപ്പനും, പിള്ളേച്ചനും ഒരു മനുഷ്യന്റെ മനസ്സിന്റെ രണ്ടു വശങ്ങൾ ആവുന്നു.

സിരകളിൽ ഓടുന്ന ചോരക്ക് പോലും കള്ളിന്റെയും കാശിന്റെയും കാമത്തിന്റെയും ഗന്ധം മാത്രമുള്ള , ഒരേയൊരു കണ്ണോടു കൂടി മാത്രം സ്ത്രീയെ കാണുന്ന, ഒരു പറ്റം ആണുങ്ങളുടെ  പ്രതീകമാണ് തങ്കപ്പൻ നായര്.
സ്വന്തം മകളെ ഭോഗിച്ചതിനു ശേഷവും കുറ്റബോധമോ പാപബോധാമോ അയാളുടെ പ്രവർത്തികളിൽ കാണുന്നില്ല ( ചിലപ്പോ ഒരു രംഗത്തിൽ അത് കാണാം).  എന്നാൽ, അതെ പ്രായത്തിലുള്ള ഒരു മകളുള്ള പിള്ളേച്ചനും  കുട്ടിയപ്പന്റെ ആഗ്രഹപൂർത്തീകരണത്തിന് കൂട്ടു നിൽക്കുമ്പോൾ തെളിയുന്നത്, നവകാലഘട്ട  പുരുഷന്റെ  പല മുഖങ്ങളും നയങ്ങളുമാണ്. എന്നാൽ, ലീലയോ? പ്രതികരണ ശേഷിയില്ലാത്ത സ്ത്രീയുടെ പ്രതീകമാണവൾ . ആൺ മേധാവിത്വത്തിന്റെ കാലഘട്ടത്തിൽ, വെറും ശരീരങ്ങൾ മാത്രമാകുന്ന സ്ത്രീകളുടെ പ്രതീകം.

കുട്ടിയപ്പനായി ബിജു മേനോൻ നന്നായി തന്നെ പകർന്നാടി.  പക്ഷെ,അതിൽ കുറെയേറെ ബിജു മേനോൻ മാനറിസംസ് ഉണ്ടായിരുന്നത് കൊണ്ടാകാം പ്രേക്ഷകർക്ക് കൂടുതൽ connect  ചെയ്യാൻ സാധിച്ചത്.  വിജയരാഖവനും ജഗദീഷും തകർപ്പൻ പ്രകടനമായിരുന്നു.  ഒരുപാട് നാളുകൾക്ക് ശേഷം വെറുപ്പീരില്ലാതെ ജഗദീഷിനെ സ്ക്രീനിൽ കാണാൻ സാധിച്ചു. ലീലയായി പാർവതി നമ്പ്യാരും നന്നായി.  തിരക്കഥയിൽ ചിലയിടത്തൊക്കെ ഒരു ഒഴുക്ക് ഫീൽ ചെയ്തില്ല. പക്ഷെ, വളരെ ചടുലമായി തന്നെ കഥ പറഞ്ഞു പോകുന്നുണ്ട്. ച്ഛായഗ്രഹണവും പശ്ചാത്തല സംഗീതവും നന്നായിരുന്നു.

ഉണ്ണി.ആറിന്റെയോ രണ്ജിതിന്റെയോ 'ലീല' എന്ന കഥയുടെയോ മഹത്വം വെച്ച് ഈ സിനിമക്ക് കയറരുത്. പക്ഷെ, സിനിമകളിലെ ആൺ അഹങ്കാരത്തിന് മേൽ ഒരടി എന്ന നിലയിൽ ഈ സിനിമക്ക് ഒരു ടിക്കറ്റ് അർഹിക്കുന്നു. കഥയിലെ ലീല കഥ കഴിഞ്ഞും നമ്മുടെ ഉള്ളിൽ കൊത്തി വലിഞ്ഞു, ഒരു മുറിവായി നിൽക്കും. പക്ഷെ, സിനിമയിൽ ആ മാജിക്‌ കാണാൻ സാധിച്ചില്ല.


വാൽ : ഈ നവയുഗ ലോകം ഇത്തരം കുട്ടിയപ്പന്മാർക്കും  തങ്കപ്പൻ നായർമാർക്കും  വേണ്ടിയാണ്.  അവരുടെ ഭ്രാന്തിനും 'ലീല'കൾക്കും വേണ്ടിയുള്ളത്. അങ്ങനെയുള്ള ഈ ലോകത്തിൽ പ്രതിഷേധിക്കാൻ പോലും ശേഷിയില്ലാത്ത, സാഹചര്യങ്ങളിൽ ചൂഷണം ചെയ്യപ്പെടുന്ന, വിധിയെന്ന കരിയുടെ ഉപരിസുരതത്തിൽ അവസാനിക്കുന്ന ഒരുപാട് 'ലീല'മാർ ഉണ്ടാവും...ഉണ്ടായിക്കൊണ്ടെയിരിക്കും.

Friday, April 22, 2016

സ്വപ്നവും പ്രതീക്ഷയും : ഗയ് v/s റോസ്മേരി



'Rosemary's Baby' എന്ന സിനിമ മുന്നോട്ട് വെയ്ക്കുന്നത് ഒരു ഹൊറർ സിനിമ എന്നതിലുപരി , മനുഷ്യമനസ്സുകളുടെ പല സ്വഭാവ, വികാര, വിചാര തലങ്ങളുടെ പരസ്പരമുള്ള കലഹങ്ങൾ ആണ്. ചിലരുടെ വിശ്വാസങ്ങൾ മറ്റു ചിലർക്ക് അവിശ്വാസാങ്ങളോ മണ്ടത്തരങ്ങളോ ഭ്രാന്തമായ ചിന്തകളോ ആവുന്നു. ചിലർ മറ്റുള്ളവർക്ക് വേണ്ടിയും, മറ്റുള്ളവർ അവരവർക്ക് വേണ്ടിയും ജീവിക്കുമ്പോൾ ഉണ്ടാകുന്ന relationship gap. ബന്ധങ്ങൾക്ക് മുകളിൽ പ്രശസ്തിയും പണവും ചിലർ കൽപ്പിക്കുമ്പോൾ, ചിലർക്ക് ബന്ധങ്ങൾ ബന്ധനങ്ങൾ ആവുന്നു. ഇങ്ങനെയൊക്കെയുള്ള സങ്കീർണമായ പല sociology-based elements-ലൂടെ ഈ സിനിമ കടന്നു പോവുന്നു. സംവിധായകൻ വിജയിക്കുന്നത്, ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു പോവുമ്പോഴും, അതെത്ര ലളിതമായാണ് പ്രേക്ഷകനിലേക്ക് convey ആവുന്നത് എന്നതിലാണ്.

ആദ്യം ഗയ് എന്ന റോസ്മേരിയുടെ ഭർത്താവിൻറെ മനസ്സിലേക്ക് കടക്കാം. അയാൾ ഒരു നടൻ ആണ്. എന്നാൽ, വളരെ established ആയ നടൻ അല്ല. പല രംഗങ്ങളിലും റോസ്മേരി  അയാളെ മറ്റൊരാൾക്ക് പരിചയപ്പെടുത്തുമ്പോൾ ആവർത്തിക്കുന്ന ചില കാര്യങ്ങൾ ഉണ്ട് : "He was in Luther and Nobody Loves an Albatross and a lot of television plays and commercials." ഈ വാചകം തന്നെ സൂചിപ്പിക്കുന്നുണ്ട്, ഗയ് വളരെയധികം struggle ചെയ്യുന്ന ഒരു കലാകാരൻ ആണെന്നും,  അതിൽ റോസ്മേരി എത്രത്തോളം insecure ആണെന്നും. ഈയൊരു ego situation  ഗയ് മനസ്സിലാക്കുകയും , അതിൽ നിന്നൊരു മോചനം അയാൾ ആഗ്രഹിക്കുകയും ചെയ്യുന്നു. സിനിമയിൽ പറയുന്നത് പോലെ അയാൾ self-centered ആണ്. അയാളുടെ സ്വപ്നം വളരെ established ആയ ഒരു നടൻ ആവുക എന്നതാണ്. അയാളെ സംബന്ധിച്ചിടത്തോളം അതാണ്‌ അയാളുടെ ഏറ്റവും പ്രധാന സ്വപ്നം - തന്റെ ഭാര്യയോ  അവർ 'plan' ചെയ്യുന്ന കുട്ടിയോ അല്ല.  തന്റെ സ്വപ്നസാഫല്യത്തിനു വേണ്ടി അയാൾ തന്റെ ഭാര്യയുടെ ആരോഗ്യവും, സ്വപ്നവും, ജീവിതവും വരെ നശിപ്പിക്കാൻ തയ്യാറാണ്.

പക്ഷെ, അയാളുടെ പ്രതീക്ഷ എന്നത്, തന്റെ ഭാര്യ തനിക്കൊപ്പം ഏതു അവസരത്തിലും നിൽക്കും എന്നതാണ്. തന്റെ എല്ലാ  ഇങ്ങിതങ്ങൾക്കും തന്റെ ഭാര്യ വഴങ്ങും എന്നതാണ്. ആ പ്രതീക്ഷ ചിലയിടങ്ങളിൽ break ചെയ്യപ്പെടുമ്പോൾ  ഗയ് വളരെ subtle ആയിട്ടാണ് പ്രതികരിക്കുന്നത്. അവസാന  സീൻ വരെയും അയാൾ ആ പ്രതീക്ഷയിൽ തന്നെയാണ് ( സ്വന്തം ഭാര്യ മുഖത്ത് തുപ്പിയതിനു ശേഷം പോലും! ). തന്റെ സ്വപ്നവും പ്രതീക്ഷയും എല്ലാം, self -centered ആയ , egoistic ആയ അയാൾക്ക് , ഒരേ ലക്ഷ്യത്തിലേക്കാണ്.

എന്നാൽ, റോസ്മേരിയുടെ സ്വപ്നവും പ്രതീക്ഷയും തമ്മിൽ കലഹമാണ്. അത് സിനിമയിൽ പലയിടങ്ങളിലും കാണാൻ സാധിക്കും . റോസ്മേരി  ഒരു സ്വപ്നജീവിയാണ്. ഒരു സാങ്കൽപിക ideal ലൈഫ് ആണ് അവർ ആഗ്രഹിക്കുന്നത്. അവർ കാണുന്ന സ്വപ്നങ്ങളിൽ പോലും ഒരമ്മ ആവുക എന്ന ultimate ആഗ്രഹം ആണ്. അത് പോലെ സ്വപ്നങ്ങളിലെ അവരുടെ ഭർത്താവും ideal material ആണ്. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായാണ്  അവർ പല രീതിയിൽ രേക്ഷപ്പെടാൻ ശ്രമിക്കുന്നത്. അതിനായി അവരെ നയിക്കുന്നത് അവരുടെ പ്രതീക്ഷയാണ്. തന്റെ ഭർത്താവ് തന്നെ ഒരിക്കലും അപകടപ്പെടുതില്ല എന്ന പ്രതീക്ഷ,  Dr.ഹിൽ  തന്നെ വിശ്വസിക്കും എന്ന പ്രതീക്ഷ,  കുഞ്ഞ് മരിച്ചു എന്ന് പറഞ്ഞിട്ടും അങ്ങനെ ഉണ്ടാവില്ല എന്നുള്ള പ്രതീക്ഷ.  അതിൽ ഒരേയൊരു പ്രതീക്ഷ മാത്രമാണ് സത്യമാവുന്നത്. പക്ഷെ, അവിടെപ്പോലും ഒരു conflict  ആണ് സംഭവിക്കുന്നത്. തന്റെ സ്വപ്നവും പ്രതീക്ഷയും രണ്ടു extreme ആയിപ്പോകുന്നു.

സ്വപ്നവും പ്രതീക്ഷയും ഗയ് എന്ന മനുഷ്യന് സ്വപ്നസാഫല്യമാണ് നൽകുന്നത്. പണവും, പ്രശസ്തിയും എല്ലാം. പക്ഷെ, റോസ്മേരിക്ക് സ്വപ്ന സാഫല്യം നടക്കുന്നത് ഒരർത്ഥത്തിൽ സ്വന്തം സ്വപ്നത്തെ കൊന്നു കൊണ്ടാണ്....ചെകുത്താന്റെ സന്തതിയെ ഒരമ്മയുടെ സ്ഥാനത്ത് നിന്ന് വളർത്താം എന്ന പ്രതീക്ഷയിൽ തന്റെ സ്വപ്നം അവർ മറക്കുകയാണ്.

Thursday, April 21, 2016

The Jungle Book (2016)



കഴിഞ്ഞ കുറെ നാളുകളായി മലയാള സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന വികാരമാണ് നൊസ്റ്റാൽജിയ. അത് പോലെ, ഗൃഹാതുരത്വം ഉണർത്തുന്ന , നമ്മെയൊക്കെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോകുന്ന, ഹോളിവുഡ് സിനിമയാണ് 'ജംഗിൾ ബുക്ക്‌'.

'ജംഗിൾ ബുക്ക്‌' എന്താണെന്നും , കഥ എങ്ങനെയാണെന്നും, കഥയിൽ ആരോക്കെയാനെന്നും സിനിമ കാണാൻ പോകുന്നവർക്കെല്ലാം അറിയാം. മൌഗ്ലിയും , ബഗീരയും, ഭാലുവും ഒക്കെ നിറഞ്ഞു നിന്ന കുട്ടിക്കാലമാകണം ഭൂരിഭാഗം പ്രേക്ഷകർക്കും. അപ്പൊ പ്രമേയപരമായി പുതിയതൊന്നുമില്ലെങ്കിലും , അവതരണത്തിലൂടെ പ്രേക്ഷകനെ കയ്യിലെടുക്കാൻ സ്വാഭാവികമായിട്ടും അണിയറപ്രവർത്തകർ ശ്രമിക്കും . ആ ശ്രമത്തിൽ അവർ വിജയിച്ചു എന്ന് തന്നെ വേണം കരുതാൻ. ഒരു 'വിഷ്വൽ ട്രീറ്റ്' ആയിരുന്നു ഈ സിനിമ.

ഏതാണ്ട് നമ്മുടെ കുട്ടിക്കാലത്തിന്റെ അത്ര വലിപ്പമുള്ള കഥയെ, രണ്ടു മണിക്കൂരിനകത്തു നിൽക്കുന്ന സിനിമയാക്കുക എന്നത് തന്നെ ഒരു വെല്ലുവിളിയാണ്. അതിനാൽ തന്നെ, നമ്മുടെ ഓർമയിലുള്ള പല 'elements-ഉം' ഇതിൽ  ഉണ്ടാവില്ല, പക്ഷെ അതൊന്നും തന്നെ ആസ്വാദനത്തെ വലിയ രീതിയിൽ ബാധിക്കുന്നില്ല. കാടിന്റെ ഭംഗിയും  ഭീകരതയും, മികച്ചു നിൽക്കുന്ന ഡബ്ബിങും , മനോഹരമായ പശ്ചാത്തല സംഗീതവും എല്ലാം തന്നെ ചിത്രത്തിന്റെ മാറ്റു  കൂട്ടുന്നു.

വിപണിയിൽ വിജയിച്ച ഒരു പ്രോഡക്റ്റ് , അതിനുള്ള existing ഉപഭോക്താക്കളെ കൂടാതെ, പുതിയ ഉപഭോക്താക്കളെ സൃഷ്ട്ടിക്കുന്നിടതാണ്, അതിന്റെ വിജയം. അത് പോലെ, 'ജംഗിൾ ബുക്ക്‌' പുതിയ ആരാധകരെ സൃഷ്ട്ടിക്കും എന്നതിനുള്ള തെളിവ് തിയറ്റരുകളിൽ കാണുന്നുണ്ട് - - ഷേർ ഖാൻ മരിക്കുമ്പോൾ തിയറ്ററിലെ കൊച്ചു  ആരാധകർ 'yes!' എന്ന് ഉച്ചത്തിൽ കൂവി വിളിച്ചത് പോലെ!

മനസ്സിൽ ഇപ്പോഴും ഒരു കൊച്ചു കുട്ടി ഉണ്ടെങ്കിൽ തീർച്ചയായും ആസ്വദിക്കാനാകുന്ന സിനിമയാണിത്.
കാണുക.

വാൽ : ബംഗ്ലൂർ പ്രേക്ഷകരോട്....ഓൾഡ്‌ മദ്രാസ് റോഡിലുള്ള ഗോപാലൻ ഗ്രാൻഡ്‌ മാളിൽ പോയി ദയവായി 3ഡി  സിനിമകൾ കാണരുത്. ദയനീയമാണ്.

Wednesday, April 13, 2016

ട്രംമ്പോ (2015)



കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളെയും അതിന്റെ പ്രവർത്തകരെയും മറ്റും വളരെ റാഡിക്കൽ ആയ, അപകടകാരികളായ elements ആയിട്ടാണ് പ്രധാനമായും മുതലാളിത്ത വ്യവസ്ഥിതികൾ കാണുന്നതും ചിത്രീകരിക്കുന്നതും. അമേരിക്ക പോലൊരു രാജ്യത്തിൽ , അപ്പോൾ, കമ്മ്യുണിസ്റ്റ് പാർട്ടിയുടെയും ആ ആശയങ്ങളെ ഫോളോ ചെയ്യുന്നവരുടെയും അവസ്ഥ ഒന്നാലോചിച്ചു നോക്കു.

ശീത യുദ്ധ സമയത്ത് , അമേരിക്ക തങ്ങളുടെ രാജ്യത്തെ കമ്മ്യുണിസ്റ്റ് അനുഭാവികളെ മൊത്തമായി രാജ്യദ്രോഹ കുറ്റം ചുമത്തുകയും, അവരെ അവരുടെ ജോലികളിൽ നിന്നും പിരിച്ചു വിടുകയും, മാപ്പ് പറയാത്ത പക്ഷം ജയിലറകളിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു. എല്ലാ വിധ തൊഴിൽ മേഘലകളിലും ഈ കാടത്തം അധികാരികൾ കാട്ടിയിരുന്നു. സിനിമാ വ്യവസായവും അതിൽ നിന്നും മോചിതമായിരുന്നില്ല. ഒരു സമൂഹത്തെ കൂട്ടമായി സ്വാധീനിക്കാൻ തക്ക ശക്തിയുള്ള മാധ്യമമാണ് സിനിമയെന്ന് മനസ്സിലാക്കിയ അവർ, ആ മേഖലയിൽ , സിനിമകളിൽ കൂടി കമ്മ്യുണിസ്റ്റ് ആശയങ്ങൾ പടർത്താൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കി. അങ്ങനെ, സിനിമയിൽ പ്രവർത്തിക്കുന്ന , കമ്മ്യുണിസ്റ്റ് അനുഭാവികളായ , കലാകാരന്മാരെയും അവർ തൊഴിൽ ചെയ്യുന്നതിൽ നിന്നും വിലക്കി, ബ്ലാക്ക്‌ ലിസ്റ്റ് ചെയ്തു. അക്കൂട്ടത്തിൽ പ്രധാനി ആയിരുന്നു അക്കാലത്തെ genius തിരക്കധാകൃതായിരുന്ന  ഡാൾട്ടൻ ട്രംമ്പോ.

 ട്രംമ്പോയുടെയും സുഹൃത്തുക്കളുടെയും (Hollywood 10) , ഈ സിസ്റ്റതിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണ്‌ ഈ സിനിമ.  The house of  un-american activities Committee യുടെ മുന്നിൽ ടെസ്റ്റിഫൈ ചെയ്യാൻ വിസമ്മതിച്ചതോടെ ട്രാമ്പോയേയും സുഹൃത്തുക്കളെയും  ജയിൽ ശിക്ഷക്ക് വിധിക്കുന്നു. ജയിലിൽ നിന്നും ഇറങ്ങിയ ട്രംമ്പോക്ക് തന്റെ ഗതകാല സൌഭാഗ്യങ്ങൾ നഷ്ട്ടപ്പെടുന്നു.  പക്ഷെ,തോറ്റു കൊടുക്കാൻ മനസ്സില്ലാതെ,  കള്ള പേരുകളിൽ  തിരക്കഥകൾ എഴുതുന്നു.  അതിൽ ചിലത് ഓസ്കാർ വരെ നേടുന്നു. അങ്ങനെ, തൊഴിൽ നിഷേധിച്ച  അധികാരികളുടെ മുഖത്തേക്ക് സിമ്പോളിക്ക് ആയി ഒരു എതിർ പോരാട്ടം നടത്തുന്നു.

സിനിമയുടെ വിഷയം അതീവ ഗൗരവം ഉള്ളതാണ്. പക്ഷെ, ആ ഒരു ഗൗരവം സിനിമയിൽ പലയിടത്തും കാണാൻ സാധിക്കില്ല.  അത് പോലെ ട്രംമ്പോ തനിക്കെതിരെ വരുന്ന നിലപാടുകളെ, അല്ലെങ്കിൽ ആക്ഷൻസിനെ പലയിടത്തും (ചായ എറിയുന്ന സീൻ, ജയിലിലെ സീൻ) ഒരു വിപ്ലവകാരിയുടെ  ഉശിരോടെയല്ല പ്രതികരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ്‌ എന്നതിലുപരി ഒരു 'democratic socialist ' എന്നതായിരികും ട്രംമ്പോക്ക് ചേരുന വിശേഷണം. ഒരു mild മൂഡ്‌ ആണ് സിനിമക്ക് നൽകിയിരിക്കുന്നത്. ഒരു പക്ഷെ, അമേരിക്കൻ ആസ്വാദകർ ഏതു രീതിയിൽ സ്വീകരിക്കും എന്ന ആശങ്കയിൽ നിന്നായിരിക്കാം ആ തീരുമാനം. ട്രംമ്പോയുടെ കുടുംബ ജീവിതം,  ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം അദ്ദേഹം അനുഭവിക്കുന്ന  പ്രശ്നങ്ങൾ , ഒരേ സമയം creative-ഉം radical-ഉം socialist-ഉം  ആയ ഒരാളുടെ ബൌധികമായ struggles, ഇതെല്ലാം നന്നായി തന്നെ സിനിമയിലൂടെ കാണിക്കുന്നുണ്ട്.

Austin Powers സിനിമകളുടെ സംവിധായകനും, 'Borat ', '50 First Dates' തുടങ്ങിയ സിനിമകളുടെ നിർമ്മാതാവും ആയ  Jay Roach  ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. Austin Powers-ൽ നിന്നും ട്രംമ്പോയുടെ വിഷയത്തിന്റെ നിലവാരത്തിലേക്ക് എത്തുമ്പോ ഒരു സംവിധായകൻ എന്ന നിലയിൽ ഒരു വലിയ വീഴ്ചയൊന്നും കാണാൻ സാധിക്കുന്നില്ല. എന്നിരുന്നാലും ചില രംഗങ്ങളുടെ ലെങ്ങ്ത് , lighting issues ഒക്കെ പരിഹരിക്കാമായിരുന്നു. Bryan Cranston എന്ന നടൻ വളരെ underrated ആണെന്നാണ്‌ എന്റെ അഭിപ്രായം. അദ്ധേഹത്തിന്റെ കാലിബർ വെച്ച് നോക്കുമ്പോൾ ഈ വേഷം വെറും  cake walk ആയിരുന്നു അദ്ദേഹത്തിന്. ആ  ക്ലൈമാക്സ്‌ സീൻ ഒക്കെ അദ്ദേഹം മനോഹരമാക്കി. Academy അവാർഡ്‌ nomination അദ്ദേഹത്തിന് ഈ വേഷത്തിനു ലഭിച്ചു.

ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള വിഷയത്തെ സാമാന്യം മോശമല്ലാത്ത രീതിയിൽ കാണിക്കുന്ന ചിത്രമാണിത്. പക്ഷെ, അതിന്റെ ഒരു seriousness അല്പം ചോർന്നു പോയി എന്നാണു എന്റെ അഭിപ്രായം. ആവിഷ്കാര സ്വാതന്ത്ര്യവും  രാജ്യസ്നേഹവും വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത്, ലോകത്തിലെ ഏറ്റവും മികച്ച രാജ്യം  എന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കയിലെ സമാനമായ ഒരു ഇരുണ്ട കാലത്തിന്റെ   ഒരു ചെറിയ ഏട് ആണീ സിനിമ. കാണേണ്ട സിനിമയാണിത്.

Monday, April 11, 2016

ജേക്കബിന്റെ സ്വർഗ്ഗരാജ്യം



ഒരു ഉൽപ്പന്നം വിറ്റു പോവുന്നതിൽ അതിന്റെ പാക്കേജിങ്ങിനും ഒരു വലിയ പങ്കുണ്ട്. ഒരു നല്ല സാധനം , വൃത്തിയില്ലാത്ത രീതിയിൽ പായ്ക്ക് ചെയ്തു കൊടുത്താൽ ആളുകൾ വാങ്ങില്ല, അത് പോലെ തന്നെ ആവറേജ് ആയ  ഒരു സാധനം വളരെ ആകർഷകമായി പൊതിഞ്ഞു കൊടുത്താൽ , ആളുകൾ അത് വാങ്ങും. അതേ തന്ത്രം തന്നെയാണ് ചില വിനീത് ശ്രീനിവാസൻ സിനിമകൾ കാണുമ്പോൾ. തട്ടത്തിൻ മറയത്ത് അത് പോലൊരു സിനിമയാണ്. കേട്ട് പരിചയിച്ച വിഷയം മനോഹരമായി അവതരിപ്പിച്ചു. അത് തന്നെയാണ് 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' എന്ന സിനിമയും. യഥാർത്ഥ ജീവിതത്തിൽ നിന്നെടുത്ത സംഭവമാണെങ്കിലും, നമ്മൾ പലയിടത്തും കേട്ട് മറന്ന വിഷയമാണീ സിനെമയുടെത്. പക്ഷെ, അതെങ്ങനെ പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ കാണിക്കാം എന്ന് വിനീത് ഈ സിനിമയിലൂടെ കാണിച്ചു തരുന്നു.

'ജേക്കബിന്റെ സ്വർഗ്ഗരാജ്യം ' ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ്‌. അവരുടെ സ്വപ്നങ്ങളുടെയും അദ്ധ്വാനത്തിന്റെയും കഥയാണ്‌. ജേക്കബ് എന്ന നല്ലവനായ വ്യവസായിയുടെ സന്തുഷ്ട കുടുംബം. ഒരുപാട് സൗഹൃദങ്ങളും , അതിനൊപ്പം തന്നെ സമ്പാദ്യവും ഉള്ള ജേക്കബിനെ ഒരാൾ ചതിക്കുന്നു. അയാൾ കടുത്ത  കടക്കാരനാകുന്നു. ആ സാഹചര്യങ്ങളിൽ ജേക്കബിന്റെ ഭാര്യയും മകനും നടത്തുന്ന അതിജീവനത്തിന്റെ, പോരാട്ടത്തിന്റെ കഥയാണ്‌ ഈ സിനിമ . ഈ അവസരത്തിൽ യഥാർത്ഥ ജേക്കബ് കുടുംബത്തിനു ഒരു സല്യുട്ട്.

കഥാപരമായി അല്പം കൂടി വലിയ ക്യാൻവാസ്സിൽ വരേണ്ട ചിത്രമാണിത്. ഒരുപാട് സംഭവങ്ങൾ നിറഞ്ഞ ജീവിതത്തിന്റെ  ഒരു ഭാഗം മാത്രമേ കാണിക്കുന്നു എന്നുള്ളത് ശരി തന്നെ, പക്ഷെ, ചിലയിടങ്ങളിൽ തിരക്കഥയിൽ ചില മിസ്സിംഗ്‌ അനുഭവപ്പെട്ടു. പക്ഷെ, അഭിനേതാക്കളുടെ സ്ക്രീൻ പ്രെസൻസിൽ അത് മുഴച്ചു നിൽക്കുന്നില്ല. വിനീതിന്റെ സംവിധാനവും, ജോമോന്റെ ക്യാമറയും മികച്ചു നിന്നപ്പോൾ, തിരക്കഥയിൽ അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി. പശ്ചാത്തല സംഗീതവും അത്ര എറിച്ചില്ല.

നിവിൻ പോളി വീണ്ടും 'സേഫ്' ആയ ഒരു വേഷം തന്നെ തിരഞ്ഞെടുത്തു. അധികം അഭിനയ മുഹൂർത്തങ്ങൾ ഒന്നും തന്നെ  അദ്ദേഹത്തിന് ഈ സിനിമയിൽ ഇല്ല, പക്ഷെ, തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് തന്റെ റോൾ വെടിപ്പാക്കി. അത് പോലെ , ഒരു ബ്രോ ടൈപ്പ് കഥാപാത്രം പോലെ തോന്നിപ്പിചെങ്കിലും, ശ്രീനാഥ് ഭാസി നല്ലൊരു പ്രകടനമാണ് കാഴ്ച വെച്ചത്. പക്ഷെ, സിനിമയുടെ പ്രധാന ആകർഷണം രൺജി പണിക്കർ ആണ്. ജൂഡ് ആന്റണിക്ക് നന്ദി, ഇദ്ദേഹത്തെ അഭിനയ രംഗത്തേക്ക് കൊണ്ട് വന്നതിനു. അല്ലെങ്കിൽ ഈ റോൾ ചിലപ്പോ ലാലു അലക്സ്‌ 'പേർസണൽ ആയി' കൊളമാക്കിയേനെ. അത് പോലെ തന്നെ ശക്തയായ ഭാര്യയായി ലക്ഷ്മി രാമകൃഷ്ണനും തകർത്തു.

ഈ അവധിക്കാലത്ത്‌ കുടുംബങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള ഒരു ചിത്രം തന്നെയാണിത്. ആ നിലയിൽ ഈ ചിത്രം 100% നീതി പുലർത്തുന്നുണ്ട്. സന്തോഷങ്ങളും, സങ്കടങ്ങളും, സന്ദേശങ്ങളും നിറഞ്ഞ ഒരു ക്ലീൻ ഫാമിലി മൂവി. കുടുംബ പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം. പക്ഷെ, നല്ല ക്രാഫ്റ്റ് ഉള്ള സംവിധായകനായ വിനീതിൽ നിന്നും  ഇതിലും മുകളിൽ നിൽക്കുന്ന സിനിമകൾ പ്രതീക്ഷിക്കുന്നു.

വാൽ : എല്ലാ കുടുംബങ്ങളും സ്വർഗ്ഗരാജ്യങ്ങളാണ്. അത് നരകമാക്കാൻ ഒന്നിനെയും, ഒരുത്തനെയും അനുവദിക്കരുത്.

Friday, April 1, 2016

കലി


ദേഷ്യം, കോപം, കലി , കലിപ്പ്, മൊട.........ദേഷ്യത്തിന് പര്യായങ്ങൾ ഏറെ. ദേഷ്യം കൂടിപ്പോയാൽ ചിലർ എന്തൊക്കെ ചെയ്യുമെന്നു ആർക്കും പറയാൻ പറ്റില്ല. ദേഷ്യപ്പെടുന്ന ആൾക്കുംഅഭിമുഖീകരിക്കേണ്ട ആളുകൾക്കും, അനുഭവം  ഒട്ടും  സുഖകരമല്ല. അങ്ങനെ 'ദേഷ്യം' അഥവാ 'കലി' വിഷയമാകുന്ന ഒരു സമീർ താഹിർ സിനിമയാണ് 'കലി'

ആദ്യമേ പറയാമല്ലോ, ഇതൊരു കഥാഷ്ടിത സിനിമയല്ല. ഒരു വ്യക്തമായ, structure ഉള്ള, ഒരു കഥ ഇതിനില്ല. ഒരാളുടെ സ്വഭാവം, അതിൽ നിന്നുണ്ടാകുന്ന പരിണിതഫലങ്ങൾ , സന്ദർഭങ്ങൾ , സാഹചര്യങ്ങൾ...അങ്ങനെ ഒരു സ്വാഭാവികമായ ഒഴുക്കാണ് സിനിമ. കൃത്യമായ തിരക്കഥയ്ക്ക് അനുയോജ്യമായ എഡിറ്റിംഗ് കൂടി ആയപ്പോൾ പടം ഉഷാറായി. 'കലി'മാനായ കേന്ദ്ര കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ആദ്യ പകുതി. നായകന്റെയും നായികയുടെയും സ്വഭാവ സവിശേതകൾ വിവരിക്കുന്ന രംഗങ്ങൾ. അതിനു സഹായകാമാവുന്ന മറ്റു താരങ്ങൾ. രണ്ടാം പകുതിയോടു കൂടി സിനിമയുടെ താളം മുറുക്കുന്നു, ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കുന്നു. പ്രതീക്ഷിതമെങ്കിലും , രസച്ചരട് പൊട്ടിക്കാതെ അവസാന രംഗത്തിലേക്ക് സിനിമ ഒഴുകി അടുക്കുന്നു.

ദുൽഖർ എന്ന നടന്, ഇതൊരു വെല്ലുവിളി നിറഞ്ഞ വേഷമൊന്നുമല്ല. Angry young man വേഷങ്ങളുടെ നിഴലാട്ടങ്ങൾ മറ്റു പല ദുൽഖർ സിനിമകളിലും കണ്ടതാണ്. എന്നിരുന്നാലും, തന്റെ വേഷം അദ്ദേഹം ഗംഭീരമാക്കി. ചാർലിയിലെ eccentric ആയ  വേഷത്തിൽ  നിന്നും സിനിമയിലെ റോളിലെക്കുള്ള transition മനോഹരമായിരുന്നുസായി പല്ലവിയും കട്ടയ്ക്ക് കട്ടയ്ക്ക് നിന്നുള്ള പ്രകടനം ആയിരുന്നു. അവരുടെ ശബ്ദത്തെ കുറ്റം പറയുന്നവരോട്, കേരളത്തിലെ എല്ലാ നായികമാർക്കും ഭാഗ്യലെക്ഷ്മിയുടെ ശബ്ദം വേണം എന്ന് വാശിപിടിക്കരുത്. ചെമ്പൻ വിനോദും വിനായകനും തങ്ങളുടെ പ്രതി നായക വേഷങ്ങൾ ഓവർ ആക്കാതെ തന്നെ ഗംഭീരമാക്കിസൗബിൻ ഉൾപ്പടെ ഉള്ള മറ്റ് അഭിനേതാക്കളും, ചെറുതെങ്കിലും തങ്ങളുടെ റോളുകൾ ഭംഗിയാക്കി.    സമീർ താഹിറിന്റെ മികവിനും കഥ പറചിലിനുമോപ്പം, വിവേക് ഹർഷന്റെ എഡിറ്റിങ്ങും രാജേഷ്ഗോപിനാഥിന്റെ എഴുത്തും മികച്ചു നിന്നു. രാത്രി രംഗങ്ങളിലെ ഭംഗിയും മറ്റും ക്യാമറ വിഭാഗത്തിന്റെ മികവ്  കാണിക്കുന്നു.

ചുരുക്കത്തിൽ, കണ്ടിരിക്കേണ്ട സിനിമ അല്ലെങ്കിലും, കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമയാണ് 'കലി' . നവ യുഗ സിനിമ  എന്ന ലേബലിൽ , കഴിഞ്ഞ കുറച്ചു ആഴ്ചകളിൽ ഇറങ്ങിയ ചവറുകൾ കണ്ടു കലി പിടിക്കുന്നതിനു പകരം, ഇത്തരം നല്ല പരീക്ഷണ സിനിമകൾക്ക് ടിക്കറ്റ് എടുക്കുന്നതാണ്.