Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Wednesday, December 30, 2015

ചാർളി



എങ്ങനെ ജീവിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്ന സിനിമകൾ കുറെ വന്നിട്ടുണ്ട്. പലതും പല തരത്തിലാണ് അതിന്റെ സന്ദേശം നമ്മിലേക്ക് എത്തിക്കുന്നത്. ചിലത് തല്ലിപ്പൊളി ആയി നടന്നു നന്നാവുന്ന നായകൻറെ കഥയായിരിക്കാം, മറ്റു ചിലത് കട്ട ഉപദേശ പടങ്ങളും. എന്നാൽ 'ചാർളി' ഇതൊന്നുമല്ല. ജീവിതത്തിനെ എങ്ങനെ വേറൊരു രീതിയിൽ നോക്കിക്കാണാം എന്ന് കാട്ടി തരികയാണ് ഈ സിനിമ.

നൂലില്ലാത്ത പട്ടം പോലെ പാറി നടക്കുന്ന ഒരു യുവാവ്. ഉന്മാദിയും എന്നാൽ സഹജീവി സ്നേഹം വേണ്ടുവോളം ഉള്ള ഒരു മനുഷ്യൻ. അതാണ്‌ 'ചാർളി'. ആ ചാർളിയെ തേടി നടക്കുന്ന ഒരു പെണ്‍കുട്ടി. ഇവരിലൂടെയാണ് കഥ വികസിക്കുന്നത്. കേട്ടു മറന്ന നന്മകൾ ഇതിലുമുണ്ട്, പക്ഷെ അതവതരിപ്പിച്ച രീതി മികച്ചതാണ്. പക്ഷെ, യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊരു ലൈഫ് സാധ്യമാണോ എന്നത് സംശയമാണ്. ഇതിലെ രണ്ടു കേന്ദ്ര കഥാപാത്രങ്ങളും സാമ്പത്തികമായി നല്ല പിൻബലം ഉള്ളവരാണല്ലോ. അപ്പോൾ, 'ഇവർക്ക് എന്തുമാവാല്ലോ' എന്നൊരു ചോദ്യം തിയറ്ററിൽ കേട്ടു. ഒരു തരത്തിൽ അത് സിനിമയുടെ വിജയമാണ്, കാരണം ആ കഥാപാത്രം പ്രേക്ഷകനിൽ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ തെളിവാണത്.

'ചാർളി' ദുൽഖരിന്റെ ഏറ്റവും മികച്ച പ്രകടനമാണ്. ഉന്മാദിയായ ചാർലിയായി അദ്ദേഹം തകർത്തു. ചില രംഗങ്ങളിൽ സ്വന്തം അച്ഛന്റെ ശൈലിയുടെ നിഴലുകൾ കാണാൻ സാധിച്ചെങ്കിലും  അതൊന്നും ഒരു കുറവായി തോന്നിയില്ല. പതിവ് പോലെ പാർവതിയും പക്വതയാർന്ന പ്രകടനം കാഴ്ച വെച്ചു. നെടുമുടിയും അപർണയും സൗബിനും മനോഹരമായി തന്നെ അവരുടെ റോളുകൾ ഭംഗിയാക്കി. മാർടിൻ പ്രക്കാട്ട് ട്രാക്ക് മാറ്റി പിടിച്ചത് നല്ലൊരു സിനെമാക്കായിരുന്നു  എന്നതിൽ സന്തോഷം. ഇനിയും താങ്കളിൽ നിന്നും ഇത്തരം ഫ്രഷ് സിനിമകൾ പ്രതീക്ഷിക്കുന്നു.  ഉണ്ണി ആർ എന്ന എഴുത്തുകാരനെ പ്രത്യേകിച്ച് പരാമർശിച്ചു പുകഴ്ത്തേണ്ട കാര്യമില്ല. ഈ സിനിമയിലും അദ്ദേഹം തന്റെ തൂലിക കൊണ്ട് മനോഹരമായ സംഭാഷണങ്ങൾ നൽകി.  പക്ഷെ, എന്റെ അഭിപ്രായത്തിൽ ഈ സിനിമയുടെ  യഥാർത്ഥ ഹീറോസ് ക്യാമറയും ആർട്ട് വർക്കും ആണ്. നിറങ്ങൾ മനോഹരമായി ചാലിച്ച രംഗങ്ങളും, പ്രകാശത്തെ മനോഹരമായി സമന്വയിപ്പിച്ച ഷോട്ടുകളും കൊണ്ട് സമ്പന്നമായിരുന്നു 'ചാർളി'.

'ചാർളി ' സ്വാതന്ത്ര്യമാണ്, പ്രണയമാണ്, സ്നേഹമാണ്, ചക്കയാണ്, മാങ്ങയാണ്‌ എന്നൊക്കെ കേട്ടെങ്കിലും, ഇതൊന്നുമാല്ലെങ്കിലും 'ചാർളി' നല്ലൊരു സിനിമയാണ്. ചുണ്ടിൽ ഒരു പുഞ്ചിരിയുമായല്ലാതെ ഈ സിനിമ കണ്ടു ഇറങ്ങാനാവില്ല.  കേട്ട് മറന്ന കഥകളുടെ സ്വാധീനം വേണ്ടുവോളം ഉണ്ടെങ്കിലും, രണ്ടു മണിക്കൂർ ബോറടിക്കാതെ നല്ലൊരു ഫീൽ ഗുഡ്  സിനിമ കാണാൻ 'ചാർളി'ക്ക് ടിക്കറ്റ് എടുക്കാം!

വാൽ : മാർട്ടിയെട്ടാ , നല്ല കളറ് പടം ട്ടാ!

Tuesday, December 8, 2015

In the Heart of the Sea



'Survival' അഥവാ അതിജീവനം. ഈ തീമിൽ ഒരുപാട് സിനിമകൾ ഹോളിവുഡ് നമുക്ക് സമ്മാനിച്ചിട്ടുണ്ട് "Cast Away", " The Shawshank Redemption", "Alive", "127 Hours ", "The Edge"......അങ്ങനെ നീണ്ടു പോകുന്നു അത്തരം സിനിമകളുടെ ലിസ്റ്റ്. 'In the Heart of the Sea' എന്ന സിനിമയും ആ ഗണത്തിൽ പെടുത്താവുന്ന ഒന്നാണ്, പക്ഷെ മേൽ പറഞ്ഞ സിനിമകളുടെ ക്ലാസ് നിലവാരത്തിലേക്ക് ഈ സിനിമ എത്തിയിട്ടുണ്ടോ എന്നത് സംശയമാണ്.

തിമിങ്കല വേട്ടയ്ക്ക് പോകുന്ന ഒരു കൂട്ടം നാവികരുടെ അതിജീവനത്തിന്റെ കഥയാണ്‌ 'In the Heart of the Sea'. ഹെർമൻ മേൽവിലിന്റെ 'മോബി-ഡിക്ക് (Moby - Dick) എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. തിമിങ്കല എണ്ണയ്ക്ക് വേണ്ടി പുറപ്പെടുന്ന നാവികർ , ഭീമാകാരനായ ഒരു തിമിങ്കലത്താൽ ആക്രമിക്കപ്പെടുകയും , യാത്ര ചെയ്തിരുന്ന പായ്കപ്പൽ തകരുകയും, പിന്നീട് ചെറു വള്ളങ്ങളിൽ ദിക്കറിയാതെ കടലിൽ ഒറ്റപ്പെട്ടു പോവുകയും, ആ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ് കഥാതന്തു. പക്ഷെ, ഇത്തരം അവസ്ഥകളിൽ കാണിക്കേണ്ട നേതൃത്വപാടവം , നിശ്ചയദാര്ദ്ധ്യം, ടീം effort തുടങ്ങിയ ഗുണങ്ങളിൽ അധികം ഫോക്കസ് ചെയ്യുന്നില്ല സിനിമ. മറിച്ചു, അവയൊക്കെ പാസ്സിവ് ആയിക്കാണിച്ചു , കൂടുതലും   ഇമോഷൻസിനു  പ്രാധാന്യം കൊടുക്കുകയാണ് സംവിധായകൻ.

Chris Hemsworth, Tom Holland , Benjamin Walker തുടങ്ങിവരുടെ പ്രകടനാമാണ് ഈ ചിത്രത്തിന്റെ ഹാർട്ട്‌ ബീറ്റ്. മൂവരും അവരുടെ റോളുകൾ മികവുറ്റതാക്കി. ഗ്രാഫിക്സ് വർക്കുകളും നിരാശപ്പെടുത്തിയില്ല. ചില രംഗങ്ങളിൽ  lighting കൃത്രിമത്വം ഉളവാക്കി. അതിശയോക്തി കലർത്തുന്ന രംഗങ്ങൾ കുത്തിനിറക്കാതെ, ആവശ്യമുള്ള സീനുകളിലൂടെ കഥ പറഞ്ഞ സംവിധായകനും മിതത്വം പാലിച്ചു. ചില 'top view ' രംഗങ്ങൾ മനോഹരമായിരുന്നു.  ഭീകര തിമിങ്കലം ചെറു വള്ളങ്ങളുടെ അടിയിലൂടെ പോകുന്ന സീനൊക്കെ കലക്കി.

മനുഷ്യന്റെ അത്യാഗ്രഹത്തിന് ഈ സിനിമയിലെ  ഭീമാകാരനായ തിമിങ്കലത്തിന്റെ വലുപ്പമുണ്ടെന്നു പറയാൻ ഈ സിനിമക്ക് കഴിയുന്നുണ്ട്. അതിജീവനം എന്ന പ്രക്രിയ അതിന്റെ എല്ല തലങ്ങളിലും കാണിക്കുന്നില്ലെങ്കിലും , അത്തരം അവസ്ഥയിൽ ഏതൊക്കെ  വികാര വിചാര ഘട്ടങ്ങളിലൂടെ മനുഷ്യർ കടന്നു പോകുന്നുണ്ട് എന്ന് ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 3D -യിൽ കണ്ടില്ലെങ്കിലും നഷ്ടമില്ല, പക്ഷെ കണ്ടില്ലെങ്കിൽ ചെറിയ നഷ്ടമുണ്ട്.

വാൽ : Apollo 13, Cinderella  Man , Rush , A Beautiful Mind , The Da Vinci Code തുടങ്ങിയ സിനിമകളുടെ സംവിധായകനായ Ron Howard  ആണ് ഈ സിനിമയുടെ സംവിധായകൻ. ഇനി ഈ സിനിമ കാണാൻ മറ്റൊരു കാരണം വേണോ?

Monday, November 30, 2015

സു ..സു..സുധി വാത്മീകം



സ്റ്റീഫൻ ഹോക്കിങ്ങ്സ്, ഹെലൻ കെല്ലർ , ബീതോവൻ , ജോണ്‍ നാഷ്, ലയണൽ മെസ്സി.....തങ്ങളുടെ പല വിധത്തിലുള്ള കുറവുകളെയും വിഷമതകളെയും അതിജീവിച്ചു , ജീവിതത്തിൽ വിജയം വരിച്ചവരാണ് ഇവർ. സഹതാപത്തിനും സഹായങ്ങൾക്കും കാത്തു നിൽക്കാതെ ,  പ്രതികൂലാവസ്ഥകളോട് പൊരുതി ലോക ചരിത്രത്തിൽ തങ്ങളുടെ കയ്യൊപ്പ് പതിച്ചവർ. അത് പോലെ, വിക്ക് മൂലം ജീവിതം തകർന്നു പോകും എന്ന അവസ്ഥയിൽ നിന്നും ജീവിത വിജയം കൈവരിക്കുന്ന സുധിയുടെ കഥയാണ്‌ 'സു ..സു..സുധി വാത്മീകം'.

ഈ സിനിമ  'inspiration movie ' എന്ന വിഭാഗത്തിൽ  പെടുന്നതാണ്. മലയാളത്തിൽ ഇത്തരം സിനിമകൾ അധികമില്ല എന്നാണു എന്റെ അറിവ് (തെറ്റാണെങ്കിൽ തിരുത്തണം). ഇത്തരം സിനിമകൾക്ക് പ്രേക്ഷകനെ പിടിച്ചിരുത്താൻ ഒരു സസ്പെൻസോ , അല്ലെങ്കിൽ ട്വിസ്റ്റുകളോ ഉണ്ടാവില്ല. തുടങ്ങുമ്പോഴേ അറിയാം സിനിമ നായകൻ വിജയിക്കുന്നിടത്താണ് അവസാനിക്കുന്നതെന്ന്. പക്ഷെ, ഈ സിനിമയുടെ കഥ യഥാർത്ഥ ജീവിതത്തിൽ നിന്നും എടുത്തതായതിനാൽ ഒരു സമയത്തും ഇതൊരു സിനിമയാണെന്ന് തോന്നുന്നില്ല. കഥപറച്ചിലിനു വേണ്ടി ചില രംഗങ്ങളും കഥാപാത്രങ്ങളും (ഉദാ : മുകേഷിന്റെ വേഷം ) കൂട്ടിചേർത്തെങ്കിലും അതൊരു എച്ചുകെട്ടലായി തോന്നിയില്ല.

ആദ്യമായി ഇതിലെ യഥാർത്ഥ സുധിക്ക് ഒരു സല്യൂട്ട്.  നിങ്ങളെ പോലെ ഉറച്ച മനസ്സുള്ളവർക്ക് മുന്നിൽ ഞങ്ങളൊന്നും ഒന്നുമല്ല. പിന്നെ, സുധിയായി സ്ക്രീനിൽ ജീവിച്ച ജയസുര്യക്കും ഒരു സല്യൂട്ട്. വിക്ക് കൊണ്ട് ഒരാൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും , സമൂഹവുമായി ഇടപെടാനുള്ള ബുദ്ധിമുട്ടുകളും കയ്യടക്കത്തോട്‌ തന്നെ ജയസൂര്യ അഭിനയിപ്പിച് പ്രതിഫലിപ്പിച്ചു. നിങ്ങളൊരു പ്രതിഭയാണ് ജയസൂര്യ.  ആറേഴു പേര് ചേർന്ന് വിധിക്കുന്ന അവാർഡില്ലെങ്കിലും , നിങ്ങളൊരു വിന്നർ തന്നെയാണ്. സ്ഥിരം 'എർത്ത്' കളിക്കാതെ അജു മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. മറ്റു അഭിനേതാക്കളും നന്നായി( പ്രത്യേകിച്ച് സുനിൽ സുഖദയും ശിവദയും ) . സംവിധായകൻ എന്ന നിലയിൽ രഞ്ജിത്ത് ശങ്കർ വീണ്ടും പ്രതീക്ഷ നൽകുന്നു. എഴുത്തുകാരൻ എന്ന നിലയിലും. സിനെമാക്കാവശ്യമായ രീതിയിൽ മാത്രം ക്യാമറ ചലിപ്പിച്ച വിനോദ് ഇല്ലംപള്ളിയും നന്നായി.

സന്ദേശങ്ങൾ നൽകുന്ന സിനിമകൾ ഒരുപാടുണ്ട്. എന്നാൽ, ജീവിതത്തിൽ വിജയിക്കാൻ പ്രചോദനം തരുന്ന സിനിമകൾ കുറവാണ്. അക്കാര്യത്തിൽ 'സു ..സു..സുധി വാത്മീകം ' വിജയിക്കുന്നുണ്ട്. നല്ലൊരു ജീവിതഗന്ധിയായ സിനിമക്കും , ജയസൂര്യയുടെ മറ്റൊരു മനോഹര പ്രകടനത്തിനും വേണ്ടി ഈ സുധിക്ക് ടിക്കറ്റ് എടുക്കാം.

വാൽ : സു..സു...സൂപ്പർ പടം!

Tuesday, November 17, 2015

തോറ്റു ജയിച്ചവർ



The Shawshank Redemption, Fight Club, Zodiac : ഈ സിനിമകൾ കാണാത്തവർ ചുരുക്കം ആയിരിക്കും. ലോക സിനിമയിലെ ക്ലാസ്സികുകളിൽ സ്ഥാനമുള്ള സിനിമകൾ ആണിവ. എന്നാൽ ഇവ മൂന്നും തിയറ്റർ ദുരന്തങ്ങളായിരുന്നു എന്നത് എത്ര പേർക്കറിയാം ?

എന്ത് കൊണ്ട് ഇത്തരം സിനിമകൾ പരാജയപ്പെടുന്നു? കാലത്തിനു മുന്നേ റിലീസ് ചെയ്തത് കൊണ്ടോ? അതോ അക്കാലഘട്ടങ്ങളിലെ കടുത്ത വിമർശനാത്മക നിരൂപണങ്ങൾ കൊണ്ടോ? ശക്തമായ മാർക്കറ്റിംഗ് ഇല്ലാത്തത് കൊണ്ടോ? താരപ്രഭയില്ലാത്തത് കൊണ്ടോ? പ്രശസ്ത അമേരിക്കൻ തിരക്കഥാകൃത്തും നാടകരചയിതാവുമായ വില്ല്യം ഗോൾട്മാൻ പറഞ്ഞത് പോലെ 'ആർക്കും ഒന്നുമറിയില്ല (No one knows anything)'.

ഇത്തരം സിനിമകളുടെ വിധി എന്ന് പറയുന്നത്, പുറത്തിറങ്ങി കാലങ്ങൾക്ക് ശേഷമാകാം ഇവയെ വാഴ്ത്തിപ്പാടാൻ ആളുകളുണ്ടാവുക. 1939-ൽ പുറത്തിറങ്ങിയ The Wizard of Oz എന്ന സിനിമയുടെ വിധിയും മറ്റൊന്നായിരുന്നില്ല. അന്ന് വരെ ആരും കാണാത്ത ഫാന്റസി ദൃശ്യങ്ങളാൽ സമ്പന്നമായിരുന്ന ഈ സിനിമ കാണാൻ, പക്ഷെ, ആളുണ്ടായിരുന്നില്ല.  ഈ സിനിമ പിന്നീട് ജനപ്രീതിയാർജിച്ചത് ടീവിയിലൂടെയായിരുന്നു. 1959-നു  ശേഷമുള്ള ഏതാണ്ട് എല്ലാ ക്രിസ്മസ് സീസണും തുടങ്ങുന്നത് ഈ സിനിമ കാണിച്ചു കൊണ്ടായിരുന്നു.

70-കളുടെ അവസാനവും 80-കളിലും സസ്പെൻസ് ത്രില്ലറുകളുടെ രാജാവായിരുന്ന ഡി പാൽമയുടെ രണ്ടു ചിത്രങ്ങളാണ്  ഈ വിധിയേറ്റ് തുടക്കത്തിൽ തപ്പിത്തടഞ്ഞു വീണത്‌.  ട്രവോൽട്ടയുടെ കിടിലൻ പ്രകടനവുമായെത്തിയ ' Blow Out' (1981) , പിന്നെ അൽ പച്ചീനോയുടെ 'Scarface' (1983). ' Blow Out' , കൂടെയിറങ്ങിയ Superman 2-വുമായി  മത്സരിക്കാനാവാതെ കീഴടങ്ങി. 'Scarface' , അതിന്റെ വയലന്സിന്റെ പേരിലും മറ്റും വിമർശകരുടെ ദയയില്ലാത്ത നിരൂപ്നങ്ങൾക്ക് കീഴടങ്ങി. ഈ രണ്ടു സിനിമകളും പിൽക്കാലത്ത് DVD-കളിലൂടെ ഉയിര്തെഴുന്നേറ്റ്  ലോക സിനിമാപ്രേമികളുടെ ഹൃദയങ്ങൾ കീഴടക്കി.

The Shawshank Redemption (1994) മറ്റൊരു വഴിയിലൂടെയാണ് മുന്നേറിയത്. നിരൂപകരുടെ അളവില്ലാത്ത പ്രശംസകൾ നേടിക്കൊണ്ടാണ് പടം ഇറങ്ങിയത്, പക്ഷെ തിയറ്ററിൽ കാണാൻ ആള് കേറിയില്ല. പക്ഷെ, ഏഴു അക്കാദമി അവാർഡുകൾ നേടിക്കൊണ്ട്  ശ്രദ്ധ നേടിയ ചിത്രം, പിന്നീട് കാശ് വാരി, പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി മാറുകയും ചെയ്തു. 2007-ൽ റിലീസ് ചെയ്ത 'Zodiac' എന്ന സിനിമയും നിരൂപകപ്രശംസ നേടിയാണ്‌ പുറത്തിറങ്ങിയത്. റോബർട്ട്‌ ഡൌണി ജൂനിയറിന്റെ കിടിലൻ പ്രകടനം , മികച്ച സംവിധാനം -- എല്ലാം കൊണ്ടും ഓസക്ർ യോഗ്യത തികഞ്ഞ സിനിമ. പക്ഷെ, പ്രേക്ഷകർ കേറിയില്ലെന്നു മാത്രമല്ല, ആ വര്ഷത്തെ ഒരൊറ്റ അവാർഡ് പോലും സിനിമക്ക് ലഭിച്ചില്ല. പക്ഷെ, പിന്നീട് ഈ സിനിമ  ഒരുപാട് ആരാധകരെ സമ്പാദിച്ചു.

ഇത് പോലെ ഒരുപാട് സിനിമകളുണ്ട്. നമ്മുടെ മലയാളത്തിലും ഒരുപാടുണ്ട്. കാലപാനിയും യോദ്ധയും തൂവാനത്തുമ്പികളും മറ്റും ചില ഉദാഹരണങ്ങൾ മാത്രം. പക്ഷെ, തിയറ്ററിൽ തോറ്റു തലകുനിക്കേണ്ടി വന്നെങ്കിലും, പിന്നീട് കാലത്തെ അതിജീവിച്ചു പ്രേക്ഷകരെ കീഴടക്കി വിജയിച്ച മികച്ച കലാസൃഷ്ടികളാണ് അവയൊക്കെ. ഒരു നല്ല സിനിമയും തോൽക്കുന്നില്ല , ആത്യന്തികമായി അവയെല്ലാം വിജയിക്കുന്നു. എക്കാലത്തേക്കും!

നോട്ട് : നെറ്റിൽ  നടത്തിയ ഒരു ചിന്ന അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിച്ചു തിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

Monday, November 16, 2015

അനാർക്കലി



പ്രണയം എന്ന വിഷയം ഒരുപാട് ഓടിയ വിഷയം ആണെങ്കിലും , പുതുമ ചാലിച്ച് കാണിച്ചാൽ ഇപ്പോഴും പ്രേക്ഷകർ ഉണ്ടാവും എന്നതിന്റെ തെളിവാണ് തട്ടത്തിൻ മറയത്തിനും , പ്രേമത്തിനും, മൊയ്തീനുമൊക്കെ കിട്ടിയ കയ്യടി സാക്ഷ്യപ്പെടുതുന്നത്. ആ ശ്രേണിയിലേക്ക് ഇതാ മറ്റൊരു സിനിമ കൂടി : 'അനാർക്കലി'.

പ്രണയവും കാത്തിരിപ്പും ഒരു എസ്.എം.എസ് കിട്ടിയില്ലെങ്കിൽ അവസാനിക്കുന്ന ഈ ന്യു ജെൻ കാലഘട്ടത്തിലെ 'കമിതാക്കൾക്ക്' ഒരു അത്ഭുതം ആയിരുന്നു മൊയ്തീൻ എന്ന സിനിമ (ജീവിതം!). ഏതാണ്ട് അതേ രീതിയിലുള്ള മറ്റൊരു പ്രണയമാണ് 'അനാർക്കലി' മുന്നോട്ട് വെയ്ക്കുന്നത്. പ്രണയസാക്ഷാതകാരത്തിന് ജാതിയും, മതവും, കാലവും, മരണവും ഒന്നും ആരു തടസമല്ല എന്ന് കാട്ടിതന്ന മൊയ്തീന്റെ അതേ സന്ദേശത്തിന് മേൽ 'ഭാഷ', 'ദേശം' എന്നീ അതിരുകൾ കൂടി ചേർത്താൽ 'അനാർക്കലി' ആയി. ഇതൊരു മോഷണം എന്നല്ല പറഞ്ഞു വരുന്നത്, പക്ഷെ, ചർച്ച ചെയ്ത അടിസ്ഥാന വിഷയം ഒരേ പോലെയാണെന്നെ പറഞ്ഞുള്ളൂ. അല്ലേലും, പ്രണയം പറയുമ്പോ ക്ലീഷേ വരുന്നതും, സാമ്യം തോന്നുന്നതും, ഒരു കുറ്റമല്ല.

പതിഞ്ഞ താളത്തിലാണ് സിനിമ പോകുന്നത്. സിനിമയുടെ പശ്ചാത്തലവും ലൊക്കേഷനും ദ്രിശ്യങ്ങളും ഭാഷയും എല്ലാം തന്നെ  ഒരു 'relaxed' ആയിട്ടുള്ള കപ്പൽ യാത്ര പോലെ തോന്നും. ഇടയ്ക്കിടെ ആടിയുലഞ്ഞു , അവസാന തീരത്തണയുന്ന ഒരു കപ്പൽ യാത്ര.  പ്രിത്വിയുടെ കയ്യടക്കമുള്ള അഭിനയശൈലി തന്നെയാണ് ഈ സിനിമയുടെ കാതൽ. മൊയ്തീനും അമർ-അക്ബർ-അന്തോണിക്കും ശേഷം മറ്റൊരു വ്യത്യസ്ത മുഖവും അവതരണവും.  സിനിമയുടെ പതിഞ്ഞ താളത്തിന് ഒരു വേഗത തോന്നിപ്പിക്കാൻ ബിജു മേനോന്റെ മികച്ച റ്റൈമിങ്ങിനും പ്രകടനത്തിനും കഴിഞ്ഞു. കൂടുതലും വില്ലൻ വേഷങ്ങളിൽ തളയ്ക്കപ്പെടുന്ന സുരേഷ് കൃഷ്ണക്കും ഈ സിനിമയിലെ വ്യത്യസ്ത വേഷത്തിൽ തിളങ്ങാൻ സാധിച്ചു. നായികയായി പ്രിയാൽ ഗോറും മിതത്വമുള്ള അഭിനയം കാഴ്ചവെച്ചു. പ്രഥമ സംവിധാന സംരംഭമെന്ന നിലയിൽ സച്ചിക്ക് അഭിമാനിക്കാം. ലക്ഷദ്വീപിന്റെ സൌന്ദര്യം മനോഹരമായി പകർത്തിയ  സുജിത് വാസുദേവിന്റെ ക്യാമറക്കും സല്യുട്ട്.

'അനാർക്കലി' ഒരു നല്ല സിനിമയാണ്. പേരിനോട് നീതി പുലർത്തുന്ന ചിത്രം. ഒരു പക്ഷെ, നിങ്ങളെ ചിരിപിച്ചു കൊല്ലില്ലായിരിക്കാം...അല്ലെങ്കിൽ കണ്ണുകൾ നനയിക്കില്ലായിരിക്കാം...പക്ഷെ, നല്ലൊരു സിനിമ കണ്ടു എന്ന സംതൃപ്തിയോട് കൂടി തിയറ്റർ വിടാം.

വാൽ: മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് പ്രിത്വിരാജ് വീണ്ടും കൊതിപ്പിക്കുന്നു.  താരപരിവേഷതിലകപ്പെടാതെ ഇനിയും നല്ല സിനിമകൾ ചെയ്യുക.

Thursday, November 5, 2015

റാണി പദ്മിനി



ആഷിക് അബു എന്നും തന്റേടത്തോടെ പുതുമയുള്ള വിഷയങ്ങൾ സ്ക്രീനിലെത്തിക്കാൻ ശ്രമിക്കുന്ന സംവിധായകനാണ്. സൂപ്പർ താരങ്ങളുടെയോ, അല്ലെങ്കിൽ ചവറു കോമടികളുടെയോ സഹായമില്ലാതെ തന്നെ 'ഫ്രഷ്നെസ്' ഉള്ള സിനിമകൾ സമ്മാനിക്കാൻ കഴിയുമെന്നു തെളിയിച്ച പ്രതിഭ. അത് കൊണ്ട് തന്നെ, നായകൻ ആരെന്നു നോക്കാതെ സംവിധായകന്റെ പേര് നോക്കി കയറുന്ന ചുരുക്കം ചില സിനിമകളാണ് ആഷിക് അബു സിനിമകൾ. അതിലെ ഏറ്റവും അവസാനമായി എത്തിയതാണ് 'റാണി പദ്മിനി'.

നായിക പ്രാധാന്യം , സ്ത്രീപക്ഷം, പഴയ മഞ്ജു , റീമ --- അങ്ങനെ ഒരുപാടുണ്ട്  സിനിമയെ പറ്റി പറയാൻ. പടം തുടങ്ങുമ്പോ തന്നെ ടൈറ്റിൽ കാർഡിലൂടെ തന്നെ മനസ്സിലാക്കാം, ഇത് രണ്ടു  വ്യത്യസ്ത വ്യക്തിത്വങ്ങളുടെ കണ്ടു മുട്ടലിന്റെ കഥയാണെന്ന്. ആഴമില്ലാത്ത കഥാതന്തു ആണെങ്കിലും, അത് പറയാൻ തിരഞ്ഞെടുത്ത പശ്ചാത്തലം, രീതി എല്ലാം തന്നെ വ്യത്യസ്തമാണ്. പക്ഷെ, ഒരു സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ ഈ സിനിമ എത്ര മാത്രം വിജയിച്ചു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. അവിടവിടങ്ങളിൽ വിതറിയ തമാശകളും , ചില നല്ല ,ദൃശ്യങ്ങളും , പിന്നെ റാലി സീക്വൻസുകളും ഒഴിച്ചാൽ പ്രേക്ഷകനെ 'എൻഗേജ്ഡ്' ആക്കിയിരുത്താൻ സിനിമക്ക് കഴിയുന്നില്ല.

മഞ്ജുവും റീമയും തങ്ങളുടെ കഥാപാത്രം മനോഹരമാക്കി. ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് ചോദിച്ചാൽ എന്റെ അഭിപ്രായത്തിൽ  മഞ്ജു വാര്യർ തന്നെയാണ്. പശ്ചാത്തല സംഗീതവും സൌണ്ട് മിക്സിങ്ങും നന്നായിരുന്നു. ഹിമാലയ സൌന്ദര്യം അത്രക്കങ്ങട്‌ ഒപ്പിയെടുതില്ലെങ്കിലും , കഥയ്ക്കാവശ്യമായ രീതിയിൽ മനോഹരമായി തന്നെ ക്യാമറ ചലിപ്പിച്ചു മധു നീലകണ്ഠൻ. ഒരു റോഡ്‌ മൂവി പോലെ കഥ പറഞ്ഞെങ്കിലും, അതിന്റെ ഒരു സാമാന്യ വേഗത തിരക്കഥയ്ക്ക് ഇല്ലായിരുന്നു.

മുൻ വിധികളുമായി പോയാൽ ഒരു പക്ഷെ നിങ്ങൾക്ക് ഒരു പൂർണസംപ്തൃപ്തി ലഭിക്കില്ല ഈ സിനിമയിൽ നിന്ന്. അല്ലാത്ത പക്ഷം, ഒരു ബോൾഡ് സംവിധായകന്റെ മറ്റൊരു നല്ല 'attempt' കാണാൻ സാധിക്കും, ഈ 'റാണി പദ്മിനി'യിലൂടെ.

വാൽ: ആഷിക് അബു കൈകാര്യം ചെയ്യുന്ന അടുത്ത വിഷയം എന്തായിരിക്കും എന്ന ആകാംക്ഷ . അതാണീ സംവിധായകന്റെ വിജയം.

Sunday, October 25, 2015

കനൽ


സിനിമയുടെ കഥയ്ക്ക് അനുയോജ്യമായ പേര്. പ്രതികാരത്തിന്റെ തീയും ചൂടും ആവാഹിച്ച പേര്. പക്ഷെ, ആ തീവ്രത പ്രേക്ഷകനിലേക്ക് പകർത്തുന്നതിൽ ഈ സിനിമ പരാജയപ്പെടുന്നു. ഈ കനലിനു ചൂട് പോര.

ഒരു സംഭവകഥയെ ആസ്പദമാക്കിയെടുത്ത സിനിമ, പക്ഷെ ആ ഒരു ഫീൽ ഒരിടത്തും ജനിപ്പിക്കുന്നില്ല. അതി നാടകീയത പലയിടത്തും പ്രകടമായി (ഒരു പക്ഷെ, കഥയെക്കാൾ നാടകീയമാണ്‌ യഥാർത്ഥ ജീവിതം എന്ന പറച്ചിലിൽ സത്യം ഉണ്ടായിരിക്കാം!). ഒരു പ്രതികാര കഥയുടെ മൂഡോ ഉദ്വേഗമോ ജനിപ്പിക്കാൻ സംവിധായകന് കഴിഞ്ഞില്ല. ഒന്നാം പകുതി നല്ല രീതിയിൽ ഇഴഞ്ഞപ്പോൾ , രണ്ടാം പകുതിയിൽ അൽപം വേഗത കണ്ടു, പക്ഷെ അത് നിരാശയിലേക്കുള്ള പോക്കായിരുന്നു. ഒരു സൂപ്പർ താര ചിത്രത്തിന് ടിക്കറ്റ് എടുത്തെങ്കിലും, ഒരു അമാനുഷിക പ്രകടനം പ്രതീക്ഷിച്ചല്ല പോയത്. ആ പ്രതീക്ഷ കാത്തെങ്കിലും, സംവിധാനത്തിലെയോ തിരക്കഥയിലേയോ പാളിച്ചകൾ പോരായ്മയായി.

പതിവ് പോലെ ലാലേട്ടൻ തകർത്തു. ഒരു സീനിൽ പോലും നമ്മളെ അദ്ദേഹം നിരാശപ്പെടുത്തില്ല.   പ്രതികാരവും പ്രണയവും   അദ്ദേഹം നന്നായിത്തന്നെ പകർന്നാടി. അതുൽ കുൽക്കർണിയും അനൂപ്‌ മേനോനും മികച്ച പിന്തുണ നൽകി. ചില aerial visuals നന്നായിരുന്നെന്നു ഒഴിച്ചാൽ ക്യാമറ average ആയിട്ടാണ് തോന്നിയത്.  സിനിമയുടെ നീളം തികയ്ക്കാനാണോ എന്തോ, ഒരാവശ്യവും ഇല്ലാത്ത പാട്ടുകൾ ഉണ്ടായിരുന്നു, അതും കേൾക്കാൻ ഒരു സുഖവുമില്ലാതതു.

നല്ല തീം. നല്ല അഭിനേതാക്കൾ. പക്ഷെ, ഇതൊക്കെ വേണ്ട വിധം ഉപയോഗിക്കാൻ സംവിധായകന് കഴിയാതെ പോയി. മോഹൻലാൽ എന്ന നടന്റെ നല്ലൊരു പ്രകടനം കാണണമെങ്കിൽ മാത്രം ടിക്കറ്റ് എടുക്കാം.

വാൽ : സിനിമ രണ്ടാം പകുതിയിലേക്ക് അൽപം കയറിയപ്പോ മുന്നിൽ നിന്നും കൂർക്കം വലികൾ കേട്ടു.  കയ്യടികൾക്ക് പകരം ഇത്തരം കൂർക്കം വലികൾക്ക് വഴി മാറരുത് മലയാള സിനിമ എന്ന പ്രാർത്ഥന മാത്രം ബാക്കി. 

Monday, October 19, 2015

അമർ അക്ബർ അന്തോണി



മുൻനിര നായകന്മാരെ വെച്ച് ഒരുപാട് സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ നമ്മെ രസിപ്പിച്ചു വിജയിച്ചവയും, രസിപ്പിക്കാതെ സാറ്റലൈറ്റ് തുക കൊണ്ട് മാത്രം രക്ഷപെട്ടവയും , വെറുപ്പിച്ചവയും ഉൾപ്പെടുന്നു. ചില ചില്ലറ പാളിച്ചകൾ മറന്നാൽ  'അമർ അക്ബർ അന്തോണി' നമ്മെ രസിപ്പിക്കുന്ന സിനിമ തന്നെയാണ്. ഒരു ആഘോഷ സിനിമ.

കാലിക പ്രശ്നങ്ങളിൽ ഊന്നിയുള്ള ഹാസ്യ സിനിമകൾ പൊതുവെ, ആ പ്രശ്നത്തിന് ഊന്നൽ കൊടുക്കാതെ, ഹാസ്യത്തിന്റെ ആധിക്യത്തിൽ മുങ്ങിപ്പോകാറുണ്ട്. ഈ സിനിമയിലും അങ്ങനെ ഒരു പ്രശ്നം കടന്നു കൂടിയിട്ടുണ്ട്. പ്രേക്ഷകന് നല്കുന്ന സന്ദേശം സിനിമയുടെ മൊത്ത സമയത്തിന്റെ  ഒരു ചെറിയ ശതമാനത്തിൽ മാത്രമേ കാണിക്കുന്നുള്ളൂ. എങ്കിൽ തന്നെയും, അതിന്റെ ഗൌരവം ഒട്ടും തന്നെ ചോരാതെ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. ന്യൂ ജെൻ തമാശകളിൽ മാത്രം ഒതുങ്ങാതെ , നാദിർഷ ടച് ഉള്ള ഒരുപാട് കൌണ്ടർ തമാശകൾ കൊണ്ട് സമ്പന്നമാണ് ഈ സിനിമ.

പ്രിത്വിരാജ്-ഇന്ദ്രജിത്ത്-ജയസൂര്യ കോമ്പോ കലക്കി മറിക്കുന്ന കാഴ്ചയാണ് നമുക്ക് സിനിമയിൽ കാണാൻ കഴിയുക. പതിവ് പോലെ ഇന്ദ്രനും ജയനും തങ്ങളുടേതായ ശൈലികളിൽ കോമഡി രംഗങ്ങളിൽ തകർത്തപ്പോൾ, തനിക്ക് കോമഡി വഴങ്ങില്ല എന്ന്  വിമർശിച്ചവരോടുള്ള ശക്തമായ മറുപടിയായി പ്രിത്വിയുടെ പ്രകടനം. യുവത്വത്തിന്റെ ഊർജ്ജവും  സൗഹൃദവും നന്നായി തന്നെ സ്ക്രീനിൽ കാണാം. ജടായുവിനെയും (ഷാജോണ്‍) 'നല്ലവനായ ഉണ്ണി'യെയും (പിഷാരടി) പാഷാണത്തിനെയും  കോപ്രായങ്ങൾക്ക്‌  വിടാതെ ഒതുക്കമുള്ള നല്ല കഥാപാത്രങ്ങളാക്കി വെച്ചത് സംവിധായകന്റെ മിടുക്ക്. യുവ നായകന്മാരുടെ ആഘോഷ അഭിനയ പ്രകടനങ്ങൾക്കിടയിൽ  വലുതായൊന്നും ചെയ്യാനില്ലാത്ത നായികയായി നമിത പ്രമോദും സിനിമയിലുണ്ട്.

ആദ്യ സംരഭമെന്ന നിലയിൽ  സംവിധായകന്റെ മേലങ്കിയണിഞ്ഞ നാദിർഷ കയ്യടി അർഹിക്കുന്നു (തിയറ്ററിലും അത് പ്രകടമായിരുന്നു). പാട്ടുകൾ വലിയ മെച്ചം പറയാനില്ലെങ്കിലും, ആ കവിത നന്നായിരുന്നു. പലയിടത്തും എടുത്തു വെച്ചത് പോലുള്ള സീനുകൾ ഉണ്ടായിരുന്നെങ്കിലും  തിരക്കഥയിലെ വേഗത കൊണ്ടും നല്ല നർമം കൊണ്ടും എഴുത്തുകാർ ആ  പോരായമയെ ഒരു പരിധി വരെ മറി കടന്നു. മിക്കവാറും എല്ലാ രംഗങ്ങളിലും ബാക്ക് ലൈറ്റിന്റെ അമിതമായ ഉപയോഗം ഉണ്ടായിരുന്നു, അത് തികച്ചും പ്രകടവും ആയിരുന്നു (ബൾബ്‌ വരെ കാണാരുന്നു ).

ഇതൊരു മഹത്തരമായ സിനിമയൊന്നും അല്ല.  പക്ഷെ,കുറച്ചു നാൾ മുൻപ് വെറുപ്പിച്ചു കൊണ്ടിരുന്ന ജനപ്രിയനായകന്റെ   'ൻ'  സിനിമകളേക്കാൾ നമ്മെ ചിരിപ്പികുകയും ചിന്തിപ്പികുകയും ചെയ്യുന്ന സിനിമയാണിത്. ഓർത്തു വെക്കാവുന്ന തമാശകൾ കുറവാണെങ്കിലും രണ്ടു രണ്ടര മണിക്കൂർ ചിരിച്ചു രസിക്കാവുന്ന സിനിമയാണ് 'അമർ അക്ബർ അന്തോണി'.

വാൽ : നിത്യ ഹരിത ഗാനങ്ങൾ ആയ 'കടുവായെ കിടുവ പിടിക്കുന്നെ', 'പുതിയ മുഖം ...ഓ ..' എന്നിവ റീമിക്സ് ചെയ്തു  ഇന്ദ്രജിത്തിന്റെ ശബ്ദത്തിൽ ഈ സിനിമയിൽ കേൾക്കാം. അതെന്തായാലും മിസ്സ്‌ ചെയ്യരുത്!

Sunday, October 18, 2015

ലോർഡ്‌ ലിവിങ്ങ്സ്റ്റൻ 7000 കണ്ടി



മുത്തശ്ശികഥകൾ എന്നും കൌതുകം ഉണർത്തുന്നവയാണ്. ഫാൻറ്റസിയുടെയും യാഥാർഥ്യത്തിന്റെയും, നല്ലൊരു സന്ദേശത്തിന്റെയും രസക്കൂട്ടാണ് മുത്തശികഥകൾ. തിന്മക്ക് മേൽ നന്മ ജയിക്കുന്ന സ്ഥിരം ഫോർമുല ആണെങ്കിലും ആ കഥകൾക്ക് നമ്മെ പിടിച്ചിരുത്താനുള്ള മാന്ത്രികത ഉണ്ടായിരുന്നു. അത് കഥയുടെ മേന്മയെക്കാൾ കഥ പറച്ചിലിന്റെ മേന്മയാണ്. അത്തരം ഒരു ഫാന്റസി മുത്തശികഥ യാത്രയാണ് 'ലോർഡ്‌ ലിവിങ്ങ്സ്റ്റൻ 7000 കണ്ടി' എന്ന സിനിമ.

സ്വന്തം മണ്ണ് രക്ഷിക്കാൻ പൊരുതുന്ന സമൂഹത്തിന്റെ കഥകൾ നാം ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ, കാൽച്ചുവട്ടിൽ നിന്നും സ്വന്തം നിലനിൽപ് ചോർന്നോലിക്കുന്നത് അറിയാത്ത, നിഷ്കളങ്കരായ, പ്രാകൃതരായ ഒരു പറ്റം മനുഷ്യരുടെ കഥയാണ്‌ ഈ സിനിമ. അവരെ ആ വിപത്തിൽ നിന്നും രക്ഷിക്കാൻ, ഫിലിപ്പോസ് ജോണ്‍ വർക്കി എന്ന പ്രകൃതി സ്നേഹിയും , അദ്ദേഹം വിളിച്ചു വരുത്തുന്ന , സമൂഹത്തിലെ നാനാ തുറകളിൽ നിന്നുല്ലുവരും ചേർന്നുള്ള പോരാട്ടമാണ് ഈ സിനിമ. നാട്ടിൽ നിന്നും കാടിനെ രക്ഷിക്കാൻ പറയാൻ വളരെ എളുപ്പമാണ്, എന്നാൽ ആ പറച്ചിൽ കാട്ടിനുള്ളിൽ നിന്ന് പറയുകയാണ്‌ സംവിധായകൻ.

ഇത് ശെരിക്കും സംവിധായകന്റെ സിനിമയാണ്. ചിത്രത്തിന്റെ ഓരോ കോണിലും അദ്ധേഹത്തിന്റെ സ്വതസിദ്ധമായ കയ്യൊപ്പ് കാണാം. സിനിമ തുടങ്ങുമ്പോൾ അദ്ധേഹത്തിന്റെ തന്നെ 'നോർത്ത് 24 കാതം' എന്ന സിനിമയുടെ ഒരു ഫീൽ തരുമെങ്കിലും,  പിന്നീടങ്ങോട്ട് ഒരു adventure മൂഡ്‌ ആണ് സിനിമയ്ക്കു. ശ്രീ അനിൽ രാധാകൃഷ്ണൻ  മേനോൻ ..താങ്കൾ വീണ്ടും ഞങ്ങളെ വിസ്മയിപ്പിക്കുന്നു. ഈ സിനിമയുടെ ആത്മാവെന്നു പറയുന്നത് കാടാണ്. ആ കാടിന്റെ മനോഹാരിത കണ്ണഞ്ചിപ്പിക്കുന്ന വിധം പകർത്തിയിരിക്കുന്നു ഇതിന്റെ ക്യാമറ ചലിപ്പിച്ച ജയേഷ് നായർ. ടൈറ്റിൽ കാർഡ്‌ മുതൽ ക്ലൈമാക്സ്‌ വരെ കണ്ണിനു ഒരു ആഘോഷമാണു ഈ സിനിമയുടെ വിഷ്വൽസ്. കാട്ടിലേക്ക് ഒരു പിക്നിക് പോയത് പോലെ! VFX  ടീമും ആർട്ട് വർക്കും കയ്യടി അർഹിക്കുന്നു. അഭിനേതാക്കൾ എല്ലാം തന്നെ തങ്ങളുടെ റോളുകൾ ഭംഗിയാക്കി. പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനത്തിനു മിഴിവേകി.

നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകൾ ഇക്കാലത്ത് വിരളമാണ്. 'ലോർഡ്‌ ലിവിങ്ങ്സ്റ്റൻ 7000 കണ്ടി' പക്ഷെ, സമൂഹത്തിനു നല്ലൊരു സന്ദേശം നൽകുന്നു...ഒരു മുത്തശ്ശികഥ പോലെ.

വാൽ: സ്ക്രീനിൽ "Directed By : Anil Radhakrishnan Menon" എന്നെഴുതി കാണിച്ചപ്പോൾ തിയറ്ററിൽ നല്ല കയ്യടി ആയിരുന്നു. പ്രേക്ഷകർ ഈ സംവിധായകനിൽ എത്ര മാത്രം പ്രതീക്ഷ അർപ്പിക്കുന്നു എന്നതിന്റെ തെളിവാണത്. കാത്തിരിക്കുന്നു, ഇനിയും താങ്കളുടെ നല്ല സിനിമകൾക്കായി.

Sunday, October 11, 2015

The Martian



സ്പേസ് സിനിമകൾ എന്നും പ്രേക്ഷകർക്ക് അദ്ഭുതവും ആവേശവും സമ്മാനിക്കുന്നവയാണ്. സാധാരണ മനുഷ്യർ ക്ക് എത്തിപ്പെടാനാവാത്ത ചന്ദ്രനിലെയും ചൊവ്വയിലെയും നക്ഷത്രങ്ങളിലെയും സാഹസങ്ങളും മറ്റും സ്ക്രീനിൽ കാണുമ്പോഴുണ്ടാവുന്ന കൌതുകത്തിൽ നിന്നും ഉണ്ടാവുന്ന ഒരത്ഭുതം. ഹോളിവുഡ് നമുക്ക്  ശ്രേണിയിലുള്ള കുറെയേറെ നല്ല സിനിമകൾ നമുക്ക് തന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് 'The Martian'.

'The Martian' ഒരു മഹദ് സിനിമയല്ല, പക്ഷെ ബുദ്ധിപരമായ സ്ക്രിപ്ടിങ്ങിലൂടെയും വിസ്മയിപ്പിക്കുന്ന വിഷ്വൽസിലൂടെയും അഭിനേതാക്കളുടെ കിടിലൻ പ്രകടനത്തിലൂടെയും ഈ സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.  ഒരു ചൊവ്വാ ഗ്രഹ ദൗത്യതിനിടയിൽ നിർഭാഗ്യവശാൽ അവിടെ ഒറ്റപ്പെട്ടു പോകുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ്‌ ഈ സിനിമ.  'Robinson Crusoe', 'Cast Away ' തുടങ്ങിയ സിനിമകൾ സമാനമായ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും , അതൊക്കെ ഭൂമിയിലെ സാഹചര്യങ്ങളിൽ ആണെന്നോർക്കണം. ചൊവ്വയിലെ,  ജീവന് യാതൊരു വിധത്തിലും സഹായകമല്ലാത്ത സാഹചര്യങ്ങളിൽ ഒരു മനുഷ്യൻ തന്റെ ബുദ്ധിയും  കഴിവും ഉപയോഗിച്ച് , എങ്ങനെ തടസ്സങ്ങളെ തരണം ചെയ്യുന്നു എന്നതാണ് ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നത്.

മാറ്റ് ഡെമണ്‍ ഒരു നല്ല അഭിനെതാവനെന്നതിൽ തർക്കമില്ല. ( അദ്ദേഹം ഇത് രണ്ടാം തവണയാണ് സ്പേസിൽ പെട്ട് പോകുന്നത്. "Interstellar" സിനിമയിലും പുള്ളി പെട്ട് പോകുന്നുണ്ട്!). ഈ സിനിമയിലും അദ്ദേഹം തകർപ്പൻ പ്രകടനം  വെക്കുന്നുണ്ട്. അത് പോലെ തന്നെ മറ്റു അഭിനേതാക്കളും. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത സ്ക്രിപ്റ്റിംഗ് ആണ് മറ്റൊരു  പ്ലസ്. പിന്നെ, റിഡ്ലി സ്കോട്ടിന്റെ സംവിധാന മികവിനെ പറ്റി ഞാനധികം പറയണ്ടല്ലോ. കിടിലം വിഷ്വൽസും ഈ പടത്തിനു മാറ്റ് കൂട്ടിയിട്ടുണ്ട്.

ചുരുക്കത്തിൽ, നല്ലൊരു സ്പേസ് മൂവി എക്സ്പീരിയൻസ് ആണ് 'The Martian'. ഒരു സ്ഥലത്ത് പെട്ട് പോയാൽ ഗൂഗിൾ മാപ്പ് തപ്പുന്ന നമുക്ക് നല്ലൊരു അനുഭവമായിരിക്കും ഈ സിനിമ. എ മസ്റ്റ്‌ വാച്ച്!

വാൽ : ഇങ്ങനെയൊക്കെ ആണെങ്കിലും , ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്പേസ് സിനിമ 'ഗ്രാവിറ്റി' ആണ്.

Thursday, October 8, 2015

എന്ന് നിന്റെ മൊയ്തീൻ



ബംഗ്ലൂരിൽ പടം വന്നപ്പോ വൈകി. അത് കൊണ്ട് തന്നെ കാണാനും വൈകി. ഈ സിനിമയെ പറ്റി ഒരുപാട് ഓണ്‍ലൈൻ മാധ്യമങ്ങളിൽ ചർച്ച വന്നതാണ്.  അത് കൊണ്ട്, കേരളം ഹൃദയത്തിലേറ്റിയ ഈ സിനിമയെ കീറി മുറിച്ചൊരു അവലോകനത്തിന് മുതിരുന്നില്ല. 'എന്ന് നിന്റെ മൊയ്തീൻ' ഒരു മനോഹര പ്രണയ സിനിമയാണ്.

മോയ്തീന്റെയും കാഞ്ചനയുടെയും യഥാർത്ഥ ജീവിതവുമായി എത്ര അടുപ്പം ഈ സിനിമയ്ക്കുണ്ട് എന്നൊന്നും ചിന്തിക്കാതെ കണ്ടാൽ നല്ലൊരു ദ്രിശ്യാനുഭവമാണ് ഈ സിനിമ. സിനിമയ്ക്കായി അൽപം നാടകീയ രംഗങ്ങളും തമാശകളും അങ്ങിങ്ങായി തിരുകി കയറ്റി എന്നതൊഴിച്ചാൽ, ഒരു സംവിധായകൻ എന്ന നിലയിൽ ശ്രീ. ആർ. എസ്. വിമൽ വിജയിച്ചു എന്ന് വേണം കരുതാൻ.മോയ്തീനായി പ്രിത്വിയും കാഞ്ചനയായി പാർവതിയും നല്ല പ്രകടനം തന്നെ കാഴ്ച വെച്ചു ( ആ നാടക രംഗത്തിലെ പ്രിത്വിയുടെ അഭിനയം മാറ്റി നിര്ത്തണം !). ടോവിനോയും, ബാലയും, സായികുമാറും, ലെനയും  എല്ലാം തന്നെ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. മനോഹരമായ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമക്ക് മിഴിവേകി. എന്നാൽ, ഈ സിനിമയുടെ യഥാർത്ഥ ഹീറോ, എന്റെ അഭിപ്രായത്തിൽ , ഇതിന്റെ ക്യാമറ ചലിപ്പിച്ച ജോമോൻ ടി ജോണ്‍ ആണ്. അത്ര മനോഹരമാണ് ഇതിലെ കാഴ്ചകൾ.

പ്രണയം എന്ന വികാരം  ജാതിയിലും മതത്തിലും ജാതകത്തിലും പണത്തിലും തട്ടി വീഴുന്ന ഇക്കാലത്തും,  ഇന്നലെ വരെ  ജീവനെപ്പോലെ പ്രണയിച്ചവരെ തള്ളിപ്പറഞ്ഞു മറ്റൊരാളെ വരിക്കുന്നവരുള്ള ഇക്കാലത്തും, പ്രണയം എന്നത് ശരീരങ്ങൾ തമ്മില്ലുള്ള  സ്നേഹം മാത്രമായി കാണുന്ന ഇക്കാലത്തും , മൊയ്തീന്റെയും കാഞ്ചനമാലയുടെയും  മനോഹര പ്രണയം പ്രാധാന്യം അർഹിക്കുന്നു. അത് ഇത്രയും പേരിലേക്ക് എത്തിച്ച അണിയറ പ്രവർത്തകർക്ക്  അഭിനന്ദനങ്ങൾ .

വാൽ : ടോവിനോ എന്ന 'നടൻ' ഈ സിനിമയിലുണ്ട്. കാണണം.

Tuesday, September 15, 2015

തനി ഒരുവൻ


വില്ലൻ നായകനെ നിഷ്പ്രഭമാക്കുന്ന സിനിമകൾ വിരളമാണ്. 'തനി ഒരുവൻ' അതിൽ ഒന്നാണ്. എന്നാൽ, ആഖ്യാനത്തിൽ ദുഷ്ടനിഗ്രഹം തന്നെ അടിസ്ഥാന വിഷയം.തമിഴ് സിനിമയുടെ സാധാരണ വില്ലൻ- ഹീറോ ബഹളങ്ങൾക്കിടയിൽ ഒരു ആശ്വാസമാണ് ഈ സിനിമ.
'ഇമോഷൻസ്' ഇല്ലാത്ത, ഒറ്റയാനായ ഒരു പോലീസ് ഓഫീസറും , അതെ മനസ്ഥിതിയുള്ള ഒരു ശാസ്ത്രഞ്ഞനും തമ്മിലുള്ള യുദ്ധമാണ് 'തനി ഒരുവൻ'. ബുദ്ധിയും യുക്തിയും കൊണ്ട് തമ്മിൽ മത്സരിച്ചു കീഴടക്കാനുള്ള തന്ത്രങ്ങൾ മെനയുന്ന രണ്ടു പേർ. പതിഞ്ഞ താളത്തിൽ തുടങ്ങിയ സിനിമ, രണ്ടാം പകുതി തുടങ്ങുമ്പോഴേക്കും വേഗതയും ചടുലതയും കൈ വരിക്കുന്നു.കിടിലൻ ബാക്ഗ്രൌണ്ട് സ്കോറുകളും സ്റ്റൈലൻ ഷോട്ടുകളും കൊണ്ട് സമ്പന്നമാണ് ഈ സിനിമ. സിനിമയുടെ ഒഴുക്ക് നഷ്ടപ്പെടുത്തിയ ഒരു പാട്ട് മാറ്റി നിർത്തിയാൽ, നല്ല 'ഫ്ലോ' ആണ് ഈ സിനിമക്ക്. ചിലയിടങ്ങളിലെ കളർ ടോണിലെ പെട്ടെന്നുള്ള വ്യതിയാനവും അരോചകമാക്കി. എങ്കിലും ആകെ മൊത്തം ഒരു നല്ല അനുഭവമാണ് ഈ ചിത്രം.
ജയം രവിയുടെ ഇതിനു മുൻപൊരു സിനിമ കണ്ടത് ഏഴു വര്ഷം മുൻപാണ് : 'സന്തോഷ്‌ സുബ്രമണ്യം'. എന്തോ, ജയം രവി ഒരു നല്ല നടനല്ല എന്നൊരു അഭിപ്രായം വെച്ച് പുലർത്തിയിരുന്ന ആളാണ്‌ ഞാൻ. 'തനി ഒരുവൻ' കണ്ടതിനു ശേഷം ആ അഭിപ്രായത്തിൽ വലിയ മാറ്റമൊന്നുമില്ല , പക്ഷെ, വളരെ മെച്ചപ്പെട്ടതായി തോന്നി (ചിലയിടങ്ങളിൽ വെറുപ്പിചെങ്കിലും) അദ്ധേഹത്തിന്റെ പ്രകടനം. അരവിന്ദ സാമി തകർത്തു . അതൊരു പൊതു അഭിപ്രായമായത് കൊണ്ട് അധികം പറയുന്നില്ല. എങ്കിലും ഇതിലും മികച്ച വില്ലൻ പ്രകടനങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. നയൻസിന് സ്ഥിരം വേഷം തന്നെ.
ട്രെയിലറും ഹിപ്പ് ഹോപ്പ് തമിഴന്റെ പാട്ടും കണ്ടു ഇതോരു വമ്പൻ സംഭവമാണെന്നും കരുതി പോകേണ്ട കാര്യമില്ല. ഒരു സാധാരണ സിനിമ, മികച്ച മേക്കിംഗ് കൊണ്ടും , അരവിന്ദ് സാമിയുടെ അപാര സ്ക്രീൻ പ്രെസൻസ് കൊണ്ടും, നല്ലൊരു വിഷ്വൽ അനുഭവം ആകുന്നു. കാണുന്നത് കൊണ്ട് യാതൊരു നഷ്ടവുമില്ല.
വാൽ : ഇതൊരു വലിയ വില്ലൻ പ്രകടനം ആയി കൊണ്ടാടുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. 'ഉയരങ്ങളിൽ' എന്നൊരു സിനിമയുണ്ട്. അതിൽ ജയരാജൻ എന്നൊരു വില്ലനുമുണ്ട്.

Monday, September 14, 2015

Anatomy of a Murder (1959)



മിച്ചിഗൻ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്ന ജോണ്‍ വോൾകർ എഴുതിയ ഒരു സംഭവ കഥയെ ആസ്പദമാക്കി എടുത്ത സിനിമയാണിത്. ഇതൊരു ക്രൈം noir ക്ലാസ്സിക് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഒരൊറ്റ ക്രൈം സീൻ പോലും കാണിക്കാതെ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന സിനിമയാണിത്. കോടതിമുറിയിലെ പിരിമുറുക്കങ്ങളും വാദപ്രതിവാദങ്ങളും എല്ലാം തന്നെ വളരെ brilliant ആയി കാണിച്ചിരിക്കുന്നു. കേയ്സിന്റെ സിനിമയിലെ വിധി എന്ത് തന്നെയാണെങ്കിലും , യഥാർത്ഥ വിധി തീരുമാനിക്കാൻ പ്രേക്ഷകന് വിട്ടു കൊടുക്കുന്നുണ്ട്.

നല്ല കിടുക്കൻ ടൈറ്റിൽ കാർഡും , മികച്ച അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമാണ് സിനിമ. വളരെ ലളിതമായി, എന്നാൽ സംഭവത്തിന്റെ ചൂട് ചോർന്നു പോകാതെ തന്നെ , ചടുലമായ സ്ക്രീൻ പ്ലേ. മികച്ച സംവിധാനം. അഭിനേതാക്കൾ എല്ലാം തന്നെ മികച്ചു നിന്നു.

Wendell Mayes എഴുതി Otto Preminger സംവിധാനം ചെയ്ത ഈ സിനിമ  ഓസ്കാർ നോമിനഷൻസ് നേടി. കൂടാതെ, അമേരിക്കൻ ബാർ അസ്സോസ്സിയേഷന്റെ എക്കാലത്തെയും മികച്ച 25  നിയമ സിനിമകളിൽ നാലാമതായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കോടതി സിനിമകളിൽ മമ്മൂട്ടിയും മോഹൻലാലും തുടങ്ങി പലരും തകർത്താടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ, ലോകത്തിറങ്ങിയ കോർട്ട് റൂം  ഡ്രാമകളുടെ വാപ്പയായി വരും ഈ സിനിമ. എ മസ്റ്റ്‌ വാച്ച് !

Wednesday, September 9, 2015

കുഞ്ഞിരാമായണം



ഒരുപാട് വൈകിയാണ് പടം കണ്ടത്. അത്യാവശ്യം നല്ല അഭിപ്രായങ്ങളും കണ്ടു..കേട്ടു. ഒരുപാട് നിരൂപണങ്ങളും അഭിപ്രായങ്ങളും കയറിയിറങ്ങിയ സിനിമയായത് കൊണ്ട് വിസ്തരിക്കുന്നില്ല. 'കുഞ്ഞിരാമായണം' ഒരു മോശം സിനിമയല്ല. എന്നാൽ കൊട്ടിഘോഷിച്ചത് പോലെയുള്ളതൊന്നും ഇതിലില്ല താനും.

വിശ്വാസങ്ങളെ അന്ധമായി ആചരിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും നന്നായി ഒന്ന് കൊട്ടിയിട്ടുണ്ട് ഈ ചിത്രത്തിൽ (അറിഞ്ഞോ അറിയാതെയോ!). സർവേ കല്ലിനെ പോലും തൊഴുന്ന ആളുകളുള്ള ഈ നാട്ടിൽ അങ്ങനെയുള്ള മണ്ടൻ ചിന്താഗതിയെ കളിയാക്കാൻ ഈ സിനിമ ശ്രമിച്ചിട്ടുണ്ട്. പല സീനുകൾ പെറുക്കി എടുത്തു വെച്ച, ഷോർട്ട് ഫിലിം ലെവലിലുള്ള ആദ്യ പകുതി നിരാശപ്പെടുത്തി. രണ്ടാം പകുതി ഭേദമായിരുന്നു. ഗ്രാമത്തിൻറെ നൈർമല്യതെയും ഗൃഹാതുരതെയും ഏച്ച് വെച്ച് കെട്ടിയത് പോലെ തോന്നി. ടൈറ്റിൽ സൊങ്ങ് ഒഴിച്ച് വന്ന പാട്ടുകൾ ഒട്ടും മികച്ചവയായിരുന്നില്ല. ബേസിൽ, ഇത് തുടക്കമാണ്, മെച്ചപ്പെടാൻ ഇനിയും ഏറെ സമയമുണ്ട് .

വിനീത് ഒരു 'ഭയങ്കര' നടൻ ഒന്നുമല്ലെങ്കിലും അത്യാവശ്യം ഭേദപ്പെട്ട അഭിനേതാവാണ്. പക്ഷെ ഈ സിനിമയിൽ പലയിടത്തും സ്വന്തം അച്ഛനെ അനുകരിക്ക്യ്ന്നത് പോലെ തോന്നി ( ബോധപൂർവമാണോ ആവോ). ധ്യാൻ പക്ഷെ മോശമാക്കിയില്ല. അജു വർഗീസ്‌ വെറുപ്പിക്കൽ ആണെന്ന് പറയുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല. ഈ സിനിമയിലും അദ്ദേഹം ഭേദപെട്ട പ്രകടനം ആണ് കാഴ്ചവെച്ചത്.  തിളങ്ങിയത് പക്ഷെ, നീരജ് മാധവാണ്. പുള്ളി ഒരു മുതൽ കൂട്ടാണ്.

ചുരുക്കത്തിൽ,  പെറുക്കി വെച്ച കുറെ സീനുകൾ തുന്നി വെച്ചത് പോലെയാണ് ഈ സിനിമ. ഓർത്തു വെക്കാവുന്ന നിമിഷങ്ങൾ വിരളം. മറ്റു ഓണപ്പടങ്ങൾ ചതിച്ചെങ്കിൽ ഇതിനു ടിക്കറ്റ് എടുക്കാം...'കുഞ്ഞിരാമായണം ' അങ്ങനെ വിജയിച്ചിതാവാനേ സാധ്യതയുള്ളൂ.

വാൽ : മോഹൻലാലിനും മമ്മൂട്ടിക്കും ഇടയിൽ നിന്നാണ് ഈ 'കുഞ്ഞി'പ്പടം കത്തിക്കയറിയത്. അതൊരു മുന്നറിയിപ്പാണ്.  അതിലുപരി വലിയൊരു വിജയവും!

Wednesday, August 12, 2015

Mission Impossible - Rogue Nation



***Expect Spoilers***

ടോം ക്രൂസ് എന്നും എന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ്‌. ടോപ്‌ ഗണ്ണും റെയ്ൻ മാനും ദി ലാസ്റ്റ് സാമുറായിയും ഒക്കെ ആ നടന്റെ റേഞ്ച് നമുക്ക് കാട്ടി തന്നു. പക്ഷെ, 'Mission Impossible' ആണ് പുള്ളിയെ ഒരു 'ബ്രഹ്മാണ്ട' നായകനാക്കി മാറ്റിയതെന്ന് ഞാൻ വിശ്വസിക്കുന്നു. ആ  Mission Impossible സീരീസിലെ ഏറ്റവും പുതിയതാണ് Rogue Nation .

Mission Impossible സിനിമകൾ എല്ലാം തന്നെ 'me against the world ' പ്ലോട്ടിൽ ഉണ്ടാക്കിയതാണ്. ഒരു തരം  അടി-ഇടി-വെടി-പൊക ലൈൻ . പക്ഷെ, ഇതൊരു മാതിരി തട്ടിക്കൂട്ട് അടിയും വെടിയും അല്ല. അതിശയിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ഈ സീരീസുകളിൽ കാണാൻ കഴിയുന്നത്. പുതിയ മിഷനിലും കാര്യങ്ങൾ വ്യത്യസ്തമല്ല. നല്ല കിണ്ണം കാച്ചിയ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് Mission Impossible - Rogue Nation.

IMF (Impossible Mission Force) പിരിച്ചു വിടാൻ തീരുമാനിക്കുന്നിടത്താണ് പടം തുടങ്ങുന്നത്. പക്ഷെ, സിണ്ടിക്കേറ്റ് എന്ന തീവ്രവാദി സംഘടനയെപ്പറ്റിയുള്ള വിവരങ്ങൾ തേടി ഈതൻ ഹണ്ട് മറു വശത്ത്. ആ രഹസ്യ സംഘടനയെ പറ്റിയുള്ള വിവരങ്ങൾ തേടിപ്പിടിക്കുന്നതാണ് കഥാചുരുക്കം. ആദ്യ പകുതിയിൽ ഒരല്പം ആവർത്തന വിരസത ഒക്കെ തോന്നുമെങ്കിലും, രണ്ടാം പകുതിയിൽ ആ ക്ഷീണം അങ്ങ് തീർത്തു. നേരത്തെ സൂചിപ്പിച്ചത് പോലെ കിടിലൻ ആക്ഷൻ രംഗങ്ങൾ, വേഗതയുള്ള സ്ക്രിപ്റ്റ് , ചടുലതയുള്ള ക്യാമറ വർക്കുകൾ.
ടോം ക്രൂസ് വീണ്ടും കിടുക്കി. 53 വയസുള്ള ഒരു മനുഷ്യന് ഇത്രയുമൊക്കെ ചെയ്യാൻ കഴിയുമെന്നു വിശ്വസിക്കാൻ പ്രയാസം. നായികയായി വന്ന റെബേക്ക ഫെർഗുസനും കലക്കി. പിന്നെ, ഇത്തരം സിനിമകളിൽ ഒഴിവാക്കാനാവാത്ത ലോജിക്ക് ഇല്ലാത്ത ചില 'കത്തി' സീനുകളും ഉണ്ടായിരുന്നു.

ഈ അച്ചിൽ വാർത്ത ഒരുപാട് സിനിമകളുണ്ട്. പക്ഷെ 'Mission Impossible - Rogue Nation' അതിലൊക്കെ ഒരു പടി മുകളിലാണ്. തിയറ്ററിൽ തന്നെ കാണണം.

വാൽ : ഇതിൽ ഈതൻ ഹണ്ട് ഒരു ജനൽ പൊളിച്ചു വീഴുന്ന സീനുണ്ട്. അത് കഴിഞ്ഞു പുള്ളി മുടന്തിയാണ്‌ പോകുന്നത്. മറ്റൊരു സീനിൽ, പുള്ളി ഓടിക്കുന്ന കാർ വളരെ വേഗത്തിൽ ഇടിച്ചു മറിഞ്ഞു ഒരു ആറേഴു മലക്കം കഴിഞ്ഞു തലയും കുത്തി നിക്കുന്നിടത്ത് നിന്നും ടിയാൻ  പുട്ട് പോലെയാണ് എഴുന്നേറ്റു പോകുന്നത്. ഇത്തരം സിനിമകളിൽ ഇത്തരം രംഗങ്ങൾ  ഒഴിവാക്കാൻ ആവില്ലെങ്കിലും, പകച്ചു പോയി!

Thursday, August 6, 2015

Buried (2010)



റോഡ്രിഗോ കൊർറ്റെസ് എന്ന സ്പാനിഷ് സംവിധായകനാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഒരേയൊരു ലൊക്കേഷൻ, ഒരൊറ്റ അഭിനേതാവ്. ഈ രണ്ടു സംഭവങ്ങൾ വെച്ച് ഒരു അത്ഭുത സിനിമയാണ് നമുക്ക് കാണാൻ സാധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽസും തീ പാറുന്ന ആക്ഷൻ സീക്വൻസുകലും പ്രതീക്ഷിക്കുന്നവർക്ക് ഒരു പക്ഷെ ഇതൊരു വിരുന്നാവില്ല.

ഇറാഖിൽ വിമതരുടെ പിടിയിൽ അകപ്പെട്ട് മണ്ണിനടിയിൽ ഒരു ശവപ്പെട്ടിയിൽ കുഴിചിട്ടിരിക്കുകയാണ് നായകനെ. മുഴുവൻ സിനിമയും ഈ പെട്ടിക്കുള്ളിൽ തന്നെ. പ്രേക്ഷകൻ സ്വയം ആ അവസ്ഥയിൽ എത്തിച്ചേരുന്നുണ്ട്. ഒരിക്കലെങ്കിലും നീലാകാശം കാണാനുള്ള നായകൻറെ വ്യഗ്രത പതിയെ പ്രേക്ഷകനിലെക്കും പകർത്താൻ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ , മനുഷ്യ മനസ്സിന്റെ വികാരങ്ങളെ മനോഹരമായി കോർത്തിണക്കിയ തിരക്കഥ. കിടിലൻ ക്യാമറ വർക്ക്. റയാൻ രെനോൽട്സിന്റെ കിടിലൻ പ്രകടനം. അങ്ങനെ നല്ലൊരു സിനിമ ആസ്വദിക്കാൻ പറ്റിയ എല്ലാ ചേരുവകളും ഇതിലുണ്ട്.

'മിനിമലിസ്റ്റിക് ഫിലിം മേകിംഗ്'ന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ സിനിമ. നഷ്ടപ്പെടുത്തരുത്, ഈ കൊച്ചു, മനോഹര ചിത്രം.

Monday, August 3, 2015

കേട്ട കഥ :
1998. കോയമ്പത്തൂർ ബോംബ്‌ സ്ഫോടനം. അതിനു ശേഷം രാജ്യത്തെങ്ങും അതിജാഗ്രത പാലിക്കാൻ നിർദേശം വന്നു (അല്ലേലും ദുരന്തത്തിന് ശേഷമാണല്ലോ നിർദേശങ്ങൾ!). അപ്പോൾ കേരളത്തിലെ ഒരുയർന്ന പോലീസുദ്യോഗസ്ഥൻ പറഞ്ഞു , ' നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്തോന്ന് പൊട്ടിക്കാനാ!' എന്ന്.

മേൽപ്പറഞ്ഞത്‌ സത്യമാണോ എന്നൊന്നും അറിയില്ല. പക്ഷെ, പൊതുവെ ഇങ്ങനെയൊരു മനോഭാവം കേരള ജനതയ്ക്ക് ഉണ്ടെന്നു തോന്നുന്നു. തീവ്രവാദി ആക്രമണവും യുദ്ധവും ഒക്കെ അങ്ങ് വടക്കല്ലേ ഉള്ളൂ , നമുക്കോരോ ചായയും പരിപ്പുവടയുമായി അതൊക്കെ മനോരമയിൽ വായിക്കാലോ എന്ന്. കാര്യമൊക്കെ ശരി തന്നെ. മതപരമായും മറ്റും, മറ്റു ചില സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ കേരളം സമാധാനപരമാണ്. പക്ഷെ, കാലം മാറുന്നു. സാഹചര്യങ്ങളും.

കേരളം ഇന്ന് മലയാളം മാത്രമല്ല സംസാരിക്കുന്നത്. ഹിന്ദിയും, തമിഴും, കന്നടയും, മറാത്തിയും തുടങ്ങി ഒരുപാട് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനമാണ്. പല സ്ഥലങ്ങളിൽ നിന്നുള്ളവർ ഇവിടെ ജോലി ചെയ്യുന്നു. പല മേഖലകളിൽ , പല ജോലികളിൽ അവർ ഏർപ്പെട്ടിരിക്കുന്നു. ഇവരുടെ പോക്കുവരവുകൾ , ഇടപാടുകൾ ഒക്കെ നിരീക്ഷിക്കപ്പെടുന്നുണ്ടോ? ആര്ക്കറിയാം !

കൊച്ചി പഴയ കൊച്ചിയല്ല. അത് പോലെ ഭീകരവാദികളും പഴയ സ്റ്റൈൽ അല്ല. വൻ നഗരങ്ങളിൽ നിന്നും ശ്രദ്ധ മാറ്റി ചെറു  നഗരങ്ങളാണ് അവർ ലക്ഷ്യം വെക്കുന്നതെന്ന് ഈയടുത്ത് വന്ന ഐ എസ്സിന്റെ (അങ്ങനെ പറയപ്പെടുന്ന ) ലേഖനം സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ തീരദേശങ്ങൾ സുരക്ഷിതമാണോ? ആർക്കറിയാം !

ഒരു പക്ഷെ നാമെല്ലാവരും 100% സുരക്ഷിതാരവാം. നമ്മുടെ പോലീസും മറ്റും എല്ലാ ജാഗ്രതാ നടപടികളും എടുതിട്ടുണ്ടാവാം. എന്റെ അഞ്ജത ആവാം ഈയൊരു കുറിപ്പ്. പക്ഷെ, എന്നാലും പോട്ടെണ്ടാതോക്കെ എവിടെയായാലും പൊട്ടും.  അതിനു വേണ്ട കരുതലുകൾ ഭരണാധികാരികൾ എടുക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

Friday, July 31, 2015

അയാൾ ഞാനല്ല



സത്യം പറയാമല്ലോ, ഒരേ തരം കഥാപാത്രങ്ങളിൽ പെട്ട് ബോറായി തുടങ്ങിയിരുന്നു ഫഹദിന്റെ അഭിനയം. അപ്പൊ ദാ വരുന്നു ആ വാർത്ത : ഫഹദ് അഡ്വാൻസ് തിരികെ നൽകുന്നു...ഒരു ഇടവേള എടുക്കുന്നു...എന്നൊക്കെ. ആദ്യം കേട്ടപ്പോ വിഷമമായി,  നല്ലൊരു നടൻ സിനിമയിൽ നിന്നും, താൽകാലികമായെങ്കിലും പിൻവാങ്ങുന്നു എന്ന് അറിഞ്ഞപ്പോൾ. പക്ഷെ 'അയാൾ ഞാനല്ല' എന്ന സിനിമ കണ്ടപ്പോ ആ വിഷമം മാറി. ഒരു ഒന്നൊന്നര തിരിച്ചുവരവ്‌!

കഥ പറയുന്നില്ല. പഴയ ബോംബ്‌ കഥയൊന്നുമല്ല, പക്ഷെ ചിലപ്പോ ഏതെങ്കിലും ഭാഷയിൽ എപ്പോഴെങ്കിലും കണ്ടു മറന്ന ഏതെങ്കിലും സിനിമകളുടെ ചായകൾ കാച്ചിയത് പോലെ തോന്നാം. അതെന്തായാലും കഥ മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. രണ്ടാം പകുതിയിൽ അൽപം 'വഴി തെറ്റിയ കുഞ്ഞാടിനെ' പോലെ തിരക്കഥ പോയെങ്കിലും സാമാന്യം ഭേദപ്പെട്ട രീതിയിൽ തന്നെ പടം ഫിനിഷിംഗ് ലൈൻ കടത്തി. ചിരിക്കാൻ കുറേയുണ്ട്. നല്ലൊരു പാട്ടും.

'ഹായ് , ഭഗത് ബാസിൽ ' ! പടം തുടങ്ങി ഫഹദിനെ സ്ക്രീനിൽ കാണിച്ചപ്പോ പിന്നിലിരുന്ന ഒരു കൊച്ചു കുട്ടി പറഞ്ഞതാണ്. ഈ ഒരൊറ്റ  പ്രതികരണം മതി ഫഹദ് എന്ന നടന്റെ സ്വീകാര്യത മനസ്സിലാക്കാൻ. ഫഹദ് എന്ന നടനെ, അല്ലെങ്കിൽ അദ്ധേഹത്തിന്റെ സ്ഥിരം മാനറിസങ്ങൾ ഒന്നും തന്നെ ആദ്യ പകുതിയിൽ കാണാൻ കഴിയില്ല.  കൊയിലാണ്ടിക്കാരൻ പ്രകാശനായി പുള്ളി തകർത്തു . മൃദുല തന്റെ വേഷം ഭംഗിയാക്കി. ശ്രീകുമാറും, രണ്‍ജി പണിക്കരും, ജിൻസ് ഭാസ്കറും , ദിലീഷും അവരുടെ റോളുകൾ ഗംഭീരമാക്കി.വിനീത് കുമാർ ഇജ്ജാതി ഒരു കിടിലം ആണെന്ന് അറിയില്ലാരുന്നു.   രഞ്ജിത്തിന്റെ ഒരു ആവറേജ് കഥ ഇത്രയെങ്കിലും മനോഹരമായി ചെയ്തത് വിനീതിന്റെ കഴിവാണ്.

മനസ്സ് നിറഞ്ഞു ചിരിക്കാൻ ഒരു പിടി നല്ല മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്. 'അയാൾ ഞാനല്ല' എന്ന സിനിമക്ക് ടിക്കറ്റ് എടുത്താൽ കാശെന്തായാലും മുതലാവും.  സൊ, ഇപ്പൊ തന്നെ വിട്ടോ..തിയട്ടരിലേക്ക്.

വാൽ: ഫഹദാണ് , അവൻ തിരിച്ചു വരും!

Tuesday, July 28, 2015

മധുര നാരങ്ങ



ഒരു സംഭവ കഥയെ ആസ്പദമാക്കി എടുത്ത സിനിമയാണ് 'മധുര നാരങ്ങ'. അത് കൊണ്ട് തന്നെ അത്യാവശ്യം പ്രതീക്ഷയോടു കൂടിയാണ് പടത്തിനു ടിക്കറ്റ് എടുത്തത്. ഈ കഥയുടെ പിന്നിലെ യഥാർത്ഥ സംഭവത്തിലെ ആളുകളോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ, ഈ 'മധുര നാരങ്ങ'ക്ക്  പുതുമയുടെ മധുരമില്ല. സ്ഥിരം ക്ലീഷേകളുടെ കയ്പ്പ് മാത്രം.

ശ്രീ ലങ്കയിൽ നിന്നും സാഹചര്യങ്ങളുടെ സമ്മർദം മൂലം ദുബായിൽ വേശ്യാലയത്തിൽ എത്തിപ്പെടുന്ന നിരാലംബയായ പെണ്‍കുട്ടി. അവിടെ നിന്നും അതിസാഹസികമായി രക്ഷപ്പെടുന്ന അവൾ തികച്ചും യാദൃചികമായി ടാക്സി ഡ്രൈവർ ആയ നായകൻറെ കാറിൽ തന്നെ കയറുന്നു. അവിടുന്നങ്ങോട്ട് ക്ലീഷേ രംഗങ്ങളുടെ ഘോഷയാത്രയാണ്. സ്ഥിരം പ്രണയം, ഗർഭം , സൗഹൃദം. ആവശ്യമില്ലാത്ത കുറെ മെലോഡ്രാമ സീനുകളും , ഒരേ പോലെയിരിക്കുന്ന പാട്ടുകളും , 80-കളെ ഓർമ്മിപ്പിക്കുന്ന ചില സംഭാഷണങ്ങളും ..എല്ലാം കൂടി നന്നായി വെറുപ്പിച്ചു.

'ചിറകൊടിഞ്ഞ കിനാവുകൾ' കണ്ടപ്പോ കുഞ്ചാക്കോയിൽ തോന്നിയ പ്രതീക്ഷ ( സെലെക്ഷൻ ആണ് ഉദ്ദേശിച്ചത്, അഭിനയം അല്ല ) ഇതിൽ അവസാനിച്ചു. അഭിനയത്തിൽ സ്ഥിരം 'കുഞ്ചാക്കോയിസം'  തന്നെ. ബിജു മേനോനും നീരജും നന്നായിരുന്നു. പക്ഷെ അതും സ്ഥിരം വാൽ സുഹൃത്തുക്കൾ ആയിരുന്നു. പുതുമുഖമായ പാർവതി രതീഷ്‌ നന്നായി തന്നെ തന്റെ റോൾ  അവതരിപ്പിച്ചു എന്നാണു എന്റെ പക്ഷം. ക്യാമറ നന്നായിരുന്നു എങ്കിലും ഏച്ചുകെട്ടിയ രംഗങ്ങളും പാട്ടുകളും സിനിമയുടെ ആസ്വാദനത്തെ ബാധിച്ചു.

ചുരുക്കി പറഞ്ഞാൽ, ഒരു മധുര സിനിമ പ്രതീക്ഷിച്ചു കൊട്ടകയിൽ പോയാൽ നിരാശ ആയിരിക്കും ഫലം. യാതൊരു പ്രതീക്ഷയുമില്ലാതെ പോയിക്കണ്ടാൽ ഒരു പക്ഷെ ഇഷ്ടപ്പെട്ടെക്കാം.

വാൽ : എന്തിനാണ് ഈ സിനിമക്ക് 'മധുര നാരങ്ങ' എന്ന് പേരിട്ടത് എന്ന് മനസ്സിലായില്ല. കണ്ടവർക്ക് ആർക്കെങ്കിലും മനസ്സിലായെങ്കിൽ  ദയവായി പറഞ്ഞു തരിക.

Tuesday, June 30, 2015

The Fountain (2006)



ഇതൊരു ബല്ലാത്ത സിനിമയാണ്. കണ്ടു തുടങ്ങി ഒരു പത്ത് മിനിറ്റ് ആയപ്പോഴേക്കും മനസ്സിലായി എനിക്കൊരു പുല്ലും മനസ്സിലാവില്ല എന്ന്. പക്ഷെ, മനശക്തി ആർജിച്ചു ഇരുന്നു കണ്ടു തീർത്തപ്പോ മനസ്സിലായി ഒഴിവാക്കിയിരുന്നേൽ നല്ലൊരു സിനിമ നഷ്ടപ്പെട്ടേനെ എന്ന്. 'The Fountain' അമരത്വത്തിന്റെ കഥയാണ്‌. മരണം ഇല്ലാത്ത ഒരു ലോകത്തെ സ്വപ്നം കണ്ട ടോമ്മി എന്ന ശാസ്ത്രന്ജന്റെ കഥ .

മൂന്നു കഥാപാത്രങ്ങളിലൂടെയാണ് കഥ കടന്നു പോകുന്നത്. അതിൽ രണ്ടെണ്ണം സാങ്കൽപ്പികമാണ്‌. ടോമ്മിയുടെ ഭാര്യ കാൻസർ രോഗിയാണ്. അവർ എഴുതുന്ന നോവലിലെ തോമാസ് ആയിട്ടും, പിന്നീട് ഭാര്യയുടെ മരണശേഷം ആ നോവൽ എഴുതുന്ന കഥാനായകൻ, ആ നോവലിന്റെ അവസാന ഭാഗത്തിലെ 'ക്രിയോ' എന്ന കഥാപാത്രമായിട്ടും കടന്നു വരുന്നു. അങ്ങനെ ടോമ്മി , തോമാസ് ആയിട്ടും ക്രിയോ ആയിട്ടും സിനിമയിലുടനീളം നിറഞ്ഞു നിൽക്കുന്നു. സ്വന്തം ഭാര്യയെ കാൻസറിൽ നിന്നും രക്ഷിക്കാൻ പരീക്ഷണങ്ങൾ നടത്തുന്ന ടോമ്മിക്ക് പക്ഷെ,  രക്ഷപ്പെടുത്താൻ സാധിക്കുന്നില്ല. ആ വാശിയിൽ മരണമിലാത്ത ലോകം എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതാണ് കഥ.

സ്ക്രിപ്റ്റിംഗ് ആണ് മാരകം. ആകെ കൻഫ്യുഷൻ ആക്കുമെങ്കിലും എല്ലാം മനസ്സിലായി വരുമ്പോ ഒരു പ്രത്യേക രസമാണ്. ഈ മൊന്നു കഥാപാത്രങ്ങളും തേടുന്നത് അമരത്വം ആണ്. ഒരാൾ ഭൂതകാലത്തിലും മറ്റൊരാൾ വർതമാനകാലതിലും, വേറൊരാൾ ഭാവിയിലും. മനോഹരമായ വിഷ്വൽസും ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ഈ സിനിമ . ഹ്യുഗ് ജാക്ക്മാൻ അഭിനയിച്ചു തകർത്തിരിക്കുന്നു.

ഇനി ഞാൻ പറഞ്ഞതല്ല ശരിക്കുള്ള സംഭവമെങ്കിൽ എനിക്കിനിയും കാണേണ്ടിയിരിക്കുന്നു.
കാണാത്തവർ കാണണം. 
മനുഷ്യ മനസ്സിലെ വികാരങ്ങൾക്ക് നിറമുണ്ടോ?
സ്നേഹത്തിനും പ്രേമത്തിനും കോപത്തിനും ദ്വേഷത്തിനും നിറങ്ങളുണ്ടോ ?
സന്തോഷത്തിനും സങ്കടത്തിനും ധൈര്യത്തിനും ഭയത്തിനും നിറങ്ങളുണ്ടോ ?
അസൂയക്കും ചതിക്കും കപടതയ്ക്കും നിറങ്ങളുണ്ടോ ?
വിശപ്പിനോ ദാഹത്തിനോ കാമത്തിനോ നിറങ്ങളുണ്ടോ ?

എം ടി 'സദയം' എന്ന സിനിമയിൽ പറയുന്നത് പോലെ 'പേടിക്ക്‌ എന്താ നിറം? ചുവപ്പ്? കറുപ്പ്? പേടിയുടെ നിറം മാറിക്കൊണ്ടിരിക്കും'. അങ്ങനെയൊന്നുണ്ടോ? മനുഷ്യനിലെ അടിസ്ഥാന വികാര വിചാരങ്ങൾക്ക് നിറങ്ങൾ ഇല്ലായിരിക്കാം.

എന്നാൽ ഒന്നറിയാം.
മനുഷ്യനിൽ അടിച്ചേൽപ്പിക്കപ്പെട്ട വികാരമായ മതത്തിനു നിറമുണ്ട്. കാവിയും പച്ചയും വെള്ളയും മറ്റനേകം  നിറങ്ങളായി...
മനുഷ്യനാൽ നിർമ്മിക്കപ്പെട്ട രാഷ്ട്രീയ വ്യവസ്ഥിതിക്ക് നിറങ്ങളുണ്ട്...ചുവപ്പും പച്ചയും മഞ്ഞയും നീലയും മറ്റനേകം നിറങ്ങളായി...

ഈ സൃഷ്ട്ടിക്കപ്പെട്ട വ്യവസ്ഥകളും വ്യവസ്ഥിതികളും സംഘർഷങ്ങളിൽ പെടുമ്പോൾ ബാക്കി വെയ്ക്കുന്ന ഒരു നിറമുണ്ട്.  അത് പക്ഷെ,  പൂക്കളുടെയും ഇലകളുടെയും പൂമ്പാറ്റകളുടെയും നിഷ്കളങ്കതയുടെ നിറങ്ങളല്ല .

എല്ലാ മനുഷ്യരിലും ഒരേ പോലെയുള്ള ചോരയുടെ നിറം.
മനുഷ്യത്വത്തിന്റെ നിറം.!

Monday, June 29, 2015

The Great Escape (1963)



ഒരു സംഭവകഥയെ ആസ്പദമാക്കി എടുത്ത ചിത്രം. രണ്ടാം ലോക മഹായുദ്ധക്കാലത്ത് നാസി യുദ്ധത്തടവ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു പറ്റം സഖ്യകക്ഷി ഭടന്മാരുടെ ദൗത്യത്തിന്റെ കഥയാണ്‌ ഈ സിനിമ. 1950-ൽ എഴുതപ്പെട്ട പോൾ ബ്രിക്ക് ഹില്ലിന്റെ ഇതേ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് 'The Great Escape'. അന്നത്തെ സൂപ്പർ സ്റ്റാർ ആയിരുന്ന അമേരിക്കൻ നടൻ സ്റ്റീവ് മക് ഖ്വീനും ബ്രിട്ടീഷ്‌ അഭിനേതാവും പിന്നീട് 'ഗാന്ധി' എന്ന ചിത്രത്തിലൂടെ നമുക്കേവർക്കും സുപരിചിതനായ റിച്ചാർഡ്‌ ആറ്റൻബ്രോയും ഒന്നിച്ചഭിനയിച്ച സിനിമ.

വളരെ പതുക്കെ ബിൽഡ് ആയി വരുന്ന കഥാസന്ദർഭങ്ങൾ കൊണ്ട് ഉദ്വേഗം ജനിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു സംവിധായകന്. ഇതൊരു 'നാച്ചുറൽ ക്ലാസ്സിക്' ആയിട്ടാണ് സിനിമ ലോകം വിലയിരുത്തുന്നത്. 250 തടവുകാരെ തുരങ്കങ്ങളിൽ കൂടി പുറത്തു കടത്തി നാസി സൈനികരുടെ ശ്രദ്ധ അവരെ പിടികൂടുന്നതിലേക്ക് തിരിക്കാനുള്ള തന്ത്രമാണ് കഥ. ഈ കഥയുടെ രചയിതാവായ പോൾ ബ്രിക്ക് ഹിൽ അക്കാലത്തെ ഒരു യുദ്ധതടവുകാരനായിരുന്നു. നാസി ഭീകരതയെ പറ്റി ഒന്നും ചിത്രം വലുതായി ചർച്ച ചെയ്യുന്നില്ലെങ്കിലും ഒരു മിഷന് വേണ്ടുന്ന പ്ലാനിംഗ് എന്നിവയൊക്കെ  കാണിച്ചിരിക്കുന്നു. യാഥാർത്യത്തിൽ നിന്നും അല്പം മാറിയാണ് സിനിമ സഞ്ചരിക്കുന്നത്, അത് സിനിമയുടെ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയാവാം. ഉദാഹരണത്തിന്, പ്ലെയ്ൻ വഴിയും ബൈക്ക് വഴിയും ഒന്നും യഥാർത്ഥത്തിൽ ആരും രക്ഷപെടാൻ ശ്രമിച്ചിരുന്നില്ല.

ഇതൊരു വാർ മൂവി അല്ല. പക്ഷെ, ഒരു 'escape plan' അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ വൃത്തിയായി തന്നെ കാണിച്ചിരിക്കുന്നു. സ്ലോ ബില്ഡ് അപ്പ്‌ ഇഷ്ടപ്പെടുന്നവർക്ക് ചിത്രം  ബോധിക്കും. എ മസ്റ്റ്‌ വാച്ച്! 

Friday, June 26, 2015

കേരളത്തിലെ റോഡുകളിൽ കൂടി  യാത്ര ചെയ്യുമ്പോൾ മേക്കപ്പിടാൻ സാധിക്കുന്നില്ല എന്ന് ഒരു നടി പറഞ്ഞതിന്റെ വാലും പിടിച്ചു സോഷ്യൽ മീഡിയ ആ പ്രസ്താവനയെ ഒരു ആഘോഷമാക്കി (ഞാനുൾപ്പടെ). ഈ കളിയാക്കലുകൾക്കും ട്രോളുകൾക്കും അപ്പുറം യാഥാർത്ഥ്യം എന്നൊരു സംഭവമുണ്ട്. ശരിക്കും നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ എന്താണ്?

റോഡുകൾ സർക്കാർ നമുക്ക് സൗജന്യമായി ഉണ്ടാക്കി തരുന്ന സാധനങ്ങൾ ഒന്നുമല്ല. നമ്മുടെ തന്നെ നികുതിപ്പണം ഉപയോഗിച്ചാണ് (മുഴുവനായും നമ്മുടെയാണ് എന്ന് ഞാൻ പറയില്ല ) റോഡുകളും മറ്റു അടിസ്ഥാന സൌകര്യങ്ങളും മറ്റും സർക്കാർ നിർമ്മിക്കുന്നത്. അപ്പൊ, അങ്ങനെ നമ്മുടെ കൂടി കാശ് മുടക്കി നിർമ്മിക്കുന്ന റോഡുകൾ, ഒരൊറ്റ മഴയോട് കൂടി തോടുകൾ ആവുന്ന അവസ്ഥ അനുവദനീയമാണോ? സ്വന്തം കാശ് മുടക്കി ഒരു പട്ടിക്കൂട് ഒരുത്തനെക്കൊണ്ട്‌ പണിയിപ്പിക്കുക, അടുത്ത ദിവസത്തെ മഴയിൽ അത് പൊളിഞ്ഞു വീഴുമ്പോ ഈ വിഷമം മനസ്സിലാവും.

പൊട്ടിപ്പൊളിഞ്ഞ ഈ റോഡുകളിൽ കൂടിയാണ് സ്കൂളിൽ പോകേണ്ട കുട്ടികളും, ആശുപത്രിയിൽ പോകേണ്ട വൃദ്ധജനങ്ങളും, ആപ്പീസിൽ പോകേണ്ട മറ്റുള്ളവരും പാഞ്ഞു പോകേണ്ടത്. റോഡിന്റെ ദയനീയാവസ്ഥ കാരണം  സമയത്ത് ആശുപത്രിയിൽ എത്താത്ത എത്രയോ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. സ്കൂളിലും ഓഫീസിലും താമസിച്ചെതുന്നത് വേറെ. അത് പോലെ തന്നെ, പച്ചക്കറികൾ, അരി , ധാന്യവർഗ്ഗങ്ങൾ..ഇവയെല്ലാം തന്നെ പതിയെ ഓടി എത്തുന്നു.

റോഡുകൾ വികസനത്തിന്റെ  നാഡികൾ ആണെന്ന് ആരോ പറഞ്ഞതായി കേട്ടിട്ടുണ്ട്.  പക്ഷെ,കേരളത്തിലെ റോഡുകളുടെ ഒരു ആകാശ ചിത്രം എടുത്താൽ ഇത് ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലമാണോ എന്ന് സംശയിച്ചു പോകും. റോഡിന്റെ വീതിയോ കൂട്ടുന്നില്ല, എന്നാൽ ഒള്ളത് നന്നായി എങ്കിലും ഇട്ടു കൂടെ എന്നാണു സാധാരണക്കാരന്റെ ന്യായമായ ചോദ്യം.

വാൽ: അമൃതയുടെ പ്രസ്താവന കേട്ട ചാണ്ടി സാർ പറഞ്ഞു മേക്കപ്പ് ഇടാൻ പറ്റുന്നില്ലെങ്കിൽ പ്രചാരണത്തിന് വരുമ്പോ മേക്കപ്പ്  ഇടണ്ട എന്ന്. എന്നാലും റോഡ്‌ നന്നാക്കുമെന്ന് പറഞ്ഞില്ല! അതാണ്‌.

Wednesday, June 24, 2015

മഞ്ഞവെയിൽ മരണങ്ങൾ

മഞ്ഞവെയിൽ മരണങ്ങൾ
ബെന്യാമിൻ

പ്രതികൂല സാഹചര്യങ്ങളെ മനശക്തി കൊണ്ട് മറികടന്നു സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് പറന്നുയർന്ന മനുഷ്യന്റെ കഥയായിരുന്നു 'ആടുജീവിതം'. സ്വതവേ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ തടസ്സങ്ങളെയും കുറ്റം പറഞ്ഞും പിറു പിറുത്തും നേരിടുന്ന ബഹുഭൂരിപക്ഷം വരുന്ന മനുഷ്യർക്ക് ഒരു പ്രചോദനമായിരുന്നു ആ പുസ്തകം. 'മഞ്ഞവെയിൽ മരണങ്ങൾ' ഒരിക്കലും ആ ഒരു വിശേഷണത്തിന് അർഹമല്ല. ഇതൊരു ത്രില്ലർ ആണ്. ഫിക്ഷനും റിയലിസവും നല്ല രീതിയിൽ കൂട്ടിക്കുഴച്ചുള്ള ഒരു മനോഹര നോവൽ.

അന്ത്രപ്പേർ കുടുംബം ചരിത്രപ്രാധാന്യമുള്ള കുടുംബമാണ്. ക്രിസ്തീയ ചരിത്രത്തിലും പോർച്ചുഗീസ്കാരുടെ ഇന്ത്യൻ അധിനിവേശ ചരിത്രത്തിലും അന്ത്രപ്പേർ കുടുംബം പ്രധാനികളാണ്. ഡീഗോ ഗാർഷ്യ എന്ന ദ്വീപ സമൂഹത്തിലെ അധികാരികൾ ആയിരുന്നു ഇവർ ഒരു കാലത്ത്. ഈ നോവൽ വികസിക്കുന്നത് ആ ദ്വീപിലും അവിടുള്ള അന്ത്രപ്പേർ കുടുംബത്തിലെ അംഗങ്ങളും , പിന്നെ ഒരു പട്ടം കുടിയേറ്റക്കാരിലൂടെയുമാണ്. ഒരു കൊലപാതകം. അതും വർഷങ്ങൾക്ക് മുൻപ് ഒപ്പം പഠിച്ച സുഹൃത്തിന്റെ. അതിനു പിന്നാലെ ഓടുന്ന ക്രിസ്റ്റി അന്ത്രപ്പേരിന്റെ കഥ. ജീവിതത്തിൽ ഒന്നുമാകാതെ, ദൌത്യങ്ങളിൽ പരാജയപ്പെടുന്ന ക്രിസ്റ്റി അന്ത്രപ്പേറിന്റെ കഥ.
നോവലിസ്റ്റും സുഹൃത്തുക്കളും ക്രിസ്റ്റിയുടെ പുസ്തകഭാഗങ്ങളിലൂടെ, ക്രിസ്റ്റിയുടേയും അന്ത്രപ്പേർ കുടുംബത്തിന്റെയും , മറ്റു പല സംഭാവങ്ങളിലൂടെയും കടന്നു പോകുന്നു.

ബെന്യാമിന്റെ തന്നെ 'ആടുജീവിത'ത്തിൽ നിന്ന് ഈ പുസ്തകത്തിലേക്ക് വരുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു 'ലെവൽ' , പക്ഷെ ഇതിൽ ലഭിക്കുന്നില്ല. പലയിടത്തും പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്ന പോലെ തോന്നി. പിന്നെ, ഈ രണ്ടു പുസ്തകങ്ങളും രണ്ടു വ്യത്യസ്ത വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.അതിനാൽ തന്നെ ഒരു താരതമ്യം മണ്ടത്തരമാണ്. പിന്നെ, ഒരു ത്രില്ലർ എന്ന നിലയിൽ ഒരു 90 ശതമാനത്തോളം നീതി പുലർത്തുന്നുണ്ട് ഈ പുസ്തകം. കാരണം, കുറെയേറെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തരാതെയാണ് കഥ അവസാനിക്കുന്നത്(?). അത് പിന്നെ നോവലിന്റെ ഉത്തരവാദിത്വമല്ല എന്ന് പറഞ്ഞു ഒഴിയാമെങ്കിലും, ഒരു സാധാരണ വായനക്കാരൻ അത് ക്ഷമിക്കില്ല.

പൊതുവിൽ വായനക്കാരനെ ഒട്ടും ബോറടിപ്പിക്കാതെ ഒരു ത്രില്ലർ മൂഡിൽ കൊണ്ട് പോകുന്ന പുസ്തകമാണ് 'മഞ്ഞവെയിൽ മരണങ്ങൾ' . ബെന്യാമിൻ എന്ന എഴുത്തുകാരൻ നിങ്ങളെ നിരാശപ്പെടുതുന്നില്ല. അത് കൊണ്ട് തന്നെ, ഇനിയും മികച്ച സൃഷ്ടികൾ ഞങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.

വാൽ: ക്രിസ്റ്റി അന്ത്രപ്പേർ, നീ എവിടെയാണ്! 

Sunday, June 14, 2015

ജുറാസിക് വേൾഡ്



ദിനോസറുകളുടെ അദ്ഭുത ലോകത്തെ നമുക്ക് പരിചയപ്പെടുത്തി തന്നത് സ്റ്റീവൻ സ്പീൽബർഗ് ആണ്. നമ്മുടെ ഒക്കെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ പേടിച്ചതും, എന്നാൽ കാണാൻ ആഗ്രഹിച്ചതും ആയ ഒരു ഇംഗ്ലീഷ് പടം ഇതായിരിക്കും. സംഭവം ഫിക്ഷൻ ആണെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ എഫ്ഫെക്സും കിടിലൻ ബാക്ക്ഗ്രൌണ്ട് സ്കോറുകളും വിസ്മയിപ്പിക്കുന്ന സ്റ്റുഡിയോ വർക്കുകളും കൊണ്ട് എല്ലാ വിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തി തിയറ്ററുകൾ അടക്കി വാണിരുന്ന സിനിമയായിരുന്നു അത്. എന്നാൽ അതിനു ശേഷം വന്ന തുടർ ഭാഗങ്ങൾ ഏറെയും നിരാശാജനകമായിരുന്നു. പക്ഷെ, 'ജുറാസിക് വേൾഡ്' വ്യത്യസ്തമായ ഒരനുഭവമാണ്.

ആദ്യ ഭാഗവുമായി തട്ടിച്ചു നോക്കിയാൽ ഒരു പക്ഷെ ഇതൊരു വമ്പൻ സംഭാവമായിരിക്കില്ല. അത് ഒരു പക്ഷെ ആ സിനിമയ്ക്ക് ലഭിച്ച ഒരു 'ഫസ്റ്റ് മൂവർ അട്വാന്റെജ്‌ (First Mover Advantage)'  മാത്രമാവാനെ സാധ്യതയുള്ളൂ. മൊത്തമായും കുട്ടികളെ ലക്‌ഷ്യം വെക്കുന്ന ഈ സിനിമ പക്ഷെ, മുതിർന്നവരെയും ഒരു പോലെ ആകർഷിക്കുന്നുണ്ട്. കഥാപരമായി പുതുമ ഒന്നുമില്ലെങ്കിലും കഥ സെറ്റ് ചെയ്തിരിക്കുന്നത് പുതുമയാണ്. പല സിനിമകളുടെയും  ജീനുകൾ പലയിടത്തും പ്രകടമാനെങ്കിൽ തന്നെയും , ട്രീറ്റ്മെന്റിലൂടെ ആ പോരായ്മകളൊക്കെ മറികടക്കുന്നുണ്ട് 'ജുറാസിക് വേൾഡ്'.

അഭിനേതാകൾക്ക് നിലവിളിക്കാനും ഓടാനും അല്ലാതെ വലിയ റോൾ ഒന്നുമില്ലാത്ത മറ്റൊരു 'ജുറാസിക്' സിനിമ ആണിതും. എങ്കിലും ആ കുട്ടികൾ മികച്ചു നിന്നു. മിതമായ അഭിനയത്തിലൂടെ നമ്മുടെ അഭിമാനമായ ഇർഫാൻ ഖാനും നന്നായി. വിഷ്വൽ എഫ്ഫെക്ട്സ് കിടുക്കി കളഞ്ഞു. പിന്നെ, 3Dയിൽ കാണാൻ മാത്രം ഒന്നുമിതിലില്ല. 2Dയിൽ  കണ്ടാലും നഷ്ടപ്പെടാൻ ഒന്നുമില്ല. വീണ്ടും  പറയുകയാണ്‌, ഗ്രാഫിക്സും വിഷ്വൽ വർക്സും കിടുക്കി!

വീണ്ടും ജുറാസ്സിക് പൂങ്കാവനതിലേക്കുള്ള നല്ലൊരു യാത്രയാണ് 'ജുറാസിക് വേൾഡ്'. കാശ് കളഞ്ഞു എന്തിനാടെയ് ഇംഗ്ലീഷ് പടത്തിനു കയറുന്നത് എന്ന് ചിന്തിക്കാൻ അവസരം തരാത്ത സിനിമ. ധൈര്യമായി ടിക്കറ്റ് എടുക്കാം.

വാൽ: കുട്ടികൾ തിയറ്റർ അനുഭവത്തിനു ഒരൽപം പ്രശ്നകാരികളാണ്. ലൈലാ ഓ ലൈലാക്കും നീനക്കും പ്രേമത്തിനും തിയറ്ററിൽ കരഞ്ഞ കുട്ടികൾ പക്ഷെ, ദിനോസർ സിനിമക്ക് അവർ ഫുൾ സപ്പോർട്ട് ആയിരുന്നു! അതാണീ സിനിമയുടെ വിജയവും!

Thursday, June 4, 2015

വായിക്കുന്ന മലയാളം നോവലുകളെ പറ്റി ഞാൻ ഫേസ്ബുക്കിൽ എഴുതാറുണ്ട്. താൽപര്യമുള്ള മറ്റു വായനകാർക്ക് അവരുടെ ലിസ്റ്റിൽ ഉൾപെടുതാനും, അത് പോലെ മറ്റുള്ളവർ നിർദേശിക്കുന്ന പുസ്തകങ്ങൾ എന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താനും അത് സഹായകമാകുന്നു. പക്ഷെ, എന്നോടൊരു സുഹൃത്ത് ചോദിക്കുകയുണ്ടായി,  ' എന്തിനാടാ, ഈ മലയാളം പുസ്തകമൊക്കെ വായിച്ചു സമയം കളയുന്നത്? വല്ല ഇംഗ്ലീഷ് നോവലും വായിച്ചു ഇംഗ്ലീഷിൽ പോസ്ടിയാൽ അൽപം വിലയൊക്കെ കിട്ടും' എന്ന്. ഭാഷയെ സമൂഹത്തിൽ ഒരു 'വില' കിട്ടാനുള്ള ഉപാധിയായി മാത്രം കാണുന്നവർ കൂടി വരുന്ന ഒരു കാലഘട്ടമാണിത്.

എന്താണ് ഭാഷ? ആശയവിനിമയത്തിനുള്ള ഒരു ഉപാധി. ഏതു ഭാഷക്കും അതിന്റേതായ സൗന്ദര്യവും മഹത്വവും പരിമിതികളുമുണ്ട്. മറ്റൊരാളുടെ ഭാഷ കളിയാക്കാനുള്ളതല്ല, മറിച്ചു ബഹുമാനിക്കപ്പെടെണ്ടതാണ്. ബംഗ്ലൂരിലോ അത് പോലത്തെ അന്യ നഗരങ്ങളിലോ മലയാളത്തിനു പേര് 'ജലേബി ഭാഷ' എന്നാണു. മലയാളികൾ ഹിന്ദിയെ കളിയാക്കുന്നത് 'ഹാങ്ങർ ഭാഷ' എന്നാണു. മറ്റു ഭാഷകളിലെ 'ഴ' ഇല്ലായ്മയെ നമ്മളും, നമ്മുടെ ഭാഷയിലെ വേഗതയെ അവരും കളിയാക്കുന്നു. ചുരുക്കത്തിൽ, നമ്മൾ നമ്മുടെ നാടിന്റെ ഭാഷകളെ പരസ്പരം കളിയാക്കിക്കൊണ്ട് , വെള്ളക്കാരന്റെ ഭാഷയെ മഹത്വവൽക്കരിക്കുന്നു.

മലയാളത്തിലേക്ക് തിരിച്ചു വരാം. സ്കൂളിൽ മലയാളം പറഞ്ഞാൽ അടി അല്ലെങ്കിൽ ഫൈൻ കൊടുക്കുന്ന കാലം . അമ്മയെയും അച്ഛനെയും 'മമ്മി' എന്നും 'ഡാഡി' എന്നും തല്ലി വിളിപ്പിക്കുന്ന കാലം. ചേട്ടനെയും അളിയനെയും 'ഡ്യുഡും' , 'ബ്രോ'യും ആക്കിയ ഫ്രീക്കന്മാരുടെ കാലം. മലയാളത്തെ ആംഗലേയവല്ക്കരിക്കുന്ന അവതാരികമാരുടെ കാലം. അങ്ങനെയുള്ള ഈ കാലത്തിൽ എന്റെ സുഹൃത്ത് അങ്ങനെ പറഞ്ഞതിൽ എനിക്കദ്ഭുദമില്ല. ഞാനും 'ഗോഡ് ഓഫ് സ്മാൾ തിങ്ങ്'സും , 'കൈറ്റ് റണ്ണ'റും , 'വൈറ്റ് റ്റൈഗ'റും ഒക്കെ വായിച്ച ആളാണ്‌. പക്ഷെ, ആ ഭാഷയോടുള്ള ബഹുമാനം വെച്ച് തന്നെ പറയട്ടെ, 'രണ്ടാമൂഴവും', 'ഉമ്മാച്ചു'വും , 'ആടുജീവിതവും', 'ഖസാക്കും' വായിക്കുന്ന ആ ഒരു സുഖം മറ്റൊന്നിനും ലഭിക്കില്ല.

ചോക്ക് മലയിൽ ഇരുന്ന മുയൽ ചോക്ക് തേടിപ്പോയ കഥ പോലെയാണിത്. സ്വന്തം ഭാഷയിലെ ക്ലാസിക്കുകൾ മറന്നിട്ട്, മറ്റു ഭാഷകളിലെ ക്ലാസ്സിക്കുകളിലേക്ക് ഓടുന്നത്. അത് മോശമെന്നല്ല, നല്ലത് തന്നെയാണ്. പക്ഷെ, മാതൃഭാഷയെ പുറമ്പോക്കിലെക്ക് തള്ളിയിട്ട്, മറ്റു ഭാഷകളെ ആലിംഗനം ചെയ്യുന്നത് മാതൃനിന്ദയ്ക്ക് തുല്യമാണെന്നെ പറയാനുള്ളൂ. 

Saturday, May 30, 2015

പ്രേമം



തികച്ചും പൈങ്കിളി ആയ ഒരു ടൈറ്റിൽ. തികച്ചും പൈങ്കിളി ആയ ഒരു പ്രമേയം. അത് ഒട്ടും പൈങ്കിളി ആകാതെ അവതരിപ്പിച്ച പുത്രൻ സാറിനു ആദ്യത്തെ സല്യൂട്ട്. ബുദ്ധിപരമായ അവതരണ ശൈലിയിലൂടെ ഒട്ടും പുതുമയില്ലാത്ത ഒരു കഥയെ തിയറ്ററിലെ കയ്യടികളാക്കി മാറ്റിയ സംവിധാന മികവിന് സല്യൂട്ട്. നിവിമ്പോളിസത്തെ ലാലിസവുമായി താരതമ്യം ചെയ്യപ്പെട്ടത് തന്നെ നിവിൻ പോളിയുടെ വിജയമാണ്. ആ പ്രകടനത്തിന് സല്യൂട്ട്. ചുരുക്കത്തിൽ കാശ് മുടക്കി ടിക്കറ്റ് എടുക്കുന്നവനു ധൈര്യമായി കണ്ടിരിക്കാവുന്ന ഒരു ക്ലീൻ എന്റർറ്റൈനെർ...അതാണ്‌ 'പ്രേമം'.

മൂന്നു പ്രണയങ്ങൾ. ഒരു നായകൻ. അതാണ്‌ 'പ്രേമം'. മൂന്നു കാലഘട്ടങ്ങളിൽ സംഭവിക്കുന്ന (പ്രണയം സംഭവിച്ചു പോകുന്ന ഒന്നാണല്ലോ !) പ്രണയങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. വളരെ ഫ്രഷ്‌ ആയ തുടക്കം, പക്ഷെ പിന്നെ സ്ഥിരം ട്രാക്കിലോടുന്ന പടം, എങ്കിലും അവതരണത്തിൽ കൂടിയും നിവിൻ പോളിയുടെ സ്ക്രീൻ പ്രെസന്സിലൂടെയും പ്രേക്ഷകരെ കൂടെ നിർത്താൻ സംവിധായകന് സാധിച്ചു.

നിവിന്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും മോഹൻലാലുമായി താരതമ്യം ചെയ്യുന്നത് ഇപ്പൊ പതിവായിട്ടുണ്ട്. അതൽപം കടന്ന കയ്യാണെങ്കിലും, മോഹൻലാലിനെ പോലെ തന്നെ ഒരു 'സ്നേഹം' തോന്നുന്ന മാനറിസങ്ങൾ ആണ് നിവിന്റെയും. കുസൃതിയും കലിപ്പും ചമ്മലും വിരഹവും നന്നായി തന്നെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.  പക്ഷെ, സ്ഥിരം കാമുകൻ കളിച്ചു നടക്കാതെ ട്രാക്ക് മാറ്റി പിടിക്കുന്നത് വളരെ നന്നായിരിക്കും. പുതുമുഖങ്ങൾ എല്ലാവരും തന്നെ കട്ടയ്ക്ക് കട്ടയ്ക്ക് നിന്നഭിനയിച്ചു. പ്രത്യേകിച്ച് ഗിരിരാജൻ കോഴി! സൌണ്ട് മിക്സിങ്ങ് മികച്ചു നിന്ന്. പിറു പിറുക്കലുകളും എക്കോയും മറ്റും പഴയ ചില പ്രിയദർശൻ സിനിമകളെ ഓർമിപ്പിച്ചു. വയറു നിറയെ പാട്ടുകൾ ഉണ്ടെങ്കിലും വയറിളക്കം ഒന്നും സംഭവിച്ചില്ല, ഒരു പക്ഷെ, ആ 'സീൻ കൊണ്ട്ര' എന്ന പാട്ട് ഒഴിവാക്കാമായിരുന്നു. എഡിറ്റിംഗ്, ക്യാമറ എന്നിവയും നന്നായി.

അൽഫോൻസ്‌ പുത്രൻ ബുദ്ധിമാനായ സംവിധായകനാണ്. നല്ല ഹൈപ് കൊടുത്ത്, ട്രെയിലർ ഇല്ലാതെ, ഒരു പഴയ ബോംബ്‌ കഥ മനോഹരമായി തന്നെ പറഞ്ഞു വെച്ചിരിക്കുന്നു.  ഇനിയും നല്ല സിനിമകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. പറഞ്ഞു പഴകിയ കഥകൾ ആണെങ്കിലും കാഴ്ചക്കാരെ തൃപ്തിപ്പെടുത്താൻ ആഖ്യാനശൈലിക്ക് കഴിയുമെങ്കിൽ അതിൽ തെറ്റില്ല എന്നാണു എന്റെ പക്ഷം. എന്തായാലും ഇനി കുറച്ചു നാൾ കേരളം 'പ്രേമിക്കട്ടെ'.

വാൽ: ലാലേട്ടൻ കഴിഞ്ഞാൽ മീശ പിരി ഇത്രയും കിടുക്കിയ വേറെ നടനുണ്ടോ എന്ന് സംശയമാണ്.  നിവിമ്പോളിസം. 

Thursday, May 21, 2015

മോഹൻലാൽ



മലയാള സിനിമയുടെ ആറാം തമ്പുരാൻ...കിരീടം വെയ്ക്കാത്ത രാജാവ്...ദി കമ്പ്ലീറ്റ്‌ ആക്ടർ ...അങ്ങനെ അങ്ങനെ ഒരുപാട് പട്ടങ്ങൾ കൊണ്ട് അലങ്കൃതമാണ് ആ പേര്. അങ്ങനെയുള്ള ആരാധക കേന്ദ്രീകൃത വിശേഷണങ്ങൾക്കപ്പുറമുള്ള മോഹൻലാലിനെയാണ് എനിക്കിഷ്ടം. മോഹൻലാൽ എന്ന മനുഷ്യന്റെ നിലപാടുകളും വീക്ഷണങ്ങളും സ്വഭാവങ്ങളും എന്തുമായിക്കൊള്ളട്ടെ, പക്ഷെ മോഹൻലാൽ എന്ന നടൻ മലയാളിയുടെ ദൈനം  ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനിൽ മിന്നി മാഞ്ഞ ക്രൂരഭാവങ്ങൾ കണ്ട മലയാളി ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, ആ മുഖത്ത് കുസൃതിയും പ്രണയവും ദൈന്യതയുമെല്ലാം മിന്നി മായുമെന്നു. തിരനോട്ടത്തിൽ സൈക്കിളിൽ നിന്ന് വീഴുന്ന ഷോട്ട് കണ്ട സുഹൃത്തുക്കൾ കരുതിയിട്ടുണ്ടാവില്ല, ആ വീഴ്ച നടന വിസ്മയങ്ങളുടെ കൊടുമുടിയിലേക്കുള്ള യാത്രയുടെ തുടക്കമാവുമെന്ന്. ജയന്റെയും നസീറിന്റെയും സോമന്റെയും മറ്റും ഇടി കൊണ്ട് നടന്ന കാലത്ത്, ആരും വിചാരിച്ചിട്ടുണ്ടാവില്ല ഭാവിയിൽ ഒരുപാട് പേരെ ഇടിക്കേണ്ട ആക്ഷൻ ഹീറോ ആകുമെന്ന്. അങ്ങനെ ചിരിയും ചിന്തയും, കുസൃതിയും സങ്കടവും, ദൈന്യതയും രൌദ്രവും, ശൃംഗാരവും എല്ലാം കൂടിയുള്ള ഒരു 'കമ്പ്ലീറ്റ്‌ പാക്കേജ്' ആയിരുന്നു മോഹൻലാൽ.

യുവാക്കൾക്ക് ലാലേട്ടനും, മുതിര്ന്നവര്ക്ക് ലാലും, അമ്മമാർക്ക് ലാലനും ലാൽ മോനും ലാലുവും, കുട്ടികൾക്ക് മോഗൻലാലും ആയി ആ മനുഷ്യൻ മലയാളിയുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയിട്ടു വർഷങ്ങൾ ഏറെയായി. ബുള്ളറ്റ് ബൈക്ക് ഓടിക്കുമ്പോ , ഹെർക്കുലീസ് സൈക്കിൾ ചവിട്ടുമ്പോ തോൾ അറിയാതെ ചരിയുന്നതും, മുണ്ടുടുക്കുമ്പോ നരസിംഹം ശൈലി നോക്കുന്നതും, മുടി ചീകുമ്പോ ഒരു വശം ചരിച്ചു ചെയ്യുന്നതും, കാമുകിയോട് സോള്ളുമ്പോ അറിയാതെ ലാലിസം വരുന്നതുമെല്ലാം മോഹൻലാൽ എന്ന നടൻ എത്ര മാത്രം മലയാളിയുടെ  മനസ്സിൽ സ്വാധീനം ചെലുത്തുന്നു എന്ന് വേണം കരുതാൻ.

മഞ്ഞിൽ വിരിഞ്ഞ ആ ഇതിഹാസം ഇന്ന് 55 വയസ്സ് പൂർത്തിയാക്കുകയാണ്.  ചരിഞ്ഞ തോളുമായി കുസൃതി നിറഞ്ഞ നോട്ടവുമായി മലയാളിയുടെ മനസ്സുകളിലേക്ക് നടന്നു കയറിയ  ആ മഹാനടന് ജന്മദിനാശംസകൾ.

വാൽ: മലയാള സിനിമയെ കുറിച്ചുള്ള ഏതോ ഒരു പഠനത്തിൽ മമ്മൂട്ടിയെ ശ്രീരാമൻ ആയിട്ടും മോഹൻലാലിനെ ശ്രീകൃഷ്ണൻ ആയിട്ടുമാണ് ഉപമിച്ചത്. അങ്ങനെ നോക്കുവാണേൽ ഇന്ന് 'ശ്രീകൃഷ്ണ ജയന്തി' ആണ്!

Wednesday, May 20, 2015

ലൈലാ ഓ ലൈലാ



കണ്ടു മടുത്ത കാഴ്ച്ചകളും ക്ലീഷേകളുടെ ഘോഷയാത്രയുമായി വന്നിറങ്ങിയ മറ്റൊരു തട്ടിക്കൂട്ട് ജോഷി സിനിമയാണ് 'ലൈലാ ഓ ലൈലാ'. കെട്ടുറപ്പോ കയ്യടക്കമോ ഇല്ലാത്ത ഒരു തിരക്കഥയും, പുതുതായി എന്ത്   ചെയ്യണമെന്നറിയാത്ത സംവിധാനവും കൈമുതലായുള്ള ഈ സിനിമ , ബോക്സ്‌ ഓഫീസിൽ എന്തേലും നേടിയിട്ടുണ്ടെങ്കിൽ അത് മോഹൻലാൽ എന്ന നടനോടുള്ള മലയാളിയുടെ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്.

'ജോഷി ചതിച്ചാശാനെ!' എന്ന നിലവിളി പ്രേക്ഷകനിൽ നിന്നുയരാൻ തുടങ്ങിയിട്ട് നാള് കുറെ ആയി. ഇനിയിപ്പോ ഈ മലയാളദേശത്ത് ആ മുറവിളി കേൾക്കാൻ ശ്രീ. ജോഷി മാത്രമേ ഉള്ളെന്നാണ് തോന്നുന്നത്. വെടി വെച്ചാൽ ഈ ജന്മത്ത് ഞാൻ കൊള്ളിക്കില്ല എന്ന് പ്രതിഞ്ജ എടുത്ത വില്ലനും, ഒരു കൂട്ടം കോമാളികളുടെ സ്പൈ സങ്കേതവും, ദ്വയാർത്ഥം നിറഞ്ഞു നിൽക്കുന്ന പ്രണയ സംഭാഷണങ്ങളും, ഒരു ആവശ്യവുമില്ലാത്ത പാട്ടുകളും, ജോസ് പ്രകാശ് കാലഘട്ടത്തിലെ ബോംബ്‌ നിർവീര്യമാക്കലും...അങ്ങനെ അങ്ങനെ പോകുന്നു ഈ സിനിമയുടെ ഗുണഗണങ്ങൾ. ബോളിവൂടിലെ 'മോസ്റ്റ്‌ വാണ്ടഡ്' തിരക്കഥാകൃത്ത് പക്ഷെ മലയാളത്തിനു നൽകിയത് വെറും ചവറു മാത്രം.

മോഹൻലാൽ എന്ന നടൻ മാത്രമാണ് ഈ സിനിമയുടെ പ്ലസ്. എന്നും കരുതി അദ്ദേഹം അങ്ങ് അഭിനയിച്ചു മറിച്ചു എന്നല്ല. ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രതിനുള്ളിൽ നിന്ന് കൊണ്ട് , ഒട്ടും അടുക്കില്ലാത്ത ഒരു തിരക്കഥയിൽ നിന്ന് കൊണ്ട്  , അദ്ദേഹം നന്നായി തന്നെ തന്റെ ഭാഗം കൈകാര്യം ചെയ്തു. പലരും പറഞ്ഞത് പോലെ അതി ഭയങ്കരമായ ഫൈറ്റ് ഒന്നും കണ്ടില്ലെങ്കിലും,  നല്ല വൃത്തിയായി അതൊക്കെ അദ്ദേഹം നിർവഹിച്ചു. പറ്റുമെങ്കിൽ ലാലേട്ടനും ജോഷി സാറും  ഇനിയെങ്കിലും ആ 'ചിറകൊടിഞ്ഞ കിനാവുകൾ' ഒന്ന് കാണുന്നത്  നന്നായിരിക്കും.

വർഷത്തിൽ ഒരുപാട് ചവർ സിനിമകൾ ഇറക്കുന്നതിലും നല്ലത്, വല്ലപ്പോഴും ഒരു നല്ല സിനിമ ചെയ്യുന്നതാണ്. അല്ലെങ്കിൽ മലയാളത്തിലെ 'മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ' എന്ന പേര് ജോഷിക്ക് നഷ്ടമാവാൻ അധികം കാലമെടുക്കില്ല.

വാൽ: ഈ സിനിമയിൽ തീവ്രവാദികളായി അഭിനയിച്ചിരിക്കുന്നവരെ കണ്ടപ്പോ തോന്നിയത്, ഇവന്മാർ ജനിച്ചപ്പോഴേ ഇങ്ങനെയൊക്കെ ആയിരുന്നോ എന്നാണു. അഭിനയിക്കുന്ന എല്ലാ പടത്തിലും തീവ്രവാദികൾ! 

Wednesday, May 13, 2015

Avengers: Age of Ultron



പടം ഇറങ്ങി മാസം ഒന്നായെങ്കിലും ഇതിന്റെ ഒന്നാം ഭാഗത്തിന്റെ ഹാങ്ങോവറിൽ, കാണണം എന്ന് വാശി പിടിച്ചാണ് ഇന്നലെ കയറിയത്. സ്ഥിരം ഭൂമി രക്ഷപ്പെടുത്തൽ കഥയാണെന്നും, കഥയിൽ ലോജിക്കിനോ മറ്റോ യാതൊരു സാധ്യതയില്ലെന്നും, എന്തിനു ഒരു ഭയങ്കര കഥ തന്നെയില്ലെന്നും പ്രതീക്ഷിച്ചു തന്നെയാണ് പോയത്. ഇത്രയും അറിഞ്ഞിട്ടും പിന്നെന്തിനാടാ കോപ്പേ സിനിമ കാണാൻ കയറിയത് എന്ന് ചോദിച്ചാൽ, ഒരൊറ്റ ഉത്തരമേയുള്ളൂ : സോറി, പറ്റിപ്പോയി !

ഒരുപാട് നീട്ടുന്നില്ല. നമ്മുടെ സ്ഥിരം ഫാൻസി ഡ്രസ്സ്‌ ചേട്ടന്മാർ (ഒരു ചേച്ചിയും ) ഇത്തവണയും ലോകത്തെ രക്ഷപ്പെടുത്തി. പക്ഷെ, അതി സങ്കീർണമായ ഒരു പ്രോഗ്രാമിനെ തോൽപ്പിക്കേണ്ടി  വന്നു. അതിനിടയിൽ നിരപരാധികളായ കുറേപ്പേരെ കാറ് തെറിപ്പിച്ചും, കെട്ടിടം മറിച്ചിട്ടും രണ്ടു കൂട്ടരും കൊന്നു. അതിപ്പോ അവരെ രക്ഷിക്കണ്ടേ എന്ന് ചോദിച്ചാൽ, ഓരോരോ കീഴ്വഴക്കങ്ങൾ ആകുമ്പോ.....! സ്ഥിരം ഹീറോകളുടെ ഒപ്പം ഇത്തവണ രണ്ടു പേര് കൂടിയുണ്ടായിരുന്നു : സ്പീഡിൽ ഓടുന്ന ഒരു ചെക്കനും പിന്നെ ചുവന്ന മാവ് കൊണ്ട് പൊറോട്ട കുഴയ്ക്കുന്ന പോലത്തെ അഭിനയം കാണിച്ച ഒരു ച്യാച്ചിയും. പിന്നെ, സ്ഥിരം അടി-ഇടി-വെടി-പൊക...പഴയ ബോംബ്‌ കഥ.

ആദ്യ ഭാഗത്തിൽ കുറച്ചൊക്കെ ചിരിപ്പിച്ചെങ്കിൽ , ഇതിൽ വലുതായോന്നുമില്ല. വേണമെങ്കിൽ തളത്തിൽ ദിനേശൻ ചിരിച്ചത് പോലൊക്കെ ഒന്ന് ചിരിക്കാം. അസ്വാഭാവികത നിറഞ്ഞു നിന്ന വിഷ്വൽ എഫ്ഫെക്ട്സ്, ഒരു അടുക്കു തോന്നാത്ത തിരക്കഥ, ഒട്ടും ബലമില്ലാത്ത ബെയ്സ് തീം. പിന്നെ, സൗഹൃദം, unity, ഈഗോ, ചെറിയ ഒരു പ്രണയം...ഇതൊക്കെ ഈ ബോംബ്‌ കഥയിൽ ഉൾപ്പെടുത്തിയതിന് ഒരു പ്ലസ്‌ മാർക്ക്.

ഇത്രയും കുറ്റം പറഞ്ഞ എന്നോട് ,' നീ പിന്നെ നോളന്റെ ക്ലാസ്സിക് കാണാൻ ആണോടാ ഈ പടത്തിനു കയറിയത്?' എന്ന് ചോദിച്ചാൽ എനിക്ക് പറയാനുള്ളത്, ആദ്യ ഭാഗത്തിന്റെ ഏഴയലത്ത് പോലും ഇതെതിയില്ല എന്നാണു.  കാനെണ്ടാവർ കണ്ടു കാണും, കാണാത്തവർ തിയറ്ററിൽ പോയി കാണണമെന്നില്ല.

വാൽ: പൊറോട്ട  കുഴയ്ക്കുന്ന ചേച്ചി ദയനീയ അഭിനയമായിരുന്നു. ഇനിയുള്ള ഭാഗങ്ങളിലും പ്രതീക്ഷിക്കാമെന്നു തോന്നുന്നു.

Tuesday, May 12, 2015

സഹായം ചോദിക്കുന്ന സുഹൃത്തിന്റെ മുഖത്തിന്‌ നേരെ, കയ്യിൽ സഹായിക്കാനുള്ള സാധനവും വെച്ച്..രണ്ടു കയ്യും നീട്ടി 'ആഗ്രഹമുണ്ട്, പക്ഷെ ആവതില്ല' എന്ന് പറയുന്നതിൽ പരം നന്ദിയില്ലായ്മ വേറെയില്ല ..എന്നാണു എന്റെയൊരു ഇത്

Monday, April 27, 2015

ഈ ലോകത്ത് രണ്ടു തരത്തിലുള്ള പ്രണയങ്ങളുണ്ട്.
തലച്ചോറ് കൊണ്ടുള്ളതും, ഹൃദയം കൊണ്ടുള്ളതും.

ഹൃദയം കൊണ്ടുള്ള പ്രണയം ബാക്കി വെയ്ക്കുന്നത് സന്തോഷത്തിന്റെ ഒരു പൂക്കാലമാണെങ്കിൽ,
തലച്ചോറ് കൊണ്ടുള്ള പ്രണയം ബാക്കി വെയ്ക്കുന്നത് തകർന്ന ഹൃദയങ്ങളും സ്വപ്നങ്ങളുമാണ്.

Wednesday, April 22, 2015

Fast and Furious 7



ഒരുപാട് എഴുതുന്നില്ല. കുറച്ചു നാള് മുൻപ് വന്ന സിനിമയല്ലേ, ഇന്നലെയാണ് കാണാൻ ഭാഗ്യം സിദ്ധിച്ചത്. ഈ 'Fast and Furious' സീരീസ്‌ ആകെ രണ്ടു ഭാഗങ്ങളെ ഞാൻ കണ്ടിട്ടുള്ളു, അതും തുടക്കത്തിലെ. അത് രണ്ടും ബോധിച്ചിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് എന്ത് കൊണ്ടോ കാണാൻ സാധിച്ചില്ല. അത് കൊണ്ട്, ഓണ്‍ലൈനിൽ ഇത്രയും കൊട്ടിഘോഷിക്കപ്പെട്ട ഈ എഴാം ഭാഗം കണ്ടേക്കാം എന്ന് കരുതി.

ആകെ മൊത്തം ഒരു ബഹളം. അടി,ഇടി, വെടി , പൊക..ഗ്ലാസ്സുകൾ ചിന്നിചിതറുന്നു...വെടിയുണ്ടകൾ പറന്നു കളിക്കുന്നു, അതിനിടയിലൂടെ നായകന്മാർ ഓടി നടക്കുന്നു...കാറുകളും മറ്റും വായുവിൽ കൂടി പറക്കുന്നു...എത്ര ഉയരത്തിൽ നിന്ന് വീണാലും ഷേവ് ചെയ്‌താൽ മാത്രം ഉണ്ടാകുന്നത്ര മുറിവുകൾ മാത്രം ഉണ്ടാവുന്ന നായകൻ...ഫിസിക്സ് തല കുനിക്കുന്ന ആക്ഷൻ സീക്വൻസുകൾ. അങ്ങനെ അങ്ങനെ പോകുന്നു.

ചുരുക്കത്തിൽ, പടത്തിൽ ആകെ നന്നായത് കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് പോൾ വാക്കറിനെ പുനർസൃഷ്ടിച്ചതും, പിന്നെ അദ്ദേഹത്തിന് നൽക്കിയ 'tribute' പീസുമാണ്. ബാക്കി,കുറെ കാശ് പൊടിച്ച അടി-ഇടി-വെടി  മാത്രം. ഇവിടെ ഇന്ത്യയിൽ, രജനികാന്തോ വിജയകാന്തോ കാണിച്ചാൽ ഏഹെ, അങ്ങ് ഹോളിവൂടിൽ കാണിച്ചാൽ ആഹാ.

വാൽ: മേലിൽ രജനികാന്തിനെയും വിജയകാന്തിനെയും കുറ്റം പറയരുത്.

Monday, April 20, 2015

ഓ കെ കണ്മണി



ഒരുപാട് നാളുകൾക്ക് ശേഷം പ്രണയം പൊതിഞ്ഞ ഒരു മണിരത്നം സിനിമ. സിനിമയ്ക്ക് മുൻപേ ഹൃദയങ്ങൾ കീഴടക്കിയ, എ ആർ റഹ്മാന്റെ മനോഹര ഗാനങ്ങൾ. മലയാളത്തിന്റെ സ്വന്തം ദുൽഖർ-നിത്യ ജോടികൾ. അങ്ങനെ ഒരുപാട് പ്രതീക്ഷകൾ കൊണ്ടാണ് 'ഓ കെ കണ്മണി'ക്ക് ടിക്കറ്റ് എടുത്തത്. ആളുകൾ പറയുന്നത് പോലെ മണിരത്നത്തിന്റെ മാന്ത്രിക സ്പർശം തിരിച്ചു വന്നതൊന്നും കണ്ടില്ല, പക്ഷെ, ഒട്ടും മോശമല്ലാത്ത, തികച്ചും ആസ്വാദ്യകരമായ ഒരു നല്ല കൊച്ചു സിനിമയാണ് 'ഓ കെ കണ്മണി'.

'രാവണും' 'കടലും' തകർന്നടിഞ്ഞ ഭൂതകാലത്തിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് മണിരത്നം ഈ സിനിമയിലേക്ക് കടന്നതെന്ന് കരുതുന്നു. കാരണം, പ്രമേയ പരമായും മറ്റും ഒട്ടും 'റിസ്ക്‌' ഇല്ലാതെയാണ് ഈ സിനിമ പറഞ്ഞു പോകുന്നത്. എങ്കിൽ തന്നെയും ഭൂരിഭാഗം വരുന്ന യുവ പ്രേക്ഷകരെയും മണിരത്നം ആരാധകരെയും തൃപ്തിപ്പെടുത്താൻ പോന്ന സംഭവങ്ങൾ എല്ലാം ഉണ്ട് താനും. ഈ സിനിമ ഗുണം ചെയ്യുന്നത് മണിരത്നതിനേക്കാൾ , ഇതിലെ നായികാ-നായകന്മാരായ നിത്യ മേനോനും ദുൽഖരിനും തന്നെയായിരിക്കും എന്നതിന് സംശയമില്ല. ഇതേ റോളുകൾക്ക് സമീപിച്ച (അത് നിരസിച്ച) മറ്റു നടീ-നടന്മാർ അസൂയയോടു കണ്ടിരിക്കേണ്ടി വരും ഈ ചിത്രം.

കല്യാണം എന്ന വ്യവസ്ഥിതിയിൽ വിശ്വാസമില്ലാത്ത രണ്ടു പേരുടെ പ്രണയ കഥയാണ്‌ 'ഓ കെ കണ്മണി'. പ്രമേയത്തിൽ വലിയ പുതുമ ഇല്ലെങ്കിലും , ഈ സിനിമ ഒരു 'പ്രോഡക്റ്റ്' ആയി വന്നപ്പോൾ , അതിന്റെ മേക്കിംഗ് ആ പുതുമയില്ലായ്മ നന്നായി മറച്ചിരിക്കുന്നു. മനോഹരമായ പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനും ഒപ്പം സഞ്ചരിക്കുന്ന സിനിമ ഒരിക്കൽ പോലും ബോറടിപ്പിക്കുന്നില്ല. വളരെ ചെറിയ ഒരു വിഷയം ഇത്ര ഭംഗിയായി ചിത്രീകരിച്ചതിന് മണിരത്നം അഭിനന്ദനമർഹിക്കുന്നു( അദ്ധേഹത്തെ വിലയിരുത്താൻ ഞാൻ ആളല്ല). ദുൽഖർ നന്നായി തന്നെ തന്റെ റോൾ ചെയ്തെങ്കിലും വല്ലാത്ത ഒരു ആവർത്തന വിരസത അദ്ധേഹത്തിന്റെ കഥാപാത്രങ്ങളിലും പ്രകടനങ്ങളിലും കാണുന്നുണ്ട് (ആ താടിയും മീശയും വരെ ഒരേ പോലെ തന്നെ പടങ്ങളായി). നിത്യ മേനോൻ പലയിടങ്ങളിലും ദുൽഖരിന്റെ പ്രകടനത്തിന് മുകളിൽ കഴിവ് തെളിയിച്ചതായി തോന്നി. എന്തൊക്കെയായാലും ആ കണ്ണുകൾ പ്രണയം പറയുന്നവയാണ്. പ്രകാശ്‌ രാജും ലീല സാംസനും മനോഹരമായി. റഹ്മാന്റെ സംഗീതത്തെ പറ്റി ഇനി പറയേണ്ട കാര്യമില്ലല്ലോ. പി.സി. ശ്രീരാമിന്റെ ക്യാമറയും മികവു പുലർത്തി. ക്ലൈമാക്സ്‌ അടുത്തപ്പോ ഓടിച്ചിട്ട്‌ തീര്ത്തത് പോലെ തോന്നിയത് മാത്രം അരോചകമായി തോന്നി.

ചുരുക്കത്തിൽ, ഒരു മണിരത്നം ക്ലാസ്സിക് ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ പോകണമെന്നില്ല. എന്നാൽ, ഒരു ഫീൽ ഗുഡ് പ്രണയ കഥക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം. പൈങ്കിളി ആണെന്ന് പേടിക്കുന്നവർ പേടിക്കുകയും വേണ്ട. മണിരത്നം 'സേഫ്' ആയി തിരിച്ചു വന്നിരിക്കുന്നു ഈ സിനിമയിലൂടെ. 'ഓ കെ കണ്മണി' ഈസ്‌ 'ഓക്കേ'.(y)

വാൽ: സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടതിനേക്കാൾ മികച്ച പ്രണയം പ്രകാശ്‌ രാജിന്റെയും ലീല സാംസന്റെയും കഥാപാത്രങ്ങളുടെതായിരുന്നു. കുറച്ചു രംഗങ്ങളെ ഉള്ളെങ്കിൽ കൂടി പടം 'ഓ കെ കണ്മണി' ആയിട്ടല്ല, 'ഓ കെ ഭവാനി' എന്നാണു തോന്നിയത്.

Sunday, April 19, 2015

പാപി



ആരാണ് പാപി ?

പിഞ്ചു പെണ്‍കുട്ടികളെ മനസ്സാക്ഷിയില്ലാതെ പിച്ചി ചീന്തുന്നവനാണോ പാപി?

നൊന്തു പെറ്റ അമ്മയെ തെരുവിൽ ഉപേക്ഷിക്കുന്നവനാണോ പാപി?

സ്വന്തം വിയർപ്പിനാൽ മക്കളുടെ ഭാവിക്ക് വേണ്ടി കഷ്ടപ്പെട്ട അച്ഛനെ തല്ലുന്നവനാണോ പാപി?

അന്ധമായ വിശ്വാസങ്ങളുടെയും ജാതി വ്യവസ്ഥയുടെയും പേരിൽ സ്വന്തം മക്കളെ വെട്ടി നുറുക്കുന്നവനാണോ പാപി?

അറിവിന്റെ ലോകം നുകരാനെത്തിയ പിഞ്ചു കിടാങ്ങളെ തോക്കിനിരയാക്കിയവനാണോ പാപി?

ഇവരെല്ലാം, പാപികളാണ്. പക്ഷെ....



ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഇവർക്കെതിരെ ഒരു ചെറു വിരൽ പോലുമനക്കാത്ത...
ആകാശത്തിന്റെ അനന്തതയിലും ആരാധനാലയങ്ങളിലെ കൽ രൂപങ്ങളിലും വിരാജിക്കുന്ന...

 ദൈവമാണ് ഈ ലോകത്തിലെ മഹാപാപി!

Wednesday, April 15, 2015

ചളിയും മതവും



'ചളി' (അല്ലെങ്കിൽ 'ചളു') എന്നത് തമാശയുടെ ഒരു നിർദോഷ രൂപമാണ്. അതിഭയങ്കര, ലോജിക്കൽ തമാശകൾ മാത്രം ആസ്വദിക്കുന്നവർ 'അയ്യേ, ചളി' എന്ന് പറഞ്ഞു ചവറ്റുകൊട്ടയിൽ തള്ളുന്ന സാധനം. അത്തരം ചളികൾ മാത്രം അടിക്കുന്ന പ്രബുദ്ധരായ ആൾകാരെ 'ചളിയന്മാർ' എന്നും വിളിക്കുന്നു. ഇങ്ങനെ ചളികളുടെയും ചളിയന്മാരുടെയും ഒരു വമ്പിച്ച, വിജ്രുംബിച്ച ഓണ്‍ലൈൻ കൂട്ടായ്മ ആണ് 'ഇന്റർനാഷണൽ ചളു യുണിയൻ' അഥവാ 'ഐ സി യു'. ഈ യൂണിയനെ ചില വ്രണക്കാർ ചേർന്നു ഒതുക്കുകയും അവരുടെ ഓണ്‍ലൈൻ പേജ് സുക്കർബർഗ് അണ്ണനെ കൊണ്ട് താഴിട്ടു പൂട്ടിക്കുകയും ചെയ്തു.

ചില കാര്യങ്ങൾ പറയാനുണ്ട്. ഈ ചളി പറയുക എന്നത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുക എന്ന പോലെ അത്ര നിസ്സാരമല്ല. അതിനു അതിഭയങ്കരമായ ആലോചനാശക്തി വേണം, ബുദ്ധി വേണം, ഭാവന വേണം, നർമബോധം വേണം, പിന്നെ മമ്മൂക്ക പറയുന്നത് പോലെ സെൻസും സെൻസോഡൈൻ ടൂത്ത് പേസ്റ്റും വേണം. അത്രയ്ക്ക് ബുദ്ധിമുട്ടാണ് ആയിരങ്ങളെ ചിരിപ്പിക്കാൻ  തക്കതുള്ള ഒരു ചളി അടിക്കാൻ. എന്റെ തന്നെ എത്രയോ ചളികൾ ആരും തിരിഞ്ഞു നോക്കാതെ ഈ ഗ്രൂപ്പിൽ ചീഞ്ഞളിഞ്ഞു പോയിരിക്കുന്നു! അപ്പോൾ, ആയിരമോ രണ്ടായിരമോ ആളുകൾ ലൈക്കുന്ന ചളികളുടെ ഗുണമേന്മയും അതിന്റെ പിന്നിലുള്ള 'തലവേദനയും  എത്രയോ അധികമായിരിക്കും?! ക്രിയാത്മകതയും സർഗാത്മകതയും എല്ലാം കൂടി ചേർന്ന് വളർന്നു നിൽക്കുന്ന ഒരു വൻ മരമാണ് ഈ യൂണിയൻ. പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും നവമാധ്യമങ്ങളും എല്ലാം തന്നെ അംഗീകരിച്ച താണ് ഈ  പ്രതിഭകളുടെ കൂട്ടത്തെ. അപ്പോൾ, ഈ താഴിട്ടു പൂട്ടൽ സർഗാത്മകതക്ക് എതിരെയുള്ള കടന്നു കയറ്റമല്ലേ?

ഈ യൂണിയൻ ചളികളുടെ കാര്യത്തിൽ ഒരു സോഷിയലിസ്റ്റ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. അതായത്, എല്ലാർക്കും  ആവതു പോലെ കൊടുക്കും. മമ്മൂക്കയ്ക്കും ലാലേട്ടനും, അച്ചുതാനന്ദനും ചാണ്ടിക്കും, സരിതയ്ക്കും  ജോർജ്ജിനും..അങ്ങനെ ക്രിസ്തുവിനും കൃഷ്ണനും വരെ. അത് നിർദോഷമായ ഒരു തമാശയായി കാണാനുള്ള  'വിവരം' , സാക്ഷരകേരളത്തിലെ 'വിശ്വാസി'കൾക്ക് ഇല്ലാതെ പോയി. ഈ പറയുന്ന കൃഷ്ണനും ക്രിസ്തുവും   അവരുടെ ജീവിതത്തിലെ ഏതെങ്കിലും അവസരത്തിൽ ചളി അടിച്ചിട്ടില്ല എന്നെങ്ങനെ പറയാൻ പറ്റും? ചുരുങ്ങിയ പക്ഷം, കൃഷ്ണൻ എങ്കിലും. സദാ സ്ത്രീ സമക്ഷത്തിൽ ആയിരുന്ന അദ്ദേഹം എന്തായാലും ഒരു ചളിയെങ്കിലും അടിചിട്ടുണ്ടാവണം.

ചുരുക്കത്തിൽ, കേരളത്തിന്റെ ഭൂപടം പോലെ തന്നെയാണ് ഇവിടുത്തെ പലരുടെയും മനസ്സ്, വളരെ ഇടുങ്ങിയത്. അതെന്നൊരു രാജസ്ഥാൻ മരുഭൂമി പോലെ വിശാലമാകുന്നോ, അന്നേ തമാശകൾ ആസ്വദിച്ചു പൊട്ടിച്ചിരിക്കുന്ന ഒരു സ്വതന്ത്ര സമൂഹം ഇവിടെ വരൂ. (എന്ന് കരുതി, മതങ്ങളേയോ, മതചിഹ്നങ്ങളെയോ , ബിംബങ്ങളെയോ ആഞ്ഞു കയറി ആക്രമിക്കാൻ അല്ല പറയുന്നത്). ഒരു താഴിനും, ചളിയന്മാരുടെ ഭാവനേയോ അവരുടെ സൃഷ്ടികളെയോ പൂട്ടാൻ പറ്റില്ല.

ചളിയന്മാരാണ്...അവർ തിരിച്ചു വരും. 

Monday, April 13, 2015

മനുഷ്യന് ജീവിക്കണേൽ വെള്ളവും വായുവും  ഭക്ഷണവും പ്രധാനം.

ഒരു ചെടിക്ക് വളരണമെങ്കിൽ വെള്ളവും വായുവും വെളിച്ചവും നിർബന്ധം.

ഒരു വണ്ടി ഓടണമെങ്കിൽ ഇന്ധനം അത്യാവശ്യം.

ഒരു ദൈവത്തിനു 'ജീവിക്കണമെങ്കിൽ' മനുഷ്യന്റെ ഭയം മാത്രം മതി.

ഭയമില്ലെങ്കിൽ ഭക്തിയില്ല. ഭയമില്ലെങ്കിൽ ദൈവത്തിന്റെ ആവശ്യമില്ല.

Friday, April 10, 2015

ഗയ് റിച്ചി.
ഷെർലോക്ക് സിനിമകളിലൂടെ ഹിറ്റുകൾ സമ്മാനിച്ച  ഹോളിവുഡ് സമ്മാനിച്ച സംവിധായകൻ. അതിനു മുൻപും അദ്ധേഹത്തിന്റെ ശ്രദ്ധേയമായ പല സിനിമകളും ഉണ്ടായിരുന്നു. പക്ഷെ, ഷെർലോക്ക് സിനിമകൾ അതിൽ നിന്നൊക്കെ വിഭിന്നമായിരുന്നു. ഞാനിവിടെ പറയാൻ അല്ലെങ്കിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്, ഗയ് റിച്ചിയുടെ പ്രകടമായ ശൈലീകേന്ദ്രീകൃതമായ ഫിലിം മേക്കിങ്ങിനെ പറ്റിയാണ്.

1998 ലാണ് അദ്ധേഹത്തിന്റെ ആദ്യ ചിത്രമായ 'Lock,Stock and Two Smoking Barrels' എന്ന ചിത്രം പുറത്തിറങ്ങുന്നത്. വളരെയധികം പുരസ്കാരങ്ങളും അഭിനന്ദനങ്ങളും നേടിയ ചിത്രമായിരുന്നു അത്. ഗയ് റിച്ചി ശൈലിയുടെ തുടക്കമായിരുന്നു അത്. പിന്നീട് വന്ന 'Snatch' (2000), 'Revolver'(2005), 'Rock n Rolla' (2008) എന്നീ സിനിമകളും ഗയ് റിച്ചിയുടെ തനത് കയ്യോപ്പോട് കൂടിയാണ് വന്നത്. ഇടക്ക് ഒന്ന് മാറ്റിപ്പിടിക്കാൻ 'Swept Away' എന്നൊരു സിനിമ ചെയ്തെങ്കിലും അത് നന്നായി തന്നെ ചീറ്റി പ്പോയി.

എന്താണീ ഗയ് റിച്ചി സ്റ്റൈൽ?
അദ്ധേഹത്തിന്റെ മേൽപ്പറഞ്ഞ സിനിമകളിൽ എല്ലാം തന്നെ 'ക്രൈം' ആണ് ബേസിക് തീം. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ജീവിതവും, ആളുകളും, സന്ദർഭങ്ങളും ആണ് പ്രധാന building blocks. അത്തരമൊരു സമൂഹത്തിലെ അധോലോകപരമായതും അല്ലാത്തതും ആയ മാഫിയകളുടെ കഥകളാണ് ഗയ് റിച്ചി സിനിമകൾ. നിസ്സഹായരായ ഒരു ഗ്രൂപ്പ്...ഒരു പ്രധാന വില്ലൻ..ഇവർ എല്ലാവരും വിലപിടിപ്പുള്ള എന്തിനെങ്കിലും വേണ്ടിയുള്ള ഓട്ടത്തിൽ...ഇതൊക്കെയാണ് ഒരു അടിസ്ഥാന ലൈൻ. കഥാപാത്രങ്ങളുടെ, പ്രത്യേകിച്ച് വില്ലന്മാരുടെ വേഷവിധാനങ്ങൾ വരെ  ഏകദേശം ഒരേ പോലെയായിരിക്കും ഈ സിനിമകളിൽ. ഒരേ പോലത്തെ ഭാഷാ ശൈലി...ലൊക്കേഷനുകൾ അങ്ങനെ അങ്ങനെ. പിന്നെ എല്ലാ സിനിമകളിലും ഒരു narration  നിർബന്ധമാണ്‌. പക്ഷെ, ബ്രിട്ടനിലെ പല സാമൂഹിക വിഷയങ്ങളും (വിപത്തുകളും) തന്റെ സിനിമകളിലൂടെ ചർച്ച ചെയ്യാൻ ഗയ് റിച്ചി സമർത്ഥമായി ശ്രമിച്ചിട്ടുണ്ട്.

ഗയ് റിച്ചി സ്വന്തമായി ഒരു ശൈലിയുള്ള സംവിധായകാൻ തന്നെയാണ്. ഡോളറുകൾ വാരിക്കൂട്ടാനുള്ള ശക്തിയുള്ള ശൈലി. ഒരു ആസ്വാദനത്തിന് അപ്പുറം നമ്മുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്നതോ, അല്ലെങ്കിൽ അപാര അർത്ഥ തലങ്ങൾ ഉള്ളതോ ആയ സിനിമകൾ അല്ല പുള്ളിയുടെത്. എല്ലാ സിനിമകളും predictive ലൈൻ തന്നെയാണ്. പക്ഷെ എങ്കിൽ തന്നെയും സിനിമയുടെ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു മാജിക് അദ്ദേഹത്തിന് കൈവശമുണ്ട്.  അദ്ധേഹത്തിന്റെ 'Knights  and  the Round Table' എന്ന സിനിമക്കായി കാത്തിരിക്കുന്നു.

വാൽ: മലയാളത്തിലെ 'നേരം', തമിഴിലെ 'സൂത് കാവം' എന്നീ സിനിമകൾ ഏതാണ്ട് ഈ ശൈലി പോലെയാണെന്ന് തോന്നിയിട്ടുണ്ട്.

Saturday, March 28, 2015

എന്നും എപ്പോഴും


ഒരു നല്ല കുടുംബ ചിത്രം എന്ന അഭിപ്രായം കേട്ടാണ് ടിക്കറ്റ്‌ എടുത്തത്‌. അക്കാര്യത്തിൽ സത്യൻ അന്തിക്കാട് ചതിക്കില്ല എന്നൊരു വിശ്വാസവും കൂടെയുണ്ടായിരുന്നു. മോശം പറയരുതല്ലോ, ഒരു ഫാമിലി മൂവി എന്ന നിലയിൽ 'എന്നും എപ്പോഴും' നിരാശപ്പെടുത്തിയില്ല. പക്ഷെ, പറയാൻ തക്കവണ്ണം ഒരു സോളിഡ് കഥയോ , കട്ട്‌ പറയാൻ മറന്നു പോയി എന്ന് സംവിധായകൻ പറഞ്ഞ പോലത്തെ അഭിനയ മുഹൂർത്തങ്ങളോ ഒന്നും തന്നെ ഈ സിനിമയിലില്ല. അത്യാവശ്യം ബോറടിക്കാതെ കണ്ടിരിക്കാവുന്ന, ഒരു സ്ഥിരം സത്യൻ അന്തിക്കാട് സിനിമ.

ഒരു വനിതാ മാസികയിലെ സീനിയർ ലേഖകൻ. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു അഭിഭാഷക. ഇവരുടെ ജീവിതങ്ങളാണ് ഈ സിനിമ. അഭിഭാഷകയുടെ ഇന്റർവ്യൂ കിട്ടാൻ പിറകെ നടക്കുന്ന ലേഖകൻ, അവസാനം അഭിഭാഷകയുടെ ജീവിതത്തിൽ ഒരു നല്ല 'ട്വിസ്റ്റ്‌' കൊണ്ട് വരാൻ സഹായിക്കുന്നു. അതാണ്‌ കഥ. പാകത്തിന് തമാശകളും, പതിവിനു കുടുംബ പ്രശ്നങ്ങളും ചേർത്തിട്ടുണ്ട്. മോഹൻലാലിന്റെ നർമ മാനറിസങ്ങലെല്ലാം തന്നെ ചൂഷണം ചെയ്യാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ചുമ്മാ കണ്ടിരിക്കാവുന്ന സിനിമ ആണെങ്കിലും, ഒന്ന് കൂടി ആലോചിച്ചാൽ കാര്യമായിട്ടൊന്നും ഈ സിനിമയിലില്ല.

മോഹൻലാൽ തകർത്തു...പഴയ ലാലേട്ടൻ തിരിച്ചു വന്നു എന്നൊക്കെ ആർപ്പുവിളികൾ പല അഭിപ്രായപ്രകടനങ്ങളിലും കണ്ടു. പക്ഷെ, ഇത് അദ്ദേഹത്തിന് വെറും നിസ്സാരമായ ഒരു വേഷപ്പകർച്ച ആയിട്ടാണ് എനിക്ക് തോന്നിയത്. ഒരു തരത്തിൽ നോക്കിയാൽ, അദ്ധേഹത്തിന്റെ ഒരു ഒറ്റയാൾ പ്രകടനമാണ് ഈ സിനിമയിൽ. തികച്ചും ഒരു 'ഓവർ റേറ്റഡ്' തിരിച്ചു വരവാണ് മഞ്ജു വാരരിയരുടെത്. ഭയങ്കര നാടകീയത അനുഭവപ്പെട്ടു അവരുടെ അഭിനയത്തിൽ. പഴയ ആ ഒരു ഒഴുക്ക് നഷ്ടപ്പെട്ടത് പോലെ. ഗ്രിഗറി നന്നായെങ്കിലും മോഹൻലാലിനൊപ്പം റ്റൈമിങ്ങിൽ നന്നായി കഷ്ടപ്പെട്ടു. തിരക്കഥയിൽ താളമില്ലായിരുന്നു, പല രംഗങ്ങളും അനാവശ്യമായി നീട്ടിയത് പോലെ തോന്നി. പാട്ടുകൾ സത്യം പറഞ്ഞാ ബോറടിപ്പിച്ചു. നീൽ ഡി കുഞ്ഞയുടെ ക്യാമറ ആശ്വാസമായി.

സത്യൻ അന്തിക്കാട് സിനിമകൾ ഒരേ റൂട്ടിലോടുന്ന ബസ്സുകളാണ്. ആ ബസ്സുകളിൽ എന്നും എപ്പോഴും ആളുകൾ നിറഞ്ഞു കയറിയിട്ടുമുണ്ട്. 'എന്നും എപ്പോഴും' എന്ന സിനിമാ വണ്ടിയും നിറഞ്ഞോടുമായിരിക്കും. പക്ഷെ, ഇനിയെങ്കിലും റൂട്ട് മാറ്റി പിടിച്ചില്ലെങ്കിൽ, ഈ റൂട്ടിലോടുന്ന വണ്ടികൾ കാലിയായി ഓടേണ്ടി വരുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു.

വാൽ: സത്യൻ സിനിമകളുടെ ആരാധകർ എന്നും എപ്പോഴും ഫാമിലി തന്നെ. പക്ഷെ, ഇനി വരുന്ന ഫാമിലികൾ എന്ന് പറയുന്നത് ഇപ്പോഴത്തെ യൂത്ത് വളരുന്നതാണ്. അവർക്കീ 'സത്യൻ ഫോർമുല' ഇഷ്ടപ്പെടണമെന്നില്ല. സൊ, സത്യൻ അന്തിക്കാട് സാർ , മാറി ചിന്തിക്കൂ...'പിൻഗാമി'ക്ക് ഇന്നും ആരാധകരുണ്ട്, ഓർക്കുക. 

ഒരു വടക്കൻ സെൽഫി



'അമ്മേ നാരായണ..നാരായണീ..അഹ്..എന്തെങ്കിലുമാവട്ടെ'

ഈയൊരു പ്രാർത്ഥനയോട് തന്നെ തുടങ്ങാമെന്ന് വെച്ചു. പൊങ്കാല വല്ലതും വന്നാൽ 'അമ്മ നാരായണി' നോക്കിക്കോളുമല്ലോ!. ആദ്യമേ പറയട്ടെ, ഉദാത്തമായ ഒരു സിനെമയോന്നുമല്ല 'ഒരു വടക്കൻ സെൽഫി'. പക്ഷെ, ഒരു 'ക്ലീൻ എന്റർറ്റൈനർ', അതാണീ സിനിമ. എൻജിനിയറിംഗ് വിദ്യാർഥികളുടെയും , നിവിമ്പോളിസം ആരാധകരുടെയും പൾസ്‌ അറിഞ്ഞു കൊണ്ട് എറിഞ്ഞൊരു സിനിമയാണിത്. എന്തായാലും, തിയറ്റർ റെസ്പോണ്‍സ് വെച്ചും മറ്റു ഓണ്‍ലൈൻ അഭിപ്രായങ്ങളും വെച്ച് നോക്കുമ്പോ ഈ സെൽഫി 'ക്ലിക്ക്' ആയി എന്ന് തന്നെ വേണം കരുതാൻ.

എൻജിനിയറിംഗ് പഠിക്കുന്നവരെ ഉത്തരവാദിത്വമല്ലാത്ത ഒരു കൂട്ടമായി ചിത്രീകരിക്കുന്നത് ഒരു സ്ഥിരം ശൈലിയാണ് (അതൊരു പരിധി വരെ ശരിയാണെങ്കിൽ പോലും). അങ്ങനെ ഉത്തരവാദിത്വമില്ലാത്ത നായകനും, അത് പോലെ സദ്ഗുണസമ്പന്നരായ കൂട്ടുകാരും , അവർ കടന്നു പോകുന്ന സാഹചര്യങ്ങളും മറ്റും രസച്ചരട് പൊട്ടാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. ആദ്യ പകുതിയിൽ കുറെയേറെ ചിരിക്കാനുണ്ട്, എൻജിനിയറിംഗ് പഠിച്ചവർക്ക് കുറച്ചധികം റിലേറ്റ് ചെയ്യാനും കഴിയും. സപ്പ്ളി ഡയലോഗുകൾക്കൊക്കെ കിട്ടിയ നല്ല കയ്യടി അത് സൂചിപ്പിക്കുന്നു. രണ്ടാം പകുതി ഒരു ചിന്ന ത്രില്ലർ പോലൊക്കെ തോന്നിയെങ്കിലും ഇടയ്ക്കിടെ ചിരിക്കാനും വക നൽകുന്നു. ഓർത്തിരിക്കുന്ന തമാശകൾ കുറവാണെങ്കിലും, ആ ഒരു മൊമെന്റിൽ നമ്മൾ ആസ്വദിച്ചു ചിരിക്കും. പതിവ് തലശ്ശേരി സ്ലാങ്ങും, കമ്മ്യൂണിസവും പാകത്തിനുണ്ടാരുന്നു.

ഗോളുകൾ കൊടുത്തും വാങ്ങിയുമുള്ള അഭിനയ ശൈലി, നിവിൻ പോളിയെ പഴയ ലാലേട്ടനെ പോലെ തോന്നിപ്പിക്കുന്നു (അഭിനയത്തിന്റെ ലെവൽ അല്ല ഉദ്ദേശിച്ചത്). സിനിമയിൽ പ്രേക്ഷകന്റെ ആരൊക്കെയോ ആന്നെന്നു തോന്നിപ്പിച്ച  ഒരേയൊരു കഥാപാത്രവും നിവിന്റെ ഉമേഷ്‌ ആയിരുന്നു. അത് കുറെയൊക്കെ ആ നടന്റെ കഴിവ് തന്നെയാണ്. അജു സ്ഥിരം പ്രകടനം തന്നെയായിരുന്നു, പലരും പറഞ്ഞത് പോലെ വെറുപ്പിച്ചു എന്നൊന്നും എനിക്ക് തോന്നിയില്ല. നീരജ് കിടിലം ആയിരുന്നു. നായിക അത്ര പോര, ചിലപ്പോൾ ഇനി വരുന്ന പടങ്ങളിൽ മെച്ചപ്പെടുവായിരിക്കും.  വിനീത് ബുദ്ധിമാനായ എഴുത്തുകാരനാണ്‌. തട്ടത്തിൻ മറയത്ത്, മലർവാടി അച്ചിൽ വാർത്ത മറ്റൊരു സംഭവം ആണിതും. പക്ഷെ, നല്ല engaging ആയി കൊണ്ട് പോയി. അത് പോലെ, അദ്ദേഹം നല്ല ഒരു പാട്ടുകാരനും, സംവിധായകനും ഒക്കെയാണ്, പക്ഷെ അഭിനയം...അത് അത്ര അങ്ങട് വേണോ?
സംഗീതവും പശ്ചാത്തല സംഗീതവും നന്നായി എന്നാണെന്റെ അഭിപ്രായം. ക്യാമറയും നന്നായി,  പ്രത്യേകിച്ച് കഥ കേരളം കടന്നപ്പോൾ.

തമിഴ് സിനിമകൾക്ക് കയ്യടിക്കുന്നവർ തന്നെയാണ് ഈ സിനിമയിലെ ലോജിക്കിനേയും ട്വിസ്ടിനെയും കുറ്റം പറയുന്നതെന്ന് ഓർത്തപ്പോ പുച്ഛം തോന്നിപ്പോയി. സിനിമ മുഴുവനും പ്രേക്ഷകന് ആസ്വദിക്കാനുള്ള വിഭവങ്ങളുണ്ട്, അക്കാര്യത്തിൽ ഈ 'സെൽഫി' വിജയിച്ചിരിക്കുന്നു. പ്രേക്ഷകന്റെ പൾസ്‌ അറിഞ്ഞു കൊണ്ട് വിജയം കൊയ്യുന്ന ഈ മലർവാടി കൂട്ടം ഇത്തവണയും അത് ആവർത്തിക്കുന്നു. പക്ഷെ, അടുത്ത തവണ ഒന്ന് മാറ്റി പിടിക്കുന്നത് നന്നായിരിക്കും.

വാൽ: ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് അഭിനയ പ്രകടനം! സോ നാച്ചുറൽ!

Friday, March 27, 2015

ശരിയും തെറ്റും

ശരിയും തെറ്റും

എന്താണ് ശരി? എന്താണ് തെറ്റ് ?
ഒരാൾ ചെയ്യുന്ന ശരി, മറ്റൊരാൾക്ക് തെറ്റായിരിക്കാം.
കാഴ്ചപ്പാടുകളാണ് ശരിയും തെറ്റും നിർണയിക്കുന്നത്. ഒന്നുകിൽ ഈ ലോകത്ത് ശരികൾ മാത്രമേ ഉള്ളു. അല്ലെങ്കിൽ, തെറ്റുകൾ മാത്രം.

ഏതോ മഹാൻ പറഞ്ഞത് പോലെ, ശരികളുടെയും തെറ്റുകളുടെയും ഇടയിലുള്ള സ്വാതന്ത്ര്യത്തിന്റെ ആ പുൽത്തകിടിയാണ് എനിക്കിഷ്ടം.

ചിലപ്പോൾ, അതായിരിക്കും ശരി.

Thursday, March 26, 2015

ഹണ്ടർർർ



'സെക്സ് അടിക്ഷൻ' വിഷയമാക്കി അധികം സിനിമകൾ ഇന്ത്യയിൽ ഇറങ്ങിയിട്ടുണ്ടോ എന്നറിയില്ല.  പക്ഷെ,  'ഹണ്ടർർർ' ആ വിഷയത്തിലേക്കുള്ള ഒരു ഒളിഞ്ഞു നോട്ടമാണ്. സംഭവം കാര്യമായി സിനിമയിൽ ചർച്ച ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ, "ഇത് ബോളിവുഡ് ആണ് മാഷെ...ഇവിടെ ഇത്രയൊക്കെ കിട്ടുന്നത് തന്നെ ഭാഗ്യം!" എന്നേ പറയാനുള്ളൂ. ഒരു സണ്ണി ലിയോണ്‍ ലെവലിൽ ഉള്ള സിനിമ പ്രതീക്ഷിച്ചു ആരും പോകണമെന്നില്ല, അത്യാവശ്യം കഥയുള്ള , മോശമല്ലാത്ത ഒരു സിനിമയാണ് 'ഹണ്ടർർർ'.

കുട്ടികാലം മുതൽ ഈ കഥയിലെ നായകൻ അമിതമായ ലൈംഗിക ആസക്തിയുള്ള വ്യക്തിയാണ്. നായകൻറെ ആ ഒരു സ്വഭാവം പ്രേക്ഷകനിലേക്ക് എത്തിക്കാൻ അനാവശ്യമായ യാതൊരു അശ്ലീല രംഗങ്ങളും സംവിധായകൻ കുത്തി നിറച്ചിട്ടില്ല. കപട പ്രേമവും, ചതിയും , പരിഭ്രമങ്ങളും പിന്നെ പ്രണയവും എല്ലാം നന്നായി തന്നെ ചെയ്തിട്ടുണ്ട്. സൈഡ് ട്രാക്കായി നല്ലൊരു സൗഹൃദവും കാട്ടി തരുന്നുണ്ട്. 'ഗ്രാൻഡ്‌ മസ്തി' എന്ന സിനിമയിൽ കേട്ടത് പോലുള്ള തറ തമാശകൾ ഇതിലില്ല.  എന്നാൽ,എരിവും പുളിയുമുള്ള തമാശകൾ ധാരാളമുണ്ട് താനും. പാട്ടുകൾ ആവശ്യത്തിനു മാത്രം ചേർത്തിരിക്കുന്നു. ആദ്യ പകുതിയിൽ സൂപ്പർ സ്പീഡിൽ പോയ സിനിമ രണ്ടാം പകുതിയിൽ അല്പം ഇഴഞ്ഞാണ് പോകുന്നത്. നായകൻ നല്ല നടപ്പ്കാരൻ  ആയി മാറുന്നത് അല്പം കൂടി കണ്‍വിൻസിങ്ങ് ആയി കാണിക്കാമായിരുന്നു എന്നാണു എന്റെയൊരു ഇത്.

'ഹേറ്റ് സ്റ്റോറി', 'റാം ലീല' തുടങ്ങിയ സിനിമകളിൽ നല്ല പ്രകടനം കാഴ്ച വെച്ച ഗുൽഷൻ ദേവൈയ്യ ഈ സിനിമയിലും അതി ഗംഭീരമായ പ്രകടനം ആയിരുന്നു. മുഖത്തെ മാനരിസങ്ങളിലൂടെ അദ്ദേഹം കഥാപാത്രത്തിന്റെ shades നന്നായി തന്നെ ആവിഷ്കരിച്ചു. രാധിക ആപ്തെയും നല്ല നിലവാരം പുലർത്തി. അനാവശ്യ തമാശകളും, അനാവശ്യ രംഗങ്ങളും ഒഴിവാക്കിയ സംവിധായകനും തിരക്കധാകൃത്തിനും നന്ദി.

റിയലിസ്റ്റിക് (അത്യാവശ്യം) ആയി ഇങ്ങനെയൊരു തീം അടിസ്ഥാനമാക്കി കഥ പറഞ്ഞ സംവിധായകന് അഭിനന്ദനങ്ങൾ. ഫാമിലി ആയിട്ട് എന്തായാലും ഈ സിനിമക്ക് പോകരുത്. സുഹൃത്തുക്കൾക്കൊപ്പം ആസ്വദിച്ചു കാണാവുന്ന ഒരു ഫീൽ ഗുഡ് എന്റർറ്റൈനർ. പക്ഷെ, സിനിമ ചർച്ച ചെയ്യുന്ന വിഷയങ്ങളും കാണാതെ പോകരുത്.

വാൽ: സ്ത്രീ വിരുദ്ധതയാണോ എന്നറിയില്ല. ഈ സിനിമയിലും പെണ്ണ് ഒരു 'ഐറ്റം' ആയി ആണ് ചിത്രീകരിക്കപ്പെടുന്നത്. വിഷയം ആവശ്യപ്പെട്ടത് കൊണ്ടാകാം, എന്നാലും.....

Sunday, March 22, 2015

100 ഡെയ്സ് ഓഫ് ലവ്



പ്രണയം എന്ന വിഷയത്തെ ചൂഷണം ചെയ്ത് ഒരുപാട് സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പ്രേമം ഇല്ലാത്ത സിനിമകൾ കുറവാണ്, ഒന്നുകിൽ പ്രധാന കഥ, അല്ലെങ്കിൽ സൈഡ് ട്രാക്ക്...അങ്ങനെ ബോബനും മോളിയിലെ  പട്ടിയെ പോലെ ഏതാണ്ട് എല്ലാ സിനിമകളിലും 'പ്രണയം' മുഖം കാണിക്കാറുണ്ട്.  '100 ഡെയ്സ് ഓഫ് ലവ്' എന്ന സിനിമയും ചർച്ച ചെയ്യുന്നത് അതെ വിഷയം തന്നെ. പുതുമയൊന്നുമില്ലാത്ത ഒരു തീം, പക്ഷെ വളരെ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. പ്രണയം ഒരു 'ബല്ലാത്ത' സംഭവം ആണെന്ന് കണ്ടും, കേട്ടും, വായിച്ചും, ജീവിച്ചും അറിഞ്ഞ ഒരാളെന്ന നിലയ്ക്ക് , എനിക്കീ സിനിമ പലരും പറഞ്ഞത് പോലെ മോശമായി തോന്നിയില്ല.

ഈ ലോകത്ത് രണ്ടു തരം  പ്രണയങ്ങൾ ഉണ്ട്. ചിലർ തലച്ചോറ് കൊണ്ട് പ്രണയിക്കും, മറ്റു ചിലർ ഹൃദയം കൊണ്ടും. ഈയൊരു സംഭവമാണ് ഈ സിനിമയുടെ ഹാർട്ട് ബീറ്റ്. ഒരുപാട് ക്ലീഷേകൾ ഉണ്ടെങ്കിലും, ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചവർക്ക് തങ്ങളുമായി റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു പിടി സംഭവങ്ങൾ ഈ സിനിമയെ മോശമല്ലാത്ത അനുഭവമാക്കുന്നു. യാദൃശ്ചികമായ കണ്ടു മുട്ടൽ, നായികയ്ക്കായുള്ള തിരച്ചിൽ, സ്ഥിരം 'ശശി' ടൈപ്പ് വില്ലൻ, പിന്നെ 'ശുഭം' ക്ലൈമാക്സ്‌...അങ്ങനെ എല്ലാം പ്രതീക്ഷിക്കുന്നത് തന്നെ. പക്ഷെ, നല്ല ചില രംഗങ്ങൾ, സംഭാഷണങ്ങൾ, തമാശകൾ, പാട്ടുകൾ...ഇതെല്ലാം സിനിമയെ തളര്ത്താതെ മുന്നോട്ടു കൊണ്ട് പോകുന്നു.

ദുൽഖർ സൽമാൻ, അല്പം ടൈപ്പ് ആയി പോകുന്നോ എന്ന സംശയം ഉണ്ടെങ്കിലും, വളരെ മനോഹരമായ പ്രകടനമാണ് അദ്ദേഹം ഇതിൽ കാഴ്ച വെച്ചിരിക്കുന്നത്. ഒരു പെർഫെക്റ്റ്‌ റൊമാന്റിക് ഹീറോ തന്നെയെന്നു (വീണ്ടും) തെളിയിച്ചിരിക്കുന്നു. പക്ഷെ, മാറ്റി പിടിക്കണം എന്നാണെന്റെ അഭിപ്രായം. ശേഖർ മേനോനും നല്ല പെർഫോമൻസ് ആയിരുന്നു. 'ഗാങ്ങ്സ്റ്റർ' ദുരന്തത്തിൽ നിന്നും ഒരു ആശ്വാസമായിരിക്കും പുള്ളിക്കീ റോൾ. നിത്യ മേനോൻ ...പതിവ് പോലെ തന്റെ ചെറിയ (ക്ലീഷേ) റോൾ ഭംഗിയാക്കി. കാര്യമെന്തൊകെയായാലും, ആ ചിരി...ഹോ! രണ്ടാം പകുതിയിലെ ലാഗ്, സംവിധായകന്റെ പരിചയക്കുറവു കാരണം സംഭാവിച്ചതാകാം, എന്നിരുന്നാലും തന്റെ കന്നി സിനിമ എന്ന നിലയിൽ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. നല്ല ക്യാമറ വർക്ക്. പലരും പറഞ്ഞ പോലെ പാട്ടുകൾ മോശമായി എനിക്ക് തോന്നിയില്ല.

പ്രണയ സിനിമകളെ പുച്ചിക്കുന്നവർക്കും, 'ബുദ്ധി' കൊണ്ട് പ്രണയിക്കുന്നവർക്കും ഈ സിനിമ ഇഷ്ടപ്പെടാൻ സാധ്യതയില്ല. പിന്നെ, ഉദാത്തമായ ഒരു പ്രണയ സിനിമയാണെന്നും കരുതിയും ഈ സിനിമക്ക് ടിക്കറ്റ് എടുക്കരുത്. പ്രണയിനികൾ ഉള്ളവരേക്കാൾ ഈ സിനിമ ഇഷ്ടപ്പെടാൻ സാധ്യത, കാമുകിമാരാൽ തേയ്ക്കപ്പെട്ടവർക്കാണ്. ഒരു ഫീൽ ഗുഡ് ലവ് മൂവി കാണാൻ ആഗ്രഹമുണ്ടെങ്കിൽ, ഹൃദയം കൊണ്ട് ചിന്തിക്കൂ, ടിക്കറ്റ് എടുക്കൂ.

വാൽ: 'ജീവിതത്തിൽ പെർഫെക്റ്റ്‌ ആയ ഒരു കൂട്ട് ഒരിക്കലെ കിട്ടൂ. ആ അവസരം നഷ്ടപ്പെടുത്തിയാൽ, ജീവിതകാലം മുഴുവൻ നാം ചിരിക്കുമ്പോഴും ഉള്ളിൽ കരയേണ്ടി വരും.'

Tuesday, March 17, 2015

NH 10



മരണത്തെ മുഖാമുഖം കാണുമ്പോൾ ഒന്നുകിൽ മരണത്തെ ഓടിതോൽപ്പിക്കാൻ ശ്രമിക്കാം, അല്ലെങ്കിൽ, പൊരുതിതോൽപ്പിക്കാൻ ശ്രമിക്കാം. അനുഷ്ക ശർമയുടെ 'NH 10' ആവിഷ്കരിക്കുന്നത് ഈയൊരു അവസ്ഥയാണ്. 'NH 10' നിങ്ങൾക്ക് നൽകുന്നത് വിനോദമല്ല...മറിച്ച്, ചില അപ്രിയ സത്യങ്ങളുടെ ക്രൂരതയുടെ ചിത്രങ്ങളാണ്. സിനിമ കണ്ടിറങ്ങിക്കഴിഞ്ഞും നിങ്ങളെ വേട്ടയാടുന്ന ചില ചിന്തകളാണ്. 'NH 10' എന്ത് കൊണ്ടും നല്ലൊരു ശ്രമമാണ്, ബോളിവുഡിന്റെ ബഹളമയമായ ലോകത്തിൽ.

ഇതൊരു 'സ്ലാഷർ റോഡ്‌ മൂവി' ആണ്. ഒരു പക്ഷെ, ഇന്ത്യയിൽ തന്നെ ആദ്യത്തേത്. ഒരു റൊമാന്റിക്ക് വീക്കെണ്ട് ആഘോഷിക്കാൻ യാത്ര പുറപ്പെടുന്ന ദമ്പതികളും, അവർ വഴിയിൽ മറ്റൊരു സംഘത്താൽ നേരിടുന്ന പ്രശ്നങ്ങളുമാണ് 'NH 10'. 2008 -ൽ ഇറങ്ങിയ 'ഈഡൻ ലേക്ക്' എന്ന ഇംഗ്ലീഷ് ചിത്രവുമായി ഒരു സാമ്യമുണ്ട് ഈ സിനിമയുടെ തീമിനും. എന്നിരുന്നാലും, വളരെ മനോഹരമായി തന്നെ ഇന്ത്യൻ സാഹചര്യങ്ങളിലേക്ക്, ആ തീം പറിച്ചു നട്ടിട്ടുണ്ട്. ഒരുപാട് ചോരയില്ലാതെ തന്നെ വയലൻസ് ചിത്രീകരിച്ചിരിക്കുന്നു. അഭിമാനഹത്യ, സ്ത്രീവിരുദ്ധത, സ്ത്രീസുരക്ഷ തുടങ്ങി ഒരു പിടി സാമൂഹിക വിഷയങ്ങൾ കൂടി ഈ സിനിമ  ചെയ്യുന്നുണ്ട്. ജാതിയും അത് തീർക്കുന്ന മതിലുകളും ഇപ്പോഴും എത്ര മാത്രം ശക്തമായി ഈ മഹാരാജ്യത്തുണ്ട് എന്നും ഈ സിനിമ ഓർമിപ്പിക്കുന്നു.

അനുഷ്ക ശർമയുടെ ഇത് വരെയുള്ള ചിത്രങ്ങളിൽ ഏറ്റവും മികച്ചത് ഈ സിനിമയിലെ 'മീര' തന്നെ. ഒരു ഭാര്യയുടെ കുസൃതിയും, ഒരു ഉദ്യോഗസ്ഥയുടെ ഗൗരവവും, ഒരു സാധാരണ സ്ത്രീയുടെ നിസ്സഹായാവസ്ഥയും, സാഹചര്യങ്ങളാൽ ധൈര്യം സംഭരിച്ചുള്ള പോരാട്ടവും എല്ലാം അനുഷ്കയുടെ കയ്യിൽ ഭദ്രം. ഇങ്ങനെയൊരു സിനിമ നിർമ്മിക്കാനും മുന്നോട്ട് വന്ന അനുഷ്കയ്ക്ക് ഒരു സല്യുട്ട്. നീൽ ഭൂപാളവും ദർശൻ കുമാറും മികച്ച പ്രകടനം കാഴ്ച വെച്ചു. ഒട്ടും ബോറടിപ്പിക്കാത്ത, നല്ല പേസിലുള്ള സ്ക്രിപ്ടിംഗ്. കയ്യൊതുക്കമുള്ള സംവിധാനം. ത്രില്ലിംഗ് ബാക്ക്ഗ്രൌണ്ട് മ്യുസിക്. എടുത്തു പറയേണ്ട മറ്റൊരു കാര്യം, ഏതാണ്ട് 90% സിനിമയും രാത്രിയിലാണ് നടക്കുന്നത്. അത്, യാതൊരു കൃത്രിമത്വവും തോന്നാത്ത വിധം ചെയ്തിരിക്കുന്നു. ഹാറ്റ്സ് ഓഫ്‌ .

'NH 10' കണ്ടിറങ്ങുമ്പോ മനസ്സിന് ഒരു വല്ലാത്ത ഭാരമുണ്ടായിരുന്നു. അത് ഈ സിനിമയുടെ വിജയമാണെന്ന് ഞാൻ കരുതുന്നു. ഇങ്ങനെയൊരു ശ്രമം സിനിമയെ സ്നേഹിക്കുന്നവർ പ്രോത്സാഹിപ്പിക്കണം, അത് കൊണ്ട് തന്നെ DVD ഇറങ്ങിക്കഴിഞ്ഞു വാഴ്ത്താൻ നിൽക്കാതെ, തിയറ്ററിൽ തന്നെ പോയി കാണണം എന്നാണെന്റെ അഭ്യർത്ഥന.

വാൽ:   സ്ത്രീയുടെ നോട്ടത്തെ തന്നെ നിയന്ത്രിക്കുന്ന ഒരു പുരുഷ സമൂഹം ഇന്ത്യയിലുണ്ട്. അവർക്കുള്ള ശക്തമായ ഒരു താക്കീത് ഈ സിനിമയിലെ ഒരു സീനിലുണ്ട്. കിടു!

Sunday, March 8, 2015

സ്വതന്ത്രൻ

ഞാൻ സ്വതന്ത്രനല്ല

ഇവിടെ വാക്കുകൾക്കും ചിന്തകൾക്കും വിലങ്ങു വീഴുന്നു...
ഞാൻ സ്വതന്ത്രനല്ല

ഇവിടെ പേന പടവാളല്ല...പേനയുടെ കഴുത്തിന്‌ വാൾ വീഴുന്നു  ...
ഞാൻ സ്വതന്ത്രനല്ല

ഇവിടെ ഒരു ദൈവത്തെ വിളിച്ചാൽ മറ്റൊരു ദൈവത്തിന്റെ ആൾക്കാർ കൊലക്കത്തി വീശുന്നു...
ഞാൻ സ്വതന്ത്രനല്ല

ഇവിടെ പ്രണയത്തിനു മുകളിൽ മതവും ജാതിയും ജാതകവും ദ്രംഷ്ടകൾ കാട്ടി ചിരിക്കുന്നു...
ഞാൻ സ്വതന്ത്രനല്ല

ഇവിടെ നേരായ വാർത്തകൾ കാണുന്നില്ല...നേരില്ലാത്ത വാർത്തകൾ സൃഷ്ട്ടിക്കപ്പെടുന്നു...
ഞാൻ സ്വതന്ത്രനല്ല

1947 ആഗസ്റ്റ്‌ 15ന് നാം സ്വതന്ത്രരായി എന്നു നാം അഭിമാനിക്കുന്നു. ശരിക്കും നമ്മൾ സ്വതന്ത്രരായോ?

അന്ന് അധിനിവേശ ശക്തികളുടെ മേലാളന്മാരുടെ മുന്നിൽ നാം മുതുകു വളച്ചു നിന്നു...
ഇന്ന് , നമ്മൾ തന്നെ തിരഞ്ഞെടുക്കുന്ന, നമ്മളുടെ തന്നെ പ്രതിനിധിയുടെ മുന്നിൽ നാം കൈ കൂപ്പുന്നു...എഴുന്നേറ്റു നിൽക്കുന്നു..

നമ്മൾ സ്വതന്ത്രരായോ?

സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർഥം എന്ന് വ്യക്തമാകുന്നുവോ, അന്ന് നമ്മൾ സ്വതന്ത്രരാവും.

അത് വരെ ഞാൻ സ്വതന്ത്രനല്ല...നാം സ്വതന്ത്രരല്ല !

Wednesday, March 4, 2015

കിങ്ങ്സ്മാൻ: ദി സീക്രട്ട് സർവീസ്



'Manners maketh Man' ! ഒരു മനുഷ്യന്റെ വ്യക്തിത്വ നിർമിതി അവൻ എങ്ങനെ സാഹചര്യങ്ങളോട് പെരുമാറുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. ഈയൊരു 'പഞ്ച് ലൈൻ' ഈ സിനിമയിൽ പ്രത്യക്ഷമായി വലിയ ബന്ധങ്ങൾ ഒന്നും വെയ്ക്കുന്നില്ലെങ്കിലും, പരോക്ഷമായി 'കിങ്ങ്സ്മാൻ: ദി സീക്രട്ട് സർവീസ് ' എന്ന സിനിമയുടെ തീം ആണെന്ന് തന്നെ പറയാം. തുടക്കം മുതൽ ഒടുക്കം വരെ ഒരു ക്ലീൻ എന്റർറ്റൈനർ ആണ് ഈ സിനിമ.

ഹാരി, എഗ്ഗ്സി എന്ന സീക്രട്ട് എജെന്റ്സ്. വാലെന്റൈൻ എന്ന മഹാകോടീശ്വരൻ. ലോകത്തെ തന്നെ ഇല്ലാതാക്കാൻ കഴിവുള്ള ഒരു ടെക്ക്നോളോജി. ഈ മൂന്നു ബിന്ദുക്കളിൽ ചുറ്റിയാണ്‌ ഈ സിനിമ. ഇതേ പോലുള്ള തീമുകൾ ഒരുപാട് ഹോളിവുഡിൽ തന്നെ വന്നതാണ്. പക്ഷെ, ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് ഈ തീമിന്റെ ട്രീറ്റ്‌മെന്റാണ്. ഒരു സമ്പൂർണ ആക്ഷൻ ചിത്രത്തിൽ എങ്ങനെ കോമാളിതരമല്ലാത്ത കോമഡി കൊണ്ട് വരാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 'കിങ്ങ്സ്മാൻ: ദി സീക്രട്ട് സർവീസ്'.

ഫിസിക്സ്‌ തോൽക്കുന്ന ആക്ഷൻ രംഗങ്ങൾ, പക്ഷെ വിശ്വസനീയമായ രീതിയിൽ അത് കാണിച്ചിരിക്കുന്നു. വളരെ ഫാസ്റ്റ് ആയ  ഫൈറ്റ് സീക്വൻസുകൾ ക്യാപ്ച്ചർ ചെയ്തിരിക്കുന്നത് കിടിലമാണ്. കോളിൻ ഫിർത്, സാമുവേൽ ജാക്ക്സണ്‍ എന്നിവർ തകർത്തു. പയ്യനായ പുതുമുഖം ടാരോണ്‍ എഗെർട്ടൻ കിടുക്കി കളഞ്ഞു. പശ്ചാത്തല സംഗീതം, സംഘട്ടനം, ആർട്ട് വർക്ക്‌ എന്നിവ മികച്ചു നിന്നു. നല്ല ഫാസ്റ്റ് സ്ക്രിപ്ടിംഗ്, ചടുലമായ സംവിധാനം.

ഇതൊരു നല്ല ആക്ഷൻ സിനിമക്കും നല്ലൊരു നായകനുപരി നല്ലൊരു വില്ലൻ വേണമെന്ന അടിസ്ഥാന പാഠം ഈ സിനിമയിലും പാലിച്ചിരിക്കുന്നു. ചിലയിടങ്ങളിലെ 'ലോജിക്' ഇല്ലാത്ത ചില സംഭവങ്ങൾ ഒഴിച്ചാൽ ഒരു കിടിലൻ എന്റർറ്റൈനർ ആണ് 'കിങ്ങ്സ്മാൻ: ദി സീക്രട്ട് സർവീസ്'. ഫണ്‍ ഫിൽഡ് ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർ എന്തായാലും കണ്ടിരിക്കണം.

വാൽ: ലോകത്തിന്റെ അവസാനം എന്തായാലും മനുഷ്യർ തമ്മിലടിച്ചായിരിക്കും എന്ന് വീണ്ടും ഊന്നി പറയുന്ന മറ്റൊരു സിനിമ. പക്ഷെ, അതിനു ഇതിൽ പറയുന്ന ടെക്ക്നോളജി ഒന്നും വേണമെന്നില്ല. 'മതം' എന്ന സാധനം മാത്രം മതി.

Tuesday, March 3, 2015

കാക്കി സട്ടൈ (തമിഴ്)

"അവയവ ദാനം മഹാ ദാനം. എന്നാൽ, അവയവക്കടത്ത് മഹാ പാപം". ഈയൊരു തീം കുറെ വന്നിട്ടുള്ളതാണ്. അതേ ചട്ടിയിൽ ആവശ്യത്തിനു മസാലയിട്ട് വറുത്തെടുത്ത മറ്റൊരു തട്ടുപൊളിപ്പൻ തമിഴ് സിനിമയാണ് 'കാക്കി സട്ടൈ'. ഒരു സാധാരണക്കാരന്റെ ഹീറോയിസം , അല്പം അമാനുഷികതയോട് കൂടി കാണിച്ച കയ്യടി വാങ്ങുന്ന സിനിമകളുടെ ഗണത്തിൽ തന്നെ പെടുത്താം ഈ സിനിമയെ. പുതുതായി ഒന്നുമില്ലെങ്കിൽ തന്നെയും, പഴയതിനെ പുതുമോടിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ഈ ചിത്രത്തിലൂടെ.

തന്റെ പതിമൂന്നാം വയസ്സിൽ കൊല്ലപ്പെട്ട തന്റെ അച്ഛനെപ്പോലെ നല്ലൊരു പോലീസ് ഇന്സ്പകടർ ആവണം എന്ന മോഹവുമായി , പോലീസ് ഫോർസിൽ കോണ്‍സ്റ്റബിൾ ആയി ജോലി നോക്കുന്ന നായകൻ. ഗതകാല പ്രതാപിയായ, എന്നാൽ ഇപ്പോൾ 'സേഫ്' കളിക്കുന്ന മേലുദ്യോഗസ്ഥൻ. സുന്ദരിയായ നേഴ്സ് കാമുകി, ആവശ്യത്തിനു സ്വന്തം കോമാളി ശിങ്കിടിയും, വില്ലന് അബദ്ധം പറ്റാൻ അവിടെയും ഒരു മണ്ടൻ ശിങ്കിടിയും. സ്ഥിരം പ്രണയ കഥയും ഒരു വശത്ത് കൂടി പോകുന്നുണ്ട്.  പിന്നെ,പുട്ടിനു പീര പോലെ പാട്ടുകളും. ഇടയ്ക്കിടയ്ക്ക് അടി-ഇടി-വെടി-പൊക. പിന്നെ, കുറെ പഞ്ച ഡയലോഗുകൾ (അജിത്‌, രജനി, വിജയ്‌, സൂര്യ---ഇവരെയൊക്കെ പല സ്ഥലത്തും ഉപയോഗിച്ചിട്ടുണ്ട്). എല്ലാം കഴിഞ്ഞു എല്ലാർക്കും അറിയാവുന്ന ക്ലൈമാക്സ്‌. ശുഭം.

ശിവകാർത്തികേയൻ എന്ന നടന്റെ മറ്റു സിനിമകൾ ഞാൻ കണ്ടിട്ടില്ലെങ്കിലും ചില യുട്യൂബ് വീഡിയോസിലൂടെ അദ്ദേഹം മോശമല്ലാത്ത ഒരു നടനാണെന്ന് തോന്നിയിട്ടുണ്ട്. ആ തോന്നൽ തെറ്റിയില്ല. 'കാക്കി സട്ടൈ ' പൂർണമായും ഒരു  ശിവകാർത്തികേയൻ 'സെലിബ്രെഷൻ' ആണ്. അദ്ദേഹത്തിന്റെ നർമവും, ആക്ഷനും, സ്റ്റൈലും എല്ലാം മാക്സിമം ഉപയോഗിച്ചിട്ടുണ്ട്. ഇനിയുള്ള സിനിമകളിൽ സെലെക്റ്റീവ് ആയി റോളുകൾ തിരഞ്ഞെടുത്താൽ തമിഴ് സിനിമക്ക് നല്ലൊരു നടനെ കിട്ടും. നായികയായ ശ്രീദിവ്യ സ്ഥിരം ആക്ഷൻ സിനിമകളിലെ നായികയെ പോലെ, പാട്ടുകളിൽ മാത്രമേ ഒരു നിറസാനിധ്യമായുള്ളു. വേറെ ആർക്കും അങ്ങനെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പടത്തിന്റെ വേഗത, പാട്ടുകളുടെ അതിപ്രസരം, ഇവയൊക്കെ സിനിമയുടെ ആസ്വാദനത്തെ നന്നായി തന്നെ ബാധിച്ചു. പക്ഷെ, അനിരുധിന്റെ പാട്ടുകൾ കേൾക്കാൻ രസമുണ്ടായിരുന്നു.

ചുരുക്കത്തിൽ, ഒരു തട്ടുപൊളിപ്പൻ തമിഴ് ആക്ഷൻ പടം കാണണമെങ്കിൽ  ഉറപ്പായിട്ടും ടിക്കറ്റ്‌ എടുക്കാം. അതല്ല , ക്ലാസ്സ്‌ മാത്രമേ ദഹിക്കൂ എന്നാണേൽ ഈ ഭാഗത്തേക്കേ നോക്കണ്ട. ഒരു കാര്യം പറയാം, ഇതിൽ പറക്കുന്ന കാറുകളും, 50 പേരെ ഇടിക്കുന്ന നായകനും, ശരീരവടിവ് കാണിക്കുന്ന നായികയും ഇല്ല. കണ്ടിരിക്കാവുന്ന ഒരു ആവറേജ് പടം. അത്രയേ ഉള്ളൂ.

വാൽ: സിനിമയുടെ അവസാന രംഗം ഒരു മുന്നറിയിപ്പാണ്. തമിഴ് സിനിമയുടെ അടുത്ത സൂപ്പർ താരം ആരെന്നതിനുള്ള മുന്നറിയിപ്പ്! 

Monday, March 2, 2015

വണ്‍ പാർട്ട് വുമണ്‍

വണ്‍ പാർട്ട് വുമണ്‍

പെരുമാൾ മുരുഗൻ എന്ന തമിഴ് സാഹിത്യകാരന്റെ ' മാധോരുഭാഗൻ' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്  'വണ്‍ പാർട്ട് വുമണ്‍'. സാഹിത്യലോകത്ത് ഒരുപാട് പുരസ്കാരങ്ങളും അഭിനന്ദനങ്ങളും വാരിക്കൂട്ടിയ കൃതിയാണിത്. അത് പോലെ തന്നെ, സംഖികൾ ഒരുപാട് കത്തിച്ചു കൂട്ടിയ കൃതിയുമാണിത്.  പക്ഷെ,ഒരു തീവ്ര മത സംഘടനക്കും ജനമനസ്സുകളെ കീഴടക്കിയ ഒരു സാഹിത്യസൃഷ്ടിയെ, ചരിത്രത്തിൽ നിന്നും മായ്ച്ചു കളയാൻ സാധിക്കില്ല എന്നതാണ് ഈ പുസ്തകത്തിന്റെ ഇപ്പോഴുമുള്ള പ്രചാരം.

ഇതൊരു കാലഘട്ടത്തിന്റെ കഥയാണ്‌. ഏകദേശം 80 വർഷം പിന്നോട്ട് നടക്കണം, ഈ പുസ്തകത്തിലെ കഥ കാണാൻ. ആ കാലത്തിന്റെ ആചാരങ്ങളും, അന്ധവിശ്വാസങ്ങളും (വിശ്വാസങ്ങളും?) , പിന്നെ ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള തീവ്രമായ സ്നേഹവും...ഇതെല്ലാമാണ് ഈ കഥയുടെ കൂട്ടുകൾ. കാളിയും പൊന്നയും, ഇവരുടെ കുടുംബജീവിതത്തിലൂടെയാണ് കഥ ഇതൾ വിരിയുന്നത്. തമ്മിൽ ഒരുപാട് സ്നേഹമുണ്ടെങ്കിലും, ഒരു കുഞ്ഞില്ലാത്തത്തിന്റെ വിഷമം ഇവരുടെ ജീവിതത്തിൽ എന്നും ഒരു കരടായി നിൽക്കുന്നു. ഒരു കുട്ടിയെ ഉണ്ടാക്കാൻ കഴിവില്ലാതത്തിന്റെ പേരിൽ സമൂഹത്തിന്റെ കയ്യിൽ നിന്നും പരിഹാസത്തിന്റെയും സഹതാപത്തിന്റെയും ഒരുപാട് മുള്ളുകൾ ഈ ദമ്പതികൾ ഏറ്റുവാങ്ങുന്നുണ്ട്. ഒരുപാട് വഴിപാടുകളും കർമങ്ങളും വഴി ദൈവങ്ങളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഓരോ തവണയും നിരാശയായിരുന്നു ഫലം. തിരുച്ചങ്ങോട്  എന്ന ഗ്രാമത്തിലെ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ രഥ മഹോത്സവത്തിലെ പതിനാലാം രാത്രിയിലെ ആചാരമാണ് ഇവരുടെ ജീവിതത്തിലെ അവസാനത്തെ ആശ്രയം. പക്ഷെ, അതവരുടെ സ്നേഹത്തിന്റെയും ദാമ്പത്യത്തിന്റെയും കടുത്ത പരീക്ഷണം കൂടിയായിരുന്നു.


പരിഭാഷപ്പെടുത്തിയ പുസ്തകമാണെങ്കിലും, വായനയിൽ അതൊരു കല്ലുകടിയായി ഒരിക്കലും തോന്നിയില്ല. കാളി-പൊന്ന ദമ്പതികളുടെ സ്നേഹവും, വിഷമങ്ങളും എല്ലാം ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒട്ടും ഭീകരമല്ലാത്ത ഭാഷയിൽ തന്നെ വിവരിച്ചിരിക്കുന്നു. ജീവിതത്തെ ഒരു പ്രതീക്ഷയായി കാണുന്നവരും, ജീവിതത്തെ കളിയായി കാണുന്നവരും, മറ്റുള്ളവരുടെ ജീവിതത്തെ നോക്കി കാണുന്നവരും...അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം.ഒരുപാട് നാളത്തെ റിസർച് ഈ പുസ്തകത്തിന്റെ പിന്നിലുണ്ടെന്ന് വ്യക്തം.

ഹിന്ദു സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്നും പറഞ്ഞു കൊണ്ട് ഈ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ കത്തിച്ചു കളഞ്ഞ മത സംഘടനകൾ ഒരു 80 വർഷം പിന്നിലേക്ക് പോയൊന്നു നോക്കണം. അല്ല, പറഞ്ഞിട്ട് കാര്യമില്ല, വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ. വിദ്യാഭ്യാസമില്ലാത്ത, വൈദ്യുതി ഇല്ലാത്ത, (അന്ധ)വിശ്വാസങ്ങൾ അരങ്ങുവാണിരുന്ന കാലഘട്ടത്തിലാണ് ഈ  കഥ നടക്കുന്നത്, അതു കൊണ്ട് തന്നെ ഒരു സാഹിത്യസൃഷ്ടി കത്തിക്കുന്നതിന് മുൻപ് അൽപം  ആലോചിക്കുന്നത് നന്ന്.

എന്ത് കൊണ്ടും വളരെ നല്ലൊരു വായനാനുഭവം തന്നെയാണ് 'വണ്‍ പാർട്ട് വുമണ്‍'. കഴിവതും വായിക്കാൻ ശ്രമിക്കുക. പിന്നെ, മതവ്രണത്തിന്റെ അസുഖമുള്ളവർ വായിക്കണമെന്നില്ല.

വാൽ: ഈ കഥ സിനിമ ആയിട്ടുണ്ടോ എന്നറിയില്ല. പക്ഷെ, ഒരു സിനിമയായി കാണാൻ ആഗ്രഹമുള്ള ഒരു കഥയാണിത്.

Sunday, March 1, 2015

അബ് തക് ഛപ്പൻ 2

അബ് തക് ഛപ്പൻ 2 (ഹിന്ദി)

നാനാ പട്ടേക്കർ എന്ന നടനെ വളരെയധികം ബഹുമാനിക്കുന്ന പ്രേക്ഷകരിൽ ഒരാളാണ് ഞാൻ. ബോളിവുഡിന്റെ ബഹളമയമായ സിനിമാ അന്തരീക്ഷത്തിൽ ഒഴുകി പോകാതെ , തന്റേതായ ഒരു ഇരിപ്പിടം സ്വന്തമാക്കിയ നടനാണ്‌ പട്ടേക്കർ. പക്ഷെ, അദ്ദേഹത്തിന് പോലും രക്ഷപ്പെടുത്താൻ പറ്റാത്ത അത്ര താഴെയാണ് ' അബ് തക് ഛപ്പൻ 2 ' എന്ന സിനിമയുടെ നിലവാരം.

ഈ സിനിമയുടെ ആദ്യ ഭാഗം ഞാൻ കണ്ടിട്ടില്ല. കണ്ടവർ പറഞ്ഞത് അത് നല്ലൊരു സിനിമയായിരുന്നു എന്നാണ്. ഈ സിനിമയും ആദ്യ ഭാഗവും തമ്മിൽ ചില്ലറ ചില ഫ്ലാഷ്ബാക്ക് സംഭവങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ വലിയ ബന്ധമൊന്നുമില്ല. ഭാര്യ കൊല്ലപ്പെട്ടതിനു ശേഷം പോലീസ് ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറി , മകന്റെയോപ്പം ദൂരെയൊരു ഗ്രാമത്തിൽ സാധാരണ ജീവിതം നയിക്കുന്ന നായകൻ. മുംബൈ നഗരത്തെ ഗുണ്ടകളിൽ നിന്നും രക്ഷിക്കാൻ ഇദ്ദേഹം അല്ലാതെ വേറെ ആരും ശെരിയാവില്ല എന്നും പറഞ്ഞു തിരിച്ചു വിളിക്കുന്ന ആഭ്യന്തര മന്ത്രി. പിന്നീടങ്ങോട്ട് നടക്കുന്ന 'നാടകീയ' സംഭവങ്ങളാണ് ഈ സിനിമ. ഒള്ളത് പറയാമല്ലോ, ക്ലീഷേകളുടെ ഒരു മാർജിൻ ഫ്രീ മാർക്കറ്റ് ആണീ സിനിമ. രണ്‍ജി പണിക്കരും ദാമോദരൻ മാഷും ഒക്കെ ഇത് പോലത്തെ സിനിമകൾ നമ്മുടെ മുന്നിൽ പണ്ടേ അവതരിപ്പിച്ചതാണ്. സിനിമ പത്ത് മിനിറ്റ് പിന്നിടുമ്പോഴെ ക്ലൈമാക്സ്‌ നമുക്ക് മനസ്സിലാവും. ട്വിസ്റ്റ്‌ ഇപ്പൊ വരും, ട്വിസ്റ്റ്‌ ഇപ്പൊ വരും എന്ന് നോക്കിയിരുന്നപ്പോ കിട്ടിയത് കുറെ വെടി ഉണ്ടകൾ മാത്രം. സിസ്റ്റം-പോലീസ്-അധോലോകം എന്ന ഈ ഒരു അവിയൽ കഥ കൊറേ കേട്ടിട്ടുള്ളതാണ്. അതും പോരാഞ്ഞിട്ട് , ഏതാണ്ടെല്ലാ സീനിലും 'സിസ്റ്റം, പോലീസ്, അധോലോകം' എന്ന് പറയുന്ന കഥാപാത്രങ്ങൾ.

ഈ സിനിമയുടെ ആകെയുള്ള ഒരു പ്ലസ്‌ പോയിന്റ്‌ നാനാ പട്ടേക്കർ തന്നെയാണ്. തന്റെ റോൾ 'കൂൾ' ആയി തന്നെ അദ്ദേഹം കൈകാര്യം ചെയ്തു. ബാക്കിയുള്ളവർക്കൊനും വലിയ സംഭവങ്ങൾ ഒന്നും ചെയ്യാനില്ല. ഒരു ഫ്ലോ ഇല്ലാത്ത സ്ക്രിപ്ടിംഗ്, കേട്ട് മടുത്ത ഡയലോഗുകൾ, ഒരേയൊരു ബാക്ക്ഗ്രൌണ്ട് മ്യുസിക്, പ്രതീക്ഷിച്ച പോലെയുള്ള ക്ലൈമാക്സ്‌! ചില സംഘട്ടന രംഗങ്ങളും , ക്യാമറാ ആങ്കിളുകളും നന്നായി.

'അബ് തക് ഛപ്പൻ ' ഒന്നാം ഭാഗം കണ്ടിട്ടുണ്ടെങ്കിൽ ഇത് കാണാൻ ഞാൻ പറയില്ല. പക്ഷെ, പതിവ് ബോളിവുഡ് ബഹളങ്ങളിൽ നിന്നും ഒരൽപം  മാറി സഞ്ചരിച്ച സിനിമയാണിത്. ഒരൽപം മാത്രം!

വാൽ : ജനങ്ങളെ ദ്രോഹിക്കുന്ന നേതാക്കളെ യുവ തലമുറ  'എൻകൌണ്ടർ' ചെയ്ത് കൊല്ലണം എന്നാണീ സിനിമ മുന്നോട്ടു വെയ്ക്കുന്ന സന്ദേശം. അതത്ര നല്ല സന്ദേശമാണോ എന്നത് ഒരു ചോദ്യചിഹ്നമാണ്.

Friday, February 27, 2015

കാൽപന്തു കളിയുടെ സൗന്ദര്യം, അതേതു രാജ്യം കളിക്കുന്നു എന്നതിലല്ല. അതെങ്ങനെ കളിക്കുന്നു എന്നതിലാണ്. ഞാനിതിവിടെ പറയാൻ കാരണം എന്റെയൊരു സുഹൃത്തിന്റെ പരിഹാസമാണ് : ' ഇന്ത്യാക്കാരനായ നീ എന്തിനാടാ ഇംഗ്ലണ്ട് ക്ലബ്ബുകളെയും സ്പാനിഷ് ക്ലബ്ബുകളെയും ബ്രസീലിനെയും ഒക്കെ ഫോളോ ചെയ്യുന്നത്? നമുക്കുമില്ലെ ക്ലബ്ബുകൾ? നല്ല രാജ്യസ്നേഹം തന്നെ!'. ഈ പരിഹാസത്തിന്റെ അടിസ്ഥാനപരമായ കാരണം വിവരമില്ലായ്മ ആണെങ്കിലും, ഇതിനു ഒരു മറുപടി അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു.

അതെ, ഞാൻ ഒരു മാഞ്ചസ്റ്റർ യുണൈട്ടഡ് ഫാൻ ആണ്. അതിലുപരി, ഫുട്ബോൾ എന്ന കളിയെ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയും കൂടിയാണ്. ഫുട്ബോൾ ഒരുപാട് കളിച്ചിട്ടുമുണ്ട്, ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ കളിക്കാറുമുണ്ട്. ഫുട്ബോൾ എന്നല്ല, ഏതൊരു കളിക്കും രാജ്യങ്ങളുടെ അതിർവരമ്പുകൾ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. അത് പോലെ, ഹോക്കിയെ സ്നേഹിച്ചാൽ രാജ്യസ്നേഹം കൂടുമെന്നും ഞാൻ വിശ്വസിക്കുന്നില്ല.ഞാൻ ഫുട്ബോൾ കാണുന്നതും കളിക്കുന്നതും എന്റെ സന്തോഷത്തിനാണ്, എന്നെ പോലെ ലക്ഷക്കണക്കിന്‌ ആൾക്കാർക്കും ഇതേ അഭിപ്രായമായിരിക്കും.

പിന്നെ എന്ത് കൊണ്ട് ഇന്ത്യൻ ഫുട്ബോളിനെ സ്നേഹിക്കുന്നില്ല എന്ന ചോദ്യം. ഇവിടെ ഐ.എസ്.എൽ വരുന്നതിനു മുൻപ് ഏതെങ്കിലും ഒരു ഫുട്ബോൾ ടൂർണമെന്റ് വമ്പിച്ച ജനപങ്കാളിതതോട് നടത്തിയ ചരിത്രമുണ്ടോ? ദശാബ്ദങ്ങൾ പഴയ ക്ലബ്ബുകൾ ആണെങ്കിലും ഇത്രയും വർഷങ്ങൾ കൊണ്ട് ഇന്ത്യൻ ഫുട്ബോൾ പ്രേമികളെ കയ്യിലെടുക്കാൻ ഇവർക്കാർക്കെങ്കിലും സാധിച്ചിട്ടുണ്ടോ? അഴിമതിയും കുതികാൽവെട്ടും ഈഗോയും (സീക്കോ പറഞ്ഞത് പോലെ) അരങ്ങു വാഴുന്ന ചരിത്രമാണ് ഇന്ത്യൻ ഫുട്ബോളിന്‌ ഉള്ളത്( ദേശിയ കായിക ഇനമായ ഹോക്കിയുടെ അവസ്ഥ എന്താണ്?). എന്നാൽ ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ലീഗ് നടക്കുന്നത് എത്ര ആവേശകരമായാണെന്ന് കണ്ടു തന്നെ അറിയണം. ബിസിനസ് ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ തന്നെയും ആ ലീഗുകളുടെ നടത്തിപ്പും ജനപങ്കാളിത്തവും വളരെ മികച്ചതാണ്. പിന്നെ, ഓരോ ക്ലബ്ബുകൾക്കും നൂറോ അതിൽ മുകളിലോ പഴക്കമുള്ള ചരിത്രമുണ്ട്. മാത്രമല്ല, ഫുട്ബോൾ ആ ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്.

നമ്മുടെ നാട്ടില നടന്ന ഐ.എസ്.എൽ  വളരെ നല്ലൊരു തുടക്കമായിരുന്നു. മറ്റൊരിക്കലും കാണാത്ത വിധം ഫുട്ബോൾ പ്രേമികൾ സ്റ്റേടിയങ്ങളിലെക്ക് ഒഴുകിയെത്തി. ഞാനും ഓരോ കളിയും ആവേശത്തോടെ തന്നെ കണ്ടിരുന്നു. പക്ഷെ, വിദേശ ലീഗുകളിലെ മനോഹാരിതയും കളി ചന്തവും ഇവിടെയെത്താൻ ഇനിയും നാളുകലെടുക്കും (അധികം താമസിക്കില്ല എന്ന് പ്രത്യാശിക്കാം).

ഞാനുൾപ്പെടുന്ന യുവത  മാഞ്ചസ്റ്റർ യുണൈട്ടഡിന് വേണ്ടിയും, മാഡ്രിഡിനും ബാർസക്കും വേണ്ടിയും ആർപ്പു വിളിക്കുമ്പോ  ഓർക്കണം, അത് പോലെ സൗന്ദര്യവും , സംഘാടക മികവും, കളി മികവും ചേർന്ന ഒരു 'ഫുട്ബോൾ ബ്രാൻഡ്‌' ഇവിടെയിതുവരെ ഇല്ലായെന്ന്. അങ്ങനെയൊരു കാലം വരുന്നത് വരെ ഞാനും (ഞങ്ങളും)
റൊണാൾഡോയ്ക്കും മെസ്സിക്കും റൂണിക്കും ഒക്കെ ആർപ്പു  വിളിക്കും.  കാൽപന്തു കളിയുടെ കാൽപനികത ഇന്ത്യയിൽ വിരിയുന്നത് വരെ...

Thursday, February 26, 2015

ഫയർമാൻ

ഫയർമാൻ

കുറച്ചു സിനിമകൾ തുടരെ പരാജയപ്പെട്ടത് കാരണം, മമ്മൂട്ടിയുടെ സിനിമകൾ  ഒരു 'മിനിമം ഗ്യാരണ്ടി' ഇല്ലാത്ത സിനിമകൾ ആയി മാറിയിട്ടുണ്ട് (ഞാൻ പറഞ്ഞതല്ല, ഒന്ന് രണ്ടു കുടുംബ പ്രേക്ഷകരാണ് പറഞ്ഞത്). അതിന്റെ കൂടെ, ഓണ്‍ലൈൻ നിരൂപക ലോകത്തും മമ്മൂട്ടി സിനിമകൾക്ക് 'നെഗറ്റീവ്' അഭിപ്രായങ്ങളാണ് കൂടുതലും വരാറ്. അങ്ങനെ കുറെ നിരൂപണങ്ങളും അഭിപ്രായങ്ങളും വായിച്ചും കേട്ടുമാണ് 'ഫയർമാൻ' കാണാൻ പോയത്. അപ്പൊ നിങ്ങൾ ചോദിക്കും ഇത്രയുമൊക്കെ 'നല്ല' അഭിപ്രായങ്ങൾ കേട്ടിട്ട് എന്തിനാ പോയതെന്ന്. കൂട്ടുകാരന്റെ ക്രെഡിറ്റ്‌ കാർഡിൽ എന്തോ ഓഫർ ഉണ്ടായിരുന്നു, അത് കൊണ്ട് 50 രൂപക്ക് കാണാൻ പറ്റി. അതാണ്‌ പോയേക്കാം, തല വെച്ചേക്കാം എന്ന് കരുതിയത്‌. ഒള്ളത് പറയാമല്ലോ, 'ഫയർമാൻ' ഒരു മോശം സിനിമയല്ല.

ഒരു നഗരത്തിൽ ഒരു വാതക ലോറി മറിഞ്ഞുണ്ടാകുന്ന ദുരന്തവും, തീ പിടുത്തവും, അത് അണയ്ക്കാൻ വരുന്ന അഗ്നിശമന സേനയുടെ നിസ്വാർത്ഥ പ്രവർത്തനവും, മറ്റു ചില അനുബന്ധ പ്രശ്നങ്ങളുമാണ് 'ഫയർമാൻ'. പുതുമയുള്ള ഒരു കഥയെ ഒട്ടും മുഷിപ്പിക്കാതെ തന്നെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് സംവിധായകന്. നല്ല വേഗതയുള്ള , തീ പിടിച്ചത് പോലെയുള്ള തിരക്കഥ. ചടുലമായ ക്യാമറ. നല്ല പശ്ചാത്തല സംഗീതം. മമ്മൂട്ടിയുടെ സ്ക്രീൻ പ്രെസൻസ്. അങ്ങനെ സീറ്റിൽ പിടിച്ചിരുത്താനുള്ള വകുപ്പൊക്കെയുണ്ട് ഈ സിനിമയിൽ. പ്രധാന കഥ ഫയർ ഫോർസിന്റെ പ്രവർത്തനങ്ങളെ ബഹുമാനിക്കുകയും അവരുടെ സാഹസികതയെ ഉയർത്തിക്കാട്ടുകയുമാണ്. എങ്കിൽ തന്നെയും ചില ഉപകഥകൾ സിനിമയെ കൂടുതൽ ത്രില്ലിംഗ് ആക്കുന്നു.

മമ്മൂട്ടി സാധാരണ പോലെ തന്റെ ഭാഗം നന്നാക്കിയിട്ടുണ്ട് (ചില രംഗങ്ങളിലെ 'താൽപര്യക്കുറവു' ഒഴിച്ച് നിർത്തിയാൽ ). സലിം കുമാർ എന്ന നടനെ  എനിക്കിഷ്ടമാണ് , പക്ഷെ ഇതിൽ അല്പം ഓവർ ആയില്ലേ എന്നൊരു ഇത്. ബാക്കി ഉള്ളവർക്ക് ചെറിയ വേഷങ്ങൾ ആയിരുന്നു എങ്കിലും വെറുപ്പിച്ചില്ല. ഇങ്ങനെ ഒക്കെയാണെങ്കിലും , ഇതൊരു 'പെർഫക്റ്റ്' സിനിമയല്ല. നല്ല കൂതറ ഗ്രാഫിക്സ്. അതിഭാവുകത്വം നിറഞ്ഞ ചില രംഗങ്ങൾ. മമ്മൂട്ടിയെ ഒരു 'സൂപ്പർ ഫയർമാൻ' ആക്കി കാട്ടാനുള വ്യഗ്രത.ജയിലിലെ ചില മണ്ടൻ സീനുകൾ. ആവറേജ് ആർട്ട് വർക്കും മേക്ക് അപ്പും ....അങ്ങനെ പോകുന്നു.

പക്ഷെ, 'ഫയർമാൻ' നല്ലൊരു അറ്റംപ്റ്റ് ആണ്. അല്പം കൂടി ബട്ജറ്റും, തിരക്കഥയിൽ അല്പം കൂടി ബുദ്ധിയും കൊടുത്തിരുന്നേൽ കുറച്ചു കൂടി മികച്ച ഒരു സിനിമ ലഭിച്ചേനെ. ദീപു കരുണാകരന്റെ അടുത്ത സിനിമയിൽ നല്ലൊരു 'ഇമ്പ്രൂവ്ഡ്' നിലവാരം ഞാൻ പ്രതീക്ഷിക്കുന്നു.

വാൽ: ഉണ്ണി മുകുന്ദന്റെ മസ്സിലുകൾ കൊണ്ടുള്ള അഭിനയം ഇനിയെങ്കിലും നിർത്തണം എന്നാണെന്റെ വിനീതമായ അഭിപ്രായം. ഇങ്ങളെന്ത് വെറുപ്പിക്കലാണ് ഉണ്ണിയേട്ടാ !

Sunday, February 22, 2015

ഹരം

ഹരം

കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളും വേർപിരിയലും വിഷയമാക്കി കാക്കത്തൊള്ളായിരം സിനിമകൾ പല ഭാഷകളിലായിട്ടു ഇറങ്ങിയിട്ടുണ്ട്. എന്നാൽ, ആ ഒരു വിഷയത്തിലൂടെ സമൂഹത്തിലേക്കും ചില സാമൂഹിക പ്രശ്നങ്ങളിലേക്കും കണ്ണോടിക്കുന്ന സിനിമകൾ ഒരുപാടുണ്ടാവില്ല. അങ്ങനെ ഒരു സിനിമയാണ് 'ഹരം' എന്ന് ഞാൻ പറയില്ല.  പക്ഷെ,അങ്ങനെയൊരു സിനിമയിലേക്കുള്ള ഒരു ശ്രമമായിരുന്നു 'ഹരം'.

പല പ്രമുഖ ഓണ്‍ലൈൻ സിനിമ നിരൂപകരും മഹത്തരം എന്ന് വാഴ്ത്തിയപ്പോൾ, കണ്ടു കളയാം ആ മനോഹര സൃഷ്ടി എന്ന് കരുതി കൂട്ടുകാരെയും കൂട്ടി പോയതാണ്. ഒരുപാട് പ്രതീക്ഷ വെച്ചത് കൊണ്ടാകാം, നിരാശയായിരുന്നു ഫലം. ആദ്യ സീൻ മുതൽ, ഓരോ സീനും 'ഡീറ്റെയൽഡ്' ആയി ചെയ്യാൻ ആണ് സംവിധായകനും തിരക്കഥാകൃത്തും ഉദ്ദേശിച്ചതെങ്കിൽ, അത് പാടെ പാളി എന്നാണു തിയറ്റർ റെസ്പോൻസ്. കാരണം, ഭൂരിഭാഗം സീനുകളും വളരെ മന്ദഗതിയിലും, ക്ഷമ പരീക്ഷിക്കുന്നതും ആയിരുന്നു.

ഒരു കാൾ സെന്ററിൽ ജോലി ചെയ്യുന്ന രണ്ടു പേർ പ്രണയത്തിലാകുകയും, വിവാഹത്തിന് ശേഷം രണ്ടു പേരുടെയും അഭിരുചികൾ രണ്ടായിരുന്നു എന്ന് മനസ്സിലാക്കി പിരിയുകയും ചെയ്യുന്നതാണ് അടിസ്ഥാന കഥാതന്തു( പഴയ ബോംബ്‌ കഥ തന്നെ). അതിന്റെ കൂടെ തന്നെ സ്ത്രീ സമത്വവും, സ്ത്രീകളുടെ സുരക്ഷിതത്വവും, സ്ത്രീ സ്വാതന്ത്ര്യവും (ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്ന് ഞാൻ പറയില്ല ), കമ്മ്യുണിസവും, കാമവും...അങ്ങനെ ഒരുപാട് വിഷയങ്ങളിൽ ഒന്ന് തൊട്ടു പോകുന്നുണ്ട് ഈ സിനിമ. പല രംഗങ്ങളും ചില തത്വങ്ങൾ പറയാൻ വേണ്ടി ഏച്ചുകെട്ടിയത് പോലെ തോന്നി.

ഫഹദ് ഫാസിലിന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് എപ്പോഴും ഒരു കരുതലോട് തന്നെയാണ്. ഈ സിനിമയും ആ പതിവ് തെറ്റിക്കുന്നില്ല. പക്ഷെ, തന്റേതായ, ചില സ്ഥിരം മാനറിസങ്ങൾ തന്നെയാണ് ഇതിലും അദ്ദേഹം കാഴ്ചവെക്കുന്നത്. ചിലയിടങ്ങളിൽ നല്ല ഓവർ ആക്ടിങ്ങും. ഇതിലെ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ചത് മലയാളി അല്ലാത്ത, മലയാളം അറിയാത്ത രാധിക ആപ്തെ ആണ്. എസ്.പി. ശ്രീകുമാറിന്റെയും തരക്കേടില്ലാത്ത പ്രകടനം ആയിരുന്നു. ബാക്കി ഉള്ളവർക്ക് അധികം ഒന്നും ചെയ്യാനില്ല. രണ്‍ജി പണിക്കർ ഒരൊറ്റ സീനിൽ വന്നു നന്നായി തന്നെ കൊളമാക്കി. മിക്കവാറും പുള്ളിയുടെ ആ ഒരു  'എക്സ്പ്രെഷൻ' അടുത്ത ഒരു ഫോട്ടോ കമന്റ്‌ ആയി വരാൻ സാധ്യതയുണ്ട്( പടം കണ്ടവർക്ക് മനസ്സിലാവും). തൈക്കൂടം  പാലത്തിന്റെ ഗാനമേള സംഗീതം നന്നായി തന്നെ വെറുപ്പിച്ചു. സംവിധാനവും എഡിറ്റിങ്ങും എഴുത്തും എല്ലാം ഒരാളായത് കൊണ്ടാകാം, ഒന്നും അത്രക്ക് അങ്ങട് ഗുമ്മിയില്ല.

സ്ഥിരം സിനിമാ ഹൈവേയിൽ നിന്നും മാറി തന്റെ വണ്ടി ഓടിച്ചതിന് വേണമെങ്കിൽ സംവിധായകന് ഒരു സല്യുട്ട് നൽകാം. പക്ഷെ, ആ വണ്ടി പ്രേക്ഷകന്റെ ക്ഷമയെ നന്നായി പരീക്ഷിച്ചു. ഒരു രണ്ടു മണിക്കൂർ എന്റർടെയ്ൻമെന്റ്  പ്രതീക്ഷിച്ചു ആരും 'ഹരം' കാണാൻ പോകരുത്. അൽപം പതുക്കെയോടുന്ന, ചില ചെറിയ വ്യത്യസ്തതയുള്ള  ഒരു പരീക്ഷണ സിനിമാവണ്ടിയാണ് 'ഹരം'. അത്തരം വണ്ടികൾ ഇഷ്ടപ്പെടുന്നവർ കയറിക്കോളു.

വാൽ: തൈക്കൂടം പാലത്തിന്റെ 'തീവണ്ടി' എന്നൊരു പാട്ടുണ്ട് ഈ സിനിമയിൽ. നല്ല ഒരു സംഗീത പ്രേമി ആ പാട്ട് കേട്ടാൽ , ഉടനെ തന്നെ ഏതെങ്കിലും തീവണ്ടിക്ക് തല വെക്കാനാണ് സാധ്യത. എന്താ പാട്ട്!